Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെറ്റായ മരുന്ന് നിർദ്ദേശിച്ച് ആളെക്കൊല്ലുന്ന ട്രംപ്; വോഡ്ക്ക വെറും വയറ്റിൽ കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ സെർബിയൻ പ്രസിഡന്റ്; ട്രാക്ടർ ഓടിച്ചാൽ അസുഖം മാറുമെന്ന് പറഞ്ഞ ബലാറസ് പ്രസിഡന്റ്; അനാവശ്യഭീതിയുടെ പേരിൽ ശീലങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് പറഞ്ഞ ഇറ്റാലിയൻ നേതാവ്; റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളെ തുറന്നുവിട്ട പുടിൻ; എപ്പിഡെമിക്ക് മാത്രല്ല കൊറോണഒരു ഇൻഫോഡെമിക്ക് കൂടിയാണ്; കൊറോണക്കാലത്തും ഹിമാലയൻ ബ്ലണ്ടറുകൾ

തെറ്റായ മരുന്ന് നിർദ്ദേശിച്ച് ആളെക്കൊല്ലുന്ന ട്രംപ്; വോഡ്ക്ക വെറും വയറ്റിൽ കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ സെർബിയൻ പ്രസിഡന്റ്; ട്രാക്ടർ ഓടിച്ചാൽ അസുഖം മാറുമെന്ന് പറഞ്ഞ ബലാറസ് പ്രസിഡന്റ്; അനാവശ്യഭീതിയുടെ പേരിൽ ശീലങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് പറഞ്ഞ ഇറ്റാലിയൻ നേതാവ്; റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളെ തുറന്നുവിട്ട പുടിൻ; എപ്പിഡെമിക്ക് മാത്രല്ല കൊറോണഒരു ഇൻഫോഡെമിക്ക് കൂടിയാണ്; കൊറോണക്കാലത്തും ഹിമാലയൻ ബ്ലണ്ടറുകൾ

എം മാധവദാസ്

ഗോമൂത്രം കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ് ഉത്തരേന്ത്യയിൽ ഹിന്ദുമഹാസഭ ഗോമൂത്ര പാർട്ടിയും ചാണകകേക്ക് വിതരണവും നടത്തിയത് ഓർമ്മയില്ലേ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുമ്പോൾ ഇന്ത്യയിൽ നടക്കുന്നത് ഇങ്ങനെ എന്നു പറഞ്ഞ് ബ്രിട്ടീഷ് -അമേരിക്കൻ മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കിയിരുന്നു. പക്ഷേ ഇത് ഇന്ത്യയിൽ മാത്രമല്ല ലോക വ്യാപകമായ ഒരു പ്രതിഭാസമാണെന്നതാണ് യാഥാർഥ്യം. ലോക നേതാക്കൾവരെ വിവരക്കേടുകൾ പ്രചരിപ്പിക്കുകയും വൻ തോതിൽ വ്യാജവാർത്തകൾ പ്രചരിക്കുകയും ചെയ്ത കാലമാണ് കോവിഡ് കാലം. മതനേതാക്കളും രാഷ്ട്രീയ നേതാക്കളും തൊട്ട് സാധാരണക്കാർവരെ അവനവന് കഴിയുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. പലതും ലോക മാധ്യമങ്ങൾവരെ ഏറ്റുപിടിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർക്ക് വൈറസിനേക്കാൾ വേഗത്തിൽ പടരുന്ന വ്യാജവാർത്തകളെയും പ്രതിരോധിക്കാൻ ഒരുപാട് സമയം കണ്ടെത്തേണ്ടിവന്നു. കൊവിഡ് 19 ഒരു പാൻഡെമിക് മാത്രമല്ല, ഒരു 'ഇൻഫോ'ഡെമിക് കൂടിയയെന്നാണ് ശാസത്രകാരനും എഴുത്തുകാരനുമായ യുവാൽ നോഹ ഹരാരിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങളുടെ അതിപ്രസരമാണ് ഇപ്പോൾ നടക്കുന്നത്. ചിലത് കൃത്യം, ചിലത് അർദ്ധസത്യം. അത് ജനങ്ങളിൽ അനാവശ്യമായ സംശയങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നു. ഏതിനെ കൊള്ളണം ഏതിനെ തള്ളണം എന്നറിയാത്ത അവസ്ഥ.

ചില്ലറ ഒറ്റമൂലികളൊന്നും അല്ല കൊറോണയ്ക്കുള്ളത്. നമ്മുടെ ഗോമൂത്രം തൊട്ട്, വെളുത്തുള്ളി, വിറ്റാമിൻ സി, സ്റ്റിറോയിഡ്‌സ്, വെളിച്ചെണ്ണ മുതൽ ഒലീവ് ഓയിൽ വരെ അങ്ങനെ പലതും ജനം കൊറോണയ്ക്കെതിരെ എന്ന പേരിൽ വയറ്റിൽ എത്തിച്ചു കഴിഞ്ഞു. വിവരങ്ങൾ എല്ലായിടത്തും സുലഭമാണ്. അതിന് ഫേസ്‌ബുക്ക് ആയാലും വാട്ട്സ്ആപ്പ് ആയാലും അല്ല എഫ്ബിയുടെ റഷ്യൻ പതിപ്പായ വികെ ആയാലും എല്ലായിടത്തും വിവരക്കേട് സുലഭമാണ്. അത്തരത്തിലുള്ള ചില ഹിമാലയൻ വിവരക്കേടുകൾ, അതും ലോകനേതാക്കൾ പ്രചരിപ്പിക്കുന്നവ ആണ് ഇനി. ഒരു ഭാഗത്ത് ആരോഗ്യരംഗത്തെ വിദഗ്ധരും, വിഹഗവീക്ഷണമുള്ള ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ചേർന്നുകൊണ്ട് കൊവിഡ് 19 എന്ന ഈ മഹാമാരിയെ ഏതുവിധവും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാൻ വേണ്ടി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇങ്ങനെ ചിലർ അതിന്റെയൊക്കെ അടിവേരറുക്കുന്ന, കടയ്ക്കൽ കത്തി വെക്കുന്ന അതിക്രമങ്ങളും പ്രവർത്തിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപുമുതൽ ഇങ്ങ് കേരളത്തിലെ 'കേശവമാമന്മാർവരെ' ഈ കൂട്ടത്തിലുണ്ടെന്ന് ഓർക്കണം.

ട്രംപ് നിർദ്ദേശിച്ച മരുന്ന് കഴിച്ച് രോഗി മരിക്കുമ്പോൾ

കോവിഡ് രോഗപ്പകർച്ചയിൽ ഏറ്റവും കൂടുതൽ ആരോപണ വിധയേനായ നേതാവാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകർച്ചപ്പനിമൂലം മരിക്കുന്ന അത്ര ആളുകൾ കോവിഡിൽ മരിക്കില്ലെന്ന് പറഞ്ഞ് തുടക്കം മുതലേ ഈ മഹാമാരിയെ നിസ്സാരവത്ക്കരിച്ച് കണ്ട വ്യക്തിയാണ് അദ്ദേഹം. കോവിഡ് പടരുമ്പോഴും പലരെയും കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ട്രംപ് ഈ രോഗത്തെ വീണ്ടും നിസ്സാരവത്ക്കരിച്ചു. ഇതിന്റെ ഭാഗമായാണ് അമേരിക്കയിൽ കോവിഡ് ഈ രീതിയിൽ പടർന്നതെന്ന് പൊതുവെ വിമർശനം ഉണ്ടായിരുന്നു. അതിനിടെ കോവിഡിന് തെറ്റായ മരുന്ന് നിർദ്ദേശിച്ചും ട്രംപ് വിവാദ നായകനായി.

കൊറോണക്ക് മരുന്നായി ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചത് യുഎസ് മാധ്യമങ്ങൾ വലിയ വിവാദമാക്കുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർ ഡാനിയൽ ബ്രൂക്സ് പറഞ്ഞു. ക്ലോറോക്വിൻ കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിൻ വളരെയധികം പാർശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊവിഡ് 19ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. ക്ലോറോക്വിന്നിന് അനുമതി നൽകിയിട്ടില്ലെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെബ്സൈറ്റും വ്യക്തമാക്കി. ചൈനയിൽ ചില കൊവിഡ് രോഗികൾക്ക് ക്ലോറോക്വിൻ ഫലപ്രദമായി എന്ന വാദത്തെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ ശക്തിപ്പെട്ടത്. നൈജീരിയയിലും ക്ലോറോക്വീൻ അമിതമായി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ലോകം ഒരു മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലും ലോകത്തെ നയിക്കേണ്ട അമേരിക്കൻ പ്രസിഡന്റുതന്നെ ഈ രീതിയിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് ബാലിശമാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

കൊവിഡ് പകരുമ്പോഴും ഇഷ്ടങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് ഇറ്റാലിയൻ നേതാവ്

ഇറ്റലിയിൽ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തിയുടെ വിഡ്ഡിത്തങ്ങളാണ് ആ രാജ്യത്തെ കൊറോണയുടെ വിളയാട്ടകേന്ദ്രമാക്കിയതെന്ന പരാതി വ്യാപകമാണ്. ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്ത സമയത്താണ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തിയത്. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും ഇയാൾ എത്തി. ഒരു സംഘം വിദ്യാർത്ഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. 'ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്‌സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതില്ല'.

ഇത് പലർക്കും പ്രചോദനമായി. അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ 'മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്' എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് എത്തി.'ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടരും. ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും' നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. പൊതുസമൂഹത്തിൽ നിലയും വിലയുമുള്ള ഒരു നേതാവ് ഈ രീതയിൽ പെരുമാറുന്നതിന് പകരം സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പ്രാധാന്യവും മറ്റുമല്ലേ പഠിപ്പിക്കേണ്ടത് ്എന്നാണ് ലോക മാധ്യമങ്ങൾ ചോദിക്കുന്നത്്.

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്.

വൈറസിനെ പുകച്ച് തീർക്കാമെന്ന് തുർക്ക്മിനിസ്ഥാൻ പ്രസിഡന്റ്

ലോകത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ജനതകളിൽ ഒന്നാണ് തുർക്ക്മെനിസ്ഥാനിലേത്. കഴിഞ്ഞ ദശാബ്ദങ്ങളായി അവിടം ഭരിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ പ്രവണതയുള്ളവരാണ്. അവിടത്തെ ഏകഛത്രാധിപതിയുടെ പേര് സേപ്പാർമുറാത്ത് നിയാസോവ് എന്നാണ്. അയാൾ അയാളെത്തന്നെ വിളിച്ചു പോന്നിരുന്ന പേര് 'തുർക്ക്മെനിസ്ഥാൻകാരുടെ പിതാവ്' എന്നതാണ്. ഇടയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അസ്‌കിതയുള്ള നിയസോവ് ആധ്യാത്മിക ഉപദേശങ്ങൾക്ക് പുറമെ പൊതുജനാരോഗ്യത്തെ ഉദ്ധരിക്കാൻ വേണ്ടിയും ചില ഹെൽത്ത് ടിപ്സ് നൽകാറുണ്ട്. ആ സന്ദേശങ്ങൾ രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ, പത്രങ്ങൾ, ഇന്റർനെറ്റ് ഒക്കെ വഴി ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നുമുണ്ട്.

2006 -ലാണ് നിയാസോവ് മരിക്കുന്നത്. അതിനു തൊട്ടുമുമ്പത്തെ കൊല്ലം അവിടത്തെ ഡോക്ടർമാരോട് അദ്ദേഹം പഠിച്ചിറങ്ങുമ്പോൾ ഇനിമേൽ ഹിപ്പോക്രാറ്റിക് ഓത്ത് എടുക്കരുത് എന്ന് ഉത്തരവിട്ടു. പകരം പരിശീലനം കൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറായ തന്റെ നാമത്തിലാകാം എന്നായി ഉത്തരവ്. നിയാസോവിന്റെ പിൻഗാമി ഗുർബാങ്ക്‌ലി ബെർദിമുഖമ്മദോവ് ഒരു ഡെന്റിസ്റ്റ് ആണ്. അദ്ദേഹവും തന്നെ ചുറ്റിപ്പറ്റി ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പൊക്കി വെച്ചിട്ടുണ്ട്. മാർച്ച് 13 നാണ് വളരെ വിലപ്പെട്ട ഒരു ആരോഗ്യ നിർദ്ദേശം മുഖമ്മദോവിൽ നിന്നുണ്ടായത്. കൊറോണാ വൈറസിനെ തുരത്താൻ വേണ്ടി.പൂർവികന്മാരുടെ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് മുഖമ്മദോവ് കണ്ടെടുത്ത ആ ഒറ്റമൂലിയാണ് ഹമല ചെടി കടിച്ച് ആകെ പുകയിടുക എന്നത്. നഗ്നനേത്രങ്ങൾക്ക് അഗോചരമായ കൊറോണാ വൈറസ് ഈ പുകയെ അതിജീവിക്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിർഭാഗ്യവശാൽ ഇത് തികച്ചും വ്യാജമായ ഒരു അവകാശവാദമാണ്. എന്നിട്ടും, തുർക്ക്മെനിസ്ഥാനിൽ ഇന്ന് ഇന്നുവരെ കൊവിഡ് 19 രോഗത്തിന് ഒരു സ്ഥിരീകരണം പോലും ഉണ്ടായിട്ടില്ല.

ബെലാറസിലെ ട്രാക്ടർ ചികിത്സ

രണ്ടു പതിറ്റാണ്ടു കാലമായി ബെലാറസ് ഭരിക്കുന്നത് അലക്‌സാണ്ടർ ലുകാഷെങ്ക ആണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഇപ്പോൾ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൃഷിയിറക്കേണ്ട കാലമാണ്. ഇത്തരം രോഗങ്ങൾക്കുള്ള ഒറ്റമൂലി പാടത്ത് എല്ല് മുറിയെ ഉള്ള പണിയെടുപ്പാണ്. ട്രാക്ടർ ഓടിക്കുന്നവർക്ക് ആർക്കും ഈ അസുഖം വരില്ല.' അസുഖമുള്ളവർ 60 ഡിഗ്രി ചൂടിൽ ഒന്ന് സൺ ബാത്ത് എടുത്താൽ പിന്നെ ശരീരത്തിൽ കൊറോണാ വൈറസ് ജീവനോടെ അവശേഷിക്കില്ല.'' ഇതും പച്ചക്കള്ളമായ അവകാശവാദമാണ്.

വെറും വയറ്റിൽ വോഡ്ക കുടിക്കാൻ പറഞ്ഞ സെർബിയൻ പ്രസിഡന്റ്

സെർബിയയിൽ മാർച്ച് 18 വരെ സ്ഥിരീകരിക്കപ്പെട്ടതുകൊവിഡ് 19 ന്റെ 83 കേസുകളാണ്. മൂന്നാഴ്ച മുമ്പ് ലോകനേതാക്കൾ കൊറോണാ വൈറസിന്റെ മാരകസ്വഭാവത്തെപ്പറ്റി, അതിനെ നിർമ്മാർജ്ജനം ചെയ്യാൻ ചെയ്യണ്ട നിയന്ത്രണങ്ങളെപ്പറ്റി ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുചിക് രാജ്യത്തെ ആരോഗ്യപ്രവർത്തകരുമായി ഒത്തുകൂടി ചർച്ചകളിൽ ഏർപ്പെട്ടു. അന്ന് അവരോട് അദ്ദേഹം പറഞ്ഞത്, വോഡ്ക വെറും വയറ്റിൽ സേവിച്ചാൽ അസുഖം മാറും എന്നാണ്. 'ആൽക്കഹോളിന് വൈറസിനെ നശിപ്പിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് അവർ പറയുന്നത്. ഇതിപ്പോൾ, മദ്യപിക്കാൻ ഒരു കാരണം കൂടി ആയല്ലോ'-അദ്ദേഹം പറഞ്ഞു. താൻ തമാശ പറഞ്ഞതാണ് എന്നൊരു ന്യായീകരണം വുചികിന്റെ ഭാഗത്തു നിന്ന് പിന്നീടുണ്ടായി. പക്ഷേ പ്രസിഡന്റിന്റ അഭിപ്രായം ജനം തമാശയായല്ല എടുത്തത് എന്നാണ് സെർബിയൻ മാധ്യമങ്ങൾ പറയുന്നത്. വോഡ്ക്കയുടെ ഉപയോഗം ഇതോടെ കുത്തനെ കൂടുകയായിരുന്നൂ. ഇതേ അഭിപ്രായം തന്നെ ബെലാറസിന്റെ ലൂകാഷെങ്കയും ആവർത്തിച്ചു. ഒന്നോ രണ്ടോ പെഗ്ഗടിക്കുന്നതുകൊറോണാ വൈറസിനെ തടുക്കും എന്നുതന്നെയാണ് അദ്ദേഹവും പറഞ്ഞത്.

എന്നാൽ വാസ്തവത്തിൽ ആൽക്കഹോൾ മദ്യരൂപേണ അകത്തുചെന്നാൽ കരൾ കാഞ്ഞുപോകും എന്നല്ലാതെ കൊറോണ വൈറസിനെ അത് ഏശുക പോലുമില്ല. കൈകളിൽ സാനിറ്റൈസർ ആയി പ്രയോഗിക്കുമ്പോൾ ആൽക്കഹോൾ വൈറസിനെ കൊല്ലും. എന്നുവെച്ച് വയറ്റിനുള്ളിലെത്തിയാൽ അതും വൈറസുമായി ഒരു പോരാട്ടവും നടക്കില്ല.

രോഗം പടർത്തുന്ന മതം

പലരാജ്യങ്ങളിലെയും മതപൗരോഹിത്യം തങ്ങളുടേതായ പുണ്യജലങ്ങൾ കൊറോണയ്ക്കെതിരെയുള്ള പ്രതിരോധങ്ങൾക്ക് പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. റഷ്യയിലെ ക്രിസ്ത്യൻ പള്ളികൾ പലതും കൊറോണാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുർബാനകളും മറ്റും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പുല്ലുവിലയാണ് നൽകിയത്. ഏപ്രിൽ 19 -ന് ഈസ്റ്റർ വരുന്ന സാഹചര്യത്തിൽ പള്ളികളിൽ ചടങ്ങുകൾ ഒഴിവാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നവർ പറഞ്ഞു. തങ്ങളുടെ പള്ളികളിൽ പുരോഹിതർ വിശ്വാസികൾക്ക് പങ്കിടുന്ന വീഞ്ഞിലൂടെയോ അപ്പത്തിലൂടെയോ ഇന്നുവരെ ഒരു പകർച്ചവ്യാധിയും പടർന്നു പിടിച്ച ചരിത്രമേ ഇല്ല എന്നാണ് അവർ പറയുന്നത്.

വേണമെങ്കിൽ അത് പകർന്നു നൽകാൻ ഡിസ്പോസിബിൾ സ്പൂൺ ഉപയോഗിച്ചുകൊണ്ട് ഒരു കോംപ്രമൈസിന് തയ്യാറാണ് തങ്ങൾ എന്നും അവർ അറിയിച്ചു. അല്ലാതെ, കുർബാനകൾ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കൂടി, വോൾഗ നദിയുടെ കരയിലുള്ള കസാൻ എന്ന ഓർത്തഡോക്സ് നഗരത്തിലെ പള്ളിയിൽ ഒരേ പരിശുദ്ധതവി കൊണ്ട് തിരുസ്‌നാനജലം പള്ളിയിലെ സകല വിശ്വാസികൾക്കും പകർന്നു നൽ്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോർജിയയിലെ ഓർത്തഡോക്സ് പള്ളികളും ഇതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു പടികൂടി കടന്ന്, ജോർജിയയിലെ പള്ളീലച്ചന്മാർ, നിരത്തിലേക്കിറങ്ങി കാറുകളെയും, ഡ്രൈവർമാരെയും അങ്ങനെ കണ്ണിൽ കണ്ട സകലതിനെയും വെഞ്ചെരിച്ചുകൊണ്ടാണ് കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ഒരുമ്പെട്ടത്. മതചിഹ്നങ്ങളും ചിത്രങ്ങളും മറ്റും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, എന്നിട്ട് അതിൽ ആളുകൾ ഒന്നിന് പിറകെ ഒന്നായി വന്നു ചുംബിക്കുക എന്നിങ്ങനെ പല മനോഹരമായ ആചാരങ്ങളും അവിടെ ഇന്നത്തെ സാഹചര്യത്തിലും ഓർത്തഡോക്സ് വിശ്വാസികൾക്കുണ്ട്.

ഇറാനിലും ഷിയാക്കളുടെ കുട്ടപ്രാർത്ഥനയിൽ നിന്നാണ് കോവിഡ് പടർന്നത്.ഗോമിൽ ഷിയ വിഭാഗക്കാരുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന ഫാത്തിമ മസുമെ പീഠത്തിൽ 24 മണിക്കൂറും ആളുകൾ എത്തിയിരുന്നു. ആഴ്ചയിൽ ഏഴു ദിവസവും അവിടെ നല്ല തിരക്കാണ്. തീർത്ഥാടകർ പീഠത്തിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുക പതിവാണ്. മറ്റു രാജ്യങ്ങളിൽ ഇത്തരം തീർത്ഥാടക കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഗോമിലെ പീഠത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയത്.

വൈറസ് ബാധിച്ചയാൾ അവിടെയെത്തിയിട്ടുണ്ടെങ്കിൽ എത്രയോ ആയിരം ജനങ്ങളിലേക്കാണ് അവിടെനിന്ന് രോഗം പടർന്നിരിക്കുകയെന്ന് വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ- ഈസ്റ്റ് പോളിസിയിലെ അനലിസ്റ്റും ഗോമിൽ പരിശീലനം ലഭിച്ച ഷിയ തിയോളജിസ്റ്റുമായ മെഹ്ദി ഖലാജി അഭിപ്രായപ്പെട്ടു. സ്ഥിതി ഗുരുതരമായപ്പോൾ പ്രദേശം സാനിറ്റൈസ് ചെയ്തു. എന്നാൽ അപ്പോഴേക്കും വൈറസ് പടർന്നിരുന്നു. ഇവിടെ പോയ ഷിയാ തീർത്ഥടകരാണ് പാക്കിസ്ഥാനിൽ അസുഖം പടർത്തിയത്. അതിശേഷം നടന്ന രണ്ടരലക്ഷത്തോളം പേർ പങ്കെടുത്ത പാക്കിസ്ഥാനിലെ തബലീഗ് കൂട്ടായ്മയിലും രോഗം പടർന്നു. മതങ്ങൾക്ക് എന്തോ പ്രവിലേജ് ്ഉണ്ടെന്ന രീതയിൽ പ്രവർത്തിച്ചതാണ കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയതെന്ന് ഇറാൻ വംശജനായ ബ്രിട്ടീഷ് മനുഷ്യവകാശ പ്രവർത്തകൻ അഹമ്മദ് നിജാം ചൂണ്ടിക്കാട്ടുന്നു.

പുടിന്റെ സിംഹക്കഥ തൊട്ടുള്ള വ്യാജവാർത്തകളും അനവധി

കോവിഡ് കാലം നുണകളുടെയും വ്യാജവാർത്തകളുടെയും കൂടി കാലമാണ്. കോവിഡ്കാലത്തെ അതിഗംഭീര നുണകളിലൊന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പേരിലായിരുന്നു. റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളേയും കടുവകളേയും പുടിൻ തുറന്നുവിട്ടു എന്നായിരുന്നു വാർത്ത. ഒന്നാന്തരം വ്യാജ വാർത്തയായിരുന്നു അത്. കൂടെയുള്ള ചിത്രം 2016ൽ ദക്ഷിണാഫ്രക്കയിലെ െജാഹന്നാസബർഗിൽ റോഡിലിറങ്ങിയ സിംഹത്തിന്റെതായിരുന്നു. കരയുന്ന ഇറ്റാലിയൻ പ്രസിഡന്റിന്റെതായിരുന്നു ലോകാവ്യാപകമായി പ്രചരിക്കപ്പെട്ട മറ്റൊരു വ്യാജ വാർത്ത.കോവിഡ് സംഹാരതാണ്ഡവമാടിയ രാജ്യമാണ് ഇറ്റലിയിൽ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകർക്കുമുമ്പിൽ കരയുന്ന ചിത്രം കരളലിയിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിലുണ്ടായിരുന്നത്ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ര് ബോൽസൊനാരോ ആയിരുന്നു. 2019ൽ ഒരു ചടങ്ങിനിടെ വികാരാധീതനാകുന്ന ജെയ്‌ര് ബോൽസൊനാരോയുടെ ചിത്രമായിരുന്നു അത്.

കോവിഡ്കാലത്ത് പോർചുഗീസ് സൂപ്പർ താരം ക്രിസറ്റിയാനോ റൊണോൾഡോയുടെ പേരിൽ അദ്ദേഹം പോലും അറിയാതെ വലിയ ഒരു നന്മ ചാർത്തപ്പെട്ടു. കോവിഡ്ബാധിതർക്കായി തന്റെ ഉടമസ്ഥതയിലുള്ള വൻകിട ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടു നൽകി എന്ന വാർത്ത വലിയ ആഘോഷത്തോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സപെയിനിലെ മാർക്ക്, ഡെയലി മെയൽ, ഗൾഫ് ന്യൂസ്അടക്കമുള്ള അന്താരാഷട്ര മാധ്യമങ്ങളും കേരളത്തിലെ മാധ്യമങ്ങളുമെല്ലാം ഈ വാർത്ത വലിയ പ്രാധാന്യത്തോടെ നൽകി. ഒടുവിൽ ഗത്യന്തരമില്ലാതെ തങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തില്ലെന്ന് ഹോട്ടൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചതോടെയാണ് സംഭവം വ്യാജനായിരുന്നുവെന്ന് ലോകം അറിഞ്ഞത്.

കോവിഡ്കാലത്തെ അതിമനോഹര 'പരിസ്ഥിതി സൗഹാർദ' നുണകളായിരുന്നു ഇറ്റലിയിലെ അരയന്നക്കൂട്ടവും ചൈനയിലെ ആനക്കൂട്ടവും. ഇറ്റലിയിൽ മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങിയതോടെ കനാൽ ജലം ശുദ്ധമായതിനാൽ അരയന്നങ്ങളും ശുദ്ധ ജലമത്സ്യങ്ങളും കൂട്ടമായി എത്തുന്നുവെന്ന നുണ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, അരയന്നങ്ങളുടെ ചിത്രം ബുറാനോയിലെ കനാലുകളിൽ പതിവുള്ളവയായിരുന്നു. ഇറ്റാലിയൻ തീരങ്ങളിലെത്തുന്ന ഡോൾഫിനുകളുടെ ചിത്രമെന്ന പേരിൽ പ്രചരിച്ചത്മെഡിറ്ററേനിയയിൽ കടലിലെ സാർഡീനിയയിലെ ചിത്രങ്ങളായിരുന്നു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ തോട്ടത്തിൽ ചോളവീഞ്ഞ്കുടിച്ചു മത്തുപിടിച്ചു മയങ്ങിക്കിടക്കുന്ന ആനക്കൂട്ടങ്ങളുടെ ചിത്രം എന്ന പേരിൽ പങ്കുവെച്ച പോസറ്റ് പത്തുലക്ഷത്തോളം പേർ ലൈക്ക് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP