Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരാഴ്ചയായി റേഷൻ കിട്ടുന്നില്ല...വീടിന് പുറത്തിറങ്ങിയാൽ പൊലീസുകാരുടെ അടി; കൈയിൽ പണവുമില്ല..കഴിക്കാൻ ഭക്ഷണവുമില്ല; എന്തിനാണ് ഞങ്ങളോട് ഈ പഞ്ഞകാലത്തും വിവേചനം? ലോകം കൊറോണയ്‌ക്കെതിരെ ഒന്നിച്ചുപോരാടുമ്പോഴും പാക്കിസ്ഥാനിൽ മാത്രം അപസ്വരം; ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും റേഷൻ നൽകാതെ അധികൃതരുടെ കടുത്ത മതവിവേചനം; അവശ്യവസ്തുക്കൾ എത്തിക്കാൻ മോദി ഇടപെടണമെന്ന് മുറവിളി

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: കോവിഡ് 19 മഹാമാരിക്കെതിരെ ലോകം ഒന്നിച്ചുപോരാടുകയാണ്. ജാതി-മതവിവേചനങ്ങൾ എല്ലാം മാറ്റിവച്ചാണ് ഈ പോരാട്ടത്തിൽ ലോകരാഷ്ട്രങ്ങൾ പങ്കാളികളാകുന്നത്. എന്നാൽ, അവിടെയും അപസ്വരം മുഴക്കുകയാണ് പാക്കിസ്ഥാൻ. ഈ ആഗോള പ്രതിസന്ധിക്കിടയിലും മതവിവേചനം തന്നെയാണ് പാക്കിസ്ഥാനിൽ കത്തിനിൽക്കുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും അധികൃതർ മതിയായ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നില്ലെന്നാണ് ആരോപണം. കൊറോണ കാലത്ത് ഭക്ഷ്യവസ്തുക്കൾ ഭൂരിപക്ഷമതക്കാർക്ക് അവകാശപ്പെട്ടതാണെന്നാണ് അധികൃതരുടെ ന്യായം. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോക് ഡൗൺ കാലത്ത് അധികാരികൾ ഞങ്ങളെ സഹായിക്കുന്നില്ല. ന്യൂനപക്ഷ സമുദായക്കാരായത്‌കൊണ്ട് റേഷനും കിട്ടുന്നില്ല, ഒരാൾ കരഞി്ഞുപറയുന്നു. കറാച്ചിയിലെ റേഹ്രി ഗോത്തിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ എത്തുന്ന ന്യൂനപക്ഷ വിഭാഗത്തിലെ ആയിരങ്ങൾക്ക് നിരാശയാണ് ഫലം. റേഷൻ മുസ്ലീങ്ങൾക്ക് മാത്രം..നിങ്ങൾക്കില്ല.. എന്നാണ് അധികാരികൾ ധാർഷ്ട്യത്തോടെ പറയുന്നത്.

'അയൽപക്കക്കാർക്ക് അവശ്യസാധനങ്ങൾ എല്ലാം കിട്ടുന്നുണ്ട്. എന്റെ മകൻ ഓട്ടോ ഓടിക്കുകയാണ്. ലോക് ഡൗൺ കാരണം എല്ലാ സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. അവൻ വീട്ടിൽ വെറുതെ ഇരിക്കുകയാണ്. ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണമൊന്നുമില്ല. പണവുമില്ല. റേഷൻ വിതരണ കേന്ദ്രങ്ങളിൽ പോകുമ്പോൾ അവശ്യസാധാനങ്ങൾ പ്രത്യേക ലോറികളിൽ എത്തിക്കാമെന്ന് അധികൃതർ പറയാറുണ്ട്. എന്നാൽ അവർ ഒന്നും അയയ്ക്കാറില്ല', മറ്റൊരാൾ പറയുന്നു.

പാക്കിസ്ഥാനിലെ ജനസംഖ്യയുടെ നാല് ശതമാനമാണ് ഹിന്ദുക്കൾ. പലപ്പോഴും കടുത്ത വിവേചനമാണ് ഇവർ നേരിടുന്നത്.അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നു. ആഗോള സമ്മർദ്ദമേറിയപ്പോൾ ചില പൊടിക്കൈകളൊക്കെ ഇമ്രാൻ ഖാൻ സർക്കാർ ചെയ്ത് കൂട്ടുന്നുണ്ട്.തകർത്തുകളഞ്ഞ നാനൂറിലേറെ ഹിന്ദുക്ഷേത്രങ്ങൾ പുനരുദ്ധരിക്കാനുള്ള തീരുമാനം അതിലൊന്നായിരുന്നു. എന്നാൽ, പദ്ധതിക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. ഒരുവർഷത്തിനിടെ പ്രവർത്തനക്ഷമമായത് ഏതാണ് 12 ക്ഷേത്രങ്ങൾ മാത്രം.

ഇതെല്ലാം പോട്ടെന്ന് വച്ചാലും, കൊറോണ പോലൊരു ആഗോള പ്രതിസന്ധിയുടെ കാലത്ത് കടുത്ത മതവിവേചനം കാട്ടുന്നതാണ് പലരെയും അമ്പരപ്പിക്കുന്നത്. എന്നാൽ, യാഥാർഥ്യം ഇങ്ങനെയാണന്ന് പീഡനം അനുഭവിക്കുന്നവർ പറയുന്നു. എന്തിനാണ് ഞങ്ങളോട്ഈ വിവേചനം. രോഗം എല്ലാവരെയും ബാധിക്കുന്നുണ്ട്. എന്താണ് ആരും ഞങ്ങളോട് സഹകരിക്കാത്തത്, ദയനീയമായി ചോദിക്കുന്നു, ന്യൂനപക്ഷ വിഭാഗങ്ങൾ.

ഒരാഴ്ചയായി റേഷൻ കിട്ടുന്നില്ല. വീടിന് പുറത്തിറങ്ങിയാൽ പൊലീസുകാർ ഓടിക്കും, മൂന്നാമന്റെ പരാതി ഇങ്ങനെ. പ്രാദേശിക സർക്കാർ ഇതര സ്ഥാപനങ്ങൾവഴിയും തദ്ദേശസ്ഥാപനങ്ങൾ വഴിയും ദിവസവേതനക്കാർക്കും തൊഴിലാളികൾക്കും റേഷൻ വിതരണം ചെയ്യാനാണ് സിന്ധ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ, ലോക് ഡൗൺ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും ന്യൂനപക്ഷക്കാർക്ക് റേഷനില്ല. വോട്ടിന് മാത്രമാണ് രാഷ്ട്രീയക്കാരുടെ വരവ്.

ഭക്ഷണം വാങ്ങാൻ പണവുമില്ല. ലോക് ഡൗൺ കാരണം നിത്യജീവിതം പൊറുതിമുട്ടിയിരിക്കുന്നു. എന്താണ് ഞങ്ങളുടെ പ്രശ്‌നങ്ങളെന്ന് ആരുംചോദിക്കുന്നുമില്ല, കറാച്ചിയിൽ ക്രിസ്ത്യൻ സമുദായാംഗം പറഞ്ഞു. കറാച്ചിയിലെ ലിയാരി, സച്ചൽ ദോഥ് എന്നിവ കൂടാതെ സിന്ധിലെ മുഴുവൻ പ്രദേശങ്ങളിലും ഹിന്ദുക്കൾക്ക് റേഷൻ അനുവദിക്കാതെയാണ് അധികൃതർ വിവേചനംകാട്ടുന്നത്.

രാജസ്ഥാൻ വഴി സിന്ധിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കണമെന്നാണ് അംജദ് അയൂബ് മിർസയെ പോലുള്ള രാഷ്ട്രീയ പ്രവർത്തകർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടുന്നത്. സിന്ധിലെ മനുഷ്യാവകാശ പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശയയിൽ മാത്രം അഞ്ച് ലക്ഷത്തിലേറെ ഹിന്ദുക്കളാണ് ജീവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP