Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണിൽ നിന്നും നേടിയ നിയമ ബിരുദം എന്തുകൊണ്ട് മഹാത്മാ ഗാന്ധി തിരിച്ചു കൊടുത്തില്ല? അവാർഡുവാപ്പിസിക്കാരെ ഉത്തരം മുട്ടിച്ച് കമൽഹാസൻ രംഗത്ത്

ബ്രിട്ടണിൽ നിന്നും നേടിയ നിയമ ബിരുദം എന്തുകൊണ്ട് മഹാത്മാ ഗാന്ധി തിരിച്ചു കൊടുത്തില്ല? അവാർഡുവാപ്പിസിക്കാരെ ഉത്തരം മുട്ടിച്ച് കമൽഹാസൻ രംഗത്ത്

ഹൈദരാബാദ്: ഇന്ത്യാക്കാർ എല്ലാവരും മാതൃകയാക്കുന്നത് മഹാത്മാ ഗാന്ധിയെയാണ്. എന്നിട്ടുമെന്തേ അവാർഡ് തിരിച്ചു നൽകുന്നവർ അത് കാണുന്നില്ല? ഈ ചോദ്യവുമായി രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതയുടെ പേരിൽ പ്രതിക്കൂട്ടിലായ ബിജെപി.ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപ്രതീക്ഷിത കോണിൽനിന്ന് പിന്തുണയുമായെത്തുന്നത് സാക്ഷാൽ കമൽഹാസനാണ്.

അസഹിഷ്ണുത ഇന്ത്യയിൽ എല്ലാകാലത്തും ഉണ്ടായിരുന്നെന്നും, അതിന്റെപേരിൽ പുരസ്‌കാരങ്ങൾ തിരിച്ചുനൽകുന്നത് പാഴ്‌വേലയാണെന്നും നടൻ കമൽഹാസൻ അഭിപ്രായപ്പെട്ടു. '1947ലും അസഹിഷ്ണുത ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്യം രണ്ടായത്'. എന്നിട്ടും ബ്രിട്ടണിൽ നിന്ന് ലഭിച്ച ബിരുദം എന്തുകൊണ്ട് മഹാത്മാഗാന്ധി തിരിച്ചു നൽകിയില്ലെന്നതാണ് കമൽഹാസൻ ഉയർത്തുന്ന ചോദ്യം. ബ്രിട്ടീഷുകാരോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ഗാന്ധിജി അത് ചെയ്യേണ്ടതായിരുന്നില്ലേ എന്ന ചോദ്യമാണ് സൂപ്പർതാരം ഉയർത്തുന്നത്.

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരികെ നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടൻ കമൽഹാസൻ. അസഹിഷ്ണുത മറ്റൊരു വിഭജനത്തിന് കൂടി കാരണമാകരുതെന്ന് കമൽഹാസൻ പറയുന്നു. അവാർഡുകൾ തിരികെ നൽകി പ്രതിഷേധിക്കുന്നത് നിരർഥകമാണെന്നും അസഹിഷ്ണുതയെ ബുദ്ധിപൂർവം പരാജയപ്പെടുത്തണമെന്നും കമൽ പറഞ്ഞു. ഓരോ മേഖലയിലും മികവിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ആ മേഖലയിലുടെ തന്നെയാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും കമൽഹാസൻ പറഞ്ഞു. അവാർഡുകൾ തിരികെ നൽകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരാൻ മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും കമൽഹാസൻ പറഞ്ഞു.

'പുരസ്‌കാരങ്ങൾ തിരിച്ചുകൊടുക്കുന്നത്, നിങ്ങൾക്ക് സ്‌നേഹത്തോടെ അത് തന്നവരെയും സർക്കാറിനെയും അപമാനിക്കലാണ്. ഞാൻ പറയുന്നത് അവർ കണക്കിലെടുക്കില്ലായിരിക്കാം, പക്ഷേ, അവർ പൊട്ടിത്തെറിക്കരുത്, അവർ കുറച്ചുകൂടി സഹിഷ്ണുത കാണിക്കണം' പുരസ്‌കാരങ്ങൾ തിരിച്ചുകൊടുത്ത സാഹിത്യചലച്ചിത്രകാരന്മാരെ അദ്ദേഹം ഉപദേശിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടം ഒരു പാർട്ടിയെ ലക്ഷ്യമിട്ടാകുന്നതിനോടും യോജിപ്പില്ല. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഇത്തരം കാര്യങ്ങൾ നാം ചർച്ചചെയ്യണം അദ്ദേഹം വ്യക്തമാക്കി.

പുരസ്‌കാരങ്ങൾ തിരികെ കൊടുക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. തിരികെ കൊടുക്കൽ വൃഥാ വ്യായാമമാണെന്നും എല്ലാ പാർട്ടിയിലും വിവേകമുള്ള രാഷ്ട്രീയക്കാരുണ്ടെന്നും കമൽ പറഞ്ഞു. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേറെയും മാർഗങ്ങളുണ്ടെന്നും വരുന്ന അഞ്ചുകൊല്ലവും അസഹിഷ്ണുതയ്‌ക്കെതിരായ സംവാദം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ അസഹിഷ്ണുതയാണ് 1947ലും രാജ്യത്തെ ഭിന്നിപ്പിച്ചത്. ഇനിയത് സംഭവിക്കില്ല കമൽഹാസൻ പറഞ്ഞു

ഏതുതരത്തിലുള്ള അസഹിഷ്ണുതയും രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞദിവസം ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു. താൻ പുരസ്‌കാരം തിരിച്ചുകൊടുക്കുന്നില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് ആദരവുണ്ടെന്നും ഖാൻ വ്യക്തമാക്കി. മോദിയുടെ കാലം അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്ന് പ്രശസ്ത ഹിന്ദി സാഹിത്യകാരൻ രാജേഷ് ജോഷി അഭിപ്രായപ്പെട്ടു. രണ്ടാംതരം ആൾക്കാരെക്കൊണ്ട് ബുദ്ധിജീവികളെ വരുതിക്കുനിർത്താൻ ശ്രമിക്കുകയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെയാണ് കമൽഹാസൻ പ്രതിരോധിക്കുന്നത്.

എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേരാണ് രാജ്യത്തെ വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിച്ച് കേന്ദ്ര പുരസ്‌കാരങ്ങൾ തിരികെ നൽകിയത്. അസഹിഷ്ണുതയ്‌ക്കെതിരായ പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ രംഗത്തെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കമൽഹാസൻ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP