Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ റോഡുകളിൽ നടക്കുന്നത് ഖജനാവ് കൊള്ള; അനുബന്ധപാതകൾ ഉദ്യോഗസ്ഥ-കരാർ-ഭരണ ലോബിയുടെ അക്ഷയപാത്രം; തീർത്ഥാടനകാലത്തെ തട്ടിക്കൂട്ട് ടാറിങ്ങിലൂടെ കീശയിലാക്കുന്നത് കോടികൾ; കലാപരിപാടി ഇത്തവണയും തുടരും

ശബരിമലയിലെ റോഡുകളിൽ നടക്കുന്നത് ഖജനാവ് കൊള്ള; അനുബന്ധപാതകൾ ഉദ്യോഗസ്ഥ-കരാർ-ഭരണ ലോബിയുടെ അക്ഷയപാത്രം; തീർത്ഥാടനകാലത്തെ തട്ടിക്കൂട്ട് ടാറിങ്ങിലൂടെ കീശയിലാക്കുന്നത് കോടികൾ; കലാപരിപാടി ഇത്തവണയും തുടരും

പത്തനംതിട്ട: ഓരോ ശബരിമല തീർത്ഥാടനകാലം വരുമ്പോഴും നമ്മൾ കാൺകെ, നമ്മുടെ മുന്നിൽ, എന്നാൽ നമ്മൾ അറിയാതെ നടക്കുന്ന കോടികളുടെ പകൽക്കൊള്ളയുണ്ട്. ഭരണപക്ഷ-ഉദ്യോഗസ്ഥ-കരാർ മാഫിയ ഒത്തുചേർന്ന് ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണിയിലൂടെ കവർന്നെടുക്കുന്നത് കോടികളാണ്.

ശബരിമല തീർത്ഥാടകർക്കു വേണ്ടിയുള്ള റോഡ് അറ്റകുറ്റപ്പണി ആയതിനാൽ ജനങ്ങളും സംശയിക്കില്ല. ഭരിക്കുന്നത് ഇടതോ വലതോ ആകട്ടെ, സർക്കാരും ഉദ്യോഗസ്ഥരും പൊതുമരാമത്ത് കരാറുകാരും ചേർന്ന ലോബി പ്രതിവർഷം ശബരിമല അനുബന്ധ പാതകളിൽ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. കഴിഞ്ഞ 15 വർഷത്തെ കണക്ക് പരിശോധിച്ചാൽ തീർത്ഥാടനകാലത്തെ അറ്റകുറ്റപ്പണികൾക്കായി മാത്രം അനുവദിച്ചത് 3000 കോടി രൂപയാണ്. 100 കോടി രൂപയെങ്കിലും റോഡിൽ ചെലവഴിച്ചിരുന്നെങ്കിൽ ഓരോ വർഷത്തെയും അറ്റകുറ്റപ്പണി ഒഴിവാക്കാമായിരുന്നു.

ഇത്തവണയും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ അനുവദിച്ചിരിക്കുന്നത് 170 കോടിയാണ്. ഇതിൽ എത്ര കോടി റോഡിൽ ടാർ ആയി വീഴുമെന്ന് കണ്ടറിയുക തന്നെ വേണം. തീർത്ഥാടനകാലത്തോട് അനുബന്ധിച്ച് മഴയിലും മഞ്ഞിലും ടാർ റോഡിൽ ഉരുക്കിയൊഴിക്കും. ഒരു മാസം കഴിയും മുമ്പ് റോഡുകൾ വീണ്ടും കുണ്ടും കുഴിയുമാകും. എട്ടുമാസം കഴിയുന്നതോടെ വീണ്ടും ഇതേ റോഡുകൾക്ക് അറ്റകുറ്റപ്പണിക്ക് കോടികൾ അനുവദിക്കും. തിരക്കിട്ട് വീണ്ടും അറ്റകുറ്റപ്പണി, ഒരു മാസത്തിനുള്ളിൽ തകർച്ച. ഇത് അഴിമതിയുടെ ഒരു ചക്രമാണ്. വർഷങ്ങളായി ഇതിങ്ങനെ ഉരുണ്ടു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ തീർത്ഥാടനകാലത്തിന് മുന്നോടിയായുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വിനിയോഗിച്ച തുകയുടെ കണക്കെടുത്താൽ ആരും ഞെട്ടിപ്പോകും. ശബരിമല അനുബന്ധ പാതകൾ മുഴുവൻ അഞ്ചു തവണ ബി.എം. ആൻഡ് ബി.സി ചെയ്യാൻ കഴിയുമായിരുന്നത്ര തുകയാണ് ഈയിനത്തിൽ ചെലവാക്കിയിരിക്കുന്നത്. ഇങ്ങനെ പ്രതിവർഷം റോഡ് ടാർ ചെയ്യുന്നതിന് തുക അനുവദിക്കുന്നതിനു പിന്നിലുള്ള ഗുട്ടൻസ് ഇനി പറയുന്നു. 10 ലക്ഷം വേണ്ടി വരുന്നിടത്ത് അടിയന്തിര അറ്റകുറ്റപ്പണിയുടെ പേരിൽ 50 ലക്ഷം വകയിരുത്താം. റോഡിൽ വീഴുന്നത് അഞ്ചു ലക്ഷം രൂപയുടെ ടാർ ആണ്. ശേഷിക്കുന്ന 45 ലക്ഷം സർക്കാരിലെ ഉന്നതരുടെയും കരാറുകാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് വീണു കൊണ്ടിരിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഈ ആരാധനാലയത്തിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളയെ ആരും എതിർക്കുന്നില്ല. ഇതേപ്പറ്റി പൊതുമരാമത്ത് മന്ത്രിയോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെ: ശബരിമല റോഡുകൾ ഹെവി മെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കി വരികയാണ്. എന്നിട്ട് ആ സ്‌കീം തുടങ്ങിയോ? ഇല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി ഇതേ പല്ലവി കേൾക്കുന്നു.

നവംബർ മധ്യത്തോടെയാണ് ശബരിമല തീർത്ഥാടനം തുടങ്ങുന്നത്. റോഡ് അറ്റകുറ്റപ്പണിക്ക് ടെൻഡർ അടക്കമുള്ള നടപടിക്രമം പൂർത്തിയാക്കുന്നത് നവംബർ അഞ്ചിനുള്ളിലായിരിക്കും. പിന്നെ തിരക്കിട്ട അറ്റകുറ്റപ്പണി തുടങ്ങും. രാവിലെ മുതൽ ഉച്ചവരെ പണി നടക്കും. ഉച്ചയ്ക്ക് ശേഷം തുലാവർഷം കനത്തു പെയ്യും. പിറ്റേന്ന് വന്ന് കുഴിയിലെ മഴവെള്ളം പോലും നീക്കാതെ മെറ്റിലും ടാറുമിട്ട് റോളർ കയറ്റി ഉരുട്ടും. ദിവസങ്ങൾക്കുള്ളിൽ ഈ പണിയുടെ ബില്ലും മാറി കൊടുക്കും. പെട്ടെന്ന് ബിൽ മാറി നൽകാമെന്ന ഉറപ്പി•േലാണ് കരാറുകാരെക്കൊണ്ട് പണി എടുപ്പിക്കുന്നത്. തീർത്ഥാടനകാലം തുടങ്ങും മുമ്പ് പണി തീർന്നില്ലെങ്കിൽ പഴി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ പൊതുമരാമത്ത് അധികൃതർ എങ്ങനെയും ബിൽ മാറിക്കൊടുക്കും. കിട്ടാനുള്ള കമ്മിഷനും മേടിക്കും. ഇനിയാണ് രസം, മൂന്നുമാസം നീണ്ടു നിൽക്കുന്ന തീർത്ഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടും മുമ്പ് റോഡുകൾ പഴയ പടിയാകും. എട്ടുമാസം ഇതു വീണ്ടും ഇങ്ങനെ കിടക്കും. അടുത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും വീണ്ടും പഴയ പണി തുടക്കം മുതൽ ആവർത്തിക്കും.

അഴിമതിക്കെതിരേ പോരാടുന്ന ഒരു സംഘടനയും ഇതിലെ തട്ടിപ്പ് മനസിലാക്കുന്നില്ല. അയ്യപ്പന്റെ പേരിലുള്ള സേവാ സംഘടനകൾക്കും ഈ തട്ടിപ്പിനെപ്പറ്റി കാര്യമായ വിവരമില്ല. തീർത്ഥാടനകാലമല്ലേ റോഡ് നന്നാകട്ടെ എന്ന് എല്ലാവരും കരുതും. ഈ മാനസികാവസ്ഥയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പ് തുടരാൻ കാരണമായിരിക്കുന്നത്. ശബരിമല പാതകളിൽ കഴിഞ്ഞ 15 വർഷം ഒഴുക്കിയ പണത്തിന്റെ കണക്കെടുത്ത് നോക്കിയാൽ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. ഇത്രയും പണമുണ്ടായിരുന്നെങ്കിൽ എന്നേ ശബരിമല പാത അന്താരാഷ്ട്ര നിലവാരം കൈവരിക്കുമായിരുന്നു. ഹെവിമെയിന്റനൻസ് എന്നു പറയുന്നതല്ലാതെ അതൊരിക്കലും പൂർണ തോതിൽ നടപ്പാക്കാൻ ഭരണകൂടം തയാറാകില്ല. അങ്ങനെ നടന്നാൽ പിന്നെ ശബരിമല തീർത്ഥാടന കാലത്തെ വൻവെട്ടിപ്പ് നടക്കില്ല. ഈ പറഞ്ഞ കാര്യങ്ങളുടെ നേർസാക്ഷ്യമാണ് ഇനിയുണ്ടാകാൻ പോകുന്നത്. ശബരിമല അനുബന്ധ പാതകളെല്ലാം ഒട്ടും സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. ജോലി കഴിഞ്ഞാലുടൻ കൂലി എന്നു പറയുന്നതു പോലെ അറ്റകുറ്റപ്പണി കഴിഞ്ഞാലുടൻ ബിൽ മാറിക്കൊടുക്കും. ഇത്തവണ അനുവദിച്ച പണം സർക്കാർ പൊതുമരാമത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ടാർ ഉരുക്കിയൊഴിച്ചാൽ മാത്രം മതി. ആ പണം കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് പോവുകയും ചെയ്യും. പാവം കഴുതകൾ പൊതുജനം നടുവൊടിഞ്ഞ് കിടക്കാൻ തന്നെ എന്നും വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP