Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസ്ഥാന്തരങ്ങൾ: മുരളി ഗോപിയുടെ കഥകൾ

അവസ്ഥാന്തരങ്ങൾ: മുരളി ഗോപിയുടെ കഥകൾ

ഷാജി ജേക്കബ്

 'മനുഷ്യനെക്കാൾ ശക്തി മനുഷ്യാവസ്ഥകൾക്കാണ് എന്നു തോന്നുമ്പോഴൊക്കെ ഒരു പേനയും കുറച്ചു കടലാസുമെടുത്ത് താൻ എഴുതാനിരിക്കു'മെന്ന് 'മുരളി ഗോപിയുടെ കഥകൾ'ക്കുള്ള ആമുഖത്തിൽ കഥാകൃത്ത് രേഖപ്പെടുത്തുന്നുണ്ട്. നോവാണ് കഥയുടെ ഉറവിടം എന്ന തിരിച്ചറിവും മുരളിക്കുണ്ട്. അങ്ങനെ, തന്നെക്കാൾ ശക്തിയുള്ള തന്റെ അവസ്ഥകളുടെ ആഖ്യാനം നിർവഹിക്കുന്ന, നോവിൽ നിന്നുറവെടുക്കുന്ന, പതിനെട്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പതിനേഴുവയസ്സു മുതൽ മുരളി രചിച്ച ഈ കഥകൾ സമകാല മലയാള ചെറുകഥയുടെ കലയും സൗന്ദര്യരാഷ്ട്രീയവും വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ ഒരു സാഹിത്യസംരംഭമാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ മലയാള ചെറുകഥയുടെ ഭാവുകത്വപരിണാമങ്ങളെ സൂക്ഷ്മവും മൗലികവുമായി പിൻപറ്റുന്നവയാണ് ഈ രചനകൾ മിക്കതും. ആഗോളവൽക്കരണത്തിനും സോവിയറ്റ് യൂണിയന്റെ തകർച്ചക്കുമൊപ്പം പിറന്നുവീണ മലയാളത്തിലെ ആധുനികാനന്തര കഥയുടെ താരസ്വരങ്ങളിലൊന്നായി മുരളി മാറുന്നതെങ്ങനെയാണ്? ഭാഷയിൽ, ആഖ്യാനത്തിൽ, രാഷ്ട്രീയവിചാരത്തിൽ, വ്യക്തി-സമൂഹബോധങ്ങളിൽ ഒക്കെ മുരളി സ്വീകരിക്കുന്ന കഥനകലയുടെ സൗന്ദര്യശാസ്ത്രം അടിസ്ഥാനപരമായിത്തന്നെ സിനിമാറ്റിക്കാണ്-പ്രമേയം, അവതരണം, ബിംബകല്പനകൾ, ശൈലി, വിനിമയം, ഭാഷണം.... എന്നിങ്ങനെ ഓരോ തലത്തിലും ഇതു പ്രകടവുമാണ്. സിനിമയെ ചെറുകഥയുടെ ശരീരവും ആത്മാവുമായി വിവർത്തനം ചെയ്യുന്നതിൽ ഇത്രമേൽ തീക്ഷ്ണവും നിരന്തരവുമായ ജാഗ്രത പ്രകടിപ്പിക്കുന്ന മറ്റൊരെഴുത്തുകാരൻ മലയാളത്തിലില്ല.

മനുഷ്യാവസ്ഥകളാണ് മുരളിയുടെ കഥകളെ നിർണയിക്കുന്ന പ്രധാന ഘടകം എന്നു സൂചിപ്പിച്ചു. ഏതുതരം മനുഷ്യാവസ്ഥകൾ എന്നതാണ് മുഖ്യം. ആഖ്യാനത്തിൽ അപാരമായ നിസംഗത പാലിച്ചും അനുഭവങ്ങളെ തികച്ചും അകാല്പനികമായവതരിപ്പിച്ചും ആൺ-പെൺ ബന്ധങ്ങളെയോ പിതാ-പുത്ര ബന്ധങ്ങളെയോ ആവിഷ്‌ക്കരിക്കുന്ന പൊതുധാരയിൽനിന്നു (മിക്ക കഥകളിലും) മാറിനടന്നും കുടുംബത്തിലും സമൂഹത്തിലും പ്രസ്ഥാനത്തിലും ആൾക്കൂട്ടത്തിലും ജീവിതത്തിൽതന്നെയും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ/വ്യക്തികളെ അവരുടെ അതിനിന്ദ്യവും സങ്കടഭരിതവുമായ നരാവസ്ഥകളിൽനിന്നു കണ്ടെടുക്കുകയാണ് മുരളിയുടെ രീതി. പൊതുവെ രണ്ടു കാലഘട്ടത്തിൽ പിറന്നവയാണ് ഈ കഥകൾ. 1990കളിലും പുതിയ നൂറ്റാണ്ടിലും എഴുതപ്പെട്ടവ. '90കളിലെഴുതപ്പെട്ട കഥകൾക്കുള്ള സാമാന്യസ്വഭാവം അവയിലെ സറിയൽ ഭാവനയുടെ സമ്പന്നതയാണ്. 2000നു ശേഷമെഴുതപ്പെട്ട കഥകളാകട്ടെ, അടിമുടി സറ്റയറിക്കലും. അതിയാഥാർഥ്യമാകട്ടെ, ആക്ഷേപഹാസ്യമാകട്ടെ, ഈ രണ്ടു ഘട്ടത്തിലെ കഥകളും ഏതാണ്ടൊന്നടങ്കം അവയുടെ ആഖ്യാനകലയിൽ സിനിമാറ്റിക്കാണ്. മുരളി ഗോപിയുടെ ഏറ്റവും അടിസ്ഥാനപരമായ സാംസ്‌കാരിക മൂലധനവും ആധുനികതയുടെ ഈ മാന്ത്രിക കലയാണല്ലോ. ചുരുക്കം ചില 'നീണ്ട'-കഥകളൊഴിച്ചുനിർത്തിയാൽ മുരളിയുടെ കഥാലോകത്തുള്ള ഭൂരിപക്ഷം രചനകളും തികച്ചും 'ചെറിയ' കഥകളുമാണ്. ഒരു ഒറ്റ സീൻ സിനിമപോലെ.

വി.കെ.എന്നും വിജയനും നന്നായി സ്വാധീനിച്ചിട്ടുണ്ട് ചെറുകഥാകൃത്തെന്ന നിലയിൽ മുരളിയെ. ഒരു പോസ്റ്റ്‌മോഡേൺ വി.കെ.എൻ-വിജയൻ ടച്ച്. വിശേഷിച്ചും 'ട്രാജി-കോമിക് പൊളിറ്റിക്കൽ സറ്റയറുകളുടെ' ഭാവനയിൽ. എന്നാൽ വി.കെ.എന്നിന്റെയോ വിജയന്റെയോ അനുകരണമോ പകർപ്പോ അല്ല നിശ്ചയമായും ഈ കഥകൾ. തീർത്തും നവീനവും ജൈവികവും സ്വതന്ത്രവും സ്വകീയവുമായ ഭാഷയുടെയും ഭാവനയുടെയും കഥനകല മുരളിക്കുണ്ട്. 'പതിനെട്ടുകഥ'കളുടെ ഈ സമാഹാരം ഒന്നടങ്കം അതിനു തെളിവുമാണ്.

ജീവിതത്തിലെന്നപോലെ ആഖ്യാനത്തിലും പ്രകടമാകുന്ന മൂർത്തവും പ്രത്യക്ഷവുമായ 'ദൃക്‌സാക്ഷിത്വ'മാണ് ഈ കഥകളുടെ കലാപരമായ മുഖമുദ്ര. മോഹനിർഭരമായ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണത്തിന്റെ ഒന്നിനൊന്നു ഭിന്നമായ മാതൃകകളാണ് ഓരോന്നും. ഭഗ്നവും വ്യഥിതവുമായ ജീവിതാവസ്ഥകളിലൂടെ മർത്യരൂപങ്ങളെ ഇളംനിറങ്ങളിൽ വരച്ചിടുന്ന ചിത്രകഥയാണ് മുരളിയുടെ കല എന്നുപോലും പറയാം. കടുംനിറങ്ങളുടെ കലാകാരനല്ല മുരളി. നിർമ്മമതയിൽ മുങ്ങിനിവർന്ന്, മരണത്തെയും ദുഃഖങ്ങളെയും നേർക്കുനേർ അഭിസംബോധന ചെയ്യുന്ന രീതിശാസ്ത്രമാണ് മുരളിയുടേത്. ജീവിതത്തിലെ വൈരുധ്യങ്ങളെ നിർവേദത്തോടെ സമീകരിക്കുന്ന കലാനുഭവവും കാലാനുഭവവും. സർഗാത്മകതയുടെ സംഘർഷങ്ങളും വ്യക്തിയുടെ ശിഥിലമായ അവസ്ഥാന്തരങ്ങളുമാവിഷ്‌ക്കരിച്ച 'ആയൂർരേഖ' എന്ന ആദ്യകഥ (1989) മുതൽ മർത്യജന്മത്തിന്റെ വ്യർഥതയെക്കുറിച്ചുള്ള കടംകഥപോലെ എഴുതപ്പെട്ട 'അന്താക്ഷരി' (2014) വരെയുള്ള ഏതുകഥയിലും ഇതിനു മാറ്റമില്ല. സറിയലിസ്റ്റിക്, സറ്റയറിക്കൽ രചനകളിൽ ഒരുപോലെതന്നെ ഇതുപ്രകടമാകും. ആ നിലയിൽ ഈ പുസ്തകത്തിലെ കഥകളെ വിശദീകരിക്കാൻ ശ്രമിച്ചാൽ നമുക്കു ചെന്നെത്താവുന്ന മറ്റൊരു വായനാതലമുണ്ട്. ജീവിതത്തെയും ജീവിതാവസ്ഥകളെയും ഒരേസമയംതന്നെ ചിരിയുടെയും കണ്ണീരിന്റെയും മഴവിൽക്കണ്ണാടിയിൽ പ്രതിഫലിപ്പിക്കുന്നവയാണ് ഒരുവിഭാഗം കഥകൾ. തീർത്തും വിമർശനാത്മകവും പരിഹാസബദ്ധവും ചിലപ്പോഴെങ്കിലും രൂക്ഷമാംവിധം രാഷ്ട്രീയധ്വംസകവുമായ കോമിക് സ്ട്രിപ്പുകളാണ് മറ്റൊരു വിഭാഗം കഥകൾ.

ഒരു നടൻ കരയുന്നു, കുരുക്ഷേത്രത്തിൽ ലഞ്ച് ബ്രേക്കാണ്, കട്ടബൊമ്മൻ-ഒരു ആതംഗവാദിയുടെ ജീവചരിത്രം, തിമിരാപഹാരം, കാഥികന്റെ പണപ്പുര, ശുഷ്ട്ജനഗ്, ആയുർരേഖ, ഓർമക്കായ്, സാൽമനൊല്ലയുടെ സഹയാത്രികൻ, രസികൻസോദനൈ തുടങ്ങിയ കഥകൾ ആദ്യവിഭാഗത്തിൽപ്പെടുന്നു. രചനാകാലത്തിന്റെ വ്യത്യാസമോ സറിയൽ-സറ്റയർ സ്വഭാവമോ ഒന്നും ഇവിടെ ബാധകമല്ല. സുഖദുഃഖസങ്കുലമായ മർത്യജന്മത്തിന്റെ ചോരക്കുഴലുകൾപോലെ പോലെ ജീവൻതുടിക്കുന്നവയാണ് ഓരോ കഥയും.

ഹണിമൂൺ, നാമ-കാരണം, ഒരു സെൽഫൻകൂടി മരിക്കുന്നു, ചോരയിൽ എഴുതിയ ഒരു ഫലിതബിന്ദു, അന്താക്ഷരി, പ്രേതസിനിമ തുടങ്ങിയ കഥകൾ രണ്ടാം വിഭാഗത്തിൽപ്പെടുന്നു. രൂപത്തിന്റെയെന്നപോലെ ആഖ്യാനത്തിന്റെയും ശീഘ്രവും ചടുലവും സൂക്ഷ്മവും ഹ്രസ്വവും മൂർച്ചയുള്ളതുമായ വാൾത്തലവീശലുകളാണ് ഇവയൊന്നടങ്കം.

കഥാപാത്രത്തിനും മനുഷ്യനുമിടയിൽ, അഭിനയത്തിനും ജീവിതത്തിനുമിടയിൽ ദയാരഹിതമായി വഞ്ചിക്കപ്പെടുന്ന ഒരു കലാകാരന്റെ ആത്മനിന്ദയും പകയും കൂടിക്കുഴയുന്ന സന്ദിഗ്ധമായൊരവസ്ഥയാണ് 'ഒരു നടൻ കരയുന്നു' എന്ന കഥയിലുള്ളത്. അഭിനയം ജീവിതമാക്കുന്നവർക്കും ജീവിതം അഭിനയമാക്കുന്നവർക്കുമിടയിൽ മുരളി നീട്ടിവരച്ച ഒരു രക്തരേഖ. കുരുക്ഷേത്രയുദ്ധത്തിനും ക്രിക്കറ്റ് മത്സരത്തിനുമിടയിൽ (സിനിമയ്ക്കും ടെലിവിഷനുമിടയിലും) ഇന്ത്യൻ വീരനായകന്മാർക്കു സംഭവിക്കുന്ന ഐതിഹാസികവും ചരിത്രാത്മകവും വിശ്വാസാധിഷ്ഠിതവുമായ ബിംബപരിണാമങ്ങളുടെ അസാധാരണമായ പാഠവൽക്കരണമാണ് 'കുരുക്ഷേത്രത്തിൽ ലഞ്ച്‌ബ്രേക്കാണ്'. ഒരു എലിയെ വേട്ടയാടുന്ന ഭാര്യാഭർത്താക്കന്മാരുടെ കഥ, വീരപാണ്ഡ്യ കട്ടബൊമ്മന്റെ ഇതിഹാസവുമായി ചേർത്തുവച്ച് ഐറണിയുടെയും പാരഡിയുടെയും പോസ്റ്റ് മോഡേൺ മാതൃക സൃഷ്ടിക്കുന്നു, 'കട്ടബൊമ്മൻ'.

അമ്മയുടെ മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു മകൻ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ജീവചരിത്രമാകുന്നു, 'തിമിരാപഹാരം'. ജീവിതത്തിനും മരണത്തിനുമിടയിൽ, കഥയുടെ പകർന്നാട്ടം കൊണ്ട് സ്വന്തം അസ്തിത്വത്തിന്റെ മൂല്യം നിർണയിക്കുന്ന കലാകാരന്റെ ജീവിതംപോലുള്ള തീവണ്ടിയാത്രയാണ് 'കാഥികന്റെ പണപ്പുര'. ടൈഫോയ്ഡിന്റെ ജ്വരബാധയിൽ ഓർമക്കും മറവിക്കും പ്രജ്ഞക്കും വിഭ്രമങ്ങൾക്കും ബോധത്തിനും അബോധത്തിനുമിടയിൽ ആശുപത്രിക്കിടക്കയിൽ മരണത്തോട് ജീവിതത്തിനു വിലപറയുന്ന കഥയാണ് 'സാൽമനൊല്ല....' ഒരു തിരക്കഥയിൽ സീനുകൾ എഴുതുംപോലെ സ്വച്ഛവും വ്യക്തവും സുതാര്യവുമായി ജീവിതക്കാഴ്ചകൾ അടുക്കിവയ്ക്കുന്ന ഖണ്ഡകാവ്യം. മരണത്തിന്റെ കാലൊച്ച സദാ മുഴങ്ങുന്ന കഥയുടെ ദീർഘോപാഖ്യാനം.
മഹാനടനും തന്റെ അച്ഛനുമായ ഗോപി അഭിനയിച്ച 'ഓർമക്കായ്' എന്ന സിനിമയുടെ കാഴ്ച മുൻനിർത്തി മുരളി എഴുതുന്ന ഒരാത്മകഥാപാഠമാണ് 'ഓർമക്കായ്'. ജീവിതത്തിന്റെ ഒരു ചീന്ത്. കലാകാരൻ എന്ന നിലയിൽ നടനും കഥാകൃത്തും കാഥികനും ശില്പിയും ചിത്രകാരനുമൊക്കെയായി ഭിന്നജീവിതങ്ങൾ പകർന്നാടുന്ന മനുഷ്യന്റെ നോവുകളുടെ കഥാകാരനാണ് പ്രാഥമികമായും മുരളിഗോപി എന്നു തെളിയിക്കുന്ന പല കഥകളിൽ ഏറ്റവും സാന്ദ്രമായ രചനയാണിത്. അങ്ങേയറ്റം വികാരാർദ്രവും വിചാരതീവ്രവുമായ ജീവിതാഖ്യാനത്തിന്റെ പാഠമാതൃകയും. അതീവ ഹൃദ്യമായ അനുഭൂതികളുടെ നിലാവെളിച്ചവും തീപോലെ പൊള്ളിക്കുന്ന വാക്കുകളുടെ ജ്വലനശേഷിയും കൂട്ടിക്കലർത്തിയാണ് മുരളി കഥയെഴുതുന്നത്. 'തിമിരാപഹാരം' എന്ന കഥയുടെ തുടക്കം നോക്കുക:

'വിരലുകളിൽ കട്ടപിടിച്ചുതുടങ്ങിയ സിമന്റ് കഴുകി വൃത്തിയാക്കുമ്പോഴും സുബ്രമണി അമ്മയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു.

ഗൗണ്ടറുടെ കൊട്ടാരത്തിൽനിന്ന് ഇരന്നുവാങ്ങിയ പഴഞ്ചോറുകൊണ്ടു തന്നെ കെട്ടിപ്പൊക്കിയ ആ പാവം സ്ത്രീ. സുബ്രമണിയുടെ മനസ്സിലേക്കു പഴയ കുറെ പകലുകളുടെ ഒഴിഞ്ഞ പാത്രം വച്ചുനീട്ടി.

കോൺട്രാക്ടറുടെ മുന്നിൽച്ചെന്നു കൈനീട്ടുമ്പോൾ അയാൾ നോക്കാതെ പുലമ്പി, 'നൂറ്റിയിരുപത് ഉലുവ, ദേഹം അനങ്ങൂല്ല.... പാണ്ടിപ്പറട്ടകള്...'

അമ്മ മരിക്കാൻ കിടക്കുന്നു എന്ന് അയാളോടു പറഞ്ഞില്ല.

മരണത്തെ കാണണമെങ്കിൽ ജീവിക്കണം.

ജീവിക്കാത്ത മനുഷ്യരാണു ചുറ്റും.

സുബ്രമണിക്ക് അതറിയാമായിരുന്നു.

കരച്ചിൽ വരുന്നത് ഇതാദ്യമായിട്ടല്ല. ഈയിടെയായി വെറുതേ കണ്ണുനിറയുന്നുണ്ട്. പലരും അതു കാണുന്നുണ്ട്. മേസ്തിരിയണ്ണാച്ചി ഇന്നലെ അതുകണ്ടു.

'ഏനഴുകിറേ...?'

ഒരു താരാട്ടുപാട്ട് ഓർത്തുപോയി എന്ന് അയാളോടു പറഞ്ഞില്ല.

താരാട്ടു കേൾക്കണമെങ്കിൽ ഉറങ്ങണം.

ഉറങ്ങാത്ത മനുഷ്യരാണ് ചുറ്റും.

സുബ്രമണിക്ക് അതറിയാമായിരുന്നു.

ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോൾ അമ്മ പണ്ടു പാടിത്തന്ന പാട്ടിന്റെ രണ്ടു വരി ചുണ്ടിലുടക്കി.

'സുഖം സുഖം എന്റ്‌റ് സൊല്ലുവായ്, കിളിയേ....

നീ കേളായ്...

അഹം ബ്രഹ്മമെന്ററിന്താൽ പിൻപ്

ആനന്ദം കിളിയേ...'

ഒരു തണുത്ത കാറ്റ് മനസ്സു കീറി.

ചാറ്റൽമഴ ഉപ്പുതേച്ചു.

അമ്മ.

ജനറൽ ആശുപത്രിയുടെ ആറാം വാർഡ്. ഇന്നലെ കണ്ടപ്പോൾ ഒന്നു ചിരിച്ചു. പിന്നെ ശ്വാസത്തോടൊപ്പം ഏതോ കാണാമല കയറി. ഇന്നു പകൽ ചെന്നുകണ്ടപ്പോൾ മുഖത്തൊന്നു തൊട്ടു. ഉറങ്ങിപ്പോയി.... 'അഹം ബ്രഹ്മമെന്ററിന്താൽ പിൻപ് ആനന്ദം കിളിയേ....'

ഓർമയുടെ മിന്നൽ.

വിയർത്തൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ടു സുബ്രമണി കരിഞ്ഞ പകലിൽനിന്ന് പൊള്ളുന്ന രാത്രിയിലേക്കു നടന്നുകയറി.

കരഞ്ഞിട്ടു കാര്യമില്ല. മരുന്നു വാങ്ങണം.

മുത്താരമ്മന്റെ തിരുനടയിൽച്ചെന്നു കുമ്പിട്ടു.

'എന്നെ കാപ്പാത്തുങ്കോ എണ്ണ് സൊല്ലക്കൂടാത്... കാപ്പാത്തുങ്കോ എന്ന് മട്ടുംതാൻ സൊല്ല്. അമ്മൻ കാപ്പാത്തിടും...' അമ്മ പറഞ്ഞുപഠിപ്പിച്ച ശീലം. എന്നാലും പറഞ്ഞുപോയി, 'എൻ അമ്മാവെ കാപ്പാത്തുങ്കേ...'

ബസ്‌സ്റ്റോപ്പ് അടുക്കുന്നു.

താങ്ങുന്നില്ല. മലവെള്ളപ്പാച്ചിൽപ്പോലെ കണ്ണീര്.

'ആണ്ടവാ...' മുകളിലേക്ക് അറിയാതെ നോക്കിപ്പോയ്. ഇരുട്ടിന്റെ അടുപ്പിൽ വെന്തുമറിയുന്ന കുറെ നക്ഷത്രങ്ങൾ, സുബ്രമണിയെ ചിറഞ്ഞു. ദൈവമെന്നൊന്നില്ല എന്നു തോന്നിത്തുടങ്ങിയ നിമിഷങ്ങളിലൊന്നിൽ പിറകിൽനിന്ന് ആരോ സുബ്രമണിയെ ആഞ്ഞുതള്ളി.

'യാര്?'

'നീയാണോടാ സുബ്രമണി?'

'യാര്? യാര് നീങ്കെ?'

'നെന്റെ തള്ളയ്ക്ക് മരുന്ന് ഒലത്തണോന്നു പറഞ്ഞ് ഇന്നലെ എന്റെയ്യീന്ന് പിടുങ്ങിക്കൊണ്ടുപോയ ഇരുനൂറ് രൂപ എവിടെയാ..?'

'രൂപയാ.... എന്ന സാർ ഇത്...?'

'നായിന്റെ മോനേ...കാശ് താടാ....?'

എന്തോ പറയാൻ ഒരുങ്ങുമ്പോഴേക്കും കുറെ മുഖങ്ങൾ തനിക്കു നേരേ കുരച്ചുകൊണ്ട് അടുക്കുന്നതു സുബ്രമണി കണ്ടു.

'നിന്നു ന്യായം പറയാതെട....?'

സുബ്രമണിക്കു തല കറങ്ങി.

ഏതാണീ കാശ്?

ആരാണീ മനുഷ്യർ?'

വിജയന്റെ കാർട്ടൂൺ കഥകളെ ഓർമ്മിപ്പിക്കുന്ന രണ്ടാം വിഭാഗത്തിലെ രചനകൾ ഏതാണ്ടൊന്നടങ്കം രാഷ്ട്രീയകഥകളുമാണ്. മതവും ചരിത്രവും ദേശീയതയും യുദ്ധവും അധികാരവും കാമവും ക്രോധവും മോഹവും മുക്തിയുമെല്ലാം രാഷ്ട്രീയമായി അപനിർമ്മിക്കപ്പെടുന്ന രചനകൾ. പരിഹാസത്തിന്റെ കത്തിമുനകൊണ്ടുള്ള ചരിത്രത്തിന്റെ പോസ്റ്റുമോർട്ടം. അമ്ലരൂക്ഷതയുള്ള അക്ഷരസംയുക്തം. 'ചോരയിൽ എഴുതിയ ഫലിതബിന്ദു' എന്ന കഥ നോക്കുക.

'ഇതിഹാസങ്ങൾ ജനിക്കും മുൻപേ...

ഈശ്വരൻ ജനിക്കും മുൻപേ...

ബിജെപിക്കാരനും

കമ്യൂണിസ്റ്റുകാരനും

കോൺഗ്രസ്സുകാരനും

കൂട്ടുകാരായിരുന്നു.

സായാഹ്നസവാരിക്ക് ഒരുമിച്ചുപോകുന്ന ശീലവും അവർക്കുണ്ടായിരുന്നു.

അങ്ങനെ, ഒരു സായാഹ്നത്തിൽ, അസ്തമയസൂര്യന്റെ ഓറഞ്ചുനിറത്തിലുള്ള വെയിൽ കമ്യൂണിസ്റ്റുകാരന്റെ ചുവന്ന ഷർട്ടിനെ മെറൂൺ നിറവും ബിജെപിക്കാരന്റെ കാവിഷർട്ടിനെ ചെങ്കല്ലിന്റെ നിറവും കോൺഗ്രസ്സുകാരന്റെ വെള്ള ഷർട്ടിനെ മഞ്ഞനിറവുമാക്കി മാറ്റിയ ആ മനോഹരസായാഹ്നത്തിൽ,  ഗുളികൻ മുകളിൽ നില്ക്കുന്ന നേരത്ത്, ബിജെപിക്കാരൻ ഒരു കാര്യം പറഞ്ഞു.

'ടാ കമ്യൂണിസ്റ്റ്കാരാ... നീ ഇനി മേലിൽ നിന്റെയാ പഴയ വിപ്ലവഗാനം പാടരുത്. അതെടുത്ത് കളഞ്ഞേക്ക്. ഇല്ലെങ്കിലേ... അതുകാരണം നമുക്കു വോട്ട് കിട്ടും'.

പുഞ്ചിരിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരൻ ചോദിച്ചു: 'ഏത് ഗാനം?'

ബിജെപിക്കാരൻ അട്ടഹസിച്ചു. എന്നിട്ട് തുടയിൽ താളമിട്ടുകൊണ്ട് കെ.എസ്. ജോർജിനെ അനുകരിച്ച് ഇങ്ങനെ പാടി.

യുഗങ്ങൾ നീന്തിനടക്കും

ഗംഗയിൽ വിരിഞ്ഞു താമര

മുകുളങ്ങൾ; ഭൂപടങ്ങളിൽ

ഒരിന്ത്യ നിവർന്നു; ജീവിതങ്ങൾ

തുടലൂരിയെറിഞ്ഞു.

പാട്ട് നിർത്തിയശേഷം സുഹൃത്തിന്റെ ഹൃദയത്തിലേറ്റ മുറിവിൽ ഉപ്പുപുരട്ടാനായി 'വിരിഞ്ഞു താമരമുകുളങ്ങൾ' എന്ന് മുദ്രാവാക്യം വിളിക്കുന്ന പോലെ മൂന്നുതവണ ഉറക്കെ വിളിച്ചുപറഞ്ഞു.

കമ്യൂണിസ്റ്റുകാരന്റെ ചോര തിളച്ചു. തന്റെ ദേശീയഗാനത്തെ ആക്രമിക്കാൻ ബിജെപിക്കാരൻ കാട്ടിയ ചങ്കൂറ്റം പൊറുപ്പിക്കാനാവുന്നതല്ല എന്നത് അവന്റെ മനസ്സിനെക്കാൾ കൂടുതൽ കൈകൾക്ക് അറിയാവുന്ന സത്യമായിരുന്നു. അവന്റെ കൈകൾ അവനറിയാതെ, ഇടുപ്പിൽ തിരുകിയ കഠാരയിലേക്ക് നീങ്ങി.

എന്തോ സംഭവിച്ചു.

ഈ കമ്യൂണിസ്റ്റുകാരൻ ഒരു വിജ്ഞാനിയായിരുന്നതുകൊണ്ട് കഠാരയല്ലാതെ മറ്റൊരായുധം ആദ്യം പയറ്റാം എന്ന് തീരുമാനിച്ചു.

പുഞ്ചിരി വിടാതെ അയാൾ തന്റെ കാവിസുഹൃത്തിനോട് ഇപ്രകാരം മൊഴിഞ്ഞു:

'ശരി, അനിയാ... എന്റെ ഗാനം ഞാൻ എടുത്തുകളഞ്ഞേക്കാം. പക്ഷേ, നിന്റെ ഒരു വലിയ പുസ്തകം നീയും എടുത്തറിയേണ്ടിവരും'.

'ഏതു പുസ്തകം?'

കമ്യൂണിസ്റ്റുകാരൻ 'ഭഗവദ്ഗീത' എന്നു പറഞ്ഞപ്പോൾ ബിജെപിക്കാരന്റെ രക്തം തിളച്ച് പാതിയും നീരാവിയായി. ഷർട്ടിനടിയിൽ, നട്ടെല്ലിന് അനുബന്ധമായി ഒളിപ്പിച്ചുവച്ചിരുന്ന വടിവാളിലേക്ക് അവന്റെ കൈകൾ നീങ്ങി.

'എന്താണതിൽ എടുത്തെറിയാൻ പാകത്തിന് അത്രയ്ക്ക്...?'

കമ്യൂണിസ്റ്റുകാരൻ പറഞ്ഞു:

'നനഞ്ഞ മണ്ണിന്റെ മണമാകുന്നു ഞാൻ. അഗ്നിയിലെ ചുവപ്പും ഞാനാകുന്നു. ഭഗവദ്ഗീത ഏഴാം അധ്യായം ചെന്നുനോക്ക്. നിന്റെ അണ്ണൻവരെ നമ്മുടെ ആളാണ്'.

'എടാ വിദേശനിർമ്മിത സംഹിതാ അടിയാളനായ ദേശദ്രോഹി പുഴു....' എന്ന് ആക്രോശിച്ചുകൊണ്ട് ബിജെപിക്കാരനും...

'പോടാ വലത് പിന്തിരിപ്പൻ പ്രതിലോമ പശുസ്‌നേഹി പോത്തേ....' എന്നലറിക്കൊണ്ട് കമ്യൂണിസ്റ്റുകാരനും തമ്മിലോടിയടുത്തു.

അതുവരെ മൗനിയായി നിലകൊണ്ട കോൺഗ്രസ്സുകാരൻ യുദ്ധസന്നദ്ധരായി നില്ക്കുന്ന ഈ പരാക്രമികളുടെ ഇടയിലേക്ക് എടുത്തുചാടി:

'അയ്യോ, ചേട്ടന്മാരെ, ഞാൻ ഈ സ്ഥിതിഗതി ഒന്ന് പഠിച്ചശേഷം മൃഗീയവും പൈശാചികവും ഒക്കെ ആയാൽ പോരെ...?'

ബിജെപിക്കാരനും കമ്യൂണിസ്റ്റുകാരനും ഒറ്റസ്വരത്തിൽ അലറി:

'മാറിനിക്കെടാ വെള്ളപ്പാറ്റേ....'

കോൺഗ്രസ്സുകാരൻ, പ്രാണനുംകൊണ്ട് ഡൽഹി ലക്ഷ്യമാക്കി ഓടി.

അതിനുശേഷം അവിടെ അരങ്ങേറിയത് ബ്രഹ്മാണ്ഡ കലിപ്പായിരുന്നു.

കമ്യൂണിസ്റ്റുകാരനും ബിജെപിക്കാരനും ചുണയോടെ പൊരുതി. ഒടുവിൽ ജയനെയും നസീറിനെയും പോലെ അങ്കത്തട്ടിൽ രണ്ടു ഭാഗത്തായി ഒരേസമയം ക്ഷീണിച്ചുവീണു.

'ആരാണ് ആദ്യം അടിച്ചത്?' എന്ന് നികേഷ്‌കുമാർ എത്രതവണ ചോദിച്ചിട്ടും കണ്ടുനിന്നവർ ആരും ഒന്നും പറഞ്ഞില്ല.

'ആരാണ് ആദ്യം വീണത്?' എന്നാണ് വേണുബാലകൃഷ്ണൻ ചോദിച്ചത്.

അപ്പോഴും ആരും ഒന്നും പറഞ്ഞില്ല.

ഈ സംഭവത്തിനുശേഷമാണ് 'രാഷ്ട്രീയസ്പർധ' എന്ന പ്രയോഗവും 'രാഷ്ട്രീയ പകപോക്കൽ' എന്ന പ്രയോഗവും 'രാഷ്ട്രീയ കൊലപാതകം' എന്ന കലാരൂപവും ഉണ്ടായത് എന്ന് രാജരാജവർമയും ഗുണ്ടർട്ടും ഭരതമുനിയും ഒരേ സ്വരത്തിൽ പറയുന്നു!'

നഗരത്തെയും ഗ്രാമത്തെയും അവയുടെ അനുഭൂതികളുടെ മൂല്യബോധംകൊണ്ട് തലകീഴ്മറിക്കുന്ന 'ഹണിമൂൺ', മതം മനുഷ്യജീവിതത്തിൽ നടത്തുന്ന അധിനിവേശങ്ങളുടെ ദുരന്തഹാസ്യം മറനീക്കുന്ന 'നാമ-കരണം', സിനിമയെ ജീവിതത്തിന്റെയും മർത്യാവസ്ഥയുടെ തന്നെയും പര്യായമാക്കി മാറ്റുന്ന 'പ്രേതസിനിമ' എന്നിങ്ങനെ ഏതുകഥയും നോക്കുക. കാച്ചിക്കുറുക്കിയുള്ള കഥപറച്ചിലിന്റെ കലയിൽ മുരളി ഗോപി നേടുന്ന അസാധാരണമായ വിജയത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ രചനകൾ. സമകാല ലോകാവസ്ഥകൾ നീരാളിപോലെ പിടിമുറുക്കുന്ന മനുഷ്യാസ്തിത്വത്തെക്കുറിച്ച് കണ്ണീരും പുഞ്ചിരിയും കലർത്തിയുണ്ടാക്കിയ മഷികൊണ്ടെഴുതുകയാണ് മുരളി.

'ഈ അടുത്തകാലത്ത്', 'ലെഫ്റ്റ് റൈറ്റ്-ലെഫ്റ്റ്' എന്നിങ്ങനെ, ദാമ്പത്യത്തെയും രാഷ്ട്രീയ വ്യവസ്ഥകളെയും കുറിച്ച് സമീപകാല മലയാളസിനിമയിലെ ഏറ്റവും മികച്ച തിരക്കഥകളെഴുതുമ്പോൾ ഈ എഴുത്തുകാരൻ പാലിക്കുന്ന അന്യാദൃശമായ ഉൾക്കാഴ്ചകളുടെ ലോകമല്ല ഈ ചെറുകഥകൾക്കുള്ളത്. എങ്കിലും ഈ തിരക്കഥകളിലേതുപോലെതന്നെ, അവസ്ഥാവൈരുധ്യങ്ങളുടെ കൂട്ടിയിണക്കലിൽ നിന്നു സൃഷ്ടിക്കുന്ന ജീവിതാഖ്യാനത്തിന്റെ ചിന്താബദ്ധമായ സൗന്ദര്യശാസ്ത്രമാണ് മുരളി ഗോപിയുടെ കഥകളിലെ പ്രത്യയശാസ്ത്രവും. മനുഷ്യജീവിതം സ്വയം രേഖപ്പെടുത്തുന്ന അനിർവചനീയവും അനന്തവിചിത്രവും വൈരുധ്യാത്മകവുമായ രസാനുഭൂതികളുടെ കാലഡൈസ്‌കോപ്പായി തന്റെ കഥകളെഴുതുമ്പോൾ മുരളിക്കു സന്ദേഹങ്ങളേതുമില്ല. കാരണം, മനുഷ്യാവസ്ഥകളെ കഥകളാക്കിപ്പറയുന്നതിൽ അത്രമേൽ കൃതഹസ്തത നേടിക്കഴിഞ്ഞിരിക്കുന്നു, ഈ എഴുത്തുകാരൻ.

കഥകളിൽ നിന്ന്

നാമ-കരണം
മഹാനും പ്രശസ്തനും സർവോപരി ജനസമ്മതനുമായ ഒരു ചിന്തകൻ തന്റെ ചെറുമകന് ഒരു പേരിട്ടു.
മനുഷ്യകുലത്തിൽ പരസ്പരസ്പർധ ഇല്ലാതാക്കുക എന്നത് തന്റെ ജീവിതലക്ഷ്യമായി കൊണ്ടാടിയിരുന്നയാളായതുകൊണ്ടും മതത്തിലേക്കും ജാതിയിലേക്കും ഇസങ്ങളിലേക്കുമല്ല, മറിച്ച് പ്രകൃതിയിലേക്കാണ് മനുഷ്യൻ തിരിച്ചുപോകേണ്ടതെന്നും വിശ്വസിച്ചുവശായിരുന്നതുകൊണ്ടും ആ മാന്യദേഹം തന്റെ ചെറുമകന് 'പച്ചക്കുതിര' എന്ന് നാമമേകി.
ഇതിനെ ബജ്‌റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു. സംഘടനകളും പ്രശ്‌നമുണ്ടാക്കിയപ്പോൾ 'നീലാകാശം' എന്ന് പേരിട്ടു.
പുലയമഹാസഭയുടെ കൊടിയെ അപമാനിച്ചു എന്നാരോപിച്ചപ്പോൾ അത് മാറ്റി 'മഞ്ഞത്തുമ്പി' എന്നാക്കി.
ഈഴവർ ഉടക്കി.
'ചെമ്പല്ലി' എന്നാക്കിയപ്പോൾ കമ്യൂണിസ്റ്റുകാർ പിണങ്ങി.
ഒടുവിൽ, തികച്ചും വിഷണ്ണനായ ചിന്തകൻ 'പേരറിയാത്തവൻ' എന്ന് തന്റെ ചെറുമകനെ വിളിച്ചു.
ആ പേരിൽ ഒരു സിനിമയുണ്ടെന്നും അതിനാൽ കേസ് കൊടുക്കപ്പെടും എന്നും അറിയിപ്പുണ്ടായപ്പോൾ ചിന്തകൻ കുറെ പുസ്തകങ്ങൾ തപ്പി. ഒടുവിൽ 'പഴയനിയമ'ത്തിൽനിന്ന് ഒരു ഉച്ചരിക്കാനാവാത്ത പേരുകണ്ടെത്തി.
'YHWH'
ഗംഭീരമാണ് ഈ പേരെന്ന് പറഞ്ഞ് മാലോകരെല്ലാം ചിന്തകനെ വാഴ്‌ത്തി. സ്വീകരണവും നല്കി.
രാത്രി 12 മണി!
നിശ്ശബ്ദമായ നിശ!
എങ്ങും കനത്ത നിശ്ശബ്ദത!
അതാ.... ഇരുട്ടിൽ നിന്നൊരു ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ട്...
ഒരു റോക്കറ്റ്...! രണ്ടു റോക്കറ്റ്... ചറപറാ റോക്കറ്റ്!
പിറ്റേദിവസം നാടുണർന്നത് ഈ തലക്കെട്ട് വായിച്ചാണ്.
'ഇസ്രയേലിന്റെ റോക്കറ്റാക്രമണത്തിൽ ചിന്തകനും കുടുംബവും കൊല്ലപ്പെട്ടു'.
തികച്ചും ലളിതമായിരുന്നു കാരണം:
'YHWH' യഹൂദന്മാരുടെ ദൈവത്തിന്റെ നാമമായിരുന്നു.

മുരളി ഗോപിയുടെ കഥകൾ
മുരളി ഗോപി
മാതൃഭൂമി ബുക്‌സ്
2015, വില: 100 രൂപ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP