Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു ക്രൈം ബ്രാഞ്ച് എസ്‌പി ആവശ്യപ്പെട്ടു; തട്ടിപ്പിൽ മന്ത്രിയുടെ ഹരിപ്പാട് ഓഫീസിനു പങ്ക്; തട്ടിപ്പിനു കൂട്ടുനിന്നവരിൽ യൂത്ത് കോൺഗ്രസ് നേതാവ് നൈസിലും: ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴി പുറത്ത്;രണ്ടാം സോളാറിൽ കുടുങ്ങുന്നത് ചെന്നിത്തല

ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു ക്രൈം ബ്രാഞ്ച് എസ്‌പി ആവശ്യപ്പെട്ടു; തട്ടിപ്പിൽ മന്ത്രിയുടെ ഹരിപ്പാട് ഓഫീസിനു പങ്ക്; തട്ടിപ്പിനു കൂട്ടുനിന്നവരിൽ യൂത്ത് കോൺഗ്രസ് നേതാവ് നൈസിലും: ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴി പുറത്ത്;രണ്ടാം സോളാറിൽ കുടുങ്ങുന്നത് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സംസ്ഥാന പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി തൃക്കുന്നപ്പുഴ സ്വദേശിനി ശരണ്യയുടെ രഹസ്യമൊഴി പുറത്ത്. ഹരിപ്പാട് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയാണു പുറത്തായത്. തട്ടിപ്പിൽ ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ക്യാംപ് ഓഫിസിന് പങ്കുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് നൈസിൽ തട്ടിപ്പിന് കൂട്ടുനിന്നെന്നും ശരണ്യ മൊഴിയിൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്നു ക്രൈംബ്രാഞ്ച് എസ്‌പി ആവശ്യപ്പെട്ടുവെന്നും ശരണ്യയുടെ മൊഴിയിലുണ്ട്.

ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായർക്ക് മുന്നിലാണ് കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂർ നീണ്ട രഹസ്യമൊഴി നൽകിയത്. പൊലീസ് സേനയിൽ ജോലി നൽകുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡൈ്വസ് മെമോ, സീൽ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നൽകിയിട്ടുള്ളതെന്നു നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.

164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നൽകിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നൽകിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയിൽ പറയുന്നുണ്ട്. മൊഴിയിൽ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസിൽ മന്ത്രി രമേശ് ചെന്നിത്തലയെ നൈസൽ തന്നെ പരിചയപ്പെടുത്തി.

മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസിൽ നിന്നാണ് നൈസൽ സംഘടിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയിൽ പറയുന്നു. ക്രൈംബ്രാഞ്ച് എസ്‌പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസിൽ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.

ഇതോടെ പൊലീസ്‌സേനയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കഴിഞ്ഞദിവസം കോടതിയിൽ നൽകി മൊഴി മറ്റൊരു സോളാറായി മാറിയിരിക്കുകയാണ്. സോളാർ കേസുമായി ഏറെ സമാനതകളുള്ളതാണ് മൊഴി. സോളാറിൽ സരിത എസ് നായർ തട്ടിയ അഞ്ചുകോടിയുടെ ചുരുൾ അഴിഞ്ഞത് ഏറെ അന്വേഷണത്തിനുശേഷമാണ്. ശരണ്യ തട്ടിയത് അഞ്ചു കോടിയാണെന്നാണു സൂചന. സോളാറിൽ സരിത മുഖ്യമന്ത്രിയെയും ഓഫീസിനെയും കരുവാക്കിയെങ്കിൽ ശരണ്യ അഭ്യന്തര മന്ത്രിയെയാണ് കരുവാക്കിയിട്ടുള്ളത്. ഇതോടെ പൊലീസിനെ ആദ്യഘട്ടം മുതൽ സംശയിച്ചു തുടങ്ങിയ കോടതി അത് പ്രകടമാക്കുകയും ചെയ്തു. ഈ കേസിൽ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നൽകിയിട്ടുള്ളത്. അഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രദീപിന്റെ വെളിപ്പെടുത്തലുകൾ വെളിച്ചം കാണില്ലെന്ന നിഗമനത്തിലാണ് നാട്ടുകാർ.

അതിനിടെ കേസിലെ പ്രതിയായ ശരണ്യ നൽകിയ രഹസ്യമൊഴി മുഖവിലയ്ക്ക് എടുക്കാനാവില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂർ പറഞ്ഞു. ഇത് സിപിഐഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ജി സുധാകരൻ എംഎൽഎയുമാണ് ഇതിന് പിന്നിലെന്നും ഷുക്കൂർ ആരോപിച്ചു. എന്നാൽ, രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞത് കേസിലെ പ്രതി തന്നെയായ ശരണ്യയാണെന്നും സിപിഐഎം അല്ലെന്നും സജി ചെറിയാൻ തിരിച്ചടിച്ചു. തൃക്കുന്നപ്പുഴ മന്ദിരത്തിൽ സനുവിൽനിന്നും ജോലി വാഗ്ദാനം നൽകി 80000 തട്ടിയ കേസിൽ ചോദ്യം ചെയ്യാനാണ് പൊലീസ് ശരണ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശരണ്യയെ വീണ്ടും ജയിലിലേക്ക് അയക്കുകയായിരുന്നു കോടതി. ശരണ്യയെ പീഡിപ്പിച്ചവരുടെ പട്ടിക പുറത്തുവരാനിരിക്കെ ശരണ്യയുടെ വഴിവിട്ട പ്രവർത്തികൾ തിരിച്ചറഞ്ഞ ഭർത്താവ് സീതത്തോട് സ്വദേശി പ്രദീപ് നേരത്തെ ബന്ധം വിട്ടിരുന്നു. പീന്നീട് അടിച്ചുമാറ്റിയ പണത്തിന്റെ വീതം വെക്കിലെ തർക്കമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണു ശരണ്യ ഉപയോഗിച്ചിരുന്നത്. മൂന്നു കാറുകൾ, വില കൂടിയ ഗൃഹോപകരണങ്ങൾ, സ്ഥവും ഫ്‌ലാറ്റും വാങ്ങാൻ പണം നൽകിയതിന്റെ രേഖകൾ എന്നിവ പൊലീസ് ശരണ്യയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു. പുതുപ്പള്ളി സ്വദേശികളായ അനീഷ്, അനീഷ് ചന്ദ്രൻ, ദിവ്യ എന്നിവർ കായംകുളം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെ എതിർത്തതിനെ തുടർന്നു വീട്ടിൽ നിന്നു പുറത്തായ ശരണ്യയുടെ സഹോദരൻ ശരത് പരാതിക്കാർക്കു തുണയായി എത്തിയത് അന്വേഷണത്തിനു സഹായകരമായി. എന്നാൽ കേസ് മണത്തറിഞ്ഞ ശരണ്യ സ്ഥലം വിട്ടു.

ഇന്നോവ, ക്വാളിസ്, ഐടെൻ കാറുകളിലായിരുന്നു ശ്രീദേവിയുടെ സഞ്ചാരം. വീട്ടിനുള്ളിൽ എല്ലാ സുഖസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് ഫ്ളാറ്റ് വാങ്ങാനും ശ്രമിച്ചു. പത്തനംതിട്ടയിൽ എൺപത് ലക്ഷം രൂപ വിലവരുന്ന ഭൂമിക്ക് ഇരുപത് ലക്ഷത്തിന്റെ ചെക്ക് അഡ്വാൻസായി നൽകിയിട്ടുണ്ട്. ജോലിക്കായി പണം നൽകിയവർ വീട്ടിൽ അന്വേഷിച്ച് വരാൻ തുടങ്ങിയതോടെ സഹോദരൻ ശരത് തട്ടിപ്പിനെ എതിർത്തു. ഇതോടെ ശരത്തിനെ എല്ലാവരും ചേർന്ന് പുറത്താക്കി. ശരത്താണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിർണായക വിവരം നൽകിയതെന്നാണ് സൂചന. ശരണ്യയ്ക്ക് തട്ടിപ്പ് നടത്താൻ പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടുവർഷം മുൻപാണ് സീതത്തോട് സ്വദേശി പ്രദീപിനെ ശരണ്യ വിവാഹം കഴിച്ചത്. അച്ഛൻ സുരേന്ദ്രനും സഹായവും തട്ടിപ്പിന് ശരണ്യയ്ക്ക് കിട്ടി.

പൊലീസിൽ ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ പരാതി നൽകിയത് അമ്പതോളം പേരാണ്. നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. വനിതാ സിവിൽ പൊലീസ് ഓഫിസർ ചമഞ്ഞാണ് +2 വിദ്യാഭ്യാസമുള്ള ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിൻവാതിൽ നിയമനം വാങ്ങിനൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. വലയിൽ കുടുങ്ങിയവരെ വിശ്വസിപ്പിക്കാനായി കണ്ണൂർ, മണിയാർ, അടൂർ പൊലീസ് ക്യാമ്പുകളിൽ കൊണ്ടുപോയിരുന്നു. ക്യാമ്പിനോടുചേർന്ന പൊലീസ് സ്‌റ്റേഷനിൽ കയറി പരിചയഭാവത്തിൽ ഇടപെട്ടതും ഉദ്യോഗാർഥികളിൽ വിശ്വാസം നേടിയെടുക്കാൻ കാരണമായി. പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രദീപാണ് ശരണ്യയെ വിവാഹം കഴിച്ചിരുന്നത്.

പൊലീസിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയത്. ഈ കേസിൽ തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ സുരേന്ദ്രൻ (56), ഭാര്യ അജിത (48), ബന്ധു തോട്ടപ്പള്ളി ചാലത്തോപ്പിൽ ശുഭു (21) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സുരേന്ദ്രന്റെ മകളാണ് ശരണ്യ. പൊലീസ് തലപ്പത്തുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരിയാണെന്നും വിശ്വസിപ്പിച്ചായിരുന്നു ശരണ്യയുടെ നേതൃത്വത്തിൽ തട്ടിപ്പു നടത്തിയത്. പുരുഷവനിതാ സിവിൽ പൊലീസ് ഓഫിസർ, സ്റ്റോർ കീപ്പർ, ഡ്രൈവർ എന്നീ തസ്തികകളിൽ പിൻവാതിൽ നിയമനം തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണു പണം വാങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നൂറോളം പേർ തട്ടിപ്പിനിരയായതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നു വാങ്ങിയത്.

സർക്കാരിന്റെയും പൊലീസ് സേനയുടെയും വ്യാജ മുദ്രയുള്ളതും ഉദ്യോഗാർഥികളുടെ ഫോട്ടോ പതിച്ചതുമായ ഫയലുകളും നിയമനത്തിനുള്ള വ്യാജരേഖകളും ശരണ്യയും രാജേഷും ചേർന്നു തയാറാക്കി കാണിച്ച് ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കും. നിയമനം ശരിയാക്കുന്ന തിരുവനന്തപുരത്തുള്ള ഡിവൈഎസ്‌പിയാണെന്നു വിശ്വസിപ്പിച്ചു രാധാകൃഷ്ണനെ ഫോണിലൂടെ ഉദ്യോഗാർഥികളെ പരിചയപ്പെടുത്തും. ഉദ്യോഗാർഥികളെ കണ്ണൂർ, മണിയാർ, അടൂർ എന്നിവിടങ്ങളിലെ പൊലീസ് ക്യാംപുകളിൽ സന്ദർശനത്തിനായി കൊണ്ടുപോകുകയും സമീപമുള്ള ലോഡ്ജിൽ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോവുകയും ഒപി ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. സുരേന്ദ്രന്റെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ 48 വ്യാജ നിയമന ഉത്തരവുകളും ശാരീരിക ക്ഷമതാ പരിശോധന സർട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു.

എന്നാൽ, തെരച്ചിലിനു തലേന്നു രാത്രി ശരണ്യ വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും ഒട്ടേറെ വ്യാജ രേഖകളും കടത്തിയതായി പൊലീസ് പറഞ്ഞു. ഇവിടെയാണ് പൊലീസിലെ ചിലരെ സംശയിക്കുന്നത്. റെയ്ഡിന്റെ കാര്യം എങ്ങനെ ശരണ്യ അറിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. ഇതുകൊണ്ടാണ് പൊലീസിന്റെ വലപൊട്ടിച്ച് ഒളിവിൽ പോകാൻ ഇവർക്ക് കഴിഞ്ഞതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP