Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യ ദിനം തന്നെ രാജ്യസഭയിൽ തീപ്പൊരി ഉതിർത്ത് സുബ്രഹ്മണ്യം സ്വാമി; സോണിയക്കെതിരെ ആഞ്ഞടിച്ച സ്വാമിയുടെ പ്രസംഗം ബഹളം മൂലം പൂർത്തിയായില്ല; സഹികെട്ട കുര്യന്റെ താക്കീതും; ഇനി രാജ്യസഭ ലോക്‌സഭയേക്കാൾ രസകരമാകുമെന്ന് തീർച്ച

ആദ്യ ദിനം തന്നെ രാജ്യസഭയിൽ തീപ്പൊരി ഉതിർത്ത് സുബ്രഹ്മണ്യം സ്വാമി; സോണിയക്കെതിരെ ആഞ്ഞടിച്ച സ്വാമിയുടെ പ്രസംഗം ബഹളം മൂലം പൂർത്തിയായില്ല; സഹികെട്ട കുര്യന്റെ താക്കീതും; ഇനി രാജ്യസഭ ലോക്‌സഭയേക്കാൾ രസകരമാകുമെന്ന് തീർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിട്ട് നാളു കുറച്ചായി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ കേന്ദ്ര സർക്കാരിന് തലവേദനയാകുന്ന ചർച്ചകളാണ് നടക്കുന്നത്. ഉപാധ്യക്ഷൻ കോൺഗ്രസുകാരനായ പിജെ കുര്യനും. അതുകൊണ്ട് തന്നെ എന്നും മോശം വർത്തമാനമാണ് കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ നിന്ന് കേൾക്കാനാവുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തന്ത്രശാലിയും രാഷ്ട്രീയ കുശലതയുടെ ആൾ രൂപവുമായ സുബ്രഹ്മണ്യം സ്വാമിയെ രാജ്യസഭയിൽ എത്തിച്ചത്. നോമിനേറ്റ് മെമ്പറായി എത്തിയ സുബ്രഹ്മണ്യം സ്വാമി ആദ്യ ദിനം തന്നെ മോദി ആഗ്രഹിച്ചത് നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ രാജ്യസഭയിൽ മോദി സർക്കാർ വന്ന ശേഷം കോൺഗ്രസും പ്രതിക്കൂട്ടിൽ നിന്നു. എല്ലാ ക്രെഡിറ്റും സുബ്രഹ്മണ്യം സ്വമായിക്ക്.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ സുബ്രഹ്മണ്യം സ്വാമി കത്തികയറിയപ്പോൾ രാജ്യസഭയിൽ ബിജെപിക്ക് മുൻതൂക്കം കിട്ടി. ഇനി ഇസ്രത്ത് ജഹാൻ കേസ്, എയർസെൽ മാക്‌സിസ് ഇടപാട് എന്നിവയും ബിജെപി പാർലമെന്റിൽ ഉയർത്താനൊരുങ്ങുകയാണ്. ഇത്തരം ചർച്ചകളിൽ എല്ലാം ഇടത് ബുദ്ധിജീവികളുടെ സഹായത്തോടെ രാജ്യസഭയിൽ പ്രതിപക്ഷം മുൻതൂക്കം നേടുന്നതായിരുന്നു പതിവ് കാഴ്ച. സുബ്രഹ്മണ്യം സ്വാമി എത്തിയതോടെ ഭരണപക്ഷ ബെഞ്ചിലും ഊർജ്ജമെത്തി. രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയാലും തെളിവുകളുമായി സുബ്രഹ്മണ്യം സ്വാമി കത്തികയറും. ഇതിനൊപ്പം കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാവുന്ന ആരോപണങ്ങൾ രാജ്യസഭയിൽ സുബ്രഹ്മണ്യം സ്വാമിക്ക് ഉന്നയിക്കാനാകും. ഇത്തരം ചർച്ചകൾ സജീവമാക്കി ദേശീയ രാഷ്ട്രീയത്തിൽ മോദി പ്രഭ കൂട്ടുകയെന്നതാണ് സുബ്രഹ്മണ്യം സ്വാമിക്ക് നൽകിയിരിക്കുന്ന ചുമതലയെന്നാണ് സൂചന.

ആദ്യ ദിവസം സുബ്രഹ്മണ്യം സ്വാമിയുടെ സത്യപ്രതിജ്ഞ കാണാൻ രാജ്യസഭയിൽ പ്രധാനമന്ത്രിയും എത്തിയിരുന്നു. രാജ്യസഭയിൽ ബിജെപിയുടെ ശബ്ദമായി മാറാൻ കഴിവുള്ള ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവുമുണ്ട്. സുബ്രഹ്മണ്യം സ്വാമിയെ പോലെ മികച്ച പ്രാസംഗികനാണ് സിദ്ദുവും. ഹിന്ദിയും ഇംഗ്ലീഷും രണ്ട് പേരും നന്നായി ഉപയോഗിക്കും. ഈ രണ്ട് പേരിലൂടെയും രാജ്യസഭയിൽ പ്രതിപക്ഷത്തിനുണ്ടായിരുന്ന മുൻതൂക്കം മറികടക്കാനാകുമെന്നാണ് മോയെുടെ കണക്ക് കൂട്ടൽ. സഭയിലെത്തി ആദ്യ ദിവസം തന്നെ സുബ്രഹ്മണ്യം സ്വാമി എന്താണ് വരും ദിനങ്ങളിൽ സംഭവിക്കുന്നതെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ സോണിയ ഗാന്ധിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് എത്തിയതാണ് രാജ്യസഭയെ ശ്രദ്ധേയമാക്കിയത്. ഇടപാടിൽ സോണിയ കോഴ വാങ്ങിയെന്ന് അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചു. രാവിലെ രാജ്യസഭ ചേർന്ന ഉടൻ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിഷയം ചർച്ചയ്‌ക്കെടുത്തപ്പോഴാണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ പാർട്ടി പ്രതികരിക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അറിയിച്ചിരുന്നു. തുടർന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസംഗം. ഇതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയതോടെ സഭ പത്തു മിനിറ്റു നേരത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. പിന്നീട് വീണ്ടും സഭ ചേർന്നപ്പോഴും ബഹളം രൂക്ഷമായതോടെ ഉച്ചവരെ നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.

സുബ്രഹ്മണ്യം സ്വാമി ഉയർത്തിയ വിവാദം രാജ്യസഭയിൽ തുടക്കത്തിൽ ഭരണ-പ്രതിപക്ഷ ബഹളമായിരുന്നെങ്കിൽ പിന്നീടത് കയ്യാങ്കളിയുടെ വക്കിലേക്ക് എത്തി. കോൺഗ്രസ് അംഗങ്ങൾ ഭരണപക്ഷത്തേക്ക് പാഞ്ഞടുത്തു. സുബ്രഹ്മണ്യൻ സ്വാമി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ സോണിയയുടെ പേര് രേഖകളിൽ നിന്നു നീക്കിയതായി അധ്യക്ഷൻ അറിയിച്ചു. അതേസമയം, ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല. അവർ എന്റെ പേര് കൊണ്ടുവരട്ടേ, എനിക്ക് പരിഭ്രാന്തിയില്ലെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. ഇറ്റാലിയൻ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചു പരാമർശമുണ്ടെന്ന റിപ്പോർട്ടാണ് ബിജെപി രാഷ്ട്രീയ ആയ!ുധമാക്കുന്നത്. അതിന് കോൺഗ്രസിന്റേയും ഗാന്ധി കുടുംബത്തിന്റേയും ബന്ധ ശത്രവായ സുബ്രഹ്മണ്യം സ്വാമിയെ തന്നെ മുന്നിൽ നിർത്തുകയാണ് മോദി. നിയമ വിദഗ്ധൻ കൂടിയായ സുബ്രഹ്മണ്യം സ്വാമിക്ക് അജണ്ട കൃത്യമായി നടപ്പാക്കാനാകുമെന്നതിന്റെ തെളിവാണ് ഇന്ന് രാജ്യസഭയിലെ ബഹളങ്ങൾ.

രാജ്യസഭയിൽ ചർച്ച സജീവമായപ്പോൾ യു.പി.എ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ അഗസ്ത വെസ്റ്റലൻഡിനെ എന്തു കൊണ്ടാണ് മോദി മെയ്ക്ക് ഇൻ ഇന്ത്യ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. അഗസ്ത വെസ്റ്റലൻഡ് കേസിൽ സോണിയാ ഗാന്ധിക്കെതിരെ തെളിവ് നൽകുകയാണെങ്കിൽ കടൽക്കൊലക്കേസിലെ നാവികരെ വിട്ടയക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും തമ്മിൽ ധാരണയായിട്ടുണ്ടെന്ന മാദ്ധ്യമവാർത്തകളെക്കുറിച്ച് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നമായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മറുപടി. തുടർന്ന് സംസാരിച്ച സുബ്രഹ്മണ്യൻ സ്വാമിയാണ് സോണിയാ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമായി സഹകരിക്കാൻ യു.പി.എ സർക്കാർ തയ്യാറായില്ലെന്ന് ഇറ്റാലിയൻ കോടതിയുടെ വിമർശനം വന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും പാർലമെന്റിൽ ചർച്ചയായത്.

3,600 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇന്ത്യയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ചതിന്റെ വിശദാംശങ്ങൾ കോടതി വിധിയിലുണ്ടെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നിരിക്കുന്നത്. ഇതാണ് സുബ്രഹ്മണ്യം സ്വാമി ആയുധമാക്കിയത്. 12 വിവിഐപി കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ 125 കോടി രൂപയോളം കമ്മിഷൻ കൈപ്പറ്റിയെന്ന് ഇടനിലക്കാരിൽനിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളിൽ സോണിയയെക്കുറിച്ചും 163,164 പേജുകളിൽ മന്മോഹൻ സിങിനെക്കുറിച്ചും പരാമർശമുണ്ടെന്നാണു റിപ്പോർട്ട്. വ്യോമസേനാ മുൻ മേധാവി എസ്‌പി. ത്യാഗിയുടെ കുടുംബം കമ്മിഷൻ കൈപ്പറ്റിയതായും ഇടനിലക്കാരനായ ഗ!ുയിഡോ ഹാഷ്‌കെയിൽനിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളിലുണ്ട്. സോണിയയുടെ വിശ്വസ്തരായിരുന്ന ഓസ്‌കർ ഫെർണാണ്ടസ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണൻ എന്നിവരെക്കുറിച്ചും കോടതി വിധിയിൽ പരാമർശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇടപാടിൽ സോണിയ ഉൾപ്പെടെയുള്ളവർക്കെതിരേ എന്തെങ്കിലും തെളിവുള്ളതായി കോടതി നിരീക്ഷിച്ചിട്ടില്ല.

മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെയും സത്യസന്ധത ചോദ്യം ചെയ്യുന്നവരാണ് യഥാർഥ പ്രതികളെന്നു കോൺഗ്രസ് ആരോപിച്ചു. 'കൈക്കൂലി നൽകിയവർ ശിക്ഷിക്കപ്പെട്ടു. വാങ്ങിയവരുടെ കാര്യമെന്തായി? യുപിഎ സർക്കാരുകളിൽ വ്യാപകമായിരുന്ന അഴിമതിക്ക് ഒരു ഉദാഹരണം മാത്രമാണിതെ'ന്നു മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞ മന്ത്രി രവിശങ്കർ പ്രസാദാണു വാദപ്രതിവാദങ്ങൾക്കു തുടക്കമിട്ടത്. ഇതാണ് രാജ്യസഭയിൽ സമർത്ഥമായി സുബ്രഹ്മണ്യം സ്വാമി ഉയർത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP