Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടന്റെ ഭീകര വേട്ട ഇങ്ങനെയൊക്കെയാണ്...! പുതിയ ജിഹാദി ജോണായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥിനെ ആറു തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയച്ചു; നാണക്കേട് മാറാതെ പൊലീസ്

ബ്രിട്ടന്റെ ഭീകര വേട്ട ഇങ്ങനെയൊക്കെയാണ്...! പുതിയ ജിഹാദി ജോണായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥിനെ ആറു തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയച്ചു; നാണക്കേട് മാറാതെ പൊലീസ്

ലണ്ടൻ: പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആവർത്തിച്ച് ഭീഷണി മുഴക്കുന്നതിനിടെ ഭീകരർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ വെറും കടലാസിലും പ്രസ്താവനകളിലും ഒതുങ്ങിയിരുന്നന്ന കാര്യമാണോയെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അടുത്തിടെ പുറത്തിറങ്ങിയ ഐസിസിന്റെ കൊലപാതക വീഡിയോയിലൂടെ രംഗത്ത് വന്ന ഇന്ത്യൻ വംശജനും പുതിയ ജിഹാദി ജോൺ എന്നറിയപ്പെടുന്നയാളുമായ സിദ്ധാർത്ഥിനെ ആറ് തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയിച്ചിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ പൊലീസ് വിട്ടുമാറാത്ത നാണക്കേടിലുമായിരിക്കുകയാണ്.

ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് ആറാഴ്ചകൾക്ക് ശേഷം താൻ പാസ്‌പോർട്ട് സഹിതം കീഴടങ്ങാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥ് തങ്ങളെ ഫോൺ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രാത്രിയാണ് പൊലീസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒരു മാസം കാത്തിരുന്നിട്ടും സിദ്ധാർത്ഥിനെ കാണാത്തതിനെ തുടർന്ന് പൊലീസ് അയാൾക്ക് ഒരു കത്തയക്കുകയായിരുന്നു. കത്തിൽ കാണിച്ചിരിക്കുന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. ഏറ്റവും അടുത്ത് ഐസിസ് പുറത്തിറക്കിയ കൊലപാതക വീഡിയോയിൽ മുഖം മൂടി ധരിച്ച് ഭീഷണി മുഴക്കുന്ന ജിഹാദി സിദ്ധാർത്ഥാർത്തെന്ന് ലണ്ടൻ കാരനാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് നിർണായകമായ ഈ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ കസ്റ്റഡിലിയുള്ള അഞ്ച് തടവ് പുള്ളികളെ വെടിവച്ച് കൊല്ലുന്നതിന് ഇയാളാണ് നേതൃത്വം നൽകുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഐസിസിനെതിരെ ബ്രിട്ടൻ നിയോഗിച്ച അഞ്ച് ചാരന്മാരെയാണ് ഐസിസ് വധിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഐസിസിന്റെ ആരാച്ചാരും ബ്രിട്ടീഷ് പൗരനുമായിരുന്ന ജിഹാദിജോണിന്റെ പാത പിന്തുടർന്ന് അതേ മാനറിസങ്ങളാണ് സിദ്ധാർത്ഥ് പ്രസ്തുത വീഡിയോയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. അക്കാരണത്താലാണ് ഇയാൾ പുതിയ ജിഹാദിജോൺ എന്നറിയപ്പെടുന്നത്.നിരവധി നിരപരാധികളെ കൊന്നൊടുക്കി ഇവയുടെ ക്രൂരമായ വീഡിയോകൾ പുറത്തിറക്കി ഭീഷണി മുഴക്കിയ ജോൺ കഴിഞ്ഞ നവംബറിൽ സിറിയയിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു.

ജിഹാദി ജോണിന് പകരം സിദ്ധാർത്ഥ് ഇപ്പോൾ ഐസിസിന്റെ ആരാച്ചാരായി ചാർജേറ്റെടുത്തിരിക്കുകയാണെന്നാണ് നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള ബ്രൂംഫീൽഡ് സ്‌കൂളിലെ സഹപാഠിയായ കെമൽ ബെൻസെൽ പറയുന്നത്. പഠിക്കുന്ന കാലത്ത് സൽസ്വഭാവിയായ കുട്ടിയായിരുന്നു സിദ്ധാർത്ഥെന്നാണ് കെമെൽ പറയുന്നത്.സിദ്ധാർത്ഥ് അനായാസം സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ ്ബ്രിട്ടന്റെ അതിർത്തി നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ആറ് പ്രാവശ്യം അറസ്റ്റിലായിട്ടും സിദ്ധാർത്ഥിനെ ആറ് പ്രാവശ്യവും പൊലീസ് ജാമ്യം നൽകി വിട്ടയച്ചതിനെക്കുറിച്ചും ഇപ്പോൾ കടുത്ത വിവാദങ്ങളും സംശയങ്ങളുമാണ് ഉയർന്ന് വന്നിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനകം സിദ്ധാർത്ഥ് ഹിന്ദുമത്തിൽ നിന്നും ഇസ്ലാമിക് തീവ്രാവാദത്തിലേക്ക് പരിവർത്തനം ചെയ്യുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.തുടർന്ന് ലണ്ടനിലെ വിക്ടോറിയ ബസ് സ്‌റ്റേഷനിൽ നിന്നുംകോച്ചിൽ കയറി പാരീസിലേക്ക് പോവുകയായിരുന്നു. തന്റെ ഗർഭിണിയായ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പമായിരുന്നു ഈ പലായനം.

ഇത്തരത്തിൽ സിദ്ധാർത്ഥ് എളുപ്പത്തിൽ ബ്രിട്ടനിൽ നിന്നും മുങ്ങിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കോമൺസിൽ ഷാഡോ ഹോം സെക്രട്ടറി ആൻഡി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. ഈ ഗൗരവമായ സുരക്ഷാ പാളിച്ചയെക്കുറിച്ച് ഒരു അന്വേഷണം ഉടനടി ആരംഭിക്കണമെന്ന് അദ്ദേഹം ഹോം സെക്രട്ടറിയായ തെരേസ മേയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നിരോധിത സംഘടനായ അൽ മുഹാജിറൗണിനെ പിന്തുണച്ചതിന് സിദ്ധാർത്ഥ് അറസ്റ്റിലായിരുന്നത്. തുടർന്ന് 2014 സെപ്റ്റംബർ 26ന് അയാൾക്ക് പൊലീസ് ജാമ്യം നൽകുകയും വ്യവസ്ഥകളുടെ പുറത്ത് ഒക്ടോബറിൽ അയാളുടെ പാസ്‌പോർട്ട് തിരിച്ച് നൽകുകയും ചെയ്തിരുന്നു.

തുടർന്ന് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് അയാൾ സിറിയയിലേക്ക് മുങ്ങുകയുമായിരുന്നു.തുടർന്ന് ഈ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് സിദ്ധാർത്ഥിന് കത്തയക്കുകയാണുണ്ടായത്.ഈസ്റ്റ് ലണ്ടനിലെ വാർതത്താംസ്‌റ്റോവിലുള്ള അയാളുടെ വീട്ടിലേക്ക് നിരവധി തവണ പൊലീസ് കത്ത് എത്തിച്ചിരുന്നുവെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ കത്തുകൾ അയക്കുന്നതിന് മുമ്പ്തന്നെ സിദ്ധാർത്ഥ് രാജ്യം വിട്ടിരുന്നുവെന്നാണ് ബേൺഹാം ആരോപിക്കുന്നത്. ഇത്രയും കൊടും കുറ്റവാളിയായ സിദ്ധാർത്ഥിനെ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് വേണ്ട വിധം നിരീക്ഷിക്കാത്തതിനാലാണ് അയാൾ സിറിയയിലേക്ക് നാടു വിടാൻ കാരണമായതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഐസിസ് വീഡിയോ കണ്ട് തെരേസ മേ കടുത്ത ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തെക്കുറിച്ച് പ്രതിരിക്കാൻ അവർ തയ്യാറായിട്ടില്ല. ഐസിസിൽ ചേർന്നതിന് ശേഷം സിദ്ധാർത്ഥ് എകെ 47 ധരിച്ച് തന്റെ കുട്ടിയെ എടുത്ത് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഖ്വയ്ദ നേതാവ് ഒമർ മുഹമ്മദിന്റെ തത്വങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുകയായിരുന്നു സിദ്ധാർത്ഥ് ചെയ്തത്. കഴിഞ്ഞ വർഷം ഐസിസിന്റെ കൊലപാതകങ്ങളെ ന്യായീകരിച്ച് കൊണ്ട് അയാൾ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ജിഹാദിജോണിനെ ഇതിലൂടെ ന്യായീകരിച്ച് പാശ്ചാത്യലോകത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കൗമാരകാലത്ത് തന്നെ സിദ്ധാർത്ഥ് പ്രത്യേക സ്വഭാവത്തിന് ഉടമയായിരുന്നുവെന്നാണ് സഹോദരിയായ കോണിക ധർ കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയിരുന്നത്. ഏകാകിയായിട്ടായിരുന്നു അയാൾ വളർന്നതെന്ന് കോണിക പറയുന്നു.

പഠിക്കുന്ന കാലത്ത് ആർസനൽ ആരാധകനായ അയാൾ നിർവാണ്, ലിൻകിൻ പാർക്ക് എന്നീ റോക്ക് ബാൻഡുകളെയും അയാൾ ആരാധിച്ചിരുന്നു. തികഞ്ഞ പാശ്ചാത്യ ഫാഷനിൽ ജീവിച്ചിരുന്ന സിദ്ധാർത്ഥ് ക്രിസ്മസും ദീപാവലിയും ഒരു പോലെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഒരു ദന്തിസ്റ്റാവാനായിരുന്നു സിദ്ധാർത്തിന് താൽപര്യം. എന്നാൽ തന്റെ അച്ഛന്റെ മരണത്തെ തുടർന്ന് സിദ്ധാർത്ഥിന്റെ സ്വഭാവം മാറിമറിയുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.തുടർന്ന് ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞ അയാൾ കുരിശുയുദ്ധത്തിന്റെ വക്താവാകുകയായിരുന്നു.കഴിഞ്ഞ വർഷം ബ്രിട്ടീഷുകാരെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച് കൊണ്ട് സിദ്ധാർത്ഥ് ഒരു ഗൈഡ് പുറത്തിറക്കിയിരുന്നു.ഇപ്പോഴിതാ കൊലപാതക വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഏവരെയു ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP