Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവർത്തകനെ മോഷ്ടാവെന്ന് ആരോപിച്ച് മർദിച്ചത് 15 പേരടങ്ങുന്ന സംഘം; മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും നിർത്താതെ മർദനം; സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തും ആക്രമികളെ ന്യായീകരിച്ചും പഞ്ചായത്ത് അംഗവും; മാധ്യമപ്രവർത്തകന്റെ പരാതിയിൽ 15 പേർക്കെതിരെ കേസ്'; ക്രൂരമർദനത്തിന് ഇരയായത് മാധ്യമത്തിലെ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവർത്തകന് നേരെ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ട ആക്രമണം. കോഴിക്കോട് മാധ്യമത്തിലെ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ചത്.

ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാൽ മണിക്കൂറോളം നടുറോഡിൽ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ ഫോണിലേക്ക് വിളി വന്നപ്പോൾ വണ്ടി നിർത്തി കാൾ റദ്ദാക്കി വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കാവുംപൊയിൽ സ്വദേശി അതുൽ ഭീഷണിയുമായി ആദ്യമെത്തിയത്. മോഷ്ടാവല്ലെന്ന് മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ഇയാൾ കൂടുതൽ പേരെ വിളിച്ചുവരുത്തുകയായിരുന്നു.

ആദ്യം പതിനഞ്ചോളം പേർ വടിയുമായെത്തി ബിനീഷിനെ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പലഭാഗങ്ങളിൽനിന്നും നാട്ടുകാർ റോഡിലേക്ക് കുതിച്ചെത്തി അപമാനം തുടർന്നു.മാസ്‌ക് ധരിക്കാത്തവരായിരുന്നു ഇതിൽ ഭൂരിപക്ഷവും. മോഷ്ടാവിനെ പിടിച്ചെന്ന് പറഞ്ഞ് ബിനീഷിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തതായി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനിടെ സ്ഥലത്ത് നിന്ന് പോകാനൊരുങ്ങുന്നതിനിടെ ഗുണ്ടസംഘം സകൂട്ടറിന്റെ താക്കോൽ ഊരിമാറ്റി മാറ്റി വണ്ടി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വേണുഗോപൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം വഷളാക്കി. ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നായിരുന്നു കാരണം പറഞ്ഞത്. കൊടുവള്ളി പൊലീസാണ് തങ്ങളെ നാട്ടിലെ കാവലിന് ചുമതലപ്പെടുത്തിയതെന്നുമായിരുന്നു വേണുഗോപാലിന്റെ നിലപാട്.

കൊടുവള്ളി സിഐ പി. ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തി. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാർ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ ഗ്രേഡ് എസ്‌ഐയും പൊലീസുകാരും പറഞ്ഞു. മൂക്കാൽ മണിക്കൂറോളം അപമാനിച്ച ശേഷം ഒടുവിൽ വിട്ടയക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP