Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാട്ടിന്റെ ഭാവലോകങ്ങൾ

പാട്ടിന്റെ ഭാവലോകങ്ങൾ

ഷാജി ജേക്കബ്

യടുത്ത കാലംവരെ പാട്ട് എഴുതുന്നതായിരുന്നു പാട്ടെഴുത്ത്. കത്തെഴുത്തും കഥയെഴുത്തുംപോലെ. എന്നാൽ പാട്ടിനെക്കുറിച്ചുള്ള എഴുത്തായിരിക്കുന്നു, ഇപ്പോൾ പാട്ടെഴുത്ത്. പാട്ടെന്നാൽ സിനിമാപ്പാട്ടുതന്നെ. ആധുനികതയിൽ മലയാളി ആഘോഷിച്ച ജനപ്രിയ കലാരൂപമെന്ന നിലയിൽ സാഹിത്യം, റേഡിയോ, സിനിമ, രംഗാവതരണം, ആത്മാലാപനം എന്നിങ്ങനെ പല അനുഭൂതികളുടെയും ചേർച്ചയിലാണ് ചലച്ചിത്രഗാനം അതിന്റെ ചരിത്രജീവിതം അടയാളപ്പെടുത്തുന്നത്. എന്നാൽ ടെലിവിഷന്റെ വരവോടെ ചലച്ചിത്രഗാനത്തിന്റെ അണിയറജീവിതം മുതൽ അരങ്ങുജീവിതം വരെയുള്ളവ ഒറ്റയടിക്കു തലകീഴ്മറിഞ്ഞു. കാഴ്ചയുടെ ഒറ്റപ്രതീതിയിലേക്ക്, ഏകാനുഭൂതിയിലേക്ക്, കേൾവിയുടെ ഇന്ദ്രിയാനുഭവം മുന്നിട്ടുനിന്നിരുന്ന ഈ കലാരൂപം ഭാവാന്തരം നേടി. അതോടെ പാട്ടിന്റെ ദൃശ്യജീവിതം സൃഷ്ടിച്ച ആറാമിന്ദ്രിയത്തിന്റെ അനുഭൂതിയായി നിലവിൽ വന്നതാണ് പാട്ടെഴുത്ത്.

ചലച്ചിത്രഗാനത്തെക്കുറിച്ചുള്ള അക്കാദമികപഠനങ്ങളോ അവയുടെ സംഗീത-സാഹിത്യ-ആലാപനതലങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവിശകലനങ്ങളോ പാട്ടിന്റെ സാമൂഹ്യബന്ധങ്ങളുടെ അന്വേഷണങ്ങളോ ഒന്നുമല്ല പാട്ടെഴുത്ത്. അത്, ടെലിവിഷൻ സൃഷ്ടിച്ച ദൃശ്യാത്മകമായ ശരീരരാഷ്ട്രീയത്തിന്റെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടരതിയുടെയും രസതന്ത്രങ്ങളെ മുൻനിർത്തി രചിക്കുന്ന, 'അനുഭവപരത' മുന്നിട്ടുനിൽക്കുന്ന പാട്ടുപ്രവർത്തകരുടെ (ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ഗായകർ, സാങ്കേതികപ്രവർത്തകർ....) വൈയക്തികചരിത്രങ്ങളുടെ ആലേഖനമാണ്. ഓർമകളുടെയും അനുഭവങ്ങളുടെയും ഭൂതകാലത്തിന്റെയും ആത്മനിഷ്ഠചരിത്രങ്ങൾ.

ഒറ്റപ്പാട്ടിന്റെ കഥ മുതൽ പാട്ടുകലാകാരരുടെ ഭഗ്നജീവിതങ്ങൾ വരെ. തിരക്കഥയ്ക്കു കൈവന്ന സാഹിത്യ-വായനാപദവിക്കും 'അനുഭവ'സാഹിത്യത്തിനു കൈവന്ന ആൾക്കൂട്ടപ്രീതിക്കും സമാന്തരമായി സംഭവിച്ച ഭാവനാവ്യാപാരങ്ങളിൽ ഒന്ന്. രവിമേനോൻ, രമേശ് ഗോപാലകൃഷ്ണൻ, എം.ഡി. മനോജ്, സി. രാജേന്ദ്രബാബു, പി.കെ. ശ്രീനിവാസൻ, ഷാജി ചെന്നൈ എന്നിങ്ങനെ എത്രയോപേർ നിരന്തരമെഴുതിപ്പോരുന്ന വ്യക്ത്യധിഷ്ഠിത ഗാനാനുഭവങ്ങളുടെ ലോകം. ഈ രംഗത്തു ചുവടുറപ്പിച്ച ഏക പ്രൊഫഷണൽ ഗായകനാണ് വി.ടി. മുരളി. രാഗമലയാളം, തുറന്നുവച്ച സംഗീതജാലകങ്ങൾ, പാട്ടൊരുക്കം, നീലക്കുയിലേ നിൻഗാനം, കെ.രാഘവൻ-ഒരു സംഗീതവിചാരം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾതന്നെ മുരളി ഈ വിഷയത്തിൽ രചിച്ചിട്ടുണ്ട്.

കെ. രാഘവനാണ് മുരളിയുടെ ചലച്ചിത്രസംഗീതസംസ്‌കാരത്തിന്റെ അച്ചുതണ്ട്. മലയാളിയുടെ ചലച്ചിത്രനാടകസംഗീതചരിത്രത്തിലും ഭാവഗാനജീവിതാനുഭൂതികളിലും കെ. രാഘവൻ ചെലുത്തിയ പ്രഭാവങ്ങളുടെ രേഖാചിത്രങ്ങളാണ് മുരളിയുടെ പാട്ടുലേഖനങ്ങളിൽ ഒരു പകുതി. 'പാട്ടുകൊണ്ടൊരു ജീവിതം' എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല.

പതിനഞ്ചു ലേഖനങ്ങളുണ്ട് ഈ കൃതിയിൽ. വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, പി.ബി. ശ്രീനിവാസ്, അഭയദേവ്, വി എം. കുട്ടി, എം. കുഞ്ഞിമൂസ, കെ.പി. ഉദയഭാനു എന്നീ സംഗീതകലാകാരരെക്കുറിച്ചുള്ളവയാണ് ഒരുപറ്റം ലേഖനങ്ങൾ. പലരെയും കുറിച്ച് ഒന്നിലധികം രചനകൾ. ഓരോന്നും കലാപരമെന്നപോലെ വ്യക്തിപരവുമായ ഓർമകളുടെയും അനുഭവങ്ങളുടെയും നേർക്കാഴ്ചകൾ. കലാജീവിതത്തിൽ നിന്നെന്നപോലെ വ്യക്തിജീവിതത്തിൽനിന്നും ചീന്തിയെടുത്ത ഏടുകൾ.
പതിവ് പാട്ടെഴുത്തുലേഖനങ്ങളിലും പുസ്തകങ്ങളിലും നിന്ന് മുരളിയുടെ ഈ ഗ്രന്ഥം വേറിട്ടുനിൽക്കുന്നത് മുഖ്യമായും മൂന്നു കാരണങ്ങളാലാണ്. ഒന്ന്, രാഘവൻ മാസ്റ്ററുടെ വൈയക്തികവും സർഗാത്മകവുമായ ആത്മസത്ത തിരിച്ചറിഞ്ഞ ഒന്നിലധികം രചനകളുടെ സാന്നിധ്യം. രണ്ട്, ചലച്ചിത്രഗാനങ്ങളെക്കുറിച്ചെന്നപോലെ നാടകഗാനങ്ങളെക്കുറിച്ചും മാപ്പിളപ്പാട്ടിനെക്കുറിച്ചുമുള്ള രചനകളുടെ പ്രാതിനിധ്യം. മൂന്ന്, മുഴുവൻ സംഗീതകാരെയും കുറിച്ചുള്ള രചനകൾ അവരുടെ മരണാനന്തരമെഴുതിയവയാണെന്ന വസ്തുത.

'ശ്രാന്തമംബരം....'എന്ന പ്രശസ്തമായ പാട്ടിന്റെ സംഗീതനിർവഹണം മുതൽ രൂപത്തിലും ഭാവത്തിലും ദക്ഷിണാമൂർത്തി പകരുന്ന വ്യക്തിചിത്രത്തോട് ഒരുതരത്തിലും പൊരുത്തപ്പെടാത്ത അദ്ദേഹത്തിന്റെ നർമ്മബോധം വരെയുള്ളവയുടെ ആലേഖനമാണ് ആദ്യരചന.


ശാസ്ത്രീയരാഗങ്ങളുടെ ജനപ്രിയവൽക്കരണത്തിന് ദക്ഷിണാമൂർത്തി സ്വീകരിച്ച സമീപനമെന്തായിരുന്നു? മുരളി എഴുതുന്നു: 'സാങ്കേതികതയ്ക്കപ്പുറം അവയുടെ ഭാവാത്മകതയെ പുതിയ ജീവിതാവസ്ഥകളുമായി കൂട്ടിയിണക്കുകയായിരുന്നു, അദ്ദേഹം. മറ്റുള്ളവർ രാഗങ്ങളെ ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ മാത്രം ഉപയോഗിച്ചപ്പോൾ സ്വാമി ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും അവയെ മാറ്റിയെടുത്തു. പുറത്ത്, ശരീരം മുഴുവൻ കുറിവരച്ച ഒരു യാഥാസ്ഥിതികനെ കാണാമെങ്കിൽ അകത്ത് പുതുജീവിതത്തിന്റെ വ്യത്യസ്തങ്ങളായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന സഹൃദയനുണ്ടായിരുന്നു!'

'രാഘവൻ മാസ്റ്റർ എന്ന തത്വം' എന്ന ലേഖനത്തിലും 'കഥയായി മരണം' എന്ന ലേഖനത്തിലും കെ. രാഘവന്റെ സംഗീതജീവിതത്തോട് തനിക്കുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ഓർമകളാണ് മുരളി ആവിഷ്‌ക്കരിക്കുന്നത്. നാടക, ചലച്ചിത്ര പിന്നണിഗായകൻ എന്ന നിലയിൽ താൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് രാഘവന്മാസ്റ്ററുടെ അനുഗ്രഹംകൊണ്ടു മാത്രമാണെന്നു വിശ്വസിക്കുന്ന മുരളി, നീലക്കുയിൽ മുതൽ (പി. ഭാസ്‌കരൻ) ബാല്യകാലസഖി (പ്രമോദ് പയ്യന്നൂർ) വരെയുള്ള രാഘവന്മാസ്റ്ററുടെ സംഗീതജീവിതത്തിന്റെ ചരിത്രംതന്നെ എഴുതിയിട്ടുണ്ടല്ലോ. ഈ ലേഖനം മറ്റൊരു കാഴ്ചക്കോണിൽ മാസ്റ്ററെ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ജീവിതലാളിത്യം, വാക്കിന്റെ വില, വ്യക്തിബന്ധങ്ങളിലെ സുതാര്യത, സംഗീതസംസ്‌കാരത്തോടുള്ള ആദരവ്, കലാമൂല്യത്തിലെ വിട്ടുവീഴ്ചയില്ലായ്മ.... രാഘവന്മാസ്റ്ററുടെ മരണം തനിക്കും മലയാളസംഗീതത്തിനുമുണ്ടാക്കിയ മഹാനഷ്ടങ്ങൾ മുരളി എണ്ണിപ്പറയുന്നു.


കെ.പി. ഉദയഭാനുവുമായി തനിക്കുണ്ടായിരുന്ന അടുത്ത വ്യക്തിബന്ധത്തിൽ നിന്നാണ് ഭാവഗായകനെന്ന നിലയിൽ ഉദയഭാനു മലയാളികളുടെ ഹൃദയഭാജനമായി മാറിയതിന്റെ കഥ മുരളി പറയുന്നത്. ജീവിതാന്ത്യംവരെയും ഉടയാതെയും ഉലയാതെയും സൂക്ഷിച്ച ആ ബന്ധം ഉദയഭാനുവിന്റെ വ്യക്തിത്വത്തിന്റെയും കലാബോധത്തിന്റെയും മഹത്വമായിരുന്നുവെന്നും മുരളി ഓർക്കുന്നു. വേദികളിൽ മറ്റു ഗായകരെ മാനിക്കുന്നതിലും അംഗീകരിക്കുന്നതിലും ഉദയഭാനു നിരന്തരം പുലർത്തിയിരുന്ന അനന്യമായ മാന്യത മുരളി രേഖപ്പെടുത്തുകയും ചെയ്യുന്നു. 'ഇരുളിന്റെയും വെളിച്ചത്തിന്റെയും ഏകലോചനഭാവമാണ് കെ.പി. ഉദയഭാനു'വെന്ന രമേശ് ഗോപാലകൃഷ്ണന്റെ നിരീക്ഷണം മുരളി ഉദ്ധരിക്കുന്നു.

അഭയദേവിനെക്കുറിച്ചുള്ള ഓർമ അദ്ദേഹത്തിന്റെ ചലച്ചിത്രഗാനരംഗത്തെ മാത്രമല്ല, സാംസ്‌കാരിക ജീവിതത്തിലെതന്നെ മുഴുവൻ സംഭാവനകളെയും മുൻനിർത്തിയുള്ളതാണ്. മതേതരവും മാനവികവുമായ സാംസ്‌കാരികപ്രവർത്തനത്തിന്റെ മലയാളപാരമ്പര്യം കാത്തുസൂക്ഷിച്ച നവോത്ഥാന കലാപ്രവർത്തകരുടെ കണ്ണികളിലൊരാൾ എന്ന നിലയിലാണ് ദക്ഷിണാമൂർത്തി മുതൽ കെ. രാഘവൻവരെയും പി. ഭാസ്‌കരൻ മുതൽ അഭയദേവ് വരെയുമുള്ളവരെ മുരളി സ്ഥാനപ്പെടുത്തുന്നത്.

മാപ്പിളപ്പാട്ടെന്ന സാമൂഹ്യാനുഭവത്തിന്റെയും കലാനുഭൂതിയുടെയും രംഗത്ത് വി എം. കുട്ടി നൽകിയ സംഭാവനകളുടെ ആഴം പരിശോധിക്കുന്ന ലേഖനമാണ് മറ്റൊന്ന്. ആകാശവാണി മുതൽ ടെലിവിഷനിലെ റിയാലിറ്റിഷോവരെ പരന്നുകിടക്കുന്ന വി എം. കുട്ടിയുടെ മാപ്പിളപ്പാട്ടുജീവിതം ഒരുകാലത്തെ മലബാറിന്റെ ആത്മനാദമായിരുന്നു. മുരളി എഴുതുന്നു: 'മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെല്ലാം ശ്രദ്ധേയമാണ്. രചനാരീതി വളരെ ലളിതവും. ആത്മകഥയായ 'കനിവും നിനവു'മുൾപ്പെടെ എല്ലാ പുസ്തകങ്ങളും വളരെ പാരായണക്ഷമതയുള്ളതുകൂടിയാണ്. 'കനിവും നിനവും' ഒരു നോവൽപോലെ വായിച്ചുപോകാം. മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള പുസ്തകങ്ങൾ മാത്രമല്ല താൻ രചിച്ചിട്ടുള്ളതും മറ്റു ചരിത്രപ്രാധാന്യമുള്ള പാട്ടുകളും അടങ്ങുന്ന പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ശാഖയെ എങ്ങിനെ സമഗ്രമായി സമീപിക്കാം എന്നാണ് മാസ്റ്റർ അന്വേഷിക്കുന്നത്. വളരെ കാലമായി നമ്മൾ കൊണ്ടുനടന്ന ചില ധാരണകളെയും അദ്ദേഹം ചിലപ്പോൾ തിരുത്താൻ ശ്രമിക്കുന്നുണ്ട്. മൊഹിദ്ദീൻ മാലയുടെ രചയിതാവിന്റെ കാര്യത്തിൽ ചില തർക്കങ്ങൾ ഈയിടെ മാസ്റ്റർ ഉന്നയിക്കുകയുണ്ടായത് ഓർക്കുക. പണ്ഡിത സമൂഹം ചർച്ചചെയ്യേണ്ട വിഷയങ്ങളാണിതൊക്കെ. പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്ന് പറയാൻ കുട്ടിമാസ്റ്റർക്ക് മടിയില്ല. അത് കാര്യകാരണസഹിതം തെളിയിക്കാനും അതിനായ് സംവാദത്തിലേർപ്പെടാനും തയ്യാർ. ഇസ്ലാമിന്റെ ആവിർഭാവവും, പ്രവാചക കഥകളും, ഒക്കെ വിശ്വാസങ്ങൾക്കപ്പുറത്ത് പുനർവായനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം വാദിക്കുന്നു. അതിലൊക്കെ സാധാരണ ഒരു മതപുരോഹിതൻ പറയുന്നതിലപ്പുറം വ്യാഖ്യാനങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്നദ്ദേഹം പറയാറുണ്ട്. പുരോഹിതവർഗം മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളെ അദ്ദേഹം വിമർശിക്കുന്നു.

ദൈവത്തെ നിഷേധിക്കാതെതന്നെ ദൈവികതയെ സാധാരണക്കാരന്റെ, പാവപ്പെട്ടവന്റെ ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തിക്കാണണം. ഇതൊക്കെ എൺപതു വയസ്സായ ഒരാളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാമോ? എങ്കിൽ അതാണ് വി എം. കുട്ടി. പാട്ടുകാരനപ്പുറം മതനിരപേക്ഷതയുടെ വലിയ ചിന്തകൾ ധീരമായി പങ്കുവെക്കുന്നു അദ്ദേഹം. മതസൗഹാർദ്ദമല്ല മനുഷ്യസൗഹാർദ്ദമാണ് അദ്ദേഹത്തിന്റെ ആശയം'.

മലയാള ജനപ്രിയസംഗീത, ഗാനചരിത്രത്തിൽ വേണ്ടത്ര ഇടം ലഭിക്കാതെപോയ നാടകഗാനങ്ങളെക്കുറിച്ചുള്ള മുരളിയുടെ മൗലികമായ നിരീക്ഷണം നോക്കുക. നാടകഗാനം, നാടകത്തിൽനിന്നു വേറിട്ടുള്ള ഒരനുഭവമല്ല. നാടകാവതരണത്തിനൊപ്പം, ജൈവികമായി ഓരോ ദിവസവും മാറിമറിയുന്ന കലാനുഭൂതിയുടെ ജീവിതമാണ് അതിനുള്ളത്. റിക്കാർഡിങ് സ്റ്റുഡിയോവിലെത്തുന്നതോടെ നാടകഗാനത്തിന്റെ ഈ കലാജീവിതം നഷ്ടമാകുന്നു. നാടകഗാനമെന്നത് നാടകത്തിലെ ഗാനമെന്നതിനപ്പുറത്ത് നാടകപ്രവർത്തനത്തിന്റെതന്നെ ഭാഗമായിരുന്ന കാലത്തെക്കുറിച്ച് കുട്ട്യേടത്തി വിലാസിനി ഉൾപ്പെടെയുള്ളവർക്കു വേണ്ടി പാടിയ തന്റെ ബാല്യം ഓർത്തെടുത്ത് മുരളി പറയുന്നു.


വി.ടി. മുരളി ഒരു ഗായകനാകാൻ കൊതിച്ചും കിതച്ചും നടന്ന ജീവിതത്തിന്റെ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ചില രചനകളും ഈ പുസ്തകത്തിലുണ്ട്. ഒപ്പം, ഗാനസംസ്‌കാരത്തോടോ നാടക-ചലച്ചിത്ര ജീവിതത്തോടോ സംഗീതപാരമ്പര്യത്തോടോ നേരിട്ടു ബന്ധമില്ലാത്ത ചില ജീവിതാനുഭവങ്ങളുടെ എഴുത്തും. കുടുംബജീവിതത്തിന്റെ ഭാഗമായും സർക്കാർ നിയോഗിച്ച സാംസ്‌കാരിക സംഘത്തിന്റെ ഭാഗമായും നടത്തിയ ചില വിദേശരാജ്യങ്ങളിലെ സന്ദർശനമാണ് ഇതിൽ മുഖ്യം. സ്വന്തം പ്രണയഭാവനകൾ പങ്കുവയ്ക്കുന്ന കൗതുകകരമായ രചനയാണ് മറ്റൊന്ന്.

പ്രസാദാത്മകമായ എഴുത്തും ആർജ്ജവം നിറഞ്ഞ കാഴ്ചകളും തുറന്നുപറയാൻ മടിക്കാത്ത സത്യങ്ങളും കൂറും നേരും നിറഞ്ഞ ഓർമകളും കൊണ്ടു സമൃദ്ധവും സമ്പന്നവുമാണ് 'പാട്ടുകൊണ്ടൊരു ജീവിതം'. പാട്ടിന്റെ ഭാവലോകങ്ങളന്വേഷിക്കുന്ന പാട്ടുകൊണ്ടുകെട്ടിയ ജീവിതകഥകൾ. പാട്ടെഴുത്ത് എന്ന നിലയിലായാലും അല്ലെങ്കിലും മലയാളിയുടെ കലാസ്വാദനചരിത്രത്തിൽ ശ്രദ്ധേയമായ കാഴ്ചപ്പാടുകളവതരിപ്പിക്കുന്ന മൗലികമായ ഒരു പുസ്തകം.

പുസ്തകത്തിൽ നിന്ന്
ന്നെ എപ്പോഴും വിഷമിപ്പിച്ചിരുന്ന കാര്യം ഞാൻ സാമാന്യം നല്ലൊരു പാട്ടുകാരനായിട്ടും എന്നെ എന്തേ പെൺകുട്ടികൾ ഇങ്ങോട്ട് പ്രണയിക്കാത്തത് എന്നാണ്. ഇഷ്ടം കാണിക്കാറുണ്ടെങ്കിലും അതൊന്നും പ്രണയത്തിലേക്ക് മൂന്നേറാറില്ല. എനിക്കെന്താണവർ ഇങ്ങോട്ടു എഴുത്തുകൾ തരാത്തത്. എന്നെയോർത്ത് ഒരു പെൺകുട്ടിയും നെടുവീർപ്പുകൾ ഇടാത്തതെന്ത്? എന്റെ മുൻകൈയില്ലാത്തതുകൊണ്ടുതന്നെയായിരിക്കാം. എന്തേ എന്റെ സംഗീതം ഇഷ്ടമല്ലെ? വളരെ അലസമായി വസ്ത്രം ധരിച്ചിരുന്ന ഒരു കറുത്ത കുട്ടിയെ ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കാം. എന്നാലും എന്റെ മനസ്സ് എന്നും പ്രണയാർദ്രമായിരുന്നു. അത് ആരെയോ തേടിക്കൊണ്ടിരിക്കയാണ്. എന്റെ മനസ്സ് തിരിച്ചറിയുന്ന ഒരു പെൺകുട്ടി ഒരു ദിവസം എന്നോടു മനസ്സോടെ പ്രതികരിക്കുകതന്നെ ചെയ്യുമെന്ന വിശ്വാസത്തിൽ ഞാൻ ഏകപക്ഷീയമായി മാറിമാറി പലരേയും പ്രണയിച്ചു. ഓരോ കാലത്തും ഓരോരുത്തർ. പക്ഷെ പാവം (എന്നെയാണ് ഞാൻ പാവമെന്ന് വിശേഷിപ്പിച്ചത്.) അവർ ഇതൊന്നുമറിയുന്നില്ലല്ലോ. എന്റെ ഉള്ളിലാവട്ടെ പ്രണയം തിളച്ചുമറിയുന്നു. വെളിയിലേക്ക് പ്രവഹിക്കാതെ. ഒരുതരം വിങ്ങൽ.

എന്നെ, എന്റെ പ്രണയത്തെ തിരിച്ചറിയാതെപോയ എത്രയെത്ര പെൺകുട്ടികളുടെ ഓർമ്മകളാണ് ഞാനിപ്പോഴും താലോലിക്കുന്നത്? എല്ലാവരും കുടുംബിനികളായി കഴിയുന്നുണ്ടാവും. ഏതെങ്കിലുമൊരു പെൺകുട്ടിയോടു തോന്നിയ ഒരിഷ്ടത്തിന്റെ കാര്യമല്ല ഞാൻ പറയുന്നത്. എന്റെ ജീവിതസഖിയായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയവരുടെ കാര്യമാണ്. കോളേജിലും, സംഗീതകോളേജിലുമൊക്കെ പഠിക്കുമ്പോൾ എനിക്കിഷ്ടം തോന്നിയ പെൺകുട്ടികളെക്കുറിച്ചൊക്കെ അവരുടെ സുഹൃത്തുക്കളെ കാണുമ്പോൾ ഞാനിപ്പോഴും അന്വേഷിക്കാറുണ്ട്. ഒരിക്കൽ തിരുവനന്തപുരം സംഗീതകോളേജിലെ പഠനകാലത്ത് ഒരു പരിപാടിക്കിടയിൽ ഒരു ദാവണിക്കാരി എനിക്കൊരു കുറിപ്പ് തന്നു. വെൺചന്ദ്രലേഖയൊരപ്‌സരസ്ത്രീ എന്ന പാട്ട് പാടണമെന്നതായിരുന്നു ആവശ്യം. ഞാൻ അവൾക്കു മാത്രമായി ആ പാട്ട് പാടി. ഒരു ബന്ധത്തിന്റെ ആരംഭമായിരുന്നു അത്. താത്പര്യങ്ങളിലെല്ലാം ഒരു സമാനത. നന്നായി വായിക്കും. കഥകൾ എഴുതും. ഞാൻ ഇതുവരെയും തിരഞ്ഞത് ഇവളെയല്ലെ എന്ന് വിചാരിച്ചു. കോളേജ് അവധിക്കാലത്ത് പോലും അവളെ കാണാനായി മാത്രം ഞാൻ വീട്ടിൽ നുണകൾ പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയി. അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലും അവൾ ജീവിക്കുന്ന തിരുവനന്തപുരത്ത് കഴിയുന്നത് പോലും എന്റെ മനസ്സിനെ സന്തോഷിപ്പിച്ചു. അങ്ങിനെ പാടിയും, ചർച്ച ചെയ്തും കുറച്ചുകാലം അവളെ ഞാനും എന്നെ അവളും സന്തോഷിപ്പിച്ചു.

യാതൊരു കാരണവുമില്ലാതെ (ഒരുപക്ഷെ അവൾക്കെന്തെങ്കിലും കാരണമുണ്ടാവാം), അവൾ എന്നിൽനിന്നും അകന്ന് പോയി. ഇന്നും എനിക്ക് ഇതിന്റെ കാരണം അറിയില്ല. ഞാനെന്തെങ്കിലും തെറ്റുചെയ്‌തോ? എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ അകൽച്ച എന്നിലുണ്ടാക്കിയ ആഘാതം ചില്ലറയല്ലായിരുന്നു. ഒരു നിരാശാകാമുകന്റെ വേഷമൊന്നും ഞാൻ കെട്ടിയില്ലെങ്കിലും എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. യുവത്വത്തിന്റെ മറ്റംശങ്ങളൊക്കെ എന്നിലുണ്ടെങ്കിലും ഒരനാവശ്യ പക്വത എനിക്കുണ്ടായിരുന്നു. അതായിരിക്കുമോ കാരണം? ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ഇടയ്ക്ക് എനിക്ക് തന്നെ തോന്നാറുണ്ട്. എന്റെ മാതാപിതാക്കളിൽ നിന്നും എന്റെ രാഷ്ട്രീയത്തിൽ നിന്നുമൊക്കെയായിരിക്കാം ഈയവസ്ഥ വന്നുചേർന്നത്. വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിക്കുന്ന സമയത്തും ഈ അനാവശ്യ പക്വത പെൺകുട്ടികളെ എന്നിൽ നിന്നകറ്റി. എന്നാൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടവർ അവരുടെ സഖാക്കളെ പ്രേമിക്കുകയും ഒഴിവാക്കുകയും പീഡിപ്പിക്കുകയും കല്യാണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഒരു തലമുറ വിപ്ലവത്തിനുവേണ്ടി കുടുംബജീവിതംപോലും ഉപേക്ഷിച്ചപ്പോൾ സ്വന്തം ജീവിതത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാത്രം വിവാഹബന്ധത്തിലേർപ്പെട്ടവരെയും ഞാൻ കണ്ടു. ഞാനെന്തൊരു വിഡ്ഢിയാണെന്ന് ഇപ്പോഴും തോന്നുന്നുണ്ട്. ചിലരോട് ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിരുന്നെങ്കിൽ അവർ രക്ഷപ്പെട്ടേനെ എന്നും തോന്നിയിട്ടുണ്ട്. ഇഷ്ടപ്പെട്ട ചിലർ അത്രയ്ക്ക് വേദനാജനകമായ ജീവിതാവസ്ഥയിൽ എത്തിയത് കണ്ടപ്പോൾ അങ്ങിനെയും തോന്നി. അന്ന് അവളും എന്നെ അവഗണിക്കുകയായിരുന്നില്ലെ?

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്റെ മനസ്സിൽ ഇഷ്ടങ്ങൾ മാറിമാറി വന്നു. ചിലരുമായി അടുത്ത ബന്ധമുണ്ടായി എങ്കിലും എന്റെ ഉൾഭയവും സദാചാരചിന്തകളും ഒക്കെ എന്നെ അവരിൽ നിന്നകറ്റി. പക്ഷെ എന്റെ മനസ്സ് എന്നും ഏതോ ഒരു പെൺകുട്ടിയെ തേടിക്കൊണ്ടിരുന്നു. ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ഒരു പെൺകുട്ടിയെ. ജീവിതത്തിന് ഒരുപാടു അർത്ഥതലങ്ങളുണ്ടെങ്കിലും അവിടെയെല്ലാം സൗന്ദര്യത്തിന്റെതായ ഒരു സാങ്കല്പികലോകവും വേണം. അതില്ലെങ്കിൽ വിരസമായിപ്പോകും. വരണ്ടുപോകും. തൊണ്ണൂറ്റി ഒമ്പതാമത്തെ വയസ്സിൽ സംഗീതസംവിധായകൻ കെ. രാഘവന്മാസ്റ്റർ ഒരു സിനിമയ്ക്കായി സംഗീതസംവിധാനം നിർവഹിച്ചപ്പോൾ ഞാനൊരു കാര്യം മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഉള്ളിലെ പ്രണയത്തിന്റെ അഗ്നിയും ഇനിയും കെട്ടുപോയിട്ടില്ല. അതിനെ വീണ്ടും ജ്വലിപ്പിച്ചപ്പോൾ താമരപ്പൂങ്കാവനത്തിൽ എന്ന പാട്ടുണ്ടായി. എഴുപത് വയസ്സ് കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ട് സംവിധാനം ചെയ്തപ്പോൾ ഞാൻ അതാരായിരിക്കും എന്നലോചിച്ചു. ഒരുമാത്ര വെറുതെ നിനച്ചുപോയി എന്ന് ഒ.എൻ.വി. എഴുതിയപ്പോൾ അദ്ദേഹം ഇപ്പോഴും പ്രണയം അനുഭവിക്കുന്നുവെന്ന് എനിക്ക് തോന്നി. പാട്ടുകളാണ് എന്നിൽ പ്രണയം ഉണർത്തിയത്. പി.ഭാസ്‌കരൻ മാസ്റ്ററുടെ പാട്ടുകൾ പ്രണയത്തിന്റെ മൗനവും വാചാലതയും എന്നെ അനുഭവിപ്പിച്ചു. മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുളേളാർ കേൾക്കെ ഞാനെന്ത് വിളിക്കും എന്ന് വിചാരിച്ച പെൺകുട്ടിയെ എനിക്കടുത്തു പരിചയമുണ്ട്. അവൾ എന്റെ മുന്നിലുണ്ട്. അടുത്ത് തന്നെ. ഞാൻ മുന്നോട്ട് പോകുമ്പോൾ അകന്നകന്നുപോകുന്നു അവൾ. എന്റെ ജീവിതത്തിലേക്ക് കടന്നുവരാതെ അവൾ മാറിനടക്കുന്നു. എന്റെ സംഗീതവും അതുപോലെതന്നെ. എനിക്കിതുവരെയും അതിനെ സ്പർശിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞാൻ തൊടാൻ ശ്രമിക്കുമ്പോഴെല്ലാം അതെന്നിൽ നിന്നും അകന്നുമാറുന്നു. എന്നാലും ഞാൻ തേടിക്കൊണ്ടിരിക്കുന്നു. ഇനിയും തേടിക്കൊണ്ടേയിരിക്കും.

പാട്ടുകൊണ്ടൊരു ജീവിതം
വി.ടി. മുരളി
സൈകതം ബുക്‌സ്
2015, വില: 85 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP