Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പർ; ഇടുക്കി ഗോൾഡിൽ ശവമായപ്പോൾ ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി; കടപ്പാട് എല്ലാം നൽകിയത് സംവിധായകൻ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാൽ അടുത്ത കൂട്ടുകാരനുമായി കണ്ട നടൻ; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നർമ്മം വിതറി ശശി കലിംഗ മടങ്ങുമ്പോൾ

കൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പർ; ഇടുക്കി ഗോൾഡിൽ ശവമായപ്പോൾ ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി; കടപ്പാട് എല്ലാം നൽകിയത് സംവിധായകൻ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാൽ അടുത്ത കൂട്ടുകാരനുമായി കണ്ട നടൻ; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നർമ്മം വിതറി ശശി കലിംഗ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ഊണിന് എത്രാളുണ്ടെന്ന് പറയണം....ട്ടോ'' പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. കൊഴിഞ്ഞ മുൻ പല്ലുകളിലൂടെ കാറ്റുകടക്കുന്ന ശബ്ദം ചേർത്തുള്ള ആ പ്രത്യേക സ്ലാങ്ങ് മലയാളികളെ വല്ലാതെ ചരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓർമിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയിൽ നിർണായക പങ്ക് വഹിക്കുക തന്നെ ചെയ്തു.

അതുപോലെ ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേനിൽ മലം ഇലപ്പൊതിയാക്കി അടുത്ത വീട്ടിൽ കൊണ്ടുപോയി കൂളായി കൊടുക്കുന്ന വിരുതനെയും ആരും മറക്കില്ല. അതായിരുന്നു ശശി കലിംഗ എന്ന നടൻ. അദ്ദേഹം കടന്നപോകുമ്പോൾ കോഴിക്കോട് കുന്ദമംഗലത്തെയും പിലാശ്ശേരിയിലെയും സുഹൃത്തുക്കൾക്ക് ഓർക്കാൻ ഒരുപാടുണ്ട്. നാട്ടിലെ സൗഹൃദമരവും എല്ലായിടത്തും നർമ്മം വിതറുന്ന പ്രിയ സുഹൃത്തുമായിരുന്നു ശശി .എന്താണ് നിങ്ങളുടെ വിജയമെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ശശി കലിംഗയെന്ന ചന്ദ്രകുമാർ പറഞ്ഞത് ഈ കൊഴിഞ്ഞ പല്ലും കരകര ശബ്ദവും ഒത്ത ഉയരവും എന്നായിരുന്നു. 'ഈ ബോഡി ലേേോഗ്വജിലെ ഫീച്ചേഴ്സ് മാറ്റിയാൽ എന്റെ കഞ്ഞി കുടി മുട്ടിപ്പോകും. ശരീരം കൊണ്ട് ജീവിച്ചുപോകുന്ന നടനാണ് ഞാൻ.'

നാടകമെന്ന കലാരൂപമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വി ചന്ദ്രകുമാറിന് സിനിമയിൽ അവസരം ഒരുക്കിക്കൊടുത്തത്. സംവിധായകൻ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' (2009) എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് സിനിമാപ്രേമികൾ ശശി കലിംഗയെ ആദ്യം കാണുന്നത്.ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പാസായശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് ചന്ദ്രകുമാർ നാടകവേദിയിൽ എത്തിപ്പെടുന്നത്. പതിനെട്ടാം വയസ്സിൽ. വീട്ടിലെ വിളിപ്പേര് സ്ഥലനാമം കൂടിചേർത്ത് ശശി കോഴിക്കോട് എന്നാക്കിയാണ് നാടകത്തിൽ അഭിനയിച്ചപ്പോൾ ഉപയോഗിച്ചിരുന്നത്. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ശശി സിനിമയിലെത്തിയത്.

ഒരു സിനിമാ വാരികക്ക് നൽകിയ അഭിമു്ഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''അമ്മാവൻ വി ടി വിക്രമൻനായരുടെ സ്റ്റേജ്ഇന്ത്യ നാടകട്രൂപ്പിൽ സെറ്റ് വർക്ക് ജോലിയായിരുന്നു ആദ്യം. പിന്നെ മ്യൂസിക്കും സെറ്റ് വർക്കും. ഒടുവിൽ അഭിനയം. സ്റ്റേജ്ഇന്ത്യയുടെ രണ്ടാമത്തെ നാടകം 'സാക്ഷാത്കാരം' എന്റെ ആദ്യ നാടകമായി. തിരുവനന്തപുരം അക്ഷരകലയുടെ 'കലക്കത്ത് കുഞ്ചൻ നമ്പ്യാർ' നാടകം എന്റെ അഭിനയജീവിതത്തിൽ മറക്കാൻ കഴിഞ്ഞില്ല. അഞ്ഞൂറിലധികം സ്റ്റേജിൽ നാടകം കളിച്ചു. നാടകത്തിൽ ഞാൻ മാർത്താണ്ഡവർമ്മ. മീനമ്പലം സന്തോഷ് കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ നമ്മുടെ രൂപം നമ്പ്യാരാകാൻ പറ്റില്ല. എന്നാൽ ഒരിഷ്ടം മനസ്സിൽ എവിടെയോ ആഴത്തിൽ ഇപ്പോഴും കിടപ്പുണ്ട്.''

''നമ്പ്യാര് ഒരു ഫലിതപ്രിയനായിരുന്നു. മിഴാവ് വാദനത്തിലും പ്രഗത്ഭൻ. എനിക്ക് പാണ്ഡിത്യമില്ല. പക്ഷേ ഫലിതം കാട്ടി ജീവിക്കാൻ ഈശ്വരൻ അവസരം തന്നു.''- ശശി പറയുന്നു.നമ്പ്യാരോടുള്ള ആരാധന തുടങ്ങുന്നത് സ്‌കൂൾ പഠനകാലത്തുനിന്ന് തന്നെയാണെന്ന് ശശി പറയുന്നു. തുള്ളലിനോടുള്ള ആരാധനയെക്കുറിച്ച് ശശി പറയുന്നത് കേൾക്കാം: ''ഓട്ടൻതുള്ളലിൽ രുക്മിണി സ്വയംവരവും ശീതങ്കനിൽ കല്യാണസൗഗന്ധികവും പറയൻ തുള്ളലിൽ ദക്ഷയാഗവുമാണ് എനിക്ക് ഇഷ്ടം. സ്‌ക്കൂളിൽ പഠിക്കുമ്പോൾ നമ്പ്യാരുടെ കൃതികൾ മനഃപാഠം പഠിച്ചെങ്കിലും ജോലി സമ്പാദിച്ചു രക്ഷപ്പെടാൻ കഴിഞ്ഞില്ല.''സിനിമയിൽ ഏതു തരം കഥാപാത്രങ്ങളെയാകും ശശി കലിംഗയെന്ന നടൻ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ .''ചിരിപ്പിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽത്തന്നെയുണ്ട്. നാടകത്തിൽ കൂടുതൽ ചെയ്തത് കോമഡിവേഷങ്ങൾ. സിനിമയിൽ വന്നപ്പോഴും വേഷം മാറുന്നില്ല.'

ശശി കലംഗക്ക് എന്നും കടപ്പാട് തന്നെ കണ്ടെത്തിയ സംവിധയാൻ രഞ്ജിത്തിനോട് തന്നെയായിരുന്നു. 'യാദൃശ്ചികമായി കോഴിക്കോടു വച്ചാണ് ഞാൻ രഞ്ജിത് സാറിനെ കാണുന്നത്. ആ കൂടിക്കാഴ്ചയിൽ എന്റെ ജീവിതം മാറുകയായിരുന്നു. അദ്ദേഹം എനിക്ക് വല്യമ്മാവനെ പോലെയാണ്പ്രാഞ്ചിയേട്ടനിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. രഞ്ജിത്ത് സാറിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും. അദ്ദേഹം എന്തു പറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. '- ശശി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയാണ്. 'മമ്മൂക്ക എനിക്ക് മൂത്ത ചേട്ടനാണ്. ഇപ്പോളും മമ്മൂക്കയെ കണ്ടാൽ എന്റെ കൈയും കാലും വിറയ്ക്കും. മോഹൻലാൽ എന്റെ അടുത്ത സുഹൃത്താണ്. രഞ്ജിത്ത് സർ എനിക്ക് വല്യമ്മാവനാണ്. ഇവരെയെല്ലാം ഞാനേറെ ബഹുമാനിക്കുന്നു. തൊഴുകൈകളോടെ മാത്രമേ ഇവരെക്കുറിച്ച് പറയാൻ സാധിക്കൂ.'

അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് ചോദിച്ചാലും നർമ്മത്തിൽ കുതിർന്ന അ്ദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ' ഞാൻ സംസാരിക്കാതെ അഭിനയിച്ചതെല്ലാം വെറൈറ്റി വേഷമാണ്. ഇടുക്കിഗോൾഡിൽ ശവമായിരുന്നു. ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി. ഇതെല്ലാം വെറൈറ്റി വേഷമാണ്. ഒരുദിവസം അഞ്ചു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷം.സ്ഥിരമായി മുണ്ടും ഷർട്ടും ധരിക്കുന്ന ഈ കലാകാരന് പാന്റ് എന്നും ഒരു കീറാമുട്ടിയാണ്. പാന്റ് ധരിച്ചാൽ നാട്ടുകാർ കൂവുമെന്നും ശശി പറയുമായിരുന്നു.

''25 വർഷമായി മുണ്ടും ഷർട്ടുമാണ് വേഷം. ചിലപ്പോൾ ജൂബ. പാന്റ് ഇട്ടുനടന്നാൽ നാട്ടുകാര് കൂവും. ഗൾഫിൽ പോകുമ്പോൾ മാത്രം ഇടും. അപ്പോൾ എന്റെ നാട്ടുകാർ കാണില്ലല്ലോ. എന്നെ കുഴപ്പിക്കുന്ന വേഷമാണ് പാന്റ്.''- ഇങ്ങനെ എന്തിലും നർമ്മം കണ്ടത്തുന്ന ശശി കലിംഗ ഓർമ്മയാകുമ്പോൾ കോവിഡ് കാലവും ലോക് ഡൗണും ആയതിനാൽ നേരിട്ടുപോയി അന്തിമോപചാരം അർപ്പിക്കാൻപോലും നാട്ടുകാർക്കും സിനിമയിലെ സഹപ്രവർത്തകർക്കും ആവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP