Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവിൽ നടന്നുകൊണ്ടിരുന്നവർ മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു; രോഗം വ്യാപിച്ചതോടെ ശവങ്ങൾ കുന്നുകൂടി; മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി; ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു; ഗാന്ധിജിപോലും ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു; 1918-20 ലെ സ്പാനിഷ് ഫ്‌ളൂ മൂലം 5 കോടി മനുഷ്യരാണ് മരിച്ചത്; വൈറസുകൾ ലോകം മാറ്റുന്നു; സി രവിചന്ദ്രൻ എഴുതുന്നു

തെരുവിൽ നടന്നുകൊണ്ടിരുന്നവർ മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു; രോഗം വ്യാപിച്ചതോടെ ശവങ്ങൾ കുന്നുകൂടി; മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി; ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു; ഗാന്ധിജിപോലും ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു; 1918-20 ലെ സ്പാനിഷ് ഫ്‌ളൂ മൂലം 5 കോടി മനുഷ്യരാണ് മരിച്ചത്; വൈറസുകൾ ലോകം മാറ്റുന്നു; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

(1) 1918-20 ലെ സ്പാനിഷ് ഫ്‌ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി, 5 കോടി മരണമടഞ്ഞു. മരണസംഖ്യ അതിലിരട്ടിയുണ്ടാകുമെന്നും വാദമുണ്ട്. അമേരിക്കയിലൊക്കെ മരണനിരക്ക് 20% വരെയായി. ചികിത്സയുടെ ഭാഗമായി നൽകിയ ആസ്പിരിൻ ഓവർഡോസായത് മൂലമാണ് മരണനിരക്ക് കൂടിയത് എന്നൊരു സിദ്ധാന്തമുണ്ട്.

ശ്വാസതടസ്സവും നെഞ്ചുവേദനയും ന്യുമോണിയയും ആന്തരിക രക്തസ്രാവവുമായിരുന്നു മരണകാരണങ്ങൾ. 1347-1353 കാലഘട്ടത്തിൽ യൂറോപ്യൻ ജനസംഖ്യയുടെ പകുതി തുടച്ചുനീക്കിയ 'ബ്ലാക്ക്‌ഡെത്ത് 'എന്നറിയപെടുന്ന പ്ലേഗ് ഉണ്ടാക്കിയ മരണങ്ങൾ 2.5 കോടി മുതൽ 3.4 കോടി വരെയാണെന്ന് ഓർക്കുക. 1933 ലാണ് സ്പാനിഷ് ഫ്ളൂവിന്റെ വൈറസിനെ ജനിതകമായി വേർതിരിച്ചെടുക്കുന്നത്. അലാസ്‌കയിലെ മഞ്ഞിൽ പുതഞ്ഞുകിടന്ന ഒരു രോഗബാധിതന്റെ ശവശരീരവും അമേരിക്കൻ സൈനികരുടെ സാമ്പിളുകളുമാണ് ഇതിനായി ഉപയോഗപെടുത്തിയത്. താരതമ്യംനോക്കിയാൽ, 1981 ൽ തിരിച്ചറിഞ്ഞ HIV രോഗത്തിന്റെ വൈറസുകളെ 2 വർഷങ്ങൾകൊണ്ട് നാം വേർതിരിച്ചെടുത്തു;കോവിഡ് വൈറസുകളെ ദിവസങ്ങൾകൊണ്ടും.

(2) സ്പാനിഷ് ഫ്ളൂ എവിടെയാണ് ഉദ്ഭവിച്ചതെന്ന് തീർച്ചയില്ല. 1917 ൽതന്നെ ഫ്രാൻസിൽ തുടങ്ങി എന്നു പറയപ്പെടുന്നു. ചൈന, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളും പ്രാരംഭസ്രോതസ്സുകളായി ആരോപിക്കപെടുന്നുണ്ട്. ഒന്നാംവരവിനെക്കാൾ ഭീകരമായിരുന്നു രണ്ടും മൂന്നും. ഒന്നാംലോക യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചിരുന്ന സ്‌പെയിനിലെ മരണങ്ങളെക്കുറിച്ച് മാത്രമാണ് ലോകം കാര്യമായി അറിഞ്ഞത്. രോഗം 'സ്പാനിഷ് ഫ്‌ളൂ' എന്നറിയപ്പെടാനുള്ള ഏക കാരണവും അതാണ്. സ്പെയിൻകാരാകട്ടെ, 'ഫ്രഞ്ച് ഫ്ളൂ' എന്നാണ് വിളിച്ചിരുന്നത്. സ്‌പെയിനിലെന്തോ മാരകരോഗം എന്നാണ് അന്നൊക്കെ ലോകജനത ധരിച്ചിരുന്നത്. യുദ്ധകാലത്ത് തങ്ങൾ പകർച്ചവ്യാധിക്കും ഇരയാകുന്നുണ്ട് എന്ന് പുറംലോകത്തെ അറിയിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇഷ്ടപെട്ടില്ല. മാധ്യമഅടിച്ചമർത്തൽ മൂലം യുദ്ധംകഴിഞ്ഞാണ് പലരും ഭീകരാവസ്ഥ തിരിച്ചറിയുന്നത്.

(3) രോഗബാധിതരാകുന്നവർ 12 മണിക്കൂറിനുള്ളിൽ മരിച്ചുവീഴുന്ന അവസ്ഥയുണ്ടായി. 40 ന് താഴെയുള്ളവരാണ് കൂടുതലും കൊല്ലപെട്ടത്. കാരണം ഇന്നും കൃത്യമായി അറിയില്ല. മുതിർന്നവർക്ക് മുമ്പ് പലതരം ഫ്‌ളൂവൈറസുകളെ നേരിട്ടതിലൂടെ നേടിയ സ്വാഭാവിക പ്രതിരോധം ഉണ്ടായിരുന്നിരിക്കാം. സ്പാനിഷ് ഫ്ളൂവിന്റെ ഞചഅ കുരങ്ങുകളിൽ കുത്തിവെച്ചപ്പോൾ അവയുടെ പ്രതിരോധവ്യവസ്ഥ വൈറസുകളോട് അമിതമായി പ്രതികരിക്കുന്നതായി (over reaction of immune system) പഠനറിപ്പോർട്ടുകളുണ്ട്. Cytokine Storm എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആരോഗ്യമുള്ള യുവാക്കളുടെ കാര്യത്തിലും ഈ അമിതപ്രതിരോധം കാരണമായിട്ടുണ്ടാവാം. കോവിഡിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. 'പ്രതിരോധശേഷി കൂട്ടണം'എന്നു പറഞ്ഞുനടക്കുന്നവർ ശ്രദ്ധിക്കുക.

(4) തെരുവിൽ നടന്നുകൊണ്ടിരുന്നവർ ആന്തരിക രക്തസ്രാവം മൂലം മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു. സൈനികരുടെ കാര്യമായിരുന്നു ഏറെ ദയനീയം. കിടങ്ങുകളിലെ യുദ്ധം അവരെ പരീക്ഷീണരാക്കിയ ഘട്ടത്തിലാണ് പകർച്ചവ്യാധി കടന്നുവരുന്നത്. രോഗംമൂത്തതോടെ ശവങ്ങൾ കുന്നുകൂടി. അമേരിക്ക മുതൽ ചൈനവരെ, മലേഷ്യമുതൽ ന്യൂസിലാൻഡ് വരെ....വൈദ്യസഹായം, ആശുപത്രി, ആരോഗ്യപ്രവർത്തകർ, മോർച്ചറി, ശവസംസ്‌ക്കാരം...എല്ലാം അപ്രസക്തമായി. മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി. ഇന്ത്യയിൽ 1.2-1.7 കോടി മനുഷ്യരാണ് മരിച്ചത്; അമേരിക്കയിൽ 6.75 ലക്ഷവും.

ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോവിൽസൺ ആയിരുന്നു. 1919 ൽ വേഴ്സായ് കരാറിന്റെ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ഫ്രാൻസിൽ വച്ചാണ് വിൽസൺ രോഗബാധിതനായത്. അറിയപ്പെടുന്ന ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യരെ കൊന്ന പകർച്ചവ്യാധി സ്പാനിഷ് ഫ്ളൂ തന്നെയാണ്. ഏറ്റവുംകൂടുതൽ ആളുകൾ മരിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. ആ നിലയ്ക്ക് ശരിക്കും 'ഇന്ത്യൻ ഫ്ളൂ'! ഗാന്ധിജി ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു. ജപ്പാൻകാർ മാസ്‌ക് ധരിക്കുന്ന ശീലം തുടങ്ങിയത് സ്പാനിഷ് ഫ്ളൂവിനെ നേരിടാനാണ്. അമേരിക്കയിൽ കുട്ടികളുടെ റൈമുകൾ സ്പാനിഷ് ഫ്ളൂവിനെ വിശേഷിപ്പിക്കുന്നത് 'അനുവാദമില്ലാതെ വീട്ടിലേക്ക് ഇരച്ചുകയറുന്ന ക്ഷണിക്കപെടാത്ത അതിഥി'എന്നാണ്. രോഗംതാണ്ഡവമാടുന്ന കാലത്തും സാമൂഹിക അകലംപാലിക്കലും ക്വാറന്റീനും മുഖമൂടി ധരിക്കലും ഒക്കെയുണ്ടായിരുന്നു. പക്ഷെ ഇന്നത്തേതുപോലെ ആരോഗ്യ-വൈദ്യരംഗം വികസിച്ചിരുന്നില്ല, ആന്റിബയോട്ടിക്കുകളോ വാക്സിനുകളോ ഉണ്ടായിരുന്നില്ല.

(5) പകർച്ചവ്യാധി സംബന്ധിച്ച സുവർണ്ണനിയമങ്ങൾക്ക് അടിവരയിട്ടാണ് സ്പാനിഷ് ഫ്ളൂ പിന്മാറിയത്. (a) രോഗംതടയുന്നതാണ് നേരിടുന്നതിലും നല്ലത്. (b) രോഗം പകർന്നു വാങ്ങുന്നെങ്കിൽ പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിലാകട്ടെ. മെച്ചപെട്ട ചികിത്സയും സംരക്ഷണവും ലഭിക്കും, സൗഖ്യപെടാൻ സാധ്യത വർദ്ധിക്കും, രണ്ടാമതും മൂന്നാമതും വൈറസ് ആഞ്ഞടിച്ചാലും സുരക്ഷിതരായിരിക്കും. (c) പടർച്ചയുടെ മൂർദ്ധ്യന്യത്തിലും അന്ത്യഘട്ടത്തിലും രോഗംവന്നാൽ പരിചരണവും ചികിത്സയും കിട്ടില്ലെന്ന് മാത്രമല്ല, ശവം മറവ് ചെയ്യാൻപോലും ആളുണ്ടായേക്കില്ല.

(6) അകാലത്തിലുള്ള വിജയഭാവവും അകാരണമായ ആത്മവിശ്വാസവും അഭികാമ്യമല്ല. കോവിഡ് മാപ്പ് പരിശോധിച്ചാൽ മാർച്ച് 18 ന് അമേരിക്ക ചിത്രത്തിലേ ഇല്ല(രോഗബാധിതർ-9197, മരണം-150). കഴിഞ്ഞ 18 ദിവസംകൊണ്ട് 3.11 ലക്ഷം രോഗബാധിതരുമായി അവർ ബഹുദൂരം മുന്നിലായി. 18 ദിവസംകൊണ്ട് 3 ലക്ഷത്തിലേറെ രോഗികൾ! ഇത്തരമൊരു കുത്തനെയുള്ള വർദ്ധന ഏതൊരു രാജ്യത്തിന്റെയും നടുവൊടിക്കും. അമേരിക്കയിലെ മരണസംഖ്യ 8454 ആണ്(2.7%). ഇറ്റലിയിലെ മരണനിരക്ക് ഇപ്പോഴും 12%. സ്‌പെയിൻ, ഫ്രാൻസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പത്ത് ശതമാനം മരണത്തിന് കീഴ്പെടുന്നു.

രോഗംകൊണ്ട് കഷ്ടപെടുന്ന രാജ്യങ്ങളുടെ പരാജയങ്ങളും വീഴ്ചകളും വ്യാപകമായി ചർച്ചചെയ്യപെട്ടു കഴിഞ്ഞു. മത-പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽവരെ വിജയാഘോഷങ്ങൾ വരുന്നുണ്ട്. സാമൂഹികവ്യാപനം ഇല്ലാത്തതിൽ തീർച്ചയായും നമുക്ക് ആശ്വസിക്കാം. എന്നാൽ മുൻകൂറായി വിജയം ആഘോഷിക്കുന്നതും സ്വയംമഹത്വപെടുന്നതും ശരിയല്ല. സ്പാനിഷ് ഫ്‌ളൂവിന്റെ ആക്രമണം പരിശോധിച്ചാൽ വൈറസുകൾ പ്രവചനാതീതമാണ്. രണ്ടാംവരവും മൂന്നാംവരവുമൊക്കെ പ്രതീക്ഷിക്കണം. ചിലപ്പോൾ എല്ലാ വർഷവും. കരയ്ക്ക് ഇരിക്കുന്നവരൊക്കെ വെള്ളത്തിലിറങ്ങേണ്ടി വന്നേക്കാം. വന്നുപോയിടത്ത് വീണ്ടും വരാം.

(7) ഇന്ത്യയിലെ ലോക്ക്ഡൗണിന് സമാനതകളില്ല. 136 കോടി ജനതയാണ് അടിച്ചിട്ടിരിക്കുന്നത്. പ്രതീക്ഷതിലും മെച്ചപെട്ട ഫലമാണ് ഇതിനകം ഉണ്ടാക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും പകർച്ചഭീഷണി പ്രതീക്ഷിക്കാം. അതിനകം ലോകജനസംഖ്യയുടെ 2/3 നും രോഗബാധ ഉണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം ഉണ്ട്. വാക്സിനുണ്ടെങ്കിലും ഇല്ലെങ്കിലും സ്വാഭാവിക പ്രതിരോധമായിരിക്കും ആത്യന്തികമായി തുണയ്ക്കുക. സാമൂഹികവ്യാപനം നേരിടുന്ന യൂറോപ്യൻരാജ്യങ്ങളിലൊക്കെ നിലവിലുള്ള ലോക്ക്ഡൗൺ, കാലാവധി കഴിഞ്ഞാലും തുടർന്നേക്കും. ഇന്ത്യൻ ലോക്ക്ഡൗൺ 64 ദിവസംവരെ(21 days-5 days relaxation-28 days-5 days relaxation-15 days) നീളാം എന്നൊരു വാർത്ത പ്രചാരത്തിലുണ്ട്. അപ്പപ്പോഴത്തെ സാഹചര്യമായിരിക്കും കാലാവധിനിർണ്ണയത്തിൽ പ്രസക്തമാകുക.

ലോക്ക്ഡൗൺ കഴിഞ്ഞാലും ഇതുവരെ ഉണ്ടാക്കിയ നേട്ടം ഇല്ലാതാക്കുന്ന പെരുമാറ്റവും ജീവിതരീതിയും അനുവദിക്കാനാവില്ല. കൂട്ടംകൂടലുകൾ ഇല്ലാത്ത, മാസ്‌കും ഗ്ലൗസും ധരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ട്, ജാഗ്രതയോടും കരുതലോടുംകൂടിയ ഒരു ലോക്ഡൗൺഅനന്തരകാലമാണ് വരാനിരിക്കുന്നത്. ലോകം പഴയക്രമത്തിലേക്ക് തിരിച്ചുപോകാനിടയില്ല. തൊഴിൽബന്ധങ്ങളും ഘടനയും ഉടച്ചുവാർക്കപ്പെടും. ബാങ്കിംഗും സാമ്പത്തികഇടപാടുകളും പരിഷ്‌കരണങ്ങൾക്ക് വിധേയമാകും. മനുഷ്യ ജീവിതം കൂടുതൽ വിർച്വലും ഡിജിറ്റലും ആയി മാറും. വെറസുകൾ നമ്മുടെ ലോകത്തെതന്നെ മാറ്റി പണിയുകയാണ്. അവ അറിഞ്ഞുകൊണ്ടാണിതെല്ലാം ചെയ്യുന്നതെന്ന് സങ്കൽപ്പിച്ചാൽ നിങ്ങളൊരു മതചിന്തകനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP