Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ 100 കോടി; റബറിന് 150 രൂപ ലഭിക്കാൻ 500 കോടി; അതിവേഗ റെയിൽ പൊതുമേഖലയിൽ നടപ്പിലാക്കും; തിരുവനന്തപുരത്ത് നോളജ് സിറ്റി; കാർഷിക മേഖലയ്ക്ക് വാരിക്കോരി നൽകും; പ്രകടന പത്രികയ്ക്ക് തുല്യമായി പദ്ധതികൾ പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയുടെ അവസാന ബജറ്റ്

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ 100 കോടി; റബറിന് 150 രൂപ ലഭിക്കാൻ 500 കോടി; അതിവേഗ റെയിൽ പൊതുമേഖലയിൽ നടപ്പിലാക്കും; തിരുവനന്തപുരത്ത് നോളജ് സിറ്റി; കാർഷിക മേഖലയ്ക്ക് വാരിക്കോരി നൽകും; പ്രകടന പത്രികയ്ക്ക് തുല്യമായി പദ്ധതികൾ പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയുടെ അവസാന ബജറ്റ്

തിരുവനന്തപുരം: കാർഷിക മേഖലയ്ക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും വാരിക്കോരി ആനുകൂല്യങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാറിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു. സോളാർ - ബാർകോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച സഭയിൽ ഒഴിഞ്ഞ കസേരകളെ സാക്ഷി നിർത്തിയാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റിൽ വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളാണ് നിരവധി ഉണ്ടായത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട നിർമ്മിക്കുമെന്നും റബറിന് 150 രൂപ അടിസ്ഥാന വില ലഭിക്കാൻ വേണ്ടി 500 കോടി രൂപ വകയിരുത്തുമെന്നും ഉമ്മൻ ചാണ്ടി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

2016-2017ലെ ബജറ്റ് അവതരിപ്പിക്കുന്നതിൽ തികഞ്ഞ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് ഉമ്മൻ ചാണ്ടി ബജറ്റ് അവതരണം തുടങ്ങിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയും വളർച്ചയും ഉറപ്പാക്കാനായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വികസന മുന്നേറ്റത്തിൽ പുതിയ ചരിത്രം രചിക്കാൻ സർക്കാരിന് കഴിഞ്ഞു. സമൂഹികനീതി ഉറപ്പുവരുത്താത്തെ വികസനം മനുഷ്യത്വരഹിതമാണ് എന്ന തത്വത്തിൽ ഊന്നിയാണ് പ്രവർത്തിച്ചത്. വികസനത്തിന്റെയും സാമൂഹികനീതിയുടേയും കാര്യത്തിൽ സമാനതകളില്ലാത്ത നേട്ടമുണ്ടാക്കാനായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ കേരളത്തിന് ഉപയോഗപ്രദമായ നിരവധി പദ്ധതികൾ ലഭിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴത്തെ സർക്കാറിനെ വിമർശിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ പോലും തളർത്തുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്ന കുറ്റപ്പെടുത്തലോടെ ഇതിലേക്ക് സംസ്ഥാന സർക്കാറിന്റെ വിഹിതമായി കുറച്ച് തുകയും വകയിരുത്തി. എല്ലാ വിഭാഗങ്ങൾക്കും സഹായമെത്തിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹ്യ നീതി വകുപ്പ് ആരോഗ്യ വകുപ്പ്, തൊഴിൽ വകുപ്പ്, ലോട്ടറി വകുപ്പ് മുഖ്യമന്ത്രിയുടെ ജനസമ്പർക് പരിപാടി എന്നിവ വഴി കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക് സാന്ത്വനം എത്തിക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

മുൻ ധനമന്ത്രി കെ എം മാണിയെ അഭിനന്ദിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് പദ്ധതികൾ തുടങ്ങിയത്. മാണിയുടെ സാമ്പത്തിക വൈദഗ്ധ്യം കേരള വികസനത്തെ സഹായിച്ചു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 24000 കോടി രൂപയുടെ വാർഷിക പദ്ധതി നടപ്പിലാക്കുമെന്നാണ് സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ 100 കോടിരൂപ നീക്കിവച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ജലസേചനമേഖലയ്ക്ക് 491.47 കോടിരൂപ നീക്കിവച്ചു. വള്ളിക്കുന്നിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കും. കേരള നദീതട അഥോറിറ്റി സ്ഥാപിക്കും, പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടു കോടിരൂപ നീക്കിവച്ചു. ഊർജമേഖലയ്ക്ക് 1622.7 കോടിരൂപ നീക്കിവച്ചു

കാർഷിക മേഖലയ്ക്ക് വാരിക്കോരി

റബറിന് കിലോയ്ക്ക് 150 രൂപ കർഷകർക്ക് ഉറപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ച വിലസ്ഥിരതാ ഫണ്ടിലേക്ക് ഈ സാമ്പത്തിക വർഷം 500 കോടി രൂപ നീക്കിവെക്കുന്നതായി ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ബജറ്റ് വിഹിതം 300 കോടിയായിരുന്നു. 25 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാനായി 20 കോടി രൂപ നീക്കിവെക്കും. നാളീകേര വികസനത്തിനായി 45 കോടി രൂപയാണ് നീക്കിവച്ചത്. കർഷകക്ഷേമത്തിന് ഉതകുന്ന നിരവധി പദ്ധതികൾ മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇത് കൂടാതെ കാർഷിക മേഖലയ്ക്കായി മികച്ച പദ്ധതികളും രണ്ട് മാസം മാത്രം ബാക്കി നിൽക്കുന്ന സർക്കാറിന് വേണ്ടി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.

അമ്പലവയൽ, കുമരകം, ചിറ്റൂർ എന്നിവിടങ്ങളിൽ കാർഷിക കോളജുകൾ സ്ഥാപിക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം. നെൽകൃഷി വികസനത്തിനായി 35 കോടിയും ബജറ്റ് വിഹിതമായി വകയിരുത്തി. ക്ഷീരമേഖലയിൽ സംസ്ഥാനം സ്വയം പര്യാപ്തത് കൈവരിക്കുമെന്നും അദ്ദേഹം ബജറ്റിൽ പറഞ്ഞു. ക്ഷീരകർഷക ക്ഷേമ പെൻഷൻ 500 രൂപയിൽ നിന്ന് 750 രൂപയാക്കി വർധിപ്പിച്ചു കൊണ്ടും നടപടികൾ കൈക്കൊണ്ടതായി അറിയിച്ചു.

ക്ഷീര മേഖലയുടെ വികസനത്തിനായി 92.5 കോടിയും കൃഷിക്ക് 764.21 കോടിയും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ക്ഷീര സഹകരണ സംഘങ്ങൾക്ക് 24 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കാലിത്തീറ്റ സബ്‌സിഡിക്ക് 13.5 കോടി, എറണാകുളത്ത് ക്ഷീരഗ്രാമ പദ്ധതിക്ക് 50 ലക്ഷം, വെറ്ററിനറി ആൻഡ് ആനിമൽ സയന്റ്‌സ് സർവകലാശാലയ്ക്ക് 50 കോടി, കന്നുകുട്ടി പരിപാലനത്തിൽ 58 കോടി തുടങ്ങിയവയാണ് ബജറ്റിൽ ക്ഷീരമേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ.

മൃഗസംരക്ഷണത്തിന് 290 കോടിയും നീക്കിവെയ്ക്കും. നീര ഉത്പാദനത്തിൽ 5 കോടി, വിഷരഹിത പച്ചക്കറി പദ്ധതിക്ക് 74.3 കോടി, മണ്ണ്ജല സംരക്ഷണത്തിന് 90.25 കോടി, സുസ്ഥിര നെൽകൃഷി വികസനത്തിന് 27 കോടി, ഹൈടെക് അഗ്രി വികസനത്തിന് 2.7 കോടി എന്നിവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ചെന്നിത്തലയിൽ അഗ്രി പോളിടെക്‌നിക്കാണ് തുടങ്ങുക. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് വിത്തുകൾ സൗജന്യമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

അതിവേഗ റെയിൽപാതയക്കും ലൈറ്റ് മെട്രോയ്ക്കും പച്ചക്കൊടി

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായി കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട്‌സിറ്റി എന്നിവ നടപ്പാക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖംഗത്തിൽ പറഞ്ഞു തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടതായും അദ്ദേഹരം അറിയിച്ചു. ഈ പദ്ധതികൾക്ക് സർക്കാർ പച്ചക്കൊടി നൽകിയതായും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിടാനായി. ഗതാഗതരംഗത്ത് വിപുലമായ പദ്ധതികൾ നടപ്പാക്കി.

ദേശീയ ഗെയിസ് ഏറ്റെടുത്ത് നടത്തിയതിലൂടെ ലോകനിലവാരമുള്ള സ്പോർട്സ് സ്‌റ്റേഡിയവും മറ്റ് നാല് സ്‌റ്റേഡിയവും സ്വന്തമായി. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പറയാൻ കഴിയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് വികസന കുതിപ്പുണ്ടായി. തിരുവനന്തപുരം കാസർകോട് അതിവേഗ റെയിൽ ഇടനാഴി നടപ്പാക്കുമെന്ന് ബജറ്റ് പറയുന്നു. പൊതുമേഖലയിൽ പദ്ധതി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.

ടെക്‌നോപാക്കിന്റെ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയിൽ 150 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയായിരിക്കും നോളജ് സിറ്റി സ്ഥാപിക്കുക. കളമശ്ശേരിയിലെ ഇന്നവേഷൻ സോണിൽ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിനായി 60 കോടി വകയിരുത്തി. യുവജനസംരംഭകപരിപാടിക്ക് 40 കോടി രൂപ നീക്കിവച്ചു. ചെങ്ങന്നൂരിൽ സൈബർ പാർക്ക് ഈ വർഷം തുടങ്ങും. 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ യാഥാർഥ്യമാക്കാനായി. ആലുവ മണപ്പുറത്തേക്ക് പുതുതായി നിർമ്മിക്കുന്ന 100ാമത്തെ പാലം ഈ സാമ്പത്തിക വർഷം തുറന്നുകൊടുക്കും.

എല്ലാ ബിപിഎൽ കുടുംബങ്ങൾക്ക് അരി സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഇനി സൗജന്യമായി അരി ലഭിക്കുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇപ്പോൾ ഒരു രൂപയ്ക്ക് റേഷൻ കടകൾ വഴി നൽകുന്ന അരിയാണ് ഇനി സൗജന്യമായി നൽകുന്നത്. ഇതിന് അധികമായി കണ്ടെത്തേണ്ട 55 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലൂടെ 6.2 ലക്ഷം ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.ജനസമ്പർക്കപരിപാടിയിലൂടെ 158 കോടിയുടെ ധനസഹായം വിതരണം ചെയ്തു. ക്ഷേമപെൻഷനുകൾ 32 ഗുണഭോക്താക്കൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കാൻ കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ശമ്പള പരിഷ്‌കരണത്തോടനുബന്ധിച്ചുള്ള കുടിശിക പണമായി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷൻകാർക്ക് വേണ്ടി ഇൻഷുറൻസ് പദ്ധതി തുടങ്ങി.

സംസ്ഥാനത്തെ കൊള്ളയടിച്ച അന്യസംസ്ഥാനലോട്ടറി അവസാനിപ്പിച്ച് കാരുണ്യലോട്ടറിയിലൂടെ ജീവകാരുണ്യപദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞത് കെ.എം മാണിയുടെ ഭാവനാപൂർണമായ സംഭാവനയാണ്. കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ 1.42 ലക്ഷം രോഗികൾക്ക് സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 540 കോടി രൂപ വിതരണം ചെയ്തു. 10.5 രേഖപ്പെടുത്തിയ 12.31 വളർച്ചാനിരക്ക് നേടാനായി.

കൊച്ചിയിൽ കാൻസർ ആശുപത്രിക്ക് 20 കോടി

പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 100 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളജ് സ്റ്റാഫ് പാറ്റേൺ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ നിലനിർത്തുകയുള്ളൂ.
ഹരിപ്പാട് പുതിയ നഴ്‌സിങ് കോളജ് തുടങ്ങും. കൊച്ചിയിൽ ആരംഭിക്കുന്ന കാൻസർ ആശുപത്രിക്കായി 20 കോടി നീക്കിവച്ചിട്ടുണ്ട്.

കുതിരവട്ടം ആശുപത്രിക്കായി 30 കോടി വകയിരുത്തി. ഇടുക്കി,മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാൻ 10 കോടി. മണ്ണാർക്കാട് വനിതാ പോളി ടെക്‌നിക് ആരംഭിക്കും. എറണാകുളം മഹാരാജാസിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ കോളജാക്കും. 100 വർഷം പൂർത്തിയാക്കിയ എയിഡഡ് കോളജുകൾക്ക് ഒരു കോഴ്‌സ് കൂടി അനുവദിക്കും. ഒരു കോളേജുമില്ലാത്ത പിന്നോക്ക വിഭാഗങ്ങൾക്ക് കോളേജ് അനുവദിക്കും.

10 കോളേജുകളെ സെന്റർ ഓഫ് എക്‌സലൻസായി ഉയർത്തും. ജലഗതാഗതം വഴി കൊണ്ടുപോകുന്ന ഒരു ടൺ ചരക്കിന് ഒരു കിലോമീറ്ററിന് 1 രൂപ സബ്‌സിഡി നൽകും. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ അനന്ത എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ,കിടപ്പിലായവർ, മാനസിക വെല്ലുവിളികളുള്ളവർ, തീവ്രമാനസിക രോഗികൾ എന്നിവർക്ക് മരുന്ന് ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കാൻ കനിവ് എന്ന പേരിൽ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് അദ്ദേഹം ബജറ്റിൽ പ്രഖ്യാപിച്ചത്. കനിവ് പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആശാവർക്കർമാർക്ക് 1000 രൂപ വേതനവും അദ്ദേഹം പ്രഖ്യാപിച്ചു.

അഞ്ച് വർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ വിധവാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. ഇത്തരത്തിലുള്ള സ്ത്രീകളുടെ കുട്ടികളെ അനാഥരായ കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്‌നേഹപൂർവം പദ്ധതിയുടെ പരിധിയിൽപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 75 വയസിന് മുകളിലുള്ളവരുടെ വാർധക്യ പെൻഷൻ 1000 ത്തിൽ നിന്ന് 1500 ആക്കി ഉയർത്തി. അനാഥരായ കുട്ടികൾക്ക് സഹായം നൽകുന്ന സ്‌നേഹപൂർവം പദ്ധതിക്ക് 18 കോടി രൂപയും വകയിരുത്തി. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീകൾ, ഭർത്താവുപേക്ഷിച്ച സ്ത്രീകൾ, വിധവകൾ എന്നിവരുടെ ഭവന നിർമ്മാണ പദ്ധതിക്കായി 31 കോടി നൽകുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ: 

ധനക്കമ്മി 9897 കോടി, റവന്യൂ ചെലവ് 99990 കോടി

കേരളം വളരുന്നു, രാജ്യത്തിന് മാതൃക
കൃഷിക്ക് 764.21 കോടി
സ്മാർട്ട് സിറ്റിയും കൊച്ചി മെട്രോയും യാഥാർത്ഥ്യമാകും
നാളികേര വികസന പദ്ധതിക്കായി 45 കോടി
തിരുവനന്തപുരത്തും കൊച്ചിയിലും ലൈറ്റ് മെട്രോ വരും
എല്ലാ വീടുകളിലും അടുക്കളതോട്ടം ഉണ്ടാക്കാൻ സഹായം
നെൽകൃഷി വികസനത്തിന് 35 കോടി
വയനാട് പാക്കേജിന് 47 കോടി, കാസർകോട് പാക്കേജിന് 87 കോടി
അടിസ്ഥാന സൗകര്യ വികസനത്തിന് 17 പദ്ധതികൾ
കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും യാഥാർത്ഥ്യമാക്കും
വിഷരഹിത രപച്ചക്കറി പദ്ധതിക്ക് 74 കോടി
ക്ഷീരവികസന പദ്ധതിക്കായി അധിക സഹായം
ചിറ്റൂരിൽ കാർഷിക കോളേജ്
തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം
മൃഗസംരക്ഷണത്തിന് 290 കോടി
ക്ഷീര വികസനത്തിന് 92 കോടി
നീര ഉൽപ്പാദനത്തിന് സബ്‌സിഡി നൽകാൻ അഞ്ച് കോടി
കാലിത്തീറ്റ സബ്‌സിഡി 13.51 കോടി
തേങ്ങാ സംഭരണത്തിന് 20 കോടി
മത്സ്യവികസനത്തിന് 165.8 കോടി
വനം വികസനത്തിനായി 210 കോടി
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് 35 കോടി
കർഷകരിൽ നിന്നും കിലോയ്ക്ക് 150 രൂപയ്ക്ക് റബർ സംഭരിക്കും
ഹൈടെക് അഗ്രികൾച്ചറിന് 2.7 കോടി രൂപ
വയനാട്, ഇടുക്കി പാക്കേജിനായി തുക വകയിരുത്തി
ശബരിമല വികസനത്തിന് 40 കോടി
ഗ്രാമീണ വികസനത്തിന് 4045 കോടി രൂപ
ചെറുകിട വികസനത്തിന് 125 കോടി രൂപ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ 100 കോടി
അതിവേഗ റെയിൽവേ പദ്ധതിക്ക് അംഗീകാരം
പൊതുമേഖലയിൽ പദ്ധതി നടപ്പിലാക്കും
വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ തുക വകയിരുത്തി
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് 100 കോടി
ഗ്വാളിയോർ റയോൺസിന്റെ ഭൂമി പിപിപി മാതൃകയിൽ ഉപയോഗിക്കും
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹൈസ്പീഡ് ബ്ലോഡ്ബാൻഡ് കണക്ടിവിറ്റി
സ്റ്റാർട്ട് അപ്പ് പദ്ധതികൾ ഇന്ത്യക്ക് മാതൃക

തിരുവനന്തപുരതത് നോളജ് സിറ്റി
അടുത്തവർഷം ആയിരം സ്റ്റാർട്ടപ്പുകൾ
ബാണാസുര സാഗർ പദ്ധതി മോഡൽ സോളർ പദ്ധതികൾ വ്യാപിപ്പിക്കും
പട്ടത്തും പേരൂർക്കടയിലും അണ്ടർപാസുകൾ
ഒരു വീട്ടിൽ 9 വാട്ടിന്റെ എൽഇടി ബൾബുകൾ സൗജന്യം

ഹൈവേ വികസനത്തിന് 26 കോടി
എംഎൽഎ ഫണ്ടിന് 141 കോടി
കേരള നദീതട അതോരിറ്റിക്കായി പദ്ധതി
കാസർകോട്് -കോവളം ജലപാതയ്ക്ക് സാധ്യതാ പഠനം
യുവസംരംഭകരെ സഹായിക്കാൻ 12 കോടി
കയർ മേഖലയ്ക്ക് 117 കോടി രൂപ
അങ്കമാലിയിൽ വനിതാ സംരംഭകർക്ക് സോൺ
കുടുംബശ്രീയ്ക്ക് 130 കോടി

ആലുവയിൽ പെരിയാർ റെയിൽവേ മേൽപാലത്തിന് 30 കോടി
കെ.എസ്ടി..പി രണ്ടാം ഘട്ടത്തിന് 522.97 കോടി
ജില്ലാ റോഡുകളുടെ വികസനത്തിന് 75 കോടി
ആറ്റിങ്ങലിൽ ഭൂമി ഏറ്റെടുക്കാതെ റോഡിന് വീതി കൂട്ടും
സീപോർട്ട്എയർപോർട്ട് റോഡ് മൂന്നാം ഘട്ടം ഈ വർഷം. സ്ഥലമേറ്റെടുക്കൽ 100 കോടി
റോഡ് നിർമ്മാണത്തിന് 1206.1 കോടി
ചെല്ലാനത്ത് മത്സ്യബന്ധന തുറമുഖത്തിന് 10 കോടി
കടൽ വഴിയുള്ള ചരക്കുനീക്കത്തിന് സാഗർമാല പദ്ധതി
മലയോര വികസനത്തിന് 130 കോടിയുടെ പദ്ധതി
കപ്പൽ ഗതാഗതത്തിന് തുറമുഖ വികസനത്തിന് 76.5 കോടി
അങ്കമാലിയിൽ തുണിഫാക്ടറി ആരംഭിക്കും. 3000 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും

തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് 19 കോടിടൂറിസം രംഗത്ത് 24 പുതിയ പദ്ധതികൾ. 390.57 കോടി
കോട്ടയം കോടിമത മൊബിലിറ്റി ഹബിന് 5 കോടി
എയർകേരള പദ്ധതി ആരംഭിക്കാൻ 10 കോടി
കാസർഗോഡ് ജില്ലയിൽ സോളാർ പാർക്ക് ഈ വർഷം പൂർത്തിയാക്കും
കെ.എസ്.ആ.ർടി.സിക്ക് സി.എ.ൻജി ബസുകൾ
ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഫ്‌ലൈഓവറുകൾ
തൃപ്പൂണിത്തുറ?വൈക്കം റോഡ് നാലുവരിയാക്കും
ശബരിമലകളമശേരി റോഡിന് 25കോടി
കൊച്ചി അറ്റ്‌ലാന്റിസിൽ ഫ്‌ളൈ ഓവർ നിർമ്മിക്കും
പാലാ-ഏറ്റുമാനൂർ പാത നാലുവരിയാക്കുംപ്രമേഹം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ഇൻസുലിൻ ഫണ്ട്
സെറിബ്രൽ പൾസി ബാധിച്ച കുട്ടികൾക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും.
ഡയാലിസിസ് സെന്ററുകൾക്കായി 10 കോടി
ഭിന്നശേഷിക്കാർക്കായി ഗവേഷണ സ്ഥാപനം
പ്രഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന അന്ധരായ വിദ്യാർത്ഥികൾക്കായി സൗജന്യ ലാപ്‌ടോപ്പ്
ഓട്ടിസം,സെറിബ്രൽ പൾസി രോഗമുള്ള കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും സഹായത്തിനായി 34.82 കോടി
എൻഡോസൾഫാൻ ദുരിതബാധിതർക്കായി 10 കോടി
കിടപ്പിലായി വീട്ടിൽ തന്നെ ചികിത്സയിലുള്ളവരുടെ സഹായികൾക്കുള്ള സഹായം വർധിപ്പിച്ചു
ആശാകിരണം പദ്ധതിക്കായി 32 കോടി
പട്ടിക ജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിനായി 50 കോടി
പട്ടിക ജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി 350 കോടി
കാൻസർ ബാധിതരായ പട്ടിക ജാതിക്കാർക്ക് പരിപൂർണ സൗജന്യ ചികിത്സ
വിധവകൾ, അവിവാഹിതരായ അമ്മമാർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് തൊഴിൽ കണ്ടെത്താൻ 16 കോടി
ബീഡിത്തൊഴിലാളികൾക്കായി പദ്ധതി, ബീഡി നികുതിയിൽ നിന്ന് ലഭിക്കുന്ന നികുതിയുടെ ഒരു ശതമാനം ഇതിനായി നീക്കിവെക്കും
അന്ധർ ഉപയോഗിക്കുന്ന വിവിധ കെയ്‌നുകൾക്കുള്ള നികുതി പൂർണായും എടുത്ത് കളഞ്ഞു
കാരുണ്യ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി വിൽക്കുന്ന ജീവൻ രക്ഷാ മരുന്നുകൾക്ക് വാറ്റ് നികുതി ഒഴിവാക്കി
ലോട്ടറി തൊഴിലാളികളുടെ മക്കളുടെ ബിരുദാനന്തര പഠനം വരെ ഫീസ് ഇനത്തിൽ ചെലവാതുന്ന തുക റീ ഇംപേഴ്‌സെന്റായി നൽകും

വൈദ്യുതി ബോർഡിന് 1622 കോടി രൂപ
എറണാകുളം മഹാരാജാസ് കോളേജിനെ ഡിജിറ്റൽ കോളേജാക്കും
ശ്രീനാരായണ മ്യൂസിയം ശിവഗിരിയിൽ സ്ഥാപിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP