Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ? കമൽഹാസൻ വിശ്വരൂപം ഡി. ടി.എച്ച് പ്ലാറ്റ് ഫോമിൽ റിലീസിനൊരുക്കിയപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു; ഓൺലൈൻ റിലീസ് കാലത്തിന്റെ അനിവാര്യത; സുനിൽ സുരേഷ് എഴുതുന്നു

സുനിൽ സുരേഷ്

ത്തിരിപ്പോന്ന ഒരു വൈറസ്. കൊന്നൊടുക്കിയത് ലക്ഷക്കണക്കിനാളുകളെ.താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് നിരവധി രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളെ. കൊവിഡ് 17 ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന തീയേറ്ററുകൾ എന്ന് തുറക്കും എന്ന് എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ ചില സിനിമകൾ ഓൺലൈൻ റിലീസിങിന് തയ്യാറെടുക്കുകയാണ്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചില ചിത്രങ്ങൾ വൈകാതെ ആമസോൺ പ്രൈമിൽ ലഭ്യമാകും. ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓൺലൈൻ റിലീസിംഗിന് പച്ചക്കൊടി കാട്ടുക കൂടി ചെയ്തതോടെ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിരൂക്ഷമായിരിക്കുകയാണ്. ഡിജിറ്റൽ റിലീസിങിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെയും നായകൻ ജയസൂര്യക്കെതിരെയും വിലക്കുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

പണമെറിഞ്ഞ് പണം കൊയ്യുന്ന ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണ് സിനിമ. (എല്ലാവർക്കും അങ്ങനെ അല്ലെങ്കിൽ കൂടി) തലപ്പത്തിരിക്കുന്ന നിർമ്മാതാവ് മുതൽ ഭക്ഷണം വിളമ്പുന്ന ജോലിക്കാർ ഉൾപ്പെടെ വിവിധ കണ്ണികളിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെ നടക്കുന്നത്. ഉയർന്ന തട്ടിൽ ഉള്ളവർക്ക് ഇത് ലാഭക്കളിയാണെങ്കിൽ താഴേത്തട്ടിലുള്ളവരെ സംബന്ധിച്ച് ഇത് ഉപജീവനം ആണ്. അങ്ങനെയുള്ള ഒരു കളിയിൽ മുടക്ക് മുതൽ തിരിച്ചു പിടിക്കുക എന്നത് തന്നെ മുഖ്യലക്ഷ്യം. ഒപ്പം ലാഭവും. ഈ സംവിധാനത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞ താഴേത്തട്ടിലുള്ളവരെയാണ്.

Sufi, Sujatha and Sajata release date online; Vijay Babu firmly in ...

മുൻകാലങ്ങളെ അപേച്ച് ഇന്ന് കുടുംബമായി ഒരു സിനിമ കണ്ടു വരണമെങ്കിൽ ഒറ്റയടിക്ക് പൊട്ടുന്നത് 500 മുതൽ 2000 രൂപ വരെയാണ്. ഇത് ടിക്കറ്റ് ചെലവ് മാത്രം. (ഇക്കാര്യത്തിൽ സർക്കാർ തിയേറ്ററുകൾ അല്പം ആശ്വാസം ആണ്.) ഇടവേള സമയത്തെ പോപ് കോണിനും മറ്റും ചെലവ് വേറെ. കുട്ടികളെയും കൊണ്ടു പോകുന്ന രക്ഷിതാക്കൾക്ക് ഈ ചെലവ് ഒഴിവാക്കാൻ സാധിച്ചെന്നു വരില്ല. എം.ആർ.പി യിൽ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ലെങ്കിലും പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. പാർക്കിങ് അസൗകര്യം ആണ് മറ്റൊരു പ്രശ്‌നം. ഇതിനൊക്കെ പുറമെ, കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സമയനഷ്ടവും ധനഹാനിയും വേറെ. കൊട്ടിഘോഷിച്ചെത്തി ക്ഷമ പരീക്ഷിച്ചു മടങ്ങിയ ചിത്രങ്ങൾ കണ്ട അനുഭവം പലർക്കും ഉണ്ടാവാം. ചില ചിത്രങ്ങൾ കാണുമ്പോൾ ഇതൊക്കെ പണം ചെലവാക്കി തീയേറ്ററിൽ വന്നു കാണേണ്ടിയിരുന്നോ എന്നായിരിക്കും തോന്നുക.

ഇനി തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ നല്ല ചിത്രങ്ങൾ ടെലിവിഷൻ സ്‌ക്രീനിൽ കാണാം എന്നാണെങ്കിൽ പരസ്യങ്ങളുടെ ബാഹുല്യം ആസ്വാദനവും സമയവും നഷ്ടപ്പെടുത്തുന്ന കാഴ്ചയായിരിക്കും അവിടെ.

ഇവിടെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രസക്തി. ഓവർ ദി ടോപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ഇടനിലക്കാരനെ ഒഴിവാക്കി ഇന്റർനെറ്റ് വഴി കാഴ്ചകൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തുകയാണ്. മൊബൈൽ ഫോണും അത്യാവശ്യം നല്ല ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഇതിന്റെ ഭാഗമാകാം. ഉപഭോക്താവിന്റെ സമയവും സൗകര്യവും അനുസരിച്ചുള്ള സുഗമമായ സിനിമാ കാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്നത്. സിനിമകൾക്ക് പുറമെ കണ്ടുമറന്ന ടെലിവിഷൻ സീരീസുകളും ഇവിടെ ലഭ്യമാണ്. അതും സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ. ചെലവ് കുറഞ്ഞ സിനിമകൾക്ക് അനുയോജ്യമായ മാർക്കറ്റാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ.

 

How Much Does A Home Theater Setup Cost?

ഹോം തിയേറ്റർ എന്ന നിശബ്ദ വിപ്ലവം :

എൺപതുകളിലെ വി.എച്ച്.എസ് അനലോഗ് ഫോർമാറ്റിൽ നിന്നും സി.ഡി - ഡി.വി.ഡി ഡിജിറ്റൽ യുഗത്തിലേക്കുള്ള ചുവടുവയ്‌പ്പോടുകൂടിയാണ് ഗൃഹാന്തരീക്ഷത്തിൽ തിയേറ്റർ നിലവാരത്തിലുള്ള സിനിമ ആസ്വാദനം സാധ്യമാക്കുന്ന ഹോം തിയേറ്റർ സംവിധാനങ്ങൾ വ്യാപകമായിത്തുടങ്ങിയത്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്ന 5.1 ഹോം തിയേറ്റർ ആണ് ശ്രേണിയിലെ കേമൻ. ഇന്ന് ചില കമ്പനികൾ അറ്റ്‌മോസ് ശബ്ദവിന്യാസം വരെ ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കിക്കൊടുക്കുന്നു. അത്രയും താങ്ങാനുള്ള ശേഷി ഇല്ലെങ്കിൽ എൽസി.ഡി പ്രൊജക്ടറുംസ്‌ക്രീനും കൊണ്ട് തൃപ്തിപ്പെടാം. എങ്കിലും 4ഗ റെസൊല്യൂഷനിൽ ചിത്രീകരിച്ചിട്ടുള്ളതും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിൽ ഒരുക്കിയിട്ടുള്ളതുമായ ചിത്രങ്ങളൊക്കെയുംതന്നെ നല്ല തിയേറ്ററുകളിൽ ആസ്വദിക്കേണ്ടതാണ്

Netflix - Review 2020 - PCMag India

ഒ.ടി.ടി റിലീസ് സിനിമാമേഖലയെ എപ്രകാരമായിരിക്കാം ബാധിക്കുക? ഇവിടെ എത്തിക്‌സ് അഥവാ പൊതു മര്യാദയുടേതായ ചില പ്രശ്‌നങ്ങളുമുണ്ട്. സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ?

തീയേറ്ററിൽ ആളുകുറയുന്ന സാഹചര്യം തിയേറ്റർ ഉടമകളെ സംബന്ധിച്ച് ആശങ്കാജനകമായ ഒന്നാണ്. വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടി പിന്നീട് കല്യാണമണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ച തീയേറ്ററുകൾ നാട്ടിൽ നിരവധിയാണ്. പ്രത്യേകിച്ചും സി ക്ലാസ് തിയേറ്ററുകൾ. അതിലേക്കുള്ള തിരിച്ചുപോക്കിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴിതെളിക്കുമോ എന്നതാണ് ആശങ്ക.

ലോക്ക്ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത ഏറെ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു ട്രെൻഡ് ഇനി തുടരാൻ തന്നെയാണ് സാധ്യത. തീയേറ്റർ ആസ്വാദനം അത് ആവശ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമായി പരിമിതപ്പെടാം. അതേസമയം നിർമ്മാതാവിന് തന്റെ സിനിമ തീയേറ്ററിൽ ഓടിയില്ലെങ്കിലും ഒരു പരിധിവരെ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിനുള്ള മറ്റ് അവസരങ്ങളുണ്ട്. പല സൂപ്പർതാര ചിത്രങ്ങളുടെയും ഓവർസീസ് - സാറ്റലൈറ്റ് റൈറ്റുകൾ വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമാകുന്നതിനും ഏറെ മുൻപ് കമൽഹാസൻ വിശ്വരൂപം ഡി ടിഎച്ച് (ഡയറക്ട് ടു ഹോം) ലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തീയേറ്റർ ഉടമകളിൽ നിന്നും കനത്ത എതിർപ്പുകൾ ആയിരുന്നു നേരിടേണ്ടി വന്നത്. തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കാലക്രമേണ തിയേറ്ററുകളെ കീഴടക്കുമോ? വാസ്തവത്തിൽ ലോക്ക്ഡൗൺ കാലഘട്ടം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചാ കാലഘട്ടം ആരംഭിച്ചിരുന്നു. സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടു മാറുക എന്നത് അസംഭവ്യം ആണ്. കാരണം സിനിമയുടെ ആത്യന്തികമായ ആസ്വാദനം തിയേറ്ററിൽ തന്നെയാണ്. നിലവിലെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രത്യക്ഷ സാഹചര്യത്തിന്റെ സൃഷ്ടി ആയതിനാൽ അത് സിനിമാ വ്യവസായത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപിത - അപ്രഖ്യാപിത വിലക്കുകൾക്കും മറ്റും തടയിടാൻ ഗവൺമെന്റ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം അധികം താമസിയാതെതന്നെ സംജാതമാകുന്നതാണ്. ചലച്ചിത്രമേഖലയിലെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് നിയമം നിർദ്ദേശിക്കുന്ന തരത്തിൽ നിർദിഷ്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു തർക്ക പരിഹാര സമിതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്.

സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ചലച്ചിത്ര വ്യവസായം പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. എന്നാൽ അതിന് സമയമെടുത്തേക്കും. തിയേറ്ററുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സമരസപ്പെട്ട് രണ്ട് വ്യത്യസ്ഥ മാർക്കറ്റുകളായി മാറ്റുരയ്ക്കുന്ന കാഴ്ചയായിരിക്കും കുറെയധികം നാളത്തേക്ക് കാണാൻ സാധിക്കുക. അതിനുശേഷവും സ്ഥിതിഗതികൾ മറ്റൊന്നാവാൻ വഴിയില്ല. കാരണം കേവല സിനിമ ആസ്വാദനത്തിനുമപ്പുറംകുടുംബവുമൊത്തുള്ള ഒരു വാരാന്ത്യ ഔട്ടിങ്, ഭക്ഷണം ഇവയൊക്കെ ഇതിന്റെ ഭാഗമാണ്.ഭാവിയിൽ സിനിമ - സിനിമതിയേറ്റർ എന്ന പരമ്പരാഗത സങ്കൽപത്തിൽ തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഓൺലൈൻ സീരീസുകൾക്ക് പ്രാധാന്യമേറി വരുന്നതിനു സമാനമായി ഓൺലൈൻ സിനിമകളും സൃഷ്ടിക്കപ്പെടാം. മാറ്റങ്ങൾ നല്ലതിനുവേണ്ടി ആകട്ടെ. അതിനെ നമുക്ക് സ്വാഗതം ചെയ്യാം.

ലേഖകൻ:-

സുനിൽ സുരേഷ്
അസി: പ്രൊഫസർ
കേരള ലോ അക്കാഡമി ലോ കോളേജ്
തിരുവനന്തപുരം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP