Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോ​ഗി ആദിത്യനാഥിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നെന്ന് തുറന്ന് പറഞ്ഞ് അതിഥി സിങ്; കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയതോടെ ഉത്തർപ്രദേശ് സർക്കാരിന് പ്രശംസ; ബിജെപി പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത

യോ​ഗി ആദിത്യനാഥിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നെന്ന് തുറന്ന് പറഞ്ഞ് അതിഥി സിങ്; കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയതോടെ ഉത്തർപ്രദേശ് സർക്കാരിന് പ്രശംസ; ബിജെപി പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത

മറുനാടൻ മലയാളി ബ്യൂറോ

റായ്ബറേലി: കോൺ​ഗ്രസിൽ നിന്നും പുറത്തായതോടെ ഉത്തർപ്രദേശ് സർക്കാരിനെ വാനോളം പുകഴ്‌ത്തി അതിഥി സിങ് രം​ഗത്തെത്തി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലി താൻ ഇഷ്ടപ്പെടുന്നെന്ന് തുറന്ന് പറഞ്ഞ അതിഥി പക്ഷേ ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം സംബന്ധിച്ച് കൂടുതൽ പറയാൻ തയ്യാറായില്ല. അതിഥി സിങ് ബിജെപിയിലേക്കെത്തുമെന്ന് ഉന്നക നേതാക്കൾ പോലും പറയുമ്പോഴും ബിജെപിയിലേക്ക് ഇല്ലെന്നാണ് അതിഥി പ്രതികരിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അതിഥി സിങിന്റെ പ്രതികരണം.

രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങി കിടന്ന വിദ്യാർത്ഥികളെ ആയിരത്തോളം ബസ്സുകൾ അയച്ച് സംസ്ഥാനത്തേക്ക് കൊണ്ടുവന്നതാരാണ്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അവരെ യു.പി അതിർത്തിയിൽ പോലും എത്തിച്ചില്ല. അവരോട് വീടുകൾ വിടാനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം യോഗി ആദിത്യനാഥ് ബസ്സുകൾ അയച്ച് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ നീക്കത്തെ അഭിനന്ദിക്കുകയുണ്ടായെന്നും അതിഥി സിങ് പറഞ്ഞു.

യോഗിയുടെ ഈ പ്രയത്‌നത്തെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെ നല്ല ജോലിയാണ് ചെയ്യുന്നത്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെയും മികച്ച രീതിയിലാണ് അദ്ദേഹം നേരിട്ടത്. ക്രമസമാധാന പാലനം അദ്ദേഹം നല്ല രീതിയിൽ നടത്തുന്നു. പൊലീസും നന്നായാണ് പ്രവർത്തിച്ചതെന്നും അതിഥി സിങ് പറഞ്ഞു. ബിജെപിയിൽ ചേരുന്നില്ലെന്നും അതിഥി സിങ് പറഞ്ഞു. ഞാനിപ്പോൾ നന്നായി, നല്ല ആരോഗ്യത്തോടെ ഇരിക്കാനും എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങൾ നന്നായി നോക്കുവാനുമാണ് ഇഷ്ടപ്പെടുന്നതെന്നും അതിഥി സിങ് പറഞ്ഞു.

ഒരുകാലത്ത് രാഹുൽ ​ഗാന്ധിയുടെ വധുവായി വരെ മാധ്യമങ്ങൾ വിശേഷിപ്പിച്ച യുവനേതാവാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ യോ​ഗി ആദിത്യനാഥിനെ പുകഴ്‌ത്തി രം​ഗത്തെത്തിയത്. കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിന് വേണ്ടി 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയുടെ നടപടിയെ വിമർശിച്ചതോടെയാണ് റായ്ബറേലി എംഎ‍ൽഎ അതിഥി സിങിന് പാർട്ടിക്ക് പുറത്തേക്കുള്ള വഴി പെട്ടെന്ന് ഒരുങ്ങിയത്.

403 അംഗ യുപി നിയമസഭയിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ടു പേർ റായ് ബറേലിയിൽനിന്നാണ്. അതിൽ ഒന്ന് അതിഥി സിങ് ആണ്. അതിഥിയെ പുറത്താക്കിയതോടെ നിയമസഭയിൽ കോൺ​ഗ്രസിന്റെ അം​ഗസംഖ്യ ആറായി കുറഞ്ഞു. റായ്ബറേലി സാദർ നിയമസഭാ സീറ്റ് കോൺഗ്രസിനു ജയിക്കാനായത് അതിഥിസിങ് പാർട്ടിയിൽ ചേർന്നതിനുശേഷമാണ്. അതിനുമുമ്പ്‌ സ്വതന്ത്രനായി മത്സരിച്ച അതിഥിയുടെ അച്ഛൻ അഖിലേഷ് പ്രതാപ് സിങ് ആയിരുന്നു മിക്കപ്പോഴും അവിടത്തെ എംഎൽഎ. ഒരിക്കൽ അദ്ദേഹം സോണിയാഗാന്ധിയുടെ എതിർസ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും പിന്നീട് കോൺഗ്രസിലേക്കു മടങ്ങി. റായ്ബറേലിയിലെ എംഎൽഎ. ആയ അതിഥി സമീപകാലംവരെ സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 2004 മുതൽ അമേഠിയിൽ മത്സരിച്ചിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലേക്കു മാറിയിരുന്നു.

യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയിൽ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയിൽ അഞ്ച് തവണ എംഎ‍ൽഎയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളായിരുന്നു. എന്നാൽ പിന്നീട് കോൺ​ഗ്രസിനെതിരെ സ്വരം ഉയർത്തുന്ന, പാർട്ടി നിർദ്ദേശങ്ങൾ ലംഘിക്കുന്ന അതിഥിയെയാണ് പാർട്ടിയും രാജ്യവും കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP