Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?

മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?

തിരുവനന്തപുരം: ഇന്നത്തെ കാലത്തിന്റെ വാർത്താതാരം സോഷ്യൽ മീഡിയ ആണ്. മലയാളികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ എന്നാൽ ഫേസ്‌ബുക്കും ട്വിറ്ററും വാട്‌സ് ആപ്പുമാണ്. ഇതിൽ തന്നെ ഫേസ്‌ബുക്കിലൂടെയാണ് സംവാദങ്ങളെല്ലാം നടക്കുന്നത്. വിവാദങ്ങളും വരുന്നത് ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ്. ഇങ്ങനെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളിൽ പോലും സാന്നിധ്യമായ രണ്ട് സ്ത്രീകളെയാണ് മറുനാടൻ മലയാളി സോഷ്യൽ മീഡിയ വിഭാഗത്തിലെ സജീവ സാന്നിധ്യത്തിനുള്ള അഞ്ച് ഫൈനൽ ലിസ്റ്റിൽ രണ്ടിടത്തായി ഇടംപിടിച്ചത്. ഇവരെ കൂടാതെ ഫേസ്‌ബുക്ക് ഗ്രൂപ്പുകളായ റൈറ്റ് തിങ്കേഴ്‌സ്, ഫ്രീ തിങ്കേഴ്‌സ്, കൃഷി ഭൂമി എന്നീ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ വിഭാഗത്തിൽ മറുനാടൻ നൽകുന്ന പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചു.

മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ ഇടപെടൽ നടത്തുന്നത്. മറുനാടൻ പുരസ്‌ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ തന്നെ സോഷ്യൽ മീഡിയയിലെ വനിതാ സാന്നിധ്യങ്ങളാണ് വിപി റെജീനയ്ക്കും ദീപാ നിശാന്തിനും നിരവധി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ഈമാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങൾ എന്ന നിലയിൽ വായനക്കാർക്ക് ഇവരെ പരിചയമുണ്ടാകും. അതുകൊണ്ട് ഈ രണ്ട് പേരെ ഉൾപ്പെടുത്തി നൽകുന്ന വാർത്തയ്ക്ക് പുറമേ മറ്റ് മൂന്ന് ഫൈനലിസുറ്റുകളെ കുറിച്ച് പ്രത്യേകം വാർത്തയും മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വി പി റെജീനയ്ക്കും ദീപാ നിശാന്തും വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.

മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന

കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് കേരളം സജീവമായി ചർച്ച ചെയ്യുന്ന വേളയിലാണ് മാദ്ധ്യമം ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തകയായ വി പി റജീന ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടത്. തന്റെ മദ്രാസാനുഭവങ്ങളെ കുറിച്ചായിരുന്നു റജീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മദ്രസയിലെ ഉസ്താദുമാർ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ കുരുന്നുകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്‌ബുക്കിൽ റജിന തുറന്നു പറഞ്ഞത്. എന്നാൽ, ഈ തുറന്നുപറച്ചിൽ പലർക്കും ദഹിച്ചില്ല. പ്രത്യേകിച്ചു തീവ്രമായി മതത്തെ സ്‌നേഹിച്ചിരുന്നവർ. ഇവർ റജീനയെ ഫേസ്‌ബുക്കിലൂടെ തന്നെ തെറിപറഞ്ഞ് അധിക്ഷേപിച്ചു.

ഇത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായി. അസഹിഷ്ണുതാ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ചർച്ച. ഞെടിയിടയിൽ വിഷയം ദേശീയ - അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മദ്രസകളിൽ നടക്കുന്ന പീഡനങ്ങളെ കുറിച്ചും ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായി. സംഘപരിവാർ അസഹിഷ്ണുത പോലെ തന്നെ മുസ്ലിംപൗരോഹിത്യത്തിന്റെ അസഹിഷ്ണുതയും ചർച്ചയായി. കാന്തപുരത്തെ പോലുള്ള ഉസ്താദുമാർ വിഷയത്തിൽ റജീനയ്ക്ക് എതിരായ നിലപാടെടുത്തു. വിമർശനങ്ങൾ കൊഴുക്കുമ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിന്നും അവർ. മുസ്ലിം പൗരോഹിത്യം സ്ത്രീയെ കണക്കാക്കുന്നത് വെറും ശരീരമായാണെന്ന് അവർ പറഞ്ഞു. ഇതോടെ ഇസ്സാമിലെ സ്ത്രീയുടെ പങ്കിനെ കുറിച്ചും ചർച്ചയായി.

സോഷ്യൽ മീഡിയയിലൂടെ കർശനമായ വിമർശനം നേരിടേണ്ടി വന്നെങ്കിലും റെജീന ഉയർത്തിയ വിഷയം സർക്കാറുകളുടെയും കണ്ണു തുറപ്പിച്ചു. മദ്രസകളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഓൾ ഇന്ത്യാ മുസ്ലിം പെഴ്‌സണൽ ലോ ബോർഡ് നടപടികൾ കൈക്കൊണ്ടു. സൈബർ ലോകത്ത് സജീവ ഇടപെടൽ നടത്തി ഒരു ഭരണകൂടത്തിനെ കൊണ്ട് നടപടി എടുവിപ്പിക്കാൻ സാധിച്ചു എന്നതാണ് വി പി റജീന നടത്തിയ ഇടപെടലിന്റെ ശക്തി. അതുകൊണ്ട് കൂടിയാണ് ഇവരെ മറുനാടൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനുള്ള പുരസ്‌ക്കാര പട്ടികയിൽ ഉൾപ്പെടുത്തിയതും.

പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്‌നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്‌നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്. മാദ്ധ്യമത്തിലെ തന്നെ മാദ്ധ്യമപ്രവർത്തകൻ കെ എ സെയ്ഫുദ്ദീനാണ് ഭർത്താവ്.

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് സംഘപരിവാറിന്റെ കണ്ണിൽ കരടായ ദീപാ നിശാന്ത്

എന്ത് തിന്നണം എന്നതിൽ ഭരണകൂടം ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ അങ്ങോളമിങ്ങോളും പ്രതിഷേധങ്ങൾ നടന്ന സമയത്താണ് ദീപാ നിശാന്ത് വാർത്തകളിൽ ഇടംപിടിച്ചത്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു രംഗത്തുവന്ന ദീപാ നിശാന്ത് ഇതിന്റെ പേരിൽ സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായി. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് അദ്ധ്യാപികയായ ദീപാ നിശാന്തിനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയമുണ്ടായി. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ദീപാ നിശാന്ത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

ബീഫ് ഫെസ്റ്റ് വിഷയത്തിൽ മാത്രമല്ല ദീപാ നിശാന്തിന്റെ ഇടപെടൽ, സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായ അനുഭവക്കുറിപ്പുകളും ദീപാ നിശാന്ത് പങ്കുവച്ചിരുന്നു. കേരള വർമ്മ കാമ്പസിലെ അദ്ധ്യാപകരിൽ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ജനകീയ പരിവേഷവും ഇവർക്കാണ്. ഫാറൂഖ് കോളേജിൽ ഇരിക്കൽ സമരം നടന്നപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ടും ഫേസ്‌ബുക്കിലൂടെ ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. രാമചന്ദ്രൻ എന്ന സഹപാഠിയുടെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ദീപാ നിശാന്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

സാധാരണ ഗതിയിൽ പഠിപ്പിക്കൽ എന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാത്ത അദ്ധ്യാപർക്കിടയിലാണ് ദീപാ നിശാന്തും ശ്രദ്ധേയായത്. തന്റെ നിലപാടുകൾ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ദീപാ നിശാന്ത് സർഗ്ഗാത്മക രംഗത്തും സജീവ സാന്നിധ്യമാണ്. പുസ്തകങ്ങൾ എഴുതിയിട്ടുള്ള ദീപാ നിശാന്ത്. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ.. എന്ന പുസ്‌കതം അടുത്തിടെയാണ് പ്രകാശനം ചെയ്തത്. ലിംഗ സമത്വ വാദങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദീപാ നിശാന്ത് കാമ്പസിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർ കൂടിയാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങൾ എന്ന വിധത്തിലാണ് ദീപാ നിശാന്തും മറുനാടൻ പുരസ്‌ക്കാരത്തിന്റെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP