Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയലളിതക്ക് നാല് വർഷം തടവുശിക്ഷയും നൂറ് കോടി പിഴയും; മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമായി; ജാമ്യം ലഭിക്കില്ല, ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും; അഴിമതിക്കേസിൽ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി

ജയലളിതക്ക് നാല് വർഷം തടവുശിക്ഷയും നൂറ് കോടി പിഴയും; മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമായി; ജാമ്യം ലഭിക്കില്ല, ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും; അഴിമതിക്കേസിൽ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാല് വർഷത്തെ തടവിന് ശിക്ഷിച്ചു. ബാംഗ്ലൂർ പ്രത്യേക കോടതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. വിധിയോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യയാക്കപ്പെട്ടു. എംഎൽഎ സ്ഥാനവും നഷ്ടമായി. നാല് വർഷത്തെ ശിക്ഷയ്ക്ക് പുറമേ പ്രതികൾക്ക് നൂറ് കോടിരൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കോടതി വിധിയോടെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട സ്ഥാനം നഷ്ടമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി ജയലളിത.

മൂന്നു വർഷത്തിൽ കൂടുതൽ ആയതിനാൽ തന്നെ ജാമ്യം നൽക്കാൻ ഈ കോടതിക്ക് അർഹതയില്ല, അതിനാൽ ഇന്ന് തന്നെ ജയലളിതയെ കസ്റ്റഡിയിൽ എടുത്ത് ഇന്ന് തന്നെ ജയിലിൽ അടയ്ക്കും. നാളെ മുതൽ ഒക്ടോബർ അഞ്ചു വരെ ദസ്‌റ ആഘോഷങ്ങൾ പ്രമാണിച്ച് കോടതി അവധിയായതിനാൽ തന്നെ ജാമ്യാപേക്ഷ അതിന് ശേഷം മാത്രമെ സമർപ്പിക്കാനാവൂ.

ജയലളിതയുടെ അടുത്ത കൂട്ടുകാരി വി കെ ശശികലയും ദത്തുപുത്രൻ വി എൻ സുധാകരനും ശശികലയുടെ ബന്ധു ഇളവരശിയും കേസിലെ പ്രധാന പ്രതികളാണ്. ഇവർക്കും കോടതി നാല് വർഷത്തെ ശിക്ഷ വിധിച്ചു. പരപ്പന അഗ്രഹാര കോടതിയിലെ ജഡ്ജി ജോൺ മൈക്കൽ കുൻഹയാമ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. ജയലളിതയെ എട്ടുവർഷം തടവിന് ശിക്ഷിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമത്തിന് സുപ്രീം കോടതി നൽകിയ പുനരാഖ്യാനപ്രകാരം, ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾ സ്ഥാനം വഹിക്കാൻ അയോഗ്യരാകും. ഈ വിധിയാണ് ജയലളിതയ്ക്ക് അധികാരത്തിൽ തുടരാൻ വിഘാതമായത്. വിധിക്കെതിരെ അപ്പീൽ പോയാലും ഹൈക്കോടതിയോ സുപ്രീംകോടതിയോ കുറ്റവിമുക്തയാക്കുന്നതു വരെ ജയലളിതയ്ക്ക് അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരും. പാവ മുഖ്യമന്ത്രിയെ വച്ച് ഭരണം തുടരാമെങ്കിലും ആറു വർഷത്തേക്ക് മത്സരിക്കുന്നതിനും ജയലളിതയ്ക്ക് വിലക്കുണ്ടാകും എന്നതും തിരിച്ചടിയാണ്.

പതിനെട്ട് വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66 കോടിയിലധികം രൂപ സമ്പാദിച്ചെന്നാരോപിച്ചാണ് കേസ്. രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് ജയലളിത കോടതിയിൽ പറഞ്ഞു.

കോടതി വിധി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. 2001ൽ താൻസി ഭൂമിയിടപാട് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെതുടർന്ന് ജയലളിത മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറി നിന്നിരുന്നു.

1996ൽ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനാണ് കേസ് ഫയൽ ചെയ്തത്. ജനതാപാർട്ടി നേതാവായിരുന്ന ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് നൽകിയത്. വിചാരണ നടപടികളെ സർക്കാർ സ്വാധീനിച്ചേക്കാമെന്ന് കാണിച്ച് ഡിഎംകെ നേതാവ് അൻപഴകൻ നൽകിയ ഹർജിയിന്മേൽ 2003ൽ സുപ്രീംകോടതി ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽനിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി.

രണ്ട് ദശകങ്ങൾക്ക് മുമ്പ് ജയലളിത സമ്പാദിച്ചത് 66.5 കോടി രൂപയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കം 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിതയുടെ പേരിലുണ്ടെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ സാരികളും ചെരുപ്പുകളുമൊക്കെ തനിക്ക് സിനിമയിൽ അഭിനയിച്ചപ്പോൾ ലഭിച്ചതെന്നായിരുന്നു ജയലളിതയുടെ പ്രതികരണം.

കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ സഹകരണത്തോടെ 6000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബംഗളൂരുവിൽ വിന്യസിച്ചത്. കർണാടകതമിഴ്‌നാട് ബസ് സർവീസുകൾ നിർത്തിവച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സർവീസുകളെല്ലാം നിർത്തിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചു. കടകൾ അടപ്പിച്ച എഐഎഡിഎംകെ പ്രവർത്തകർ റോഡുകളും ഉപരോധിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരും ജയലളിതയുടെ അടുത്ത അനുയായികളും രണ്ടാഴ്ചയായി ബംഗളൂരുവിലുണ്ടായിരുന്നു. ജയലളിത രാവിലെ പത്തുമണിയോടെയാണ് ബംഗളൂരുവിൽ എത്തിയത്.

രാവിലെ പതിനൊന്നോടെ വിധി പ്രഖ്യാപിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കോടതി നടപടികൾ നീളുകയായിരുന്നു. എഐഎഡിഎംകെ എംഎൽഎമാർ അടക്കമുള്ളവർ കോടതിയുടെ പുറത്ത് രാവിലെ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ മുമ്പെങ്ങും കാണാത്ത സുരക്ഷാസംവിധാനമാണ് ബംഗളൂരുവിൽ ഒരുക്കിയത്. മാദ്ധ്യമപ്രവർത്തകർക്കും കോടതിവളപ്പിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

വിധി പ്രഖ്യാപനംവരുംമുമ്പുതന്നെ കോടതിക്ക് മുമ്പിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയിരുന്നു. ഡിഎംകെ കെട്ടിച്ചമച്ചതാണ് കേസ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, കരുണാനിധിയുടെ വീട്ടിൽ ഡിഎംകെ പ്രവർത്തകർ ആഹ്ലാദപ്രകടനവും നടത്തി.

കനത്ത സുരക്ഷയാണ് തമിഴ്‌നാട്ടിലും ഒരുക്കിയിരിക്കുന്നത്. പ്രധാനകേന്ദ്രങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ പല കേന്ദ്രങ്ങളിലും വിധി പ്രഖ്യാപനത്തിനുമുമ്പ് തന്നെ പ്രതിഷേധങ്ങൾ നടന്നു. പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുമെന്ന വിവരത്തെത്തുടർന്ന് എഐഎഡിഎംകെ പ്രവർത്തകരെ കർണാടക അതിർത്തിയിൽ പൊലീസ് തടഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ എതിരാളികളെയെല്ലാം തറപറ്റിച്ച് മുന്നേറുമ്പോഴാണ് ജയലളിതയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി നേരിടേണ്ടി വന്നത്. വിധി ജയലളിതയ്ക്ക് എതിരായതോടെ ലഭിച്ച അവസരം മുതലെടുക്കാനുള്ള നീക്കമാണ് കരുണാനിധിയുടെ ഡിഎംകെ നടത്തുന്നത്. ബിജെപിയും ഈയവസരത്തിൽ ഒരു കൈ നോക്കാനുറച്ച് രംഗത്തുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ വീഴ്ച മുതലെടുത്ത് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP