Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമുടി മാറി ഓട്ടോറിക്ഷകളും ബാർബർ ഷോപ്പുകളും; ന​ഗര വീഥികൾ സജീവമായെങ്കിലും വാണിജ്യ കേന്ദ്രങ്ങൾ ഇപ്പോഴും വിജനം; സ്വർണക്കടകളിൽ എത്തുന്നവരിൽ അധികവും രണ്ട് മാസത്തിനിടെ നടന്ന ലളിതമായ വിവാഹങ്ങൾക്ക് സമ്മാനമായി സ്വർണം വാങ്ങാൻ; തലസ്ഥാന ന​ഗരത്തിന് കാണാനാകുന്നത് പുതിയ ഭാവവും ശീലങ്ങളും

അടിമുടി മാറി ഓട്ടോറിക്ഷകളും ബാർബർ ഷോപ്പുകളും; ന​ഗര വീഥികൾ സജീവമായെങ്കിലും വാണിജ്യ കേന്ദ്രങ്ങൾ ഇപ്പോഴും വിജനം; സ്വർണക്കടകളിൽ എത്തുന്നവരിൽ അധികവും രണ്ട് മാസത്തിനിടെ നടന്ന ലളിതമായ വിവാഹങ്ങൾക്ക് സമ്മാനമായി സ്വർണം വാങ്ങാൻ; തലസ്ഥാന ന​ഗരത്തിന് കാണാനാകുന്നത് പുതിയ ഭാവവും ശീലങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന​ഗരം വീണ്ടും സജീവമാകുന്നത് ഇതുവരെ കാണാത്ത പുതിയ ശീലങ്ങളുമായാണ്. പണ്ടുണ്ടായിരുന്ന തിരക്കും തിക്കും ഒഴിവാക്കി ചലനത്തിന് ഒരു സൂക്ഷ്മത കൈവന്നിരിക്കുന്നു. സ്വന്തം സുരക്ഷ സ്വന്തം കൈകളിലാണെന്ന തിരിച്ചറിവിലാണ് ഓരോ മനുഷ്യനും പെരുമാറുന്നത്. അതേസമയം, മാരക വൈറസിനെ ഭയന്ന് വീട്ടിൽ അടച്ചിരിക്കാനും ജനം തയ്യാറല്ലെന്ന് ന​ഗരത്തിലെ സജീവത പ്രഖ്യാപിക്കുന്നു. ലോക്ഡൗൺ ഇളവുകളെ തുടർന്ന് നഗരം ഒന്നുകൂടി ഉഷാറായി. ഒട്ടു മിക്ക കടകളും തുറന്നു തുടങ്ങി. റോഡുകൾ നിരന്ന് വാഹനങ്ങൾ ഒഴുകിത്തുടങ്ങി. ഒട്ടോ റിക്ഷകൾക്കും സവാരി കൂടി. കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പഴയ അവസ്ഥയിലേക്ക് നഗരം മടങ്ങുകയാണ്.

പ്രകടമായ മാറ്റം ഓട്ടോറിക്ഷകളിലാണ്. ഭൂരിപക്ഷം പേരും മാനദണ്ഡം പാലിച്ച് ഒരു യാത്രക്കാരനുമായിട്ടായിരുന്നു സവാരി. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് അനുവദിച്ച സമയം. സാനിറ്റെസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമാണ് ഓട്ടോയിലേക്കു യാത്രക്കാരെ കയറ്റിയത്. ജില്ലയിൽ 60,000 ലധികം ഓട്ടോകളാണ് ഉള്ളത്. ഇനിമുതൽ മുഴുവൻ ഓട്ടോകളും നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ബസുകളിൽ കൂടുതൽ പേർ നഗരത്തിലേക്ക് എത്തുന്നത് ഓട്ടോക്കാർക്ക് തുണയായി. 

നിരത്തുകളിൽ തിരക്ക് കൂടിയെങ്കിലും കടകളിൽ പഴയ തിരക്ക് അനുഭവപ്പെടുന്നില്ല. നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരൊക്കെ എവിടെ പോകുന്നു എന്ന് സംശയം തോന്നും വിധം കടകളൊക്കെ വിജനമായി കിടക്കുന്നു. ഇപ്പോഴത്തെ വാഹന തിരിക്കു ഷോപ്പിങ്ങിനുള്ളതല്ല. ജോലിസ്ഥലത്തേക്ക് അല്ലെങ്കിൽ ആശുപത്രിയിലേക്ക് അതുമല്ലെങ്കിൽ സ്വകാര്യ ആവശ്യങ്ങൾക്ക് പോകുന്നവരാണ് ഏറെയും. ആളകൾ അഞ്ചു മണിക്കേ വീടണയുന്നതു കൊണ്ട് ഏഴുമണി വരെ തുറക്കാൻ അനുമതിയുള്ള കടകൾ പോലും അഞ്ചിനു ഷട്ടർ താഴ്‌ത്തുന്നു.

അതേസമയം, ജൂവലറികളിൽ ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ലോക്ഡൗൺ കാരണം ഈ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു പലരും ജൂവലറികളിൽ എത്തിയത്. കടകൾക്കു മുന്നിൽ ജനം ക്യൂ നിൽക്കുന്നുണ്ടെങ്കിലും ഒരു സമയം പരമാവധി കുറച്ചു പേരെ മാത്രമേ ഉള്ളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. പുറത്ത് സാനിറ്റൈസറും ഹാൻഡ് വാഷും റെഡി. ചില ജൂവലറികൾ മാസ്ക് സമ്മാനിക്കുന്നുമുണ്ട്. ദൂരെയുള്ള ജീവനക്കാർ മടങ്ങിയെത്താത്തത് ചില ജൂവലറികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൻസംഘമായി എത്തരുതെന്നാണ് കുടുംബങ്ങളോട് ജൂവലറികളുടെ അഭ്യർഥന. ടോക്കൺ നൽകിയാണ് ഓരോരുത്തരെയും അകത്തേയ്ക്കു കടത്തുന്നത്. രാത്രി 7ന് അടയ്ക്കേണ്ടതിനാൽ പല ജൂവലറികളും എട്ടിനു തന്നെ തുറക്കുന്നുണ്ട്. ഓരോ ഉപഭോക്താക്കൾ തൊട്ടും അണിഞ്ഞും പരിശോധിച്ച ആഭരണങ്ങൾ അണുമുക്തമാക്കിയാണ് വീണ്ടും പ്രദർശിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്

അതിജീവനത്തിൻറ പുതിയ പരീക്ഷണങ്ങൾ ബാർബർ ഷാപ്പുകളിലാണ്. ടവൽ കൊണ്ടുവന്നില്ലങ്കിൽ പത്രക്കടലാസിനെ ടവലാക്കി മേനിമൂടി മുടിമുറിക്കുന്ന പുതിയ സമ്പ്രദായം. കാത്തിരിക്കുന്നവർക്കു വായിക്കാൻ വരുത്തുന്ന പത്രംകൊണ്ട് പുതിയ ഉപയോഗംകൂടി. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. ഹെയർ കട്ടിങ്, ഡ്രസിങ്, ഷേവിങ് ജോലികൾ മാത്രമേ നടത്തിയുള്ളൂ. പ്രവർത്തന സമയം, സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളുമായി ഒട്ടേറെ ഫോൺ വിളികളെത്തുന്നതായി സലൂൺ, പാർലർ ഉടമകൾ പറയുന്നു. ടവൽ, സോപ്പ് തുടങ്ങിയവ സ്വന്തം നിലയ്ക്കു കൊണ്ടു വരാനും ഉപഭോക്താക്കളോട് ചില കടയുടമകൾ ആവശ്യപ്പെടുന്നുണ്ട്. ചില ഉപഭോക്താക്കൾ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

സ്റ്റുഡിയോകൾ തുറന്നുവെങ്കിലും എത്തുന്നവരുടെ എണ്ണം വളരെക്കുറവാണ്. ഉച്ചയോടെ പലരും ഷട്ടറിട്ടു. എത്തിയവരിൽ മിക്കവരും പാസ്പോർട്ട് സൈസ് ഫോട്ടോകൾക്കു വേണ്ടിയായിരുന്നു. മരണാനന്തര ചടങ്ങിന്റെ ആവശ്യത്തിലേക്കായി ചിലർ ഫോട്ടോ ഫ്രെയിം ചെയ്യാനെത്തി.ചെറിയ സ്റ്റുഡിയോകൾ നടത്തുന്നവർ ബാബാസ്, പാരാമൗണ്ട് തുടങ്ങിയ സ്റ്റുഡിയോകളിൽ പ്രിന്റ് എടുക്കാനെത്തി. ഇളവ് അനുവദിച്ചെങ്കിലും തുറക്കാത്ത സ്റ്റുഡിയോകളും ഒട്ടേറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP