Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ

സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ

വിനോദ് വി നായർ

കൊല്ലം: സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയിൽ പ്രശാന്ത് കിടന്നുറങ്ങിയത്. കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷ്യൻ അക്കാഡമിയിൽ നിന്നും ഇറങ്ങി കഴിഞ്ഞ മാർച്ച് 17 നാണ് സുചിത്ര പിള്ള കാമുകൻ പ്രശാന്തിനൊപ്പം പാലക്കാടേയ്ക്ക് പോയത്. മൂന്നുദിവസത്തോളം പാലക്കാട് മണലി ശ്രീറാംനഗറിലെ വിഘ്‌നേശ് ഭവനിൽ കഴിഞ്ഞ ഇരുവരും ഇരുപതാംതീയതി വൈകിട്ടോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.

പ്രശാന്തിൽ നിന്ന് തനിയ്‌ക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ് വാക്കുതർക്കത്തിനിടയാക്കിയത്. തുടർന്ന് പ്രതിപ്രശാന്ത് സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേൽ ഇരുന്ന എമർജൻസി ലാമ്പിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു. 20ന് വൈകിട്ട് 6.30നും 7നുംഇടയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്കുശേഷം മൃതദേഹം കട്ടിലിൽ തന്നെ കിടത്തിയ പ്രതി തുടർന്ന് അത്താഴം കഴിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരേ പുതപ്പിനടിയിൽ കിടന്നുറങ്ങുകയും ചെയ്തു. 21ന് പുലർച്ചെ അഞ്ചു മണിയോടെ ഉണർന്ന പ്രതിപ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പാലക്കാട് നഗരത്തിലേയ്ക്ക് പോയി. കയ്യിൽ കരുതിയ കുപ്പിയിൽ പെട്രോളും വാങ്ങിയാണ് ഇയാൾ മടങ്ങിയെത്തിയത്.

സുചിത്രയുടെ മൃതദേഹം തനിക്ക് ഒറ്റയ്ക്ക് എടുത്തുയർത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഇയാൾ വെട്ടുകത്തികൊണ്ട് ആദ്യം കാൽപാദങ്ങൾ മുറിച്ചുമാറ്റുകയും തുടർന്ന് മുട്ടിന് മുകളിൽ വച്ച് കാൽ മുറിക്കുകയും ചെയ്തു. രക്തം ഒഴുകുന്ന മൃതശരീരത്തിനരികിൽ ഒരു പകൽ മുഴുവൻ കഴിച്ചു കൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചു മാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനു പിന്നിലെ വയലിലെത്തി. തുടർന്ന് പെട്രോളൊഴിച്ച് ഇവ കത്തിക്കാൻ ശ്രമിച്ചു. ഈർപ്പംനിറഞ്ഞ മണ്ണിൽ ശരീരഭാഗങ്ങൾ പൂർണ്ണമായും കത്താതിരുന്നതോടെ വീട്ടിൽ മടങ്ങിയെത്തിയ ഇയാൾ പിക്ക് ആക്‌സുമായെത്തി വയലിൽ കുഴിയെടുത്തു. തുടർന്ന് മൃതദേഹം ചുമന്ന് കുഴിയിലെത്തിച്ച് മണ്ണിട്ട് മൂടി. അതിനുമുകളിൽ കല്ലുകൾ അടുക്കി ഉറപ്പിച്ച ശേഷം വീണ്ടും മണ്ണിടുകയും കാട് വെട്ടി ഈ ഭാഗം മറയ്ക്കുകയുംചെയ്തു. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇയാൾ ചോരക്കറകൾ തുടച്ച് മുറി വൃത്തിയാക്കാൻ ശ്രമിച്ചതായും പൊലിസ് കണ്ടെത്തി.

മകളുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മാതാവ് വിജയലക്ഷ്മികൊല്ലം സിറ്റി പൊലിസ് കമ്മീഷണർ ടി.നാരായണന് പരാതി നൽകുകയും കേസ്ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എ.സി.പി. ഡി.ഗോപകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് തുടർന്ന് കേസന്വേഷിച്ചത്. എ സിപിയുടെ നിർദ്ദേശാനുസരണം പ്രമാദമായ രഞ്ജിത് ജോൺസൺ വധക്കേസിലൂടെശ്രദ്ധേയനായ സൈബൽ സെൽ എസ് ഐ വി. അനിൽകുമാറും സംഘവും പ്രതിപ്രശാന്തിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ഇയാളുടെ പണമിടപാട ്‌സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും ചെയ്തു. സുചിത്ര പിള്ള പ്രശാന്തിന് രണ്ടര ലക്ഷം രൂപയോളം കൈമാറിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത പൊലിസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കിൽ കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയും പണം മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുചിത്രയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലിസിനോട് വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയപദ്ധതിയനുസരിച്ചാണ് പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക് മടക്കി അയച്ചത്. തുടർന്ന് ഭാര്യയെ കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം ഇയാൾ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പംകൂട്ടി പാലക്കാടേയ്ക്ക് മടങ്ങുകയായിരുന്നു.

സുചിത്രയുടെ തിരോധാനത്തിൽ സംശയം തോന്നിയ പൊലിസ് പ്രശാന്തിനെപലതവണ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ളമൊഴികളാണ് ഇയാൾ നൽകിയിരുന്നത്. കൊല്ലത്തുനിന്നും പാലക്കാടേയ്ക്ക് വരുന്നവഴിയിൽ തൃശൂർ ബൈപാസിൽ വച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ട സുചിത്ര തുടർന്ന് മറ്റൊരു ഓട്ടോയിൽ കയറി പോയതായി ഇയാൾ പൊലിസിനെതെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ സൈബർ സെൽ സഹായത്തോടെ നടത്തിയശാസ്ത്രീയമായ അന്വേഷണത്തിൽ മാർച്ച് 20 ന് അവസാനമായി സുചിത്ര മാതായ വിജയലക്ഷ്മിയെ വിളിച്ചത് പാലക്കാട് മണലി എന്ന സ്ഥലത്തുനിന്നാണെന്ന്‌പൊലിസ് കണ്ടെത്തി. ഇതോടെയാണ് ഇയാൾ നുണ പറയുന്നതാണെന്ന് പൊലിസ് ഉറപ്പിച്ചത്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചതോടെപ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലത്തെത്തിച്ച പ്രതിയെ കോടതി റിമാന്റ്‌ചെയ്തു. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. മുഖത്തലയിൽനിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത് മാതാവ് വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

എന്നിട്ടും അന്വേഷണ പുരോഗതി ഇല്ലാതായതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ എത്തിയപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണർ കൊട്ടിയം പൊലീസിൽനിന്ന് അന്വേഷണം എ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിച്ചത്. കൊല്ലപ്പെട്ട സുചിത്രയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രശാന്തിനെ വലയിൽ കുടുക്കിയത്. കേസ് വഴിതിരിച്ചുവിടുന്നതിനായി ഇയാൾ പൊലീസിനോട് പല കള്ളക്കഥകളും പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് എന്നയാളൊടൊപ്പമാണ് സുചിത്ര പോയതെന്നും ആലുവയിൽനിന്ന് കാറിൽ കയറിയ ഇയാളെയും സുചിത്രയെയും മാർച്ച് ഇരുപതാംതീയതി രാത്രിയിൽ മണ്ണുത്തിയിൽ ഹൈവേയിൽ ഇറക്കിവിട്ടുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പാലക്കാട് മണലിയിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. കൊലപാതകം നടന്നതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത് ഇവിടെനിന്നാണ്. സംഗീത അദ്ധ്യാപകനായിരുന്ന പ്രശാന്തിന് ലക്ഷക്കണക്കിന് രൂപ ഇവർ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായതായാണ് നിഗമനം.

സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്‌മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളാണ് സുചിത്ര. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര കൊല്ലത്തെ ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അക്കാദമിയിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു. മാർച്ച് പതിനേഴിന് വൈകീട്ട് നാലുമണിയോടെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ആലപ്പുഴയിൽ ഭർത്തൃഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP