Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയെ തെറിപ്പിച്ചത് സീസറിന്റെ ഭാര്യ; ബാബുവിന്റെ നേരെ പാഞ്ഞ് വന്നത് അർജ്ജുനന്റെ ഗാണ്ഡീവം; വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചത് മഹാഭാരത കഥ പറഞ്ഞ്

മാണിയെ തെറിപ്പിച്ചത് സീസറിന്റെ ഭാര്യ; ബാബുവിന്റെ നേരെ പാഞ്ഞ് വന്നത് അർജ്ജുനന്റെ ഗാണ്ഡീവം; വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചത് മഹാഭാരത കഥ പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശ്വ സാഹിത്യകാരനായ േഷക്‌സ്പിയറിന്റെ വരികൾ കടമെടുത്താണ് പൊതുസേവകർ സംശയത്തിന് അതീതരാവണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ ഓർമിപ്പിച്ചത്. 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന വരിയാണ് ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരായ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടം പിടിച്ചത്. നീതി നടപ്പാക്കിയാൽ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിർവഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി മന്ത്രിസ്ഥാനത്ത് തുടരുകയാണ്. എന്നിരിക്കെ സംസ്ഥാന പൊലീസിന്റെ ഭാഗമായ വിജിലൻസ് നടത്തുന്ന അന്വേഷണം നീതിപൂർവമാവില്ലെന്ന് ജനത്തിന് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞതോടെ രാജിയല്ലാതെ മാണിക്ക് മുമ്പിൽ മറ്റ് വഴിയില്ലാതെയായി.

ഇന്ന് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിലും അത്തരമൊരു പരാമർശമുണ്ട്. ഗാണ്ഡീവം പോയ അർജ്ജുനനെ പോലെയാണ് വിജിലൻസ് എന്നാണ് ആ പരാമർശം. വിജിലൻസ് ഗാണ്ഡീവം നഷ്ടപ്പെട്ട അർജുനനോ? വിജിലൻസിന്റെ ശക്തി നഷ്ടമായോ എന്ന പരോക്ഷ വിമർശനമാണ് ഈ ചോദ്യത്തിലൂടെ കോടതി ഉന്നയിച്ചത്. മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ഗാണ്ഡീവമെന്ന വില്ലിന്റെയും അമ്പ് ഒഴിയാത്ത ആവനാഴിയുടെയും കഥ മഹാഭാരതത്തിലെ ഏറ്റവും പ്രസക്തമായ സന്ദേശമാണ് നൽകുന്നത്. ആയുധമില്ലത്ത അർജ്ജുനൻ ഒന്നിനും കൊള്ളത്താവനാണ്. അധികാരം പോയാൽ വിജിലൻസിന്റെ അവസ്ഥയും ഇതു തന്നെന്ന് കോടതി ഓർമിപ്പിക്കുന്നു. ആഭ്യന്തര വകുപ്പിന് തന്നെയാണ് ഈ ചോദ്യം കൊള്ളുന്നത്. അങ്ങനെ ബാബുവും പ്രതിസന്ധിയിലായി.

ഖാണ്ഡവ വനം ദഹിപ്പിക്കാൻ അഗ്‌നിദേവൻ അർജുനനോട് സഹായം തേടുന്നു. അർജുനനന്റെ കയ്യിൽ വില്ലോ അസ്ത്രങ്ങളോ ഇല്ലാത്തതിനാൽ വരുണദേവന്റെ സഹായത്തോടെ ഗാണ്ഡീവം എന്ന വില്ലും അസ്ത്രം ഒടുങ്ങാത്ത ആവനാഴിയും സമ്മാനിക്കുന്നു. ഇന്ദ്രന്റെ എതിർപ്പിനെ മറികടന്ന് വനം ദഹിപ്പിക്കാൻ സഹായിക്കുന്ന അർജുനന് അഗ്‌നിദേവൻ ആയുധം സമ്മാനമായി നൽകുന്നു. ഈ ആയുധം ഉപയോഗിച്ചാണ് അർജുനൻ മഹാഭാരത യുദ്ധത്തിൽ കൗരവരെ തോൽപ്പിക്കുന്നത്. എന്നാൽ, യുദ്ധത്തിനു ശേഷം ആയുധം നഷ്ടപ്പെടുന്നതോടെ അർജുനനന്റെ ശക്തി ക്ഷയിക്കുന്നു. മന്ത്രി ബാബുവിനെ ചോദ്യം ചെയ്യാൻപോലും തയ്യാറാകാതിരുന്ന വിജിലൻസ് സംഘത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുമ്പോഴാണ് കോടതി ഗാണ്ഡീവ പരാമർശം നടത്തിയത്.

ഈ സാഹചര്യമാണ് വിജിലൻസ് കോടതി വിധിയെ ശ്രദ്ധേയമാക്കുന്നത്. ബാബുവിനെതിരെ ഒരു അന്വേഷണവും നടത്താത്തതാണ് കോടതിയെ ഇത്തരമൊരു നിരീക്ഷണത്തിന് കാരണമാക്കിയത്. കെ.എം. മാണിക്കെതിരെ കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി സമാനമായ പരാമർശം നടത്തിയിരുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്നാണ് കോടതി പറഞ്ഞത്. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികൾ കടമെടുത്ത് പൊതുസേവകർ സംശയത്തിന് അതീതരാകണമെന്നാണ് കോടതി ഓർമ്മിപ്പിച്ചത്. പരാമർശത്തെത്തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതേ സാഹചര്യമാണ് അർജ്ജുനന്റെ ഗാണ്ഡീവം ബാബുവിനും നൽകിയത്.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ത്വരിത അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതൽ സമയം ചോദിക്കുന്ന വിജിലൻസ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നൽകണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലൻസ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അപ്പോൾ പരാതിയിൽ കഴന്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു

അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലൻസ് മറുപടി നൽകി. അതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലൻസ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്ന് കോടതി ചോദിച്ചു. വിജിലൻസിന് ആത്ഥമാർത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കിൽ ത്വരിത അന്വേഷണം നേരത്തെ പൂർത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലൻസ് വെറുതെ ഇരിക്കുകയാണ്. വിജിലൻസ് ഗാണ്ഡീവം നഷ്ടപ്പെട്ട അർജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ഇതിനൊന്നും മറുപടി നൽകാൻ വിജിലൻസിന്റെ അഭിഭാഷകന് കഴിഞ്ഞുമില്ല.

അങ്ങനെ സീസറിന്റെ ഭാര്യയെന്ന പരാമർശം പോലെ അർജ്ജുനന്റെ ഗാണ്ഡീവവും ബാർ കോഴയിൽ നിർണ്ണായകമാവുകയാണ്. പൊതു സേവകരും അവരുടെ കൂടെ നിൽക്കുന്നവരും സംശയത്തിനതീതരായിരിക്കണമെന്നാണ് ഷേക്‌സ്പിയർ കൃതിയിലെ നിർദിഷ്ട പരാമർശം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രചാരത്തിലുള്ള ചൊല്ലാണ് 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്നത്. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവർത്തകർ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനർഥം.

ബി.സി. 67ലാണ് സീസർ പോംപിയയെ വിവാഹം കഴിച്ചത്. 63ൽ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തിൽ ഉള്ളിൽ കടന്നു, പിടിക്കപ്പെട്ടു. വിചാരണവേളയിൽ ഇയാൾക്കെതിരെ തെളിവുനൽകാൻ സീസർ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. 'എന്റെ ഭാര്യയുടെമേൽ സംശയത്തിന്റെ നിഴൽപോലും വീഴരുത്' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ചൊല്ലിന് ആധാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP