Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികേഷ് കുമാറിന് അഴീക്കോടും എം കെ കണ്ണന് തൃശ്ശൂരും നൽകാൻ ധാരണയായി; കാഞ്ഞിരപ്പള്ളി കൂടി ചോദിച്ച് കെ ആർ അരവിന്ദാക്ഷൻ; എ കെജി സെന്ററിൽ എത്തി റിപ്പോർട്ടർ മേധാവി സിഎംപിയുടെ സീറ്റുറപ്പിച്ചത് ഇങ്ങനെ

നികേഷ് കുമാറിന് അഴീക്കോടും എം കെ കണ്ണന് തൃശ്ശൂരും നൽകാൻ ധാരണയായി; കാഞ്ഞിരപ്പള്ളി കൂടി ചോദിച്ച് കെ ആർ അരവിന്ദാക്ഷൻ; എ കെജി സെന്ററിൽ എത്തി റിപ്പോർട്ടർ മേധാവി സിഎംപിയുടെ സീറ്റുറപ്പിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെലബ്രിറ്റികളെ സ്ഥാനാർത്ഥികളാക്കി നഷ്ടപ്പെട്ടു പോയ സീറ്റുകൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും ഇടതു മുന്നണിയും. ഇതിന്റെ ഭാഗമായാണ് എം വി രാഘവന്റെ മകനും റിപ്പോർട്ടർ ചാനൽ എം ഡിയുമായ എം വി നികേഷ് കുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി ഒരുങ്ങുന്നത്. നഷ്ടപ്പെട്ട് പോയ അഴീക്കോട് സീറ്റ് തിരിച്ചു പിടിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ നികേഷിനെ പൊതു സമ്മത സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കാനാണ് സിപിഐ(എം) പദ്ധതി. ഇങ്ങനെ സീറ്റു ചർച്ചയുടെ ഭാഗമായാണ് നികേഷ് കഴിഞ്ഞ ദിവസം എ കെ ജി സെന്ററിലെത്തി ചർച്ച നടത്തിയത്.

ചർച്ചയിൽ ചില ധാരണകൾ ഉരുത്തിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. സിഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് പകരം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാകും നികേഷ് മത്സരിക്കാൻ ഇറങ്ങുക എന്നാണ് അറിയുന്നത്. എന്നാൽ, നികേഷിന്റെ സ്ഥാനാർത്ഥിത്വം സിഎംപിയുടെ പട്ടികയിൽപെടുത്തുകയും ചെയ്യു. തൃശ്ശൂർ ജില്ലയിലെ ഒരു സീറ്റ് സിഎംപി നേതാവ് എം കെ കണ്ണന് നൽകുകയും ചെയ്യും. ഇങ്ങനെ രണ്ട് സീറ്റുകളാണ് ഇടതുമുന്നണി ചോദിച്ചത്. എന്നാൽ, കാഞ്ഞിരപ്പള്ളി സീറ്റു കൂടി വേണമെന്ന് കെ ആർ അരവിന്ദാക്ഷൻ ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യത്തിന് മുന്നണി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അരവിന്ദാക്ഷന് ഇക്കാര്യത്തിൽ പിണക്കമുണ്ട്. സിഎംപി സ്ഥാനാർത്ഥിയായി മത്സരിക്കാതെ എൽഡിഎഫ് സ്വതന്ത്രകാനാനുള്ള നീക്കത്തോടും അരവിന്ദാക്ഷന് താൽപ്പര്യക്കുറവുണ്ടെന്ന സൂചനയുണ്ട്.

അഴീക്കോട് മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സാധിക്കുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. എം വി രാഘവനെ എതിർക്കുന്ന സിപിഐ(എം) അണികൾക്ക് പക്ഷ, നികേഷിനോട് അത്രയ്ക്ക് എതിർപ്പില്ല. മാത്രവുമല്ല, സിഎംപിയുടെ ലേബലിൽ നിന്നും മാറി സിപിഐ(എം) സ്വതന്ത്രനായി എത്തുന്നതോടെ വിജയസാധ്യത വർദ്ധിക്കുമെന്നാണ് പൊതു വിലയിരുത്തൽ. അടുത്തകാലത്തായി സിപിഐ(എം) അനുകൂല വാർത്തകൾ മാത്രമാണ് റിപ്പോർട്ടർ ചാനൽ വഴി പുറത്തുവന്നത്. മാത്രവുമല്ല, ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കിയ വിധത്തിലുള്ള വാർത്തകളും സംപ്രേഷണം ചെയ്തു. ഇതെല്ലാം പാർട്ടിക്ക് അവസരം നൽകുന്നതായിരുന്നു എന്നതാണ് സിപിഐ(എം) കരുതുന്നത്. മാത്രവുമല്ല, നികേഷിനെ സ്ഥാനാർത്ഥിയാക്കിയാൽ ചാനലിന് അനുകൂലമായി വാർത്ത നൽകുന്ന മാദ്ധ്യമത്തെ ലഭിക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ നിർബന്ധപ്രകാരമാണ് ഇടതു സ്വതന്ത്രനാകാൻ നികേഷ് തയ്യാറായതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തിയത് തന്നെ കോടിയേരിയുടെ നിർബന്ധപ്രകാരമായിരുന്നു. സിഎംപി സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയതെങ്കിലും സ്വതന്ത്രനാകണമെന്നാണ് കോടിയേരിയും നേതാക്കളും നിർദ്ദേശിച്ചത്. സിപിഐ(എം) അണികളെ വിശ്വാസത്തിൽ എടുക്കാൻ അതാണ് നല്ലതെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. ഇത് പ്രകാരമുള്ള നിർദ്ദേശം നികേഷ് സമ്മതിച്ചു എന്നുമാണ് അറിയുന്നത്.

അതേസമയം അഞ്ച് സീറ്റുകളാണ് സിഎംപി എൽഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംപി സംസ്ഥാന സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ, നികേഷ് കുമാർ എന്നിവർക്കുവേണ്ടി രണ്ട് സീറ്റ് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. നികേഷിന് അഴീക്കോടും അരവിന്ദാക്ഷന് കോട്ടയം കാഞ്ഞിരപ്പള്ളിയുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ രണ്ടുപേരും ജയിച്ചാൽ മുതിർന്നനേതാവ്, പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ അരവിന്ദാക്ഷന് മന്ത്രിസ്ഥാനം നൽകേണ്ടിവരുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ, അരവിന്ദാക്ഷന് സീറ്റ് നൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതേസമയം എം കെ കണ്ണനെ സ്ഥാനാർത്ഥിയാക്കാൻ സമ്മതവും അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ അരവിന്ദാക്ഷൻ മത്സരിക്കാതെ വരികയും നികേഷ് കുമാരും കണ്ണനും മത്സരിച്ച് വിജയിക്കുകയും ചെയ്താൽ നികേഷ് മന്ത്രിയാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, എംഎൽഎ സ്ഥാനത്തിന് അപ്പുറത്തേക്കൊന്നും ചിന്തിക്കേണ്ടെന്നാണ് നേതാക്കൾ ഇപ്പോൾ പറയുന്നത്. ഒരുപക്ഷേ, സിപിഐ(എം) സ്വതന്ത്രനായി മത്സരിച്ച് തോറ്റാൽ തന്നെയും വീണ്ടും അവസരങ്ങൾ നികേഷിനെ തേടി എത്തിയേക്കുമെന്നുമാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP