Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഗ്രനൊരു മാമ്പഴക്കാലം

ഉഗ്രനൊരു മാമ്പഴക്കാലം

ന്താണ് ഒരു വസ്തുവിന്റെ വില?

ചോദ്യം ആവർത്തി കൊണ്ട് മിസ്. ലിപി ദാസ് ലക്‌ച്ചറർ ഹാളിലെ സ്റ്റേജിൽ രണ്ട് ചാൽ നടന്നു. മപ്പതോളം വരുന്ന ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ മാറി മാറി നോക്കി സ്റ്റേജിൽ നിന്നിറങ്ങി അവർ, മുൻനിരയിൽ ഇടത്തേ അറ്റത്തിരുന്ന എന്റെ അരികിലെത്തി. ഞങ്ങൾ രാണ്ടാഴ്ച നീളുന്ന ഒരു മാനേജ്‌മെന്റ് റിഫ്രഷർ കോഴ്‌സിലായിരുന്നു.

ഞാൻ ഉത്തരം പറഞ്ഞില്ല.

അവരുടെ ആകർഷകമായ രൂപഭാവങ്ങളിലോ വശ്യമായ സംസാര രീതിയിലോ വിസ്മയിച്ചിരുന്നതുകൊണ്ടു മാത്രമല്ല ഞാൻ ഉത്തരം പറഞ്ഞിരുന്നെങ്കിൽ അതൊരു മറു ചോദ്യമാകുമായിരുന്നു.

''മിസ് ലിപി, ഒരടിയോളം നീളമുള്ള മെലിഞ്ഞ കമ്പിന്റെ അറ്റത്ത് കെട്ടിപ്പിടിച്ച്, ഊതി വിടർന്ന്, പുറത്ത് വർണ്ണപ്പൊട്ടുകളുടെ ദൃശ്യ ചാരുതയും അകത്ത് കടുക് മണികളുടെ കിലുകിലാരവമുള്ള ഒരു ചുവന്ന ബലൂണിന് എന്താണ് വില''

മിസ് ലിപിക്കോ, സാമ്പത്തിക ശാസ്ത്രി അരച്ച് കലക്കി കുടിച്ച നോബൽ ജേതാക്കൾക്കോ അതിന്റെ വില കണക്കാക്കാനാകില്ല!

കാരണം അതെന്റെ ബാല്യമാണ്. ബാല്യത്തിന്റെ വർണ്ണാഭവും ചേതോഹരവുമായ ഒരു
ചീന്താണ്.

തീവെട്ടി വിളക്കുകൾക്കും ഉത്സവാരവങ്ങൾക്കും മദ്ധ്യേ ഒരു വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കൈവശം ചേരുന്ന വിലമതിക്കാനാവാത്ത ആഹ്ലാദമാണ്.

കല്ലെറിഞ്ഞു വീഴ്‌ത്തിയ പച്ച മാങ്ങകൾ കല്ലുപ്പ് ചേർത്ത് കടിച്ചു തിന്നുമ്പോൾ നാവിലൂറുന്ന രസക്കൂട്ടായി. വരമ്പോരത്തെ പുൽ നാമ്പുകൾ നഗ്ന പാദങ്ങളിലേക്ക് പടർന്നു തരുന്ന പുലർകാല മഞ്ഞിന്റെ കുളിരായി, അമ്പല മുറ്റത്തിനപ്പുറം വയൽപ്പരപ്പിന് മുകളിലേക്ക് ഞാനുയർന്ന് അനന്തതയിലേക്ക് നീളുന്ന വൈദ്യുത കമ്പികളിൽ ആരവം കൂട്ടുന്നു ഇരട്ടവാലൻ കുരുവികളായി, ഓർമ്മകളിലെ നിതാന്ത വിരുന്നായ ബാല്യം.

കലാപ കാലഘട്ടങ്ങളിലെ കാർക്കോടക നീതികൾ കാലുഷ്യം മാത്രം വിളമ്പുന്ന മനസ്സിലേക്ക് മഷിപ്പച്ചയുടെ തണുപ്പ് കിനിഞ്ഞിറങ്ങിയത് എങ്ങിനെ എന്ന അതിശയത്തിന് ഒരു ഉത്തരം മാത്രം - അജോയ് കുമാറിന്റെ ആദ്യ രചനയായ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന്റെ പുനർ വായന.

''കുഞ്ഞുന്നാളിലെ ഇഷ്ടങ്ങൾ, മുതിർന്നാലും ഹൃദയത്തിൽ അധിവസിക്കും. ഒരിക്കൽ മതിമറന്നാടിയ സ്ഥല കാലങ്ങളിലേക്ക് ആത്മാവ് വിതാന്ത പ്രയാണത്തിലേക്കായിരിക്കുമെന്നത് ജീവിതത്തിലെ മനോഹരമായ ഒരു തിരിച്ചറിവാണ്''-ഖലീൽ നിബ്രാന്റെ ഊ വരികൾ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന് വേണ്ടി മുന്നേ കുറിച്ചിട്ടതായിരിക്കാം.

ഓമനത്വം തുളമ്പുന്ന ഒരു കുരുന്നു ശൈശവം നമ്മുടെയെല്ലാം വളർച്ചയുടെ ശൈത്യ സുഷുപ്തിയിലേക്ക് വഴുതി വീണിട്ടുണ്ടാകാം. എന്നാൽ അപൂർവ്വം ചില ഭാഗ്യവാന്മാർക്ക് ഇല കൊഴിച്ചിലിന്റെ ആസുര ഭാവങ്ങൾക്കിടയിലും വരാനിരിക്കുന്ന വസന്തത്തിന്റെ ദൂരക്കാഴ്ചകൾ പോലെ അതിനെ തിരിച്ചറിയാൻ കഴിയും. അജോയ് കുമാർ അങ്ങിനെയൊരാളാണെന്ന് ഞാൻ കുറിക്കുമ്പോൾ ''മാമ്പഴക്കാലം'' അനുഭവിച്ചറിഞ്ഞ ആസ്വാദകരുടെ പ്രതിനിധിയാണ് ഞാനെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.

''മാമ്പഴക്കാല'' ത്തിന്റെ ഏറ്റവും ആകർഷകമായ ഭാവതലം, കളകളിലുടനീളം പ്രകടമാകുന്ന എഴുത്തു കാരന്റെ ലാളിത്യവും ആത്മാർത്ഥതയും ആണ്. അങ്ങേയറ്റം ശ്ലാഘനീയമായ കാര്യം. സംഭവങ്ങളെയും അതിന്റെ അവസ്താന്തരങ്ങളെയും നിഷ്‌കളങ്കമായ ഒരു വീക്ഷണ കോണിലൂടെ നോക്കി കാണുന്നു. പിന്നെ അതിനെ ആവിഷ്‌കരിക്കുന്നു. ഒരു കുഞ്ഞിന്റെ ഹൃദയക്കാഴച്കളിലൂടെ. കഥകൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും തന്നിലൂടെയാണെങ്കിലും ഒരു വീര നായക പരിവേഷം സ്വയം നൽകാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം കഥാകാരനെ നമുക്ക് വളരെ പ്രിയങ്കരനാക്കുന്നു. ''വിധി വശാൽ ഞാനവിടെയുണ്ടായിരുന്നു. അതിനാൽ എനിക്ക് നിങ്ങളോടിത് പങ്ക് വയ്ക്കാനാകുന്നു''

മൂത്ത് പഴുത്ത സ്വർണ്ണ മാമ്പഴങ്ങൾ ഇറുന്ന വീഴുന്ന ഒരു മാഞ്ചോട്ടിൽ കഥാകാരനോടൊപ്പം കൂട്ടം കൂടിയിരുന്ന് തതേനൂറും കനികൾ ഒരുമിച്ചാസ്വദിക്കുന്ന അവതരണം രീതിയെക്കുറിച്ച് പറയാൻ ആംഗലേയം കടമെടുക്കട്ടെ ''ഹാറ്റ്‌സ് ഓഫ്''

ഈ പതിമൂന്ന് കഥകളിൽ നിന്ന് ഏറ്റവും ഉത്തമമായത് തെരഞ്ഞെടുക്കുന്നതിന് പ്രസക്തിയില്ല. ഒന്നിനൊന്ന് മെച്ചമായ മാകന്ദങ്ങളോട് ആ അനീതി പാടില്ല.

കുഞ്ഞു നിഷ്‌കളങ്കത മനസ്സിലാക്കാനുള്ള മുതിർന്നവരുടെ കഴിവില്ലായ്മയും കുരുന്നുകളോടുള്ള ക്രൂരതയും ''ഒരു മുറിവിന്റെ ഓർമ്മയ്ക്ക്'' ഹൃദയ സ്പൃക്കായി ചിത്രീകരിക്കുന്നു. പഴയ കൂട്ടുകാരന്റെ നിറമിഴകളെ സ്വ പുത്രന്റെ ഓമനത്വമാർന്ന മുഖത്ത് പാശ്ചാത്താപ വിവശതയോടെ ഓർത്തെടുക്കുമ്പോൾ ''ബിനാക്ക ടോയ്‌സ്'' നമ്മുടെയും കഥയാകുന്നു. ഭൂതകാലത്തിന്റെ നൈമിഷമായ അത്യാർത്തികൾ സൃഷ്ടിക്കുന്ന കണ്ണീർച്ചാലുകളിലൂടെ ജീവിതത്തിൽ ഒരു ''ൗിറൗ'' ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. ''ലോഡ്ജ് മുതലാളി'' കഥയിലെന്ന പോലെ.

ജനലഴികളിലേക്ക് ഞാനും എത്തി നോക്കിക്കാണുമായിരിക്കും. ''സൈക്കിൾ അണ്ണാച്ചി'' യിലെ ബിന്ദുവിന്റെ ''അജ്മാറേ'' എന്ന വിളി കേട്ട്.

നീറുന്ന ജീവിത സത്യങ്ങൾ മനോഹരമായി ഇഴപിരിച്ചു ചേർക്കപ്പെട്ട കഥകൾ.

''ജനാലക്കലെ കുട്ടി'' മഞ്ഞു തുള്ളി പോലൊരു സുഹൃത്തി ടീ ഷോപ്പ് അമ്മാവൻ എന്നീ കഥകൾ ഹൃദയത്തെ തൊട്ടു നിൽക്കുന്ന ജീവിതാനുഭവങ്ങൾ അവയെ വിദൂരമായ ഭൂതകാലത്തിൽ നിന്നായാലും ഖനനം ചെയ്‌തെടുക്കാനും മനോഹരമായി പുനരവതരിപ്പിക്കാനുമുള്ള കഥാകാരന്റെ അനന്യ സാധാരണമായ കൗശലം വെളിപ്പെടുത്തുന്നു.

എത്രയെത്ര കഥകൾ ഞാൻ വായിച്ചിരിക്കുന്നു. മാതൃ ഭാഷയിലും മറു ഭാഷയിലും. പക്ഷെ ഈ പതിമൂന്ന് കഥകൾ, ഒരു തുടക്കക്കാരന്റെയല്ല, പ്രത്യുത ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ തൂലിക സൃഷ്ടികളായി നെഞ്ചോട് ചേർത്ത് വയ്ക്കാൻ ഞാനിഷ്ടപ്പെടുന്നു.

ഓരോ കഥകളെക്കുറിച്ചും ഉപന്യസാഖ്യാനം നടത്തി മറ്റ് വായനക്കാരുടെ സുഖം നുകരാൻ മുതിരുന്നില്ല. അത് ശരിയല്ല. മടിപ്പിക്കുമായിരുന്ന ഭാഷാ പ്രയോഗങ്ങളുടെ അനാവശ്യ കസർത്തുകൾ ഒഴിവാക്കി താൻ ജീവിച്ച ബാല്യകാലം അതിന്റെ എല്ലാ കുരുഹലത്തോടെയും അനുവാചകന് അനുഭവേദ്യമാക്കുന്ന കഥാകാരന്റെ ആവിഷ്‌കാരം ശൈലിയോട് നിർമ്മല സുന്ദരമായ കഥകളോട് എനിക്ക് തോന്നിയ അടുപ്പവും അഭിനിവേശവുമാണ് ഈ ആസ്വദനക്കുറിപ്പിന് ആധാരം. മനസ്സിൽ ഉരുണ്ടു കൂടി വീർപ്പ് മുട്ടിക്കുന്ന മധുര വിചാരങ്ങൾ പങ്ക് വച്ചില്ലെങ്കിൽ, അത് പ്രിയപ്പെട്ട കഥാകാരനോടും മറ്റ് വായനക്കാരോടും ഞാൻ നടത്തുന്ന അനാഭാരവും അനീതിയുമായിരിക്കും.

അവസാന താളും ആസ്വദിച്ച് പുസ്തകം മടക്കി അകലെ ആകാശത്ത് കൂട്ടം കൂടുകയും പിരിയുകയും പരിഭവിക്കുകയും ചെയ്യുന്ന മേഘ ശകലങ്ങളെ ഞാൻ നോക്കി തെല്ലനിയത്തോടെ. എന്നോ പൊളിച്ചു നീക്കപ്പെട്ട എന്റെ പഴയ തറവാടിന്റെ കൂട്ടു കുടുംബം ഉത്സവാരവങ്ങൾക്കിടക്ക് എപ്പോഴോ, ഏതോ അപാര മരത്തിൽ ഞാനിവയെ കണ്ടിട്ടുണ്ട്. ഇറയത്ത് നിന്ന് ആദ്യം വയൽപ്പരപ്പിനക്കരെ തെങ്ങിൻ തോപ്പിലേക്കും പിന്നെ മുഖമുയർത്തി ആകാശച്ചരുവിലേക്കും മിഴകൾ പായിച്ചപ്പോൾ പിന്നെപ്പോഴാണ് ഞാൻ വയൽക്കാറ്റിനെയും മേഘക്കാഴ്ചകളെയും മറന്ന് പോയത്?

നന്ദി, അജോയ് കുമാർ. എന്നിലെ ആ പഴയ വള്ളിനിക്കർകാരനെ ഒരിക്കൽ കൂടി ഉയർത്തെഴുന്നേൽപ്പിച്ചതിന്. ഞാൻ വീണ്ടും മുകിൽ മാലകളുടെ നിറമറിയുന്നു, പ്രയാണമറിയുന്നു. താങ്കളുടെ കഥകളിലൂടെ വളർച്ചയുടെയും പക്വതയുടെയും അതിർ വരമ്പുകൾക്ക് അവധി നൽകി കൊണ്ട്.

ഞാനും അനേകശതം വായനക്കാരും കാത്തിരിക്കുന്നു. പണ്ട് താങ്കളും അനിയത്തിയും വീട്ടിൽ കാലാകാലങ്ങളായി വളർത്തുന്ന പൂച്ചകളും മീൻകറിയുടെ വരവറിഞ്ഞ് ഉമ്മറത്തേക്ക് കുതിക്കുന്നത് പോലെ താങ്കളുടെ അടുത്ത സൃഷ്ടികൾക്കായി. കാരണം, താങ്കളെപ്പോലെ ഞങ്ങളും സ്‌നേഹിക്കുന്നു ഇനിയൊരിക്കലും വരില്ലെന്നറിയുന്ന ബാല്യ വസന്തങ്ങളെ അവയുടെ ഗൃഹാതുരത്വമുണർത്തുന്ന ആവിഷ്‌കാരങ്ങളെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP