Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോബി ചെമ്മണ്ണൂർ പുതിയ നിക്ഷേപം സ്വീകരിക്കുന്നത് പഴയ കടം തീർക്കാൻ; നടക്കുന്നത് മണി ചെയിൻ മോഡൽ തട്ടിപ്പ്; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപമായി സ്വീകരിച്ചത് 450 കോടി; സ്വർണ്ണക്കടയിലെ സ്‌റ്റോക്കിന് പിന്നിൽ കള്ളപ്പണവും; ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

ബോബി ചെമ്മണ്ണൂർ പുതിയ നിക്ഷേപം സ്വീകരിക്കുന്നത് പഴയ കടം തീർക്കാൻ; നടക്കുന്നത് മണി ചെയിൻ മോഡൽ തട്ടിപ്പ്; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപമായി സ്വീകരിച്ചത് 450 കോടി; സ്വർണ്ണക്കടയിലെ സ്‌റ്റോക്കിന് പിന്നിൽ കള്ളപ്പണവും; ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ജുവലറികൾ എല്ലാം തന്നെ നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന മറുനാടൻ മലയാളിയുടെ അന്വേഷണത്തെ സ്ഥിരീകരിച്ച് ആദായാ നികുതി വകുപ്പും. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിലെ എല്ലാ ഇടപാടുകളും ആദായവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ആണിപ്പോൾ. റിസർവ് ബാങ്കിന്റെയോ 'സെബി'യുടെയോ ലൈസൻസില്ലാതെ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുർന്നാണ് നടപടി. 10 ലക്ഷം രൂപ മുതൽ മൂന്ന് കോടി രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള മൂവായിരത്തോളം നിക്ഷേപകരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് കണ്ടെത്തി.

ബോബി ചെമ്മണ്ണൂരിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. കള്ളപ്പണമാണ് നിക്ഷേപമായി ബോബി ചെമ്മണ്ണൂർ ജ്യൂലറിയിലേക്ക് ഒഴുകുന്നത്. കള്ളക്കളി ആദായ നികുതി വകുപ്പ് കണ്ടെത്തിയതോടെ നിക്ഷേപകരും വെട്ടിലായി. ഇവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മണി ചെയിൻ മാതൃകയിലാണ് നിക്ഷേപം സ്വീകരിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ആഭരണം വാങ്ങാനായി പണം അഡ്വാൻസായി നിക്ഷേപകരുടെ പക്കൽ നിന്ന് ഈടാക്കുയാണ്. സംസ്ഥാനത്ത് പല ജ്വലറികളും ഇത്തരത്തിൽ പണം സ്വീകരിക്കുന്നുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഭീമമായ പലിശയാണ് വാഗാദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം മാർച്ച് വരെ ഇത്തരത്തിൽ 454 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. യാതൊരു ലൈസൻസുമില്ലാതെയാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ബോബി ചെമ്മൂണിരിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് ആദായ നികുതി വകുപ്പ് കേസ് എടുത്തേക്കും. ബോബി ചെമ്മണ്ണൂരിൽ കടകളിൽ കള്ളപ്പണം ഭീമമായ തോതിൽ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ., 13 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. നിക്ഷേപം മണിചെയിൻ മോഡലിലാണ് പ്രവർത്തിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. പുതിയ നിക്ഷേപകരുടെ പണം ബാധ്യത തീർക്കാൻ ഉപയോഗിക്കുകയാണ്. അതായത് വലിയ സാമ്പത്തിക ബാധ്യത ബോബി ചെമ്മണ്ണൂരിനുണ്ടെന്ന് കൂടി വ്യക്തമാവുകയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ഉള്ള കടം തീർക്കാനായി പുതിയ നിക്ഷേപങ്ങളെടുക്കുന്നു. അത്തരത്തിൽ പുറത്തുള്ളവരുടെ പണത്തിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ദൈനംദിന പ്രവർത്തനം എന്നുകൂടിയാണ് ഈ അന്വേഷണം വ്യക്തമാകുന്നത്.

എന്നാൽ ആഭരണം വിൽക്കാനായി അഡ്വാൻസ് വാങ്ങുന്നത് കേരളത്തിലെ എല്ലാ ജ്യൂലറികളും ചെയ്യാറുണ്ടെന്നും എന്തു കൊണ്ട് ബോബി ചെമ്മണ്ണൂരിനെതിരെ മാത്രം ആദായ നികുതി വകുപ്പ് തിരിയുന്നുവെന്ന് അറിയില്ലെന്നുമാണ് ജ്യൂലറി ഗ്രൂപ്പിന്റെ പ്രതികരണം. അതായത് ആദായ നികുതി വകുപ്പിന്റെ നടപടിയെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സ്ഥിരീകരിക്കുന്നു. 2012 ൽ ലൈസൻസില്ലാതെ നിക്ഷേപങ്ങൾ സ്വീകരിച്ചതിന് മുംബൈ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കാര്യവിഭാഗം ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലവിലുണ്ട്. 'സെബി'യുടെയും ആർബിഐയുടെയും ചട്ടം ലംഘിട്ട് നിക്ഷേപകരുടെ പക്കൽ നിന്ന് ചെമ്മണ്ണൂർ ഗ്രൂപ്പ് കോടികൾ ശേഖരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. 2000 കോടി രൂപയുടെയ തിരിമറി നടന്നിട്ടും നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്നായിരുന്നു വിഎസിന്റെ ആരോപണം.

തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മറഡോണയെ ബ്രാൻഡ് അംബാസിഡറാക്കിയതിന് പുറമെ 2014ൽ രക്തദാനസന്ദേശവുമായി സംസ്ഥാനമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചതും വലിയ മാദ്ധ്യമ പ്രാധാന്യം നേടി. ഇതിനെല്ലാം നിക്ഷേപകരുടെ പണമാണ് ബോബി ചെമ്മണ്ണൂർ ചെലവക്കിയത്. ഈ ബാധ്യതകൾ തീർക്കാനാണ് വീണ്ടും വീണ്ടും നിക്ഷേപം സ്വീകരിക്കുന്നത്. പ്രധാനമായും പ്രവാസികളാണ് ബോബി ചെമ്മണ്ണൂർ ബിസിനസിന്റെ നിക്ഷേപകർ. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിന് ഇടയിലും സ്വർണ്ണക്കട തുടങ്ങിയടുത്തെല്ലാം ഏജന്റുമാരെ വച്ച് പലിശയ്ക്ക് പണം വാങ്ങലും പഴയ സ്വർണം വാങ്ങലും തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോർട്ട്. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഒരു പത്രവും വാർത്തയാക്കുന്നില്ല. അതുകൊണ്ട് തന്നെ തട്ടിപ്പ് കഥ പാവപ്പെട്ടവർ അറിയുന്നുമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരസ്യം മോഹിച്ചാണ് മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾ മുക്കുന്നത്. അതിനിടെ 15 മുതൽ 17 വരെ ശതമാനം പലിശ ലഭിക്കുന്നതുകൊണ്ട് അനേകം പേരാണ് പണം നിക്ഷേപിക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സ്റ്റോക്ക് എടുക്കുന്നതിന് ഉപയോഗിക്കുന്നതിന് പകരം ബോബി ചെമ്മണ്ണൂർ ആഡംബര ജീവിതത്തിനും സൽപ്പേരെടുക്കാനും ചെലവാക്കുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.

റൺ ബോബി റൺ അടക്കമുള്ള പരിപാടികൾക്കായി കോടികൾ ആണ് വാരിക്കോരി ചെലവാക്കിയത്. മറഡോണയെപോലെയുള്ളവരെ എത്തിക്കാനും വിമാനത്തിൽ അടക്കം പരസ്യം നൽകാനും മനുഷ്യചങ്ങല എന്ന പരിപാടി നടത്തി പേര് ഉണ്ടാക്കുവാനും കോടികൾ ആണ് മുടക്കിയത്. ഇതെല്ലാം സാധാരണക്കാരുടെ പണമാണ്. ഇതുപയോഗിച്ച് മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് വർദ്ധനവിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. അമേരിക്കയിലെ പരിപാടികൾ പോലും സ്‌പോൺസർ ചെയ്ത് മലയാളി മാദ്ധ്യമ പ്രവർത്തകരെ കൈയിലെടുക്കാനും ശ്രമമുണ്ടെന്നാണ് പരാതി. നിശ്ചിത സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ സ്വർണ്ണക്കടകൾക്ക് പ്രൗഡിയുള്ളൂ. എന്നാൽ കിട്ടുന്ന ഫണ്ടെല്ലാം മറ്റ് വഴിക്ക് പോകുമ്പോൾ പുതു തന്ത്രവുമായി സ്റ്റോക്ക് സംഘടിപ്പിക്കുകയാണ് ബോബി ചെമ്മണ്ണൂർ.

പാവപ്പെട്ട സാധാരണക്കാരെ പ്രലോഭിപ്പിച്ച് സ്വർണം കടകളിൽ എത്തിക്കുന്നു. ആവശ്യമുള്ളപ്പോൾ പലിശയും അപ്പോഴത്തെ മാർക്കറ്റ് വാല്യുവുമടക്കം തിരിച്ചു നൽകാമെന്നാണ് വാഗ്ദാനം. വൻ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിച്ചാണ് ഇത്. പാവപ്പെട്ടവരിൽ നിന്ന് നിക്ഷേപമായും തുകകൾ വാങ്ങിക്കുട്ടുന്നുണ്ട്. ഇതിലൂടെ ലോക പര്യടനവും മറ്റും നടത്തി അടിച്ചു പൊളിക്കുകയാണ് ബോബി ചെമ്മണ്ണൂർ. നിലവിൽ പ്രശ്‌നമില്ലാതെയാണ് ചെമ്മണ്ണൂരിന്റെ പോക്ക്. എന്നാൽ ഏത് സമയവും പൊളിയാവുന്ന തരത്തിലേക്കാണ് കാര്യങ്ങളെന്നാണ് നിരീക്ഷണം. പതിനായിരക്കണക്കിന് പേരാണ് ബോബി ചെമ്മണ്ണൂരിൽ നിക്ഷേപിച്ചിട്ടുള്ളത്. കോടീശ്വരന്മാർ മുതൽ കൂലിപ്പണിക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ പലരും നിക്ഷേപങ്ങൾ പിൻവലിക്കാറുമുണ്ട്. അപ്പോഴെല്ലാം പുതുതായി ആളുകളുടെ ഫണ്ട് സ്വരൂപിച്ച് പിടിച്ചു നിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ.

എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ നിക്ഷേപകരിൽ വലിയൊരു വിഭാഗം ഒരുമിച്ച് പണം പിൻവലിക്കാനെത്തിയാൽ പ്രതിസന്ധി രൂക്ഷമാകും. ആർക്കും കാശ് കൊടുക്കാൻ ഉണ്ടാകില്ല. ഇതോടെ പഴയ കാലത്ത ചിട്ടിത്തട്ടിപ്പിന് സമാനമായ സാഹചര്യമുണ്ടാകും. കോടതിയിൽ നിന്ന് പാപ്പരായി പ്രഖ്യാപിച്ച് പോലും ബോബി ചെമ്മണ്ണൂരിന് തലയൂരി പോകാം. ഇതോടെ സാധാരണക്കാരെല്ലാം പെരുവഴിയലുമാകും. തുടക്കകാലത്ത് പ്രവാസി മലയാളികളായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. എന്നാൽ അടുത്ത കാലത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും മാറ്റി. കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിൽ പോലും ഷോറൂമുകൾ തുടങ്ങി. മലയോര കർഷകരെ നിക്ഷേപത്തിന്റെ പേരിൽ അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ആയിരക്കണക്കിന് സാധരാണക്കാർ പലിശ മോഹിച്ച് പണവും പണ്ടവും ബോബി ചെമ്മണ്ണൂരിന് നൽകി. അവസാന വിയർപ്പിന്റെ ഫലവും ബോബി ചെമ്മണ്ണൂരിന് നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.

പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘവും റെയ്ഡ് നടത്തി. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം. പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.

ഇതുമായി ബന്ധപ്പെട്ട പരാതികൾ ആദായ നികുതി വകുപ്പിന്റെ പരിഗണനയിൽ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. തൃശൂരിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ആദായ നികുതി വകുപ്പിന് ലഭിച്ചു. ഈ വിവരങ്ങളെല്ലാം വിശകലനം ചെയ്താണ് ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത നടപടികളിലേക്ക് ആദായ നികുതി വകുപ്പ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP