Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല; പുകവലി പോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും; അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല: സി.രവിചന്ദ്രൻ എഴുതുന്നു

കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല; പുകവലി പോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും; അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല: സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

 ഒടിയുന്ന വടി?

(1) കോവിഡിനൊപ്പം ജീവിക്കാൻ ഇന്ത്യക്കാർ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങൾ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗൺ പുരോഗമിക്കവെ 'ലോക്ക്ഡൗൺ അല്ലാതെ വേറെ മാർഗ്ഗമില്ല' എന്ന നിലപാടിൽ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗൺ രോഗവ്യാപന നിയന്ത്രണത്തിന് സഹായകരമെങ്കിലും അതിലൂടെ രോഗനിർമ്മാർജ്ജനം സാധ്യമല്ല. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണനിരക്ക് കാണിക്കുന്നവയിൽ മഹാഭൂരിപക്ഷവും(ബൽജിയം, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, യു.കെ, ന്യൂയോർക്ക്) ലോക്ക്ഡൗൺ ചെയ്ത സമൂഹങ്ങളാണ്. മികച്ച പ്രകടനം കാഴ്ചവെച്ചവയിൽ പലതും ലോക്ക്ഡൗൺ ഇല്ലാത്തവയോ ഭാഗികമായി നടപ്പിലാക്കിയവയോ ആണ്. ഉദാ-ദ.കൊറിയ, തയ്വാൻ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്. ലോക്ക്ഡൗൺ നേട്ടം അനാകർഷകമാകുകയും അതിന്റെ ചെലവ് അസഹനീയമാകുകയും ചെയ്യുമ്പോൾ ലോകം ബദൽസാധ്യതകൾ ആരായുക സ്വാഭാവികമാണ്. ക്രമേണയുള്ള അയവുകൾ മുതൽ പൂർണ്ണ അൺലോക്കിങ് വരെ അവിടെ തെളിയുന്നു.

(2) രോഗവ്യാപനത്തിന്റെ ഏതൊരു ഘട്ടത്തിലും 'ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇതിലും എത്രയോ ഭീകരമായേനെ' എന്ന ആശ്വാസയുക്തി (consolation logic) സാധ്യമാണ്. ഇതൊരു സാധ്യതയാണ്. എങ്കിലും കൃത്യമായ തെളിവ് ലഭിക്കേണ്ടിയിരുന്നു. ലോക്ക്ഡൗണില്ലാതെ സ്വീഡിഷ് മാതൃക പിന്തുടർന്ന ബ്രിട്ടൺ പിന്നീട് ലോക്ക്ഡൗൺ നടപ്പിലാക്കി മൂന്നാഴ്ച പിന്നിട്ടപ്പോൾ വ്യാപനനിരക്കും മരണനിരക്കും കുതിച്ചുയർന്നു. ഇപ്പോഴും ഈ രണ്ടു കാര്യങ്ങളിലും സ്വീഡനെക്കാൾ മുന്നിലാണവർ. ബ്രിട്ടൺ നേരത്തെ ലോക്ക്ഡൗൺ തുടങ്ങിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്ന മറ്റൊരു ആശ്വാസയുക്തി ബാക്കിയുണ്ട്.

(3) ലോക്ക്ഡൗൺ പ്രാരംഭഘട്ടത്തിൽ വ്യാപനനിരക്കും മരണനിരക്കും കുറവായിരിക്കും. നീളുന്നതനുസരിച്ച് മിക്കപ്പോഴും രോഗവ്യാപനതോത് ഉയരുന്നത് കാണാം. ഉദാ-ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപൻ രാജ്യങ്ങൾ. ലോക്ക് ഡൗണിന്റെ നേട്ടം യഥാർത്ഥത്തിൽ പ്രതിഫലിക്കേണ്ടത് പകർച്ചവ്യാധിയെ നേരിടുന്നതിൽ സമൂഹം കൈവരിക്കുന്ന തയ്യാറെടുപ്പ് വിലയിരുത്തിയിട്ടാണ്. സാമൂഹികവ്യാപനം രൂക്ഷമാകുമ്പോഴാവും ലോക്ക്ഡൗൺ കാലത്തെ തയ്യാറെടുപ്പുകൾ ശരിക്കും വിലയിരുത്തപെടുക. ടെന്നീസ് ബോളിൽ കളിക്കുമ്പോൾ മാത്രം സെഞ്ച്വറിയടിച്ചിട്ട് കാര്യമില്ല.

(4) മിക്കരാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന വ്യാപനനിരക്കിനെക്കാൾ(rate of spread) വളരെ കൂടുതലാണ് ശേഷം കാണാനാവുന്നത്. ഉദാഹരണമായി ഇന്ത്യയിൽ ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത 2020 ജനുവരി 30 മുതൽ ജനതാ കർഫ്യു ഏർപ്പെടുത്തിയ മാർച്ച് 22 വരെയുള്ള 51 ദിവസങ്ങളിൽ 369 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ രാജ്യം സമ്പൂർണ്ണമായി അടച്ചിട്ട 48 ദിവസങ്ങളിൽ 59300 കേസുകൾ ഉണ്ടായി. ഒരുപക്ഷെ ജനുവരി 30 നും മാർച്ച് 22 നും ഇടയ്ക്കാണ് രാജ്യം അടിച്ചിട്ടിരുന്നതെങ്കിൽ അപ്പോഴുണ്ടായിരുന്ന 369 കേസുകളിൽ കുറച്ചേ ഉണ്ടാകുമായിരുന്നുള്ളൂ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതുകൊണ്ടെന്ത് നേട്ടം?ലോക്ക്ഡൗൺ കാലത്ത് വ്യാപനവും മരണനിരക്കും കൂടുന്നത് അതിന് മുന്നെയുള്ള ഘട്ടത്തിലെ നിസ്സംഗതയുടെ ഫലമായാണ് എന്നു വാദിക്കാം. അതും ഒരു ആശ്വാസയുക്തിയാണ്.

(5) പുകവലിപോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. It is a question of sooner or later. അടച്ചിടുന്നതുപോലെ എളുപ്പമല്ല പുറത്തുവരുന്നത്. സാമൂഹികവ്യാപനം ഉണ്ടാകാത്ത സമൂഹങ്ങളിൽ കണ്ടെയിന്മെന്റ് (containment) തന്ത്രങ്ങളിലൂടെ വ്യാപനം നിയന്ത്രിക്കാനാവും. ഉദാ-ദക്ഷിണകൊറിയ, തയ്വാൻ, വിയറ്റ്നാം, കേരളം. അത്തരം സമൂഹങ്ങളിൽ ലോക്ക്ഡൗൺ വന്നാൽ നേട്ടം നിലനിറുത്താനും സാധിക്കും(ഉദാ-കേരളം). പക്ഷെ സാമൂഹികവ്യാപനം ഇല്ലാത്ത അവസ്ഥയിൽനിന്ന് വ്യാപനത്തിലേക്ക് വഴുതിവീഴാതിരിക്കാൻ രോഗപ്രതിരോധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്(ഉദാ-കേരളം, ഒഡീഷ്സ). ജാഗ്രത കുറഞ്ഞാൽ ലോക്ക്ഡൗൺ അപ്രസക്തമാകും(ഉദാ-മുംബൈ, ഉജ്ജെയിൻ, അഹമ്മദാബാദ്, ചെന്നൈ). പൗരാവകാശ നിഷേധവും പൊലീസ് ബലപ്രയോഗവും മാത്രം ഉപയോഗിച്ച് രോഗപ്രതിരോധം സാധ്യമല്ലെന്ന് സാരം.

(6) ജീവിതം നശിപ്പിച്ചായാലും ജീവൻ രക്ഷിക്കുന്നു എന്നാണ് ലോക്ക്ഡൗണിന്റെ നേട്ടമായി പറയപ്പെടുന്ന പ്രധാനകാര്യം. ലോക്ക്ഡൗൺ ജീവനുകൾ രക്ഷിക്കുന്നു എന്നത് ശരിയാണോ എന്നറിയാൻ കാലംപിടിക്കും. പകർച്ചവ്യാധികളുടെ ഉള്ളടക്കവും ചരിത്രവും വ്യക്തമാക്കുന്നത് അതാണ്. തുടർതരംഗങ്ങളും പുതുവരവുകളും നാശംവിതച്ച അനുഭവം അപൂർവമല്ല. ലോക്ക്ഡൗണിലൂടെ ഉണ്ടാകുന്ന നഷ്ടം സാങ്കൽപ്പികമല്ല. 9 ട്രില്യൺ ഡോളറിന് തുല്യമായ നഷ്ടം ഇതിനകം ഉണ്ടായിട്ടുണ്ടാവും എന്നാണ് IMF ന്റെ അനുമാനം. ജർമ്മനിയുടെയുംജപ്പാന്റെയും മൊത്തം GDP ക്ക് ഏതാണ്ട് തുല്യമായ തുകയാണിതെന്ന് ഓർക്കുക.

(7) രോഗവ്യാപനനിരക്കും മരണനിരക്കും സമാന്തരസംഭവങ്ങൾ (parallel events) ആണെങ്കിലും പ്രധാനമായും രോഗവ്യാപന നിരക്ക് കുറച്ചുകൊണ്ടു വരികയാണ് ലോക്ക്ഡൗണിലൂടെ ഉദ്ദേശിക്കുന്നത്. മരണനിരക്ക് കുറയ്ക്കുന്നതിൽ ചികിത്സാസൗകര്യങ്ങളും ഔഷധപ്രയോഗവും നിർണ്ണായകമാകുന്നു. ലോക്ക്ഡൗൺ ചെയ്ത പല രാജ്യങ്ങളിലും വ്യാപനത്തോത് കുതിച്ചുയരുമ്പോഴും മരണനിരക്ക് കുറവാണ്. ഉദാഹരണം-ജർമ്മനി, റഷ്യ, തുർക്കി. ഇത് ചികിത്സയുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മികവാണ്. ലോക്ക്ഡൗൺ കാലത്തെ ചികിത്സ തുറന്നതും ചലനാത്മകവുമായ സമൂഹത്തിലും സാധ്യമാണ്.

(8) അമേരിക്കയും ബ്രിട്ടണുമൊക്കെ ലോക്ക്ഡൗൺ ചെയ്യാൻ വൈകിയതാണ് അവിടങ്ങളിൽ വൻ കെടുതിയുണ്ടാക്കിയത് എന്ന വാദം ഒറ്റ നോട്ടത്തിൽ സ്വീകാര്യമായി തോന്നുമെങ്കിലും കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. ഈ രണ്ട് രാജ്യങ്ങളിലും ലോക്ക്ഡൗൺ വന്നത് സാമൂഹികവ്യാപനം തുടങ്ങുന്നതിന് മുമ്പാണ്. ആദ്യഘട്ടത്തിൽ വ്യാപനനിരക്കും മരണനിരക്കും കുറവായിരുന്നു. ലോക്കഡൗണിന്റെ മൂന്നാമത്തെ ആഴ്ചയിലെത്തിയപ്പോൾ വ്യാപനം വർദ്ധിച്ചു. ഇതിനകം മൊത്തം 86 ലക്ഷം ടെസ്റ്റുകൾ നടത്തിയ അമേരിക്ക ഈ ആഴ്ച ദിനംപ്രതി 2.64 ലക്ഷം ടെസ്റ്റുകൾ നടത്തി. പക്ഷെ രോഗവ്യാപനം തടയാനാവുന്നില്ല. 3.40 ലക്ഷംരോഗികളും 26500 മരണങ്ങളും റിപ്പോർട്ട് ചെയ്യപെട്ട ന്യൂയോർക്കിന് ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റിങ് നിരക്ക് (57693/one million) ആണുള്ളത്. ഇന്ത്യയുടേത് 630/one million ആണെന്ന് ഓർക്കുക. 2020 മെയ്‌ 15 ന് ന്യൂയോർക്ക് മെല്ലെ തുറക്കാൻ ഗവർണ്ണർ ആൻഡ്രു കുമോ തീരുമാനിക്കുമ്പോഴും ദിവസവും 300-500 പേർ അവിടെ മരിക്കുന്നു. കൃത്യസമയത്ത് തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയെന്ന് വാദിക്കുന്ന മിക്ക രാജ്യങ്ങളിലും രോഗവ്യാപനനിരക്ക് വർദ്ധിക്കുകയാണ്(കാനഡ, തുർക്കി, റഷ്യ...). ഒരുപക്ഷെ എല്ലായിടത്തും ജനുവരിയിൽ ലോക്ക്ഡൗൺ ചെയ്തിരുന്നെങ്കിൽ വുഹാനിലെപ്പോലെ മികച്ചഫലം(?) ലഭിച്ചേനെ. പക്ഷെ ആ സമയത്ത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന കാര്യത്തിൽപോലും ലോകസമൂഹത്തിന് തീർച്ചയുണ്ടായിരുന്നില്ല. വുഹാനിലേതുപൊലൊരു ലോക്കഡൗൺ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അചിന്ത്യവും.

(9) രോഗവ്യാപനം മിക്ക രാജ്യങ്ങളും ന്യൂനീകരിച്ച് കാണിക്കുന്നു(under reporting) എന്ന് പകൽപോലെ വ്യക്തമാണ്. അതവരുടെ കുറ്റമല്ല, മറിച്ച് അതേ സാധ്യമാകൂ. രോഗവ്യാപനം വർദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് സാമ്പിൾ ടെസ്റ്റിങ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. Sample testing results well can be the tip of the ice berg. അരി വെന്തോ എന്നറിയാൻ ഒന്നോ രണ്ട് വറ്റ് എടുത്തു നോക്കിയാൽ മതിയാകും. There, the data is somewhat homogeneous and representative in character. കോവിഡ്രോഗം സംബന്ധിച്ച് അത്തരത്തിൽ ഏക താനതയുള്ള ഡേറ്റ ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ ICMR നിരീക്ഷണം അനുസരിച്ച് രോഗബാധിതരിൽ 69-80% പേർക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. ഒരു ദിവസം ആയിരംപേർക്ക് രോഗം വന്നു പറയുമ്പോൾ അതിനർത്ഥം ചെറിയൊരു സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയ ഫലമാണ്. അതിന്റെ 7 മുതൽ നൂറ് ഇരട്ടിവരെ കോവിഡ് രോഗികൾ സമൂഹത്തിലുണ്ടാവാം. വന്നുപോയവരും വന്നിട്ടറിയാത്തവരും നിരവധിയുണ്ടാകാം. 'കോവിഡ് വിമുക്തം' എന്നൊക്കെ പറയുന്നതിലും ഇത്രയും ആധികാരികത കണ്ടാൽ മതിയാകും.

(10) രോഗവ്യാപനത്തോത് ന്യൂനീകരിച്ച് കാണിക്കുമ്പോൾ(under reporting) മറുവശത്ത് മരണനിരക്ക് പെരുപ്പിച്ച് കാണിക്കുന്നു(over reporting). ഒരുലക്ഷം രോഗികളിൽ 5000 പേർ മരിച്ചാൽ മരണനിരക്ക് 5% ആണ്. പക്ഷെ രോഗികളുടെ യഥാർത്ഥ് കണക്ക് ഒരു കോടിയാണെങ്കിലോ? അപ്പോഴും മരണം 5000 മാത്രം! കോവിഡ് മരണങ്ങളിൽ നല്ലൊരു ശതമാനവും കോവിഡ് രോഗംമൂലം ഉണ്ടായവ അല്ല. മരിച്ചവർ കോവിഡ് പോസിറ്റീവായിരുന്നു എന്നുമാത്രം. കേരളത്തിലെ നാല് മരണങ്ങൾതന്നെ ഉദാഹരണം. പലരിലും കോവിഡ് ഒരു പ്രകോപനം(trigger) മാത്രമായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കാത്തവരെയും സംശയത്തിന്റെ പേരിൽ കോവിഡ് മരണപട്ടികയിൽ പെടുത്തുകയാണ് മിക്ക യൂറോപ്യൻരാജ്യങ്ങളും ചെയ്യുന്നത്. രോഗം രൂക്ഷമായ അമേരിക്കയിൽപോലും വെന്റിലേറ്ററുകൾ അധികപ്പറ്റായി കിടക്കുന്നു. ഏപ്രിൽ മധ്യംവരെ മൊത്തംകോവിഡ് മരണങ്ങളുടെ 14 ശതമാനത്തിന് മാത്രമാണ് ഇറ്റലിയിൽ കോവിഡ് മരണമൂലം എന്ന സർട്ടിഫിക്കറ്റ് കൊടുത്തത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് മരണനിരക്ക് കാണിക്കുന്ന ബൽജിയത്തിലാകട്ടെ, കെയർഹോമുകളിലുണ്ടായ 3500 'കോവിഡ് മരണങ്ങൾ' പ്രാരംഭ ടെസ്റ്റിംഗുംപോലും നടത്തി സ്ഥിരീകരിച്ചവയല്ല. കേവല അനുമാനത്തിന്റെ അടിസ്ഥാനത്തിൽ അവരെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് അവിടെ മരണനിരക്ക് ഇത്രയുമധികം (16%) ഉയരാൻ കാരണം. ഇതിനെതിരെ ബൽജിയത്തിനുള്ളിൽതന്നെ പ്രതിഷേധമുണ്ട്. ഈ അനാവശ്യ സുതാര്യത അന്തർദേശീയ തലത്തിൽ രാജ്യത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്നാണ് വാദം.

(11) കൂട്ടപ്രതിരോധം(herd immunity) സംബന്ധിച്ച് നടത്തുന്ന പല പ്രവചനമാതൃകകളിലും നിഗമനങ്ങളിലും ഇത്തരം സാമ്പിൾ സർവെ ഫലങ്ങളാണ് ആധാരമാക്കിയിട്ടുള്ളത്. സമൂഹത്തിലെ രോഗവ്യാപനനിരക്ക് വൻതോതിൽ ന്യൂനീകരിക്കുകയും മരണനിരക്ക് പെരുപ്പിക്കുകയും ചെയ്യുമ്പോൾ അത്തരം കണക്കുകൾ മാനദണ്ഡമാക്കി ഉണ്ടാക്കുന്ന പ്രവചന മാതൃകകൾക്കും ഇതേ സ്വാഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉദാഹരണമായി 3.5% മരണനിരക്കുമായി 56000 പേർക്ക് രോഗം ബാധിച്ച ഇന്ത്യയിൽ 60-70% പേർക്ക് രോഗബാധയുണ്ടായി കൂട്ടപ്രതിരോധം ലഭിക്കണമെങ്കിൽ എത്രപേർ മരിക്കും എന്നൊക്കെ കണക്കുകൂട്ടുന്നത് യാഥാർത്ഥ്യപരമല്ല. മിക്കപ്പോഴും അവ നൽകുന്നത് ഒരു ഭീതിവ്യാപാരകണക്ക് (fear mongering figures) ആയിരിക്കും. ഇനിയും നമുക്ക് അറിയാനാവാത്ത പല ഘടകങ്ങളും(unknown factors) ഈ പകർച്ചവ്യാധിക്കുണ്ട്. നീണ്ടകാലം കാത്തിരുന്ന് വിധി പറയുന്നതാവും ഉചിതം.

(12) ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതുമൂലം രോഗം പടർന്നു എന്നൊക്കെയുള്ള വാർത്തകൾ യുക്തിസഹമല്ല. ഏപ്രിൽ 24 ന് ഇളവുകൾ വന്ന കോട്ടയം ജില്ലയിൽ തുടർന്നുള്ള മൂന്നുനാല് ദിവസം കേസുകൾ വന്നത് ഇളവുകൾ മൂലമാണെന്ന വാദം ഉയർന്നിരുന്നു. കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല. ഇൻകുബേഷൻ ഘട്ടം 5 മുതൽ 14 ദിവസം വരെയാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വന്ന് തൊട്ടടുത്ത ദിവസങ്ങളിൽ പോസിറ്റീവാകുന്ന കേസുകൾ ലോക്ക്ഡൗൺകാലത്തുള്ള രോഗം തന്നെയാണ് എന്ന കരുതുന്നതാണ് കൂടുതൽ യുക്തിസഹം. പോസിറ്റീവ് കേസുകളുടെ എണ്ണം ടെസ്റ്റിങ് നടത്തുന്നതനുസരിച്ച് വർദ്ധിക്കും.

(13) കോവിഡ് ജീവൻ അപഹരിക്കുമ്പോൾ ലോക്ക്ഡൗണിന് കൊടുക്കേണ്ടി വരുന്ന വില ജീവനുകൾ മാത്രമല്ല. സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഉപരിവർഗ്ഗത്തിന് ലോക്ക്ഡൗൺ ഒരു വിഷയമല്ല. ലോക്ക്ഡൗൺമൂലം ജീവിതം വഴിമുട്ടിയ ഭൂരിപക്ഷത്തിന്റെയും വികാരവിചാരങ്ങൾ ന്യൂസ് റൂമുകളിലും പത്രത്താളുകളിലും ഭരണത്താവളങ്ങളിലും നിർദ്ദയം ചവിട്ടിമെതിക്കപെടുകയാണ്. പ്രഖ്യാപിത മനുഷ്യസ്നേഹികളും നന്മമരങ്ങളും സംവിധാനംചെയ്യുന്ന ഒളിയുദ്ധവും തെറിവിളിയും വിദ്വേഷപ്രകടനവും ഭയന്ന് മിണ്ടാതിരിക്കാൻ മിക്കവരും ശീലിച്ചു തുടങ്ങിയിരിക്കുന്നു. സ്വദേശത്ത് തിരിച്ചെത്താനായി നൂറ് കണക്കിന് കിലോമീറ്ററുകൾ നടന്ന് തളർന്ന് റോഡിൽ വീണു മരിച്ചവരും വീടെത്താനുള്ള പാച്ചിലിൽ തീവണ്ടി ചതച്ചരച്ചവരും അടച്ചിട്ട ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ജീവൻ വെടിഞ്ഞവരും മാത്രമല്ല ലോക്ക്ഡൗണിന്റെ ഇരകൾ. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെട്ട് ഇഞ്ചിഞ്ചായി നിസ്സാരവൽക്കരിക്കപെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷവും അതിന്റെ നേർസാക്ഷ്യപത്രമാണ്. അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP