Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീര്യം കൂടിയാൽ ഭോപ്പാൽ വിഷവാതകത്തേക്കാളും അപകടകാരി; കണ്ണിലൂടെയും ത്വക്കിലൂടെയും ശരീരത്തെ ബാധിക്കുന്നതിനാൽ മൂക്കും വായും മൂടിയാലും പ്രതിരോധിക്കാൻ ആവില്ല; നാഢീ വ്യൂഹത്തിലേക്ക് വിഷം കയറുന്നതോടെ ചർദിച്ച് തലകറങ്ങി വീണ് ഉടൻ മരണം; വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്ത സ്റ്റൈറീൻ ഒരു നിശബ്ദ കൊലയാളി; ലോക്ഡൗണിനുശേഷം ഫാക്ടറികൾ തുറക്കുമ്പോൾ വേണ്ടത് അതീവ ജാഗ്രത; ഭോപ്പാൽ വിഷവാതക ദുരന്തം പോലും അനാസ്ഥയുടെ ഫലമാണെന്ന് മറക്കരുത്

വീര്യം കൂടിയാൽ ഭോപ്പാൽ വിഷവാതകത്തേക്കാളും അപകടകാരി; കണ്ണിലൂടെയും ത്വക്കിലൂടെയും ശരീരത്തെ ബാധിക്കുന്നതിനാൽ മൂക്കും വായും മൂടിയാലും പ്രതിരോധിക്കാൻ ആവില്ല; നാഢീ വ്യൂഹത്തിലേക്ക് വിഷം കയറുന്നതോടെ ചർദിച്ച് തലകറങ്ങി വീണ് ഉടൻ മരണം; വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്ത സ്റ്റൈറീൻ ഒരു നിശബ്ദ കൊലയാളി; ലോക്ഡൗണിനുശേഷം ഫാക്ടറികൾ തുറക്കുമ്പോൾ വേണ്ടത് അതീവ ജാഗ്രത; ഭോപ്പാൽ വിഷവാതക ദുരന്തം പോലും അനാസ്ഥയുടെ ഫലമാണെന്ന് മറക്കരുത്

എം മാധവദാസ്

ഥനൈൽ ബെൻസീൻ എന്ന് പറഞ്ഞ് മിക്ക പ്ലാസ്റ്റിക്ക്- പോളിസ്റ്റർ ഫാക്ടറികളിലും, ചെറുകിട വ്യവസായ ശാലകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു വെളുത്ത ദ്രാവകം ഇത്ര കണ്ട് വിഷമാണെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ദ്രാവക രൂപത്തിൽ അത് കുഴപ്പമില്ല. നല്ല ഗന്ധവുമാണ്. പക്ഷേ ഇത് വാതകരൂപത്തിലാവുകയും മറ്റ കെമിക്കലുകൾ ചേരുകയും ചെയ്താൽ കളിമാറി. അത് പിന്നെ രൂക്ഷഗന്ധമുള്ള സ്റ്റൈറീൻ വാതകമായി. വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്തത് ഈ വാതകമാണ്. സാധാരണ വിഷവാതക ദുരന്തങ്ങളിൽ തുണി മുഖത്ത് നനച്ച് ഇടുകയാണ് പെട്ടെന്ന് എടുക്കാവുന്ന മുൻ കരുതൽ. പക്ഷേ ഇവിടെ അതും വർക്ക് ഔട്ട് ആവില്ല. കാരണം കണ്ണിലൂടെയും ത്വക്കിലൂടെയും ഇത് ശരീരത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഭോപ്പാൽ വിഷവാതകമായ മീതൈൽ ഐസോ സയനേറ്റിക്കാളും അപകടകാരിയായാണ് ടോക്സിക്കേളജിസ്റ്റുകൾ ഈ കെമിക്കലിനെ വിലയിരുത്തുന്നത്. ഗാഢത കുറഞ്ഞതിനാലാണ് കൂടതൽ പേർ മരിക്കാഞ്ഞത് എന്നാണ് അധികൃതർ പറയുന്നത്.

ലോക്ഡൗൺ കഴിഞ്ഞ് വ്യവസായ ശാലകളും ചെറുകിട നിർമ്മാണ യൂണിറ്റുകളും ഒക്കെ തുറക്കുമ്പോൾ അതീവ ജ്ര്രാഗതമായണ് ഉണ്ടാവേണ്ടതെന്ന് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ ഭോപ്പാൽ ദുരന്തം അടക്കം ഉണ്ടായ ചെറുതും വലുതുമായ ഗ്യാസ് ട്രാജഡികൾ ഒക്കെ തന്നെ മനുഷ്യർക്ക് പറ്റിത അബദ്ധങ്ങൾ കൊണ്ടും സുരക്ഷാസംവിധാനങ്ങൾ മതിയായി പ്രവർത്തിക്കാത്തിനാലും ആണ്. രാജ്യം ലോക്ഡൗൺ കഴിഞ്ഞ് തുറക്കുമ്പോൾ പ്രഥമ പരിഗണ കൊടുക്കേണ്ടതും ഇത്തരം സുരക്ഷാ സംവിധാനങ്ങൾക്കാണ്. ആ അർഥത്തിൽ വിശാഖപട്ടണം അപകടം ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്.

ഇന്ത്യയിൽ ഇത് ഏറെ സുപരിചിതൻ

വളരെ എളുപ്പത്തിൽ ബാഷ്പീകരിച്ചു പോകുന്ന ഒരു ദ്രാവകമാണ് സ്റ്റൈറീൻ. എഥനൈൽ ബെൻസീൻ എന്നും, വിനൈൽ ബെൻസീൻ എന്നും ഇതിനു പേരുകളുണ്ട്. ഏറ്റവും ശുദ്ധമായ രൂപത്തിൽ അതിന് നല്ല മധുരമായ മണമാണുള്ളത്. എന്നാൽ മനുഷ്യ നിർമ്മിതമായ സ്റ്റൈറീനിൽ ആൽഡിഹൈഡുകൾ കലർന്നിട്ടുണ്ടാകും എന്നതുകൊണ്ട് അസഹ്യമായ ദുർഗന്ധമാകും ഉണ്ടാകുക. നേരിയ അളവിൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളാൽ നിർമ്മിക്കപ്പെടുന്ന ഈ വാതകം, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു അസംസ്‌കൃതവസ്തു കൂടിയാണ്. പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ പല വ്യവസായങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. പാക്കിങ് മെറ്റിരിയലുകൾ, ഇലക്ട്രിക്കൽ ഇൻസുലേഷൻ, ഫൈബർ ഗ്ലാസ്, ഭക്ഷണാവശ്യത്തിനുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങി പലതും നിർമ്മിക്കാൻ ഉപയോഗിച്ചുവരുന്നുണ്ട് ഈ രാസവസ്തു.

കണ്ണുകളിലൂടെയും, ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി മരുന്ന്. അതോടെ ഇത് അത്യന്തം വിഷമയവും, കോശങ്ങളുടെ ഡിഎൻഎയെ വരെ ക്രമരഹിതമാക്കാനുള്ള കഴിവുള്ള ഒരു വിഷവസ്തുവായി മാറുന്നു. വാതകം മനുഷ്യ ശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നമ്മുടെ നാഡീവ്യൂഹത്തെയാണ് ഈ വാതകം നേരിട്ട് ആക്രമിക്കുന്നത്. അത് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കും, ക്ഷീണം തോന്നിക്കും. തലക്ക് കെട്ടുവന്നപോലെ ഒരു തോന്നലുണ്ടാക്കും. നമ്മുടെ പ്രതികരണ ശേഷി കുറയ്ക്കും, ഏകാഗ്രത കുറയും, ബാലൻസ് ഇല്ലാത്തപോലെ തോന്നും.

കൂടിയ അളവിൽ സ്റ്റൈറീൻ വാതകം ശ്വസിച്ച മൃഗങ്ങളിൽ കേൾവി ശക്തിയെ ബാധിച്ചതായി ലബോറട്ടറി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിൽ അത് മൂക്കിനുള്ളിലെ സ്തരത്തെ തകരാറിലാക്കുമെന്നും, വൃക്കയേയും, കരളിനെയും ബാധിക്കും എന്നും പറയുന്നു. ഈ വാതകവുമായി കൂടിയ സമ്പർക്കമുണ്ടായാൽ അത് കാൻസറിന് വരെ കാരണമാകും എന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ അറ്റോമിക് റിസർച്ച് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലൂക്കീമിയ, ലിംഫോമ തുടങ്ങിയ കാൻസറുകളും സ്റ്റൈറീനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു പഠനം 2016 -ൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയും പുറത്തുവിട്ടിരുന്നു.

അപകടം ലോക്ക് ഡൗൺ കഴിഞ്ഞ് പ്ലാന്റ് തുറക്കുന്നതിനിടെ

1969 മുതൽ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന പ്ലാസ്റ്റിക് നിർമ്മാണ സ്ഥാപനമാണ് എൽജി പോളിമേഴ്‌സ്. ഹൈപ്പോൾ, ഇപിഎസ് പോളിമറുകളാണ് ഫാക്ടറി നിർമ്മിച്ചു വരുന്നത്. പൊലീസ്റ്റൈറീൻ, എക്സ്പാൻഡബിൾ പോളിസ്റ്റൈറീൻ, മറ്റു പോളീസ്റ്റൈറീനുകൾ എന്നിവയും ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത്. കഴിഞ്ഞ നാൽപതു ദിവസമായി ലോക്ക് ഡൗൺ കാരണം ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നില്ലായിരുന്നു. ലോക് ഡൗൺ കാലയളവിനു ശേഷം ഇളവുകൾ കിട്ടി തൊഴിലാളികൾ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ അപകടമുണ്ടായത് എന്ന് കരുതപ്പെടുന്നു.

അപകടം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശാഖപട്ടണത്തിടുത്തുള്ള വെങ്കടപുരം ഗ്രാമം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. പുലർച്ചെ മൂന്ന് മണിയോടെയാണ് എൽ.ജി പോളിമർ പ്ലാന്റിൽ രാസവാതക ചോർച്ച ഉണ്ടായത്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടർച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയിരുന്ന കമ്പനി ഇന്ന് പുലർച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടൻ തന്നെ ഗ്യാസ് ചേംബറുകൾക്കുള്ളിൽ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോർച്ച സംഭവിക്കുകയുമായിരുന്നു. സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങൾ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടർ വി.വിനയ് ചന്ദ് പറഞ്ഞു.വാതകം ശ്വസിച്ചാണ് ഗ്രാമങ്ങളിലെ പലരും ഉറക്കം ഉണർന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോൾ മുഴുവൻ പുക നിറഞ്ഞിരിക്കുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു. കണ്ണുകൾ തുറക്കാൻ പറ്റാത്ത എരിച്ചിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.ചോർച്ച വെങ്കടപുരത്തും ഗോപാലപട്ടണത്തെ മറ്റ് അഞ്ച് ഗ്രാമങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നിന്ന നിൽപ്പിലാണ് ആളുകൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുന്നത്. കുഞ്ഞുങ്ങളേയും കൊണ്ട് അമ്മമാർ നിലവിളിച്ചോടി. സമീപത്തെ പശുക്കളും നായകളും വായിൽ നിന്ന് നുരവന്ന് ചത്തു.

പുലർച്ച തന്നെ തലവേദന ഛർദ്ദി, ശ്വസന പ്രശ്‌നങ്ങൾ തുടങ്ങിയവ ഗ്രാമീണർക്ക് അനുഭവപ്പെട്ടിരുന്നു.ആളുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസുകളും മറ്റും ഏർപ്പാടാക്കിയിട്ടുണ്ട്.കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ട്. വിഷവാതക ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള വിവരം.തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ബോധരഹിതരായി കിടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോർച്ച ഉണ്ടായത്.

1961 ൽ ഹിന്ദുസ്ഥാൻ പോളിമർ എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി ദക്ഷിണ കൊറിയയുടെ എൽജി കെം ഏറ്റെടുക്കുകയും 1997 ൽ എൽജി പോളിമർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പോളിസ്‌റ്റൈറൈൻ, എക്‌സ്പാൻഡബിൾ പോളിസ്‌റ്റൈറൈൻ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്.രാജ്യം സമ്പൂർണ അടച്ചപൂട്ടലിൽ ആയിരുന്നതിനാൽ ഏറെ നാളായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് പ്രവർത്തനം വീണ്ടും തുടങ്ങിയത്.പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കമ്പനിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വലിയ തോതിൽ ഇവിടെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഭോപ്പാലിന്റെ സുരക്ഷാവീഴ്ച മറന്നുപോകരുത്

അതിനിടെ ലോക്ഡൗൺ കഴിഞ്ഞ് വ്യവസായ ശാലകൾ തുറക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രമുഖർ. ഭോപ്പാലിൽ ഉണ്ടായ 22000പേരുടെ ജീവൻ നഷ്ടമായ വിഷവാതക ദുരന്തം അനാസ്ഥയുടെ ഉപോൽപ്പന്നമായിരുന്നു. ഭോപ്പാലിൽ 1984 ഡിസംബർ 2 ന് അർധരാത്രി ഫാക്ടറിയുടെ കീടനാശിനി പ്ലാന്റിൽനിന്ന് മീതൈൽ ഐസോ സയനേറ്റ് വാതകം ഉൾപ്പെടെയുള്ള മാരകമായ വിഷരാസവസ്തുക്കൾ പുറത്തേക്ക് ലീക്കാകുയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്ന ഓപ്പറേറ്റർ മീതൈൽ ഐസോ സയനേറ്റ് നിറച്ച് ഇ 610 എന്ന ടാങ്കിലെ കൺട്രോൾ പാനലിൽ മർദ്ദത്തിന്റെ പരിധി ലംഘിക്കപ്പെട്ടതായി കണ്ടു. മർദ്ദം കൂടിയാൽ ദ്രാവകാവസ്ഥയിൽനിന്ന് ഐസോ സയനേറ്റ് വാതകാവസ്ഥയിലേക്ക് മാറും.

പ്രാഥമിക സുരക്ഷയായി വെള്ളം ചീറ്റി ടാങ്കിനെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പൂജ്യം ഡിഗ്രിയിൽ സൂക്ഷിക്കേണ്ട ദ്രാവകതാപം ഇരുന്നൂറു ഡിഗ്രി കടന്നതോടെ നാൽപത് അടി ഉയരമുള്ള ടാങ്ക് കുലുങ്ങുകയും ടാങ്ക് മൂടിയിരുന്ന കോൺക്രീറ്റ് അടപ്പിന് വിള്ളലുണ്ടാവുകയും ചെയ്തു. ഇതോടെ സുരക്ഷാ വാൽവുകൾ പൊട്ടി വെന്റ് ഗ്ലാസ് സ്‌ക്രബ്ബറിലേക്ക് (വാതകം നിർവീര്യമാക്കാനുള്ള ടാങ്ക്) നീളുന്ന പൈപ്പ് ലൈനിലൂടെ വാതകമായി പുറപ്പെടാനും തുടങ്ങി. മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ തെക്കു പടിഞ്ഞാറൻ ദിശയിൽ വീശിയ കാറ്റ് ഈ വാതകത്തെ ഏറ്റുവാങ്ങി കിലോമീറ്ററുകൾക്കുള്ളിൽ ചുഴറ്റിയടിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് അന്തരീക്ഷത്തിലാകെ വിഷവാതകം വ്യാപിച്ചു. വെളുത്ത പുക കൊണ്ട് അന്തരീക്ഷമാകെ മൂടി.

അർധരാത്രി ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കത് വ്യാപിച്ചു. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ശ്വാസം കിട്ടാതെയും ചുമച്ചും ജനം പരക്കെ പാഞ്ഞു. ഓടിയവരിൽ പലരും വഴിയിൽ മരിച്ചുവീണു. മറ്റുള്ളവർ ജീവച്ഛവങ്ങളായി. കന്നുകാലികളും വളർത്തുമൃഗങ്ങളും പക്ഷികളും പരക്കെ ചത്തുവീണു. ഇലകൾ കരിഞ്ഞു വീണു. മരങ്ങൾ അസ്ഥികൾ മാത്രമായ പ്രേതങ്ങളെപ്പോലെയായി. മരിച്ചവരുടെയും അല്ലാത്തവരുടേയും ശരീരങ്ങൾ കൊണ്ട് തെരുവീഥികൾ നിറഞ്ഞു. എത്രത്തോളം മൃതശരീരങ്ങൾ ഉണ്ടായിരുന്നുവെന്നതിന് ശരിയായ കണക്കു പറയാൻ ആർക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ കണക്കിൽ 3789 പേർ. യൂണിയൻ കാർബൈഡിന്റെ മരണപുസ്തകത്തിൽ വെറും രണ്ടായിരത്തിൽ താഴെ. എന്നാൽ ദുരന്തദിവസങ്ങളിൽ തന്നെ 8000 പേരും ഇത് സൃഷ്ടിച്ച രോഗങ്ങളാൽ 17,000 പേരും ഉൾപ്പെടെ കാൽ ലക്ഷത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

അപകടകരമായ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഫാക്ടറിയിൽ നിരവധി സുരക്ഷാമാർഗങ്ങൾ ഉണ്ടാകണമല്ലോ. പക്ഷേ, ഫാക്ടറിയിൽ ഉണ്ടായിരുന്ന അഞ്ചോളം സുരക്ഷാ മാർഗങ്ങൾ പല കാരണങ്ങളാലും അന്നു രാത്രി പ്രവർത്തനരഹിതമായിരുന്നു.സ്‌ക്രബ്ബറിലേക്ക് കാസ്റ്റിക് സോഡാ ലായനി കടത്തിവിടുകയാണെങ്കിൽ മീതൈൽ ഐസോ സയനേറ്റിനെ വിഷവിമുക്തമാക്കാനുള്ള സംവിധാനം ഫാക്ടറിയിൽ ഉണ്ടായിരുന്നു. പക്ഷേ, അന്ന് സ്‌ക്രബ്ബർ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതിനാൽ പ്രവർത്തിച്ചില്ല.ടാങ്കിനെ ശീതീകരിക്കുന്ന സംവിധാനം ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനി നിർത്തിവച്ചതും വിനയായി. മീതൈൽ ഐസോ സയനേറ്റിനെ അന്തരീക്ഷത്തിൽ കലരുന്നതിനു മുമ്പായി കത്തിച്ചുകളയാനായി ചിമ്മിനിയിലേക്ക് ഒരു പൈപ്പ് ലൈൻ ഉണ്ടായിരുന്നു. സ്‌ക്രബ്ബറിനെ ചിമ്മിനിയുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ദ്രവിച്ചു പോയതിനാൽ നീക്കം ചെയ്തിരുന്നു.

പുറത്തേക്ക് ഒഴുകുന്ന മീതൈൽ ഐസോ സയനേറ്റിനെ മറ്റൊരു ടാങ്കിലേക്ക് മാറ്റി അളവു കുറയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും തൊഴിലാളികൾ തിരക്കിനിടയിൽ അതു ശ്രദ്ധിച്ചില്ല. വാതക ചോർച്ച തടയാനുള്ള ജലധാരയ്ക്ക് ശക്തിയും നന്നേ കുറവായിരുന്നു. ഇതെല്ലാം ദുരന്തത്തിന്റെ തീവ്രത ഏറെ വർധിപ്പിച്ചു.ദുരന്തമുണ്ടായിട്ട് 34 വർഷങ്ങൾ പിന്നിടുമ്പോഴും ഭോപ്പാലിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഇപ്പോഴും ജനിക്കുന്ന കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങൾ ഏറെയുണ്ട്. അതായത് ലോകഡൗൺ കഴിഞ്ഞ് വ്യവസായ ശാലകൾ തുറക്കുമ്പോൾ എല്ലാ സുരക്ഷാക്രമീകരണങ്ങളും എടുത്തില്ലെങ്കിൽ അത് കോവിഡിനേക്കാൾ വലിയ ദുരന്തമാവുമെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP