Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുക്കാട്, നാട്ടിക, കയ്‌പ്പമംഗലം, ചേലക്കര മണ്ഡലങ്ങളിൽ ഇടതു വിജയം സുനിശ്ചിതം; പാലിശ്ശേരി വേലവച്ചില്ലെങ്കിൽ കുന്ദംകുളത്തും ഇടതു തന്നെ; തൃശ്ശൂരിലും കൊടുങ്ങല്ലൂർ മത്സരം കടുകട്ടി; ഗുരുവായൂരിൽ ഗതിനിർണ്ണയിക്കുക ബിജെപി വോട്ടുകൾ: തൃശ്ശൂരിലെ ജയസാധ്യതകളെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

പുതുക്കാട്, നാട്ടിക, കയ്‌പ്പമംഗലം, ചേലക്കര മണ്ഡലങ്ങളിൽ ഇടതു വിജയം സുനിശ്ചിതം; പാലിശ്ശേരി വേലവച്ചില്ലെങ്കിൽ കുന്ദംകുളത്തും ഇടതു തന്നെ; തൃശ്ശൂരിലും കൊടുങ്ങല്ലൂർ മത്സരം കടുകട്ടി; ഗുരുവായൂരിൽ ഗതിനിർണ്ണയിക്കുക ബിജെപി വോട്ടുകൾ: തൃശ്ശൂരിലെ ജയസാധ്യതകളെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

ണ്ടു മുന്നണികൾക്കും ഏറെക്കുറേ ഒരുപോലെ ശക്തിയുള്ള ജില്ലയാണ് തൃശ്ശൂർ. തൃശ്ശൂർ ജില്ലയിൽ ഭൂരിപക്ഷം കിട്ടുന്ന മുന്നണി ഭരിക്കും എന്നാണ് പറയാറുള്ളത്. പക്ഷെ അതെല്ലാം മാറ്റി മറിച്ചുകൊണ്ട് കഴിഞ്ഞ തവണ യുഡിഎഫിനു ഇവിടെ വലിയ തിരിച്ചടി ഉണ്ടായി. സാമാന്യ നിയമം തെറ്റി എൽഡിഎഫിനു കൂടുതൽ സീറ്റുകൾ കിട്ടി. ഇവിടെ 13 മണ്ഡലങ്ങൾ ആണ് ഉള്ളത് അതിൽ ഒരെണ്ണം സംവരണ മണ്ഡലമാണ്. ഇരിങ്ങാലക്കുട മാണി ഗ്രൂപ്പിനും ഗുരുവായൂർ മുസ്ലിംലീഗിനും കൊടുത്തു. ബാക്കി 11 സീറ്റിൽ കോൺഗ്രസ് തന്നെയാണ് ഇവിടെ മത്സരിക്കുന്നത്.

തൃശൂരിൽ മത്സരം കടുകട്ടി, ബിജെപി വോട്ടുകൾ ഗതിനിർണ്ണയിക്കും

തൃശൂർ മണ്ഡലത്തെ സംബന്ധിച്ച് പറഞ്ഞാൽ അത് യുഡിഎഫിന്റെ കോട്ട ആയി പറയുന്ന മണ്ഡലമാണ്. ഇവിടെ കൊല്ലങ്ങളായി കോൺഗ്രസ് സ്ഥാനാർത്ഥി തേറമ്പിൽ രാമകൃഷ്ണനാണ് മത്സരിക്കുന്നത്. ഇക്കുറി തേറമ്പിലിനു സീറ്റു നിഷേധിച്ചു, പകരം ലീഡറുടെ മകൾ പത്മജ വേണുഗോപാലിനു സീറ്റു കൊടുത്തു. തേറമ്പിലിന്റെ നീരസം ഇവിടെ തീർച്ചയായും ഉണ്ടാകും. പത്മജയ്ക്ക് എതിരായി ഇവിടെ മത്സരിക്കുന്നത് ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായ സിപിഐയുടെ വി എസ് സുനിൽ കുമാർ ആണ്. അദ്ദേഹം എവിടെയും നിറഞ്ഞു നിൽക്കുന്ന ആളുമാണ്. ബിജെപി സ്ഥാനാർത്ഥിയും കേമനാണ്. അഡ്വ. ബി ഗോപാലകൃഷ്ണൻ. ഇദ്ദേഹവും നാട് ഇളക്കി വോട്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ ഒരു സ്വീകാര്യത കിട്ടുമോ എന്ന് പത്മജ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാശിയേറിയ മത്സരമാണ് തൃശൂരിൽ നടക്കുന്നത് ആത്യന്തികമായി പറഞ്ഞാൽ ബിജെപി സ്ഥാനാർത്ഥി ഗോപാലകൃഷ്ണൻ ഭിന്നിപ്പിക്കുന്ന വോട്ടുകൾ ആയിരിക്കും ഇവിടെ ഗതി നിർണയിക്കുന്നത്.

പുതുക്കാട് വിജയം സിപിമ്മിനൊപ്പം

പുതുക്കാട് സിപിഐ(എം) സ്ഥാനാർത്ഥി പ്രൊഫ രവീന്ദ്രനാഥാണ്. ഇദ്ദേഹത്തിന്റെ ജയം ഇവിടെ സുനിശ്ചിതമാണ് എന്നു തന്നെ പറയാം. യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നത് സുന്ദരൻ കുന്നത്തുള്ളിയാണ്. ബിജെപിക്ക് വേണ്ടി എ നാഗേഷും മത്സരിക്കുന്നു. ബിജെപി മത്സരിക്കുന്ന ശക്തമായ മണ്ഡലമാണ് പുതുക്കാട്. ജയം രവീന്ദ്രനാഥിന് ഒപ്പമായിരിക്കും. കാരണം ഇദ്ദേഹം കേരളത്തിലെ തന്നെ മാതൃക യാക്കാവുന്ന ഒരു എംഎൽഎയും പുത്തൻ വികസന കാഴ്ചപ്പാടുള്ള ആളുമാണ്. സുന്ദരൻ കുന്നത്തുളി നല്ല സ്ഥാനാർത്ഥി അല്ലാത്തതു കൊണ്ട് ബിജെപി സ്ഥാനാർത്ഥി നാഗേഷ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തുവാനും സാധ്യതയുണ്ട്.

നാട്ടികയിൽ ഗീതാ ഗോപിക്ക് നേരിയ മുൻതൂക്കം

നാട്ടിക ജില്ലയിലെ സംവരണ സീറ്റാണ്. 2011 ലെ തിരഞ്ഞെടുപ്പ് മുതലാണ് ഇത് പട്ടികജാതി സീറ്റായി മാറിയത്. അതിനു മുൻപ് ടി എൻ പ്രതാപൻ മത്സരിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് നാട്ടിക. പിന്നീട് സിപിഐയുടെ സ്ഥാനാർത്ഥി ഗീത ഗോപി 2011 ൽ ജയിച്ചു. ഗീത ഗോപി തന്നെയാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ വി ദാസനാണ് മത്സരിക്കുന്നത്. അവിടെ കെപിഎംസിന്റെ പ്രസിഡന്റും നാട്ടുകാരനുമായ ടി വി ബാബു ബിഡിജെഎസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. ഇദ്ദേഹം ബിഡിജെഎസിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയാണ്. ഗീത ഗോപിക്കാണ് സാധ്യത. വികസനങ്ങൾ മണ്ഡലങ്ങളിൽ കടമാണ് എന്നാലും സിപിഐക്കു കൊണ്ട് നടക്കാൻ പറ്റിയ സ്ഥാനാർത്ഥിയും ഇവിടെ നടന്ന സമരങ്ങളിലും മറ്റും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആളുമാണ് ഗീത. ദാസൻ യുഡിഎഫ് ന്റെ നല്ല സ്ഥാനർത്ഥിയാണ്. എന്നാലും ഗീത ഗോപിക്ക് ഇവിടെ നേരിയ ഒരു സാധ്യതയുണ്ട് എന്ന് തന്നെ പറയാം.

കലങ്ങിത്തെളിഞ്ഞ കയ്പമംഗലത്ത് ഇടതു വിജയം സുനിശ്ചിതം

കയ്പമംഗലത്തിന്റെ ഒരു പ്രത്യേകത പഴയ നാട്ടികയുടെയും പഴയ കൊടുങ്ങല്ലൂരിന്റെയും ചെറിയ ഭാഗങ്ങൾ ചേർന്ന ഒരു ചുവപ്പൻ മണ്ഡലമാണ് എന്നതാണ്. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെപി ധനപാലൻ മറ്റിടങ്ങളിൽ ലീഡ് ചെയ്തപ്പോഴും താഴെപോയ മണ്ഡലം കയ്പമംഗലമാണ്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷണിൽ ഇവിടെ നിന്ന് കിട്ടിയ വോട്ടാണ് ഇന്നസെന്റ് ജയിക്കാൻ കാരണം. വി എസ് സുനിൽ കുമാർ ആയിരുന്നു ഇവിടെ കഴിഞ്ഞ തവണ ജയിച്ചത്. സുനിൽ കുമാർ തൃശൂർക്കു പോയതുകൊണ്ട് ടൈസൺ മാസ്റ്റർ ആണ് ഇക്കുറി ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. തീരപ്രദേശത്തെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ് ടൈസൺ. കോൺഗ്രസിന് അവിടെ ജയിക്കാവുന്ന സ്ഥാനാർത്ഥിയായിരുന്നു ടിഎൻ പ്രതാപൻ. പക്ഷെ, പ്രതാപൻ പിന്മാറുന്നു എന്ന് ആദ്യം പറഞ്ഞു, പിന്നീട് എവിടെ നിന്നോ ഒരു പയ്യനെ ആണ് ഇപ്പോൾ ആർഎസ്‌പി ക്കു വേണ്ടി യുഡിഎഫ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അയാൾക്കു കയ്പമംഗലത്തിന്റെ നീളവും വീതിയും അറിയാത്ത ഒരാളാണ്. മുഹമ്മദ് നഹാസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഒപ്പം തൃശൂർ ജില്ലയിൽ ബിജെപി - ബിഡിജെഎസ് ശക്തമായ ഒരു മത്സരം കാഴ്ചവെക്കുന്ന മണ്ഡലം കൂടിയാണ് കയ്പമംഗലം. ഇവിടെ ഉണ്ണികൃഷ്ണനാണ് സ്ഥാനാർത്ഥി. കയ്പമംഗലം-കൊടുങ്ങലൂർ ഏരിയ ബിജെപിക്കു വളരെ സ്വധീനമുള്ള ഏരിയ കൂടിയാണ്. ഒപ്പം ഉണ്ണിക്കൃഷ്ണൻ എസ്എൻഡിപി യിലും വളരെ സ്വാധീനമുള്ള ആളാണ്. യുഡിഎഫ് സ്ഥാനാർത്ഥി ദുർബലൻ ആണ് എന്നതുകൊണ്ടും ബാക്കിഘടകങ്ങൾ അനുകൂലമായി നിൽക്കുന്നതുകൊണ്ടും ബിജെപി -ബിഡിജെഎസ് സ്ഥാനാർത്ഥി നന്നായി വോട്ടുകൾ പിടിക്കാൻ സാദ്ധ്യതകൾ ഉണ്ട്.

കോൺഗ്രസ് സ്വാധീന കൊടുങ്ങല്ലൂർ കടുത്ത മത്സരം

പഴയ മാളയാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ. പഴയ മാള ഒരു വലിയ കോൺഗ്രസ് കോട്ടയായിരുന്നു. കാർഷിക മേഖലയുമാണ്. മാളയോട് കൊടുങ്ങാലൂർ മുനിസിപ്പലിറ്റി കൂടി കുട്ടിച്ചേർത്തപ്പോൾ പുതിയ കൊടുങ്ങല്ലൂർ മണ്ഡലമായി. ഇപ്പോൾ ഇതൊരു ഇടതു -വലതു സ്വാധീനമുള്ള സ്ഥലമാണ്. എന്നാലും, കോൺഗ്രസിന് ചെറിയ ഒരു സ്വാധീനം കൂടുതലാണ്. കാരണം അത് ലീഡർ കരുണാകരന്റെ മണ്ഡലം അയതുകൊണ്ടാവാം. ടിഎൻ പ്രതാപന്റെ മണ്ഡലമാണിത്. ഇക്കുറി പ്രതാപൻ ഇവിടെ മത്സരിക്കുന്നില്ല. സിപിഐയുടെ സീറ്റാണ്. പഴയ മന്ത്രി വിആർ രാജന്റെ മകൻ വികെ സുനിൽ കുമാർ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സ്ഥാനാർത്ഥി കെപി ധനപാലനാണ്. ധനപാലൻ മാളക്കാരനോ, കൊടുങ്ങല്ലൂർകാരനോ അല്ല പറവൂരുകാരാണ്.

കഴിഞ്ഞ തവണ പാർലമെന്റ് ഇലക്ഷനിൽ ഇദ്ദേഹം തോറ്റുപോയി. അതിന്റെ ഒരു പ്രായശ്ചിത്തം എന്നതു പോലെ ഇവിടെ സീറ്റു കിട്ടിയിട്ടുണ്ട്. സ്ഥലം പരിചയമുള്ള ആളുമാണ് ധനപാലൻ. കടുത്ത മത്സരം ഉണ്ടാകും. ഇവിടെ സംഗീത വിശ്വനാഥൻ എന്ന് പറയുന്ന ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് എൻഡിഎക്കു വേണ്ടി മത്സരിക്കുന്നത്. കുറെ വോട്ടുകൾ പിടിക്കും എന്നതിൽ സംശയമില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നല്ല പ്രകടനം കാഴ്ചവച്ച സ്ഥലവും, ധാരാളം ബിജെപിക്കാർ ഉള്ള സ്ഥലവുമാണ് കൊടുങ്ങല്ലൂർ. പക്ഷെ ബിജെപിക്കൊരു ക്ഷീണം പറ്റിയതു എന്താണെന്നു വച്ചാൽ പുനർവിഭജനത്തിൽ ബിജെപി ശക്തി കേന്ദ്രങ്ങളുടെ ഒരു നല്ല ഭാഗം കയ്പാമംഗലത്തേക്ക് വിഭജിച്ചു പോയി എന്നതാണ്. അതുകൊണ്ടു അട്ടിമറികൾ നടക്കില്ല. യഥാർത്ഥ മത്സരം ഇരുമുന്നണികൾ തമ്മിലാണ്.

ഗുരുവായൂരിൽ അബ്ദുൾ ഖാദറിന് തന്നെ മുൻതൂക്കം, ഗുരുവായൂരപ്പന്റെ പേരിൽ വോട്ടുപിടിക്കാൻ ബിജെപി

ഗുരുവായൂരിൽ സാധാരണയായി ഇപ്പോഴും ഇരു മുന്നണികളും മുസ്ലിം സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ സീറ്റാണ് ഗുരുവായൂർ. ഇടക്കാലം കൊണ്ട് സിനിമ സംവിധായകൻ ആയ കുഞ്ഞുമുഹമ്മദ് ഒരു ബൈ ഇലക്ഷനിൽ ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി ആയി മത്സരിച്ചു ജയിച്ചു. 1996ലോ മറ്റോ ഇദ്ദേഹം തോറ്റിട്ടുണ്ട്. എങ്കിലും പിന്നീട് എൽഡിഎഫ് ഗുരുവായൂർ പിടിച്ചെടുത്തു. ഗുരുവായൂർ സിറ്റിങ് എംഎൽഎയായ കെവി അബ്ദുൽ ഖാദർ ആണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. യുഡിഎഫ് ജില്ലയിൽ മുസ്ലിം ലീഗിന് കൊടുത്ത സീറ്റും ഗുരുവായൂരാണ് ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി ആലോചിച്ചു ഒരു ഇറക്കുമതി സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നത്. യൂത്ത് ലീഗിന്റെ പി എം സാദിഖ് അലി. സാദിഖ് അലി ഇവിടെ മത്സരിക്കുന്നു എന്നേയുള്ളൂ.

വിജയം അബ്ദുൾ ഖാദറിന് ആയിരിക്കും ഇവിടെ എന്നതാണ്. ഇവിടെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ നിവേദിത സുബ്രമണ്യമാണ്. നല്ല പ്രചാരണം ഇവർ നടത്തുന്നുണ്ട്. ഇവിടെ അബ്ദുൾ ഖാദർ ജയിക്കും ഒപ്പം സാദിഖ് അലിയെ ഇവിടെ സ്ഥാനാർത്ഥി ആക്കിയതിൽ ലോക്കൽ ലീഗുകാർക്ക് ചില അസ്വാരസ്യങ്ങളുണ്ട്. അതും എൽഡിഎഫിനു അനുകൂലമാണ്. ഒപ്പം രണ്ടു മുസ്ലിം സ്ഥാനാർത്ഥികൾ നിൽക്കുന്നത് എന്നതുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥി ഇവിടെ കുറച്ച് വോട്ട് പിടിക്കും. ഗുരുവായൂരപ്പന്റെ പേരിൽ വോട്ടുകൾ ബിജെപി ഇവിടെ പിടിക്കുമെങ്കിലും എങ്കിലും രണ്ടാം സ്ഥാനാത്തിന് സാധ്യത കുറവാണ്.

പാലിശ്ശേരി വേലവച്ചിങ്കിൽ കുന്നംകുളത്ത് സിപിഐ(എം) വിജയം

എവിടെ എൽഡിഎഫ് സിപിഐ(എം) സിറ്റിങ് എംഎൽഎ യായ ബാബു എം പാലിശ്ശേരി ക്കു ഇക്കുറി പാർട്ടി സീറ്റു കൊടുത്തില്ല. കഴിഞ്ഞ തവണ ഇദ്ദേഹം നേരിയ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. പക്ഷെ ഇദ്ദേഹം ഇവിടെ ഒരു ലോക്കൽ തോക്കാണ്. ഇദ്ദേഹത്തിന്റെ കുടുംബ പ്രശ്‌നങ്ങളെ തുടർന്നു പാർട്ടി ഇതിൽ ഇടപെട്ടു നടപടികൾ എടുത്തു. അതിനാൽ ആണ് സീറ്റു ഇക്കുറി നിഷേധിക്കപ്പെട്ടത്. സിപിഐ(എം) ജില്ലാ സെക്രട്ടറിയായ എ സി മൊയ്തീനാണ് സിപിഐ(എം) പാർട്ടി ജില്ലാ സെക്രട്ടറി. ഇതൊരു ഇടതുപക്ഷ മണ്ഡലമാണ്. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റുപോയ സി പി ജോൺ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഓർത്തഡോക്‌സ് സഭക്കാർ ബാബു പാലിശ്ശേരിക്കു അനുകൂലമായി വോട്ടു ചെയ്തതുകൊണ്ടാണ് ഇദ്ദേഹം ഇവിടെ തോറ്റത്. പക്ഷേ, അഞ്ചു വർഷമായി ഇവിടെ പ്രചാരണം നടത്തുന്ന ആളാണ് ജോൺ.

ബാബു എം പാലിശ്ശേരിയുടെ ആളുകൾ വേല വച്ചില്ലെക്കിൽ ഇവിടെ മൊയ്തീനു ജയിക്കാം. ഒപ്പം രണ്ടു പേരും ശക്തരായ സ്ഥാനാർത്ഥികളാണ്. ബിജെപിക്കു കാര്യമായി വോട്ടുകൾ ഉള്ള ഏരിയയാണ് കുന്നംകുളവും മണലൂരും. കെ കെ അനീഷ് കുമാർ ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. അനീഷ് കുമാർ ആദ്യം തന്നെ ഇവിടെ ഫ്‌ലെക്‌സും പോസ്റ്ററുകളുമായി പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. അവസാനത്തെ വോട്ടുകൾ എണ്ണി കഴിഞ്ഞാലേ ജോണോ മൊയ്തീനോ ആണെന്ന് പറയാൻ കഴിയുകയുള്ളു. ബിജെപി സ്ഥാനാർത്ഥിക്ക് ശ്രമിച്ചാൽ ജാമ്യ സംഖ്യ തിരിച്ചു പിടിക്കാം. ഇവിടെ ഇന്നലത്തെ രണ്ടാം സ്ഥാനം കിട്ടില്ല.

മണലൂർ മുരളി പെരുന്നെല്ലിക്ക് മുൻതൂക്കം

കോൺഗ്രസിലെ പി എ മാധവൻ ആയിരുന്നു ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ചത്. ഈ പ്രാവിശ്യം മാധവേട്ടന് സീറ്റു നിഷേധിച്ചു. കാരണം എന്താണെന്ന് അറിയില്ല. മാധവനോടൊപ്പം ജില്ലയിലെ തലമുതിർന്ന കോൺഗ്രസ് മൂപ്പന്മാരായ സിഎൻ ബാലകൃഷ്ണനും, തേറമ്പിലിനും ഇക്കുറി സീറ്റില്ല. ഇവർ മൂന്ന് പേരും നല്ല നീരസത്തിലാണ്. മാധവനെ മാറ്റി ഒ അബ്ദുൽ റഹ്മാൻ കുട്ടിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ പേരിലെ വട്ടപ്പൂജ്യം തന്നെ ആയിരിക്കും തിരഞ്ഞെടുപ്പിൽ ഉണ്ടാകുക. ഇവിടെ മുരളി പെരുനെല്ലിയെന്ന ശകതനായ സ്ഥാനാർത്ഥിയാണ് എൽഡിഎഫ് ഇവിടെ നിർത്തിയിരിക്കുന്നത്.

ബിജെപിക്ക് നല്ല വോട്ടുള്ള പ്രദേശമാണ് മണലൂർ മണ്ഡലം. എറണാകുളത്ത് നിന്നു എ എൻ രാധാകൃഷ്ണനെ കൊണ്ടുവന്നു. ഇവിടെ നിർത്തിയിരിക്കുന്നതും അതുകൊണ്ടാണ്. ഇവിടെ ബിജെപി ആഞ്ഞു പിടിക്കുന്നുണ്ട്. ടി വി ചാനലിൽ നിറഞ്ഞു നിൽക്കുന്ന ആഗോള പ്രതിഭ ആയതുകൊണ്ട് രാധാകൃഷ്ണനെ എല്ലാവർക്കും അറിയാം. വോട്ടുകൾ നേടും. പക്ഷെ മണലൂർ ഒരു വലിയ കോൺഗ്രസ് മണ്ഡലമാണ്, കാർഷിക മണ്ഡലമാണ്. മുരളി ക്കാണ് ഇവിടെ സാധ്യത.

ചാലക്കുടിയിൽ ബിഡി ദേവസി ഒരു പണത്തൂക്കം മുന്നിൽ

എറണാകുളം ജില്ലയിലെ അങ്കമാലി പോലെ വലിയ കോൺഗ്രസ് മണ്ഡലമാണ് ചാലക്കുടി. പക്ഷെ ഒരു വിഭാഗം കോൺഗ്രസ്സുകാർ ഇവിടെ ഇടഞ്ഞു നിൽക്കുകയാണ്. നിലവിൽ ഇവിടെ എംഎൽഎ ബി ഡി ദേവസിയാണ്. ഇക്കുറി കോൺഗ്രസ് ടി യു രാധാകൃഷ്ണൻ എന്ന ശക്തനായ സ്ഥാനാർത്ഥിയെ കൊണ്ട് വന്നിട്ടുണ്ട്. ചാലക്കുടിയിൽ ആളുകൾക്ക് അറിയാവുന്ന ആളുമാണ് രാധാകൃഷ്ണൻ. പക്ഷെ ദേവസി വളരെ ജനകീയനും വികസന പ്രവർത്തനങ്ങൾ ഒരുപാടു ചെയ്ത ആളുമാണ്. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത് എങ്കിലും ദേവസി ഒരു പണത്തൂക്കം മുൻപിലാണ്. എസ്എൻഡിപിയുടെ നേതാവായ കെ എ ഉണ്ണിക്കൃഷ്ണൻ ആണ് ഇവിടെ ബീഡിജെസ് സ്ഥാനാർത്ഥി. ബിജെപിക്ക് പൊതുവേ വോട്ടു കുറവാണ് ചാലക്കുടിയിൽ.

ഒല്ലൂരിൽ എൽഡിഎഫിന് മുൻതൂക്കം

ഒല്ലൂർ ഒരു വലിയ മണ്ഡലമാണ്. കുടിയേറ്റക്കാർ കൂടുതലുള്ള മണ്ഡലമാണിത്. എംഎൽഎ എ പി വിൻസെന്റ് ആണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി. സിപിഐക്കാണ് എൽഡിഎഫ് സീറ്റു കൊടുത്തിരിക്കുന്നത്. കെ രാജൻ ആണ് ഇവരുടെ സ്ഥാനാർത്ഥി. ഇപ്പോറൾ ഇതൊരു ഇടതുപക്ഷ മണ്ഡലമാണ്. വിൻസെന്റിന് അത്ര അനുകൂലമല്ല ഇപ്പോൾ ഉള്ളത്. കെ രാജനാണ് ഇവിടെ സാധ്യത. ഇവിടെയും ബിഡിജെസ് ആണ് മത്സരിക്കുന്നത്. പികെ സന്തോഷ് ആണ് ഇവരുടെ സ്ഥാനാർത്ഥി. ഈഴവ വോട്ടുകൾ കൂടുതലുള്ള ഏരിയ ആയതിനാലാണ് എത്ര വോട്ടുകൾ കിട്ടും എന്നുള്ളത് തിരഞ്ഞെടുപ്പ് കഴിഞ്ഞേ പറയാൻ സാധിക്കൂ.

വടക്കാഞ്ചേരിയിൽ മത്സരം കടുകട്ടി, ഫലം പ്രവചനാതീതം

കോൺഗ്രസ് മണ്ഡലമാണ് വടക്കാഞ്ചേരി. കോൺഗ്രസിന്റെ സ്വന്തം സീറ്റ് ആയ വടക്കാഞ്ചേരിയിൽ എ സി മൊയ്തീൻ 2004 ൽ ഉപതിരഞ്ഞെടുപ്പിൽ മുരളീധരനെ തോൽപ്പിച്ചു എംഎൽഎ ആയി. 2006 ലും മൊയ്തീൻ ജയിച്ചു. 2011 ൽ മൊയ്തീന് ഇവിടെ നിന്നും മാറ്റി എൻ ആർ ബാലനെ കൊണ്ടുപോയി നിർത്തി. എന്നാൽ ഇവിടെ ബാലനെ ദയനീയമായി തോൽപ്പിച്ച് സിഎൻ ബാലകൃഷ്ണൻ ജയിച്ചു സഹകരണ വകുപ്പ് മന്ത്രിയായി.

ഇക്കുറി വടക്കഞ്ചേരിയിൽ സിപിഐ(എം) ആദ്യം തന്നെ സ്ഥാനാർത്ഥിയായി കെപിഎസി ലാളിതയെ പ്രഖ്യാപിച്ചു. ഇതറിഞ്ഞ ഇവിടുത്തെ ചില കുലം കുത്തികൾ ലളിത വേണ്ട എന്ന് പറഞ്ഞു ജാഥകൾ നടത്തി പോസ്റ്റർ ഒട്ടിച്ചു. സേവ്യർ എന്നയാളെ സ്ഥാനാർത്ഥി ആക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. അവസാനം ലളിത പിന്മാറി. സ്ഥാനാർത്ഥി വനിതാ ആകണമെന്നുള്ള കേന്ദ്ര കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചു ജില്ലാ പഞ്ചായത്തു അംഗം ഒരു മേരി തോമസിനെയാണ് ഇപ്പോൾ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി മുൻ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അനിൽ അക്കരയാണ്. ഇദ്ദേഹം പൊക്കാളി കൃഷി പോലുള്ള സംഭവങ്ങൾ പഞ്ചായത്തിൽ നടത്തി ഒരുപാടു ശ്രദ്ധ നേടിയ ആളാണ്. പക്ഷെ അടുത്തിടെ ഉണ്ടായ പുഴക്കൽ പാടം വിവാദങ്ങൾ ഇദ്ദേഹത്തിന് ഇതിരെ വന്നിട്ടുണ്ട്. അഡ്വ ആർ ഉല്ലാസ് ആണ് ബിജെപി സ്ഥാനാർത്ഥി. വലിയ വോട്ടു ബാങ്കുകൾ ഇവിടെ ബിജെപിക്കു ഇല്ല, എന്നാലും കുറെ വോട്ടുകൾ പിടിക്കാം. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത് ആരു ജയിക്കും എന്നു പറയാൻ പറ്റില്ല.

ഇരിങ്ങാലക്കുടയിൽ ഉണ്ണിയാട ചരിതം ആവർത്തിക്കും

വലിയ ഒരു ഇടതുപക്ഷ മണ്ഡലമാണ് ഇരിങ്ങാലക്കുട, പക്ഷെ ഇവിടെ ജയിക്കുന്നത് യുഡിഎഫ് ആണ്. കാരണം നല്ലൊരു സ്ഥാനാർത്ഥിയെ മുന്നോട്ടു കൊണ്ടുവരാൻ കഴിയാത്തതാണ് പ്രശ്‌നം. തോമസ് ഉണ്ണിയാടൻ ആണ് അഞ്ചാമതും യുഡിഎഫ് സ്ഥാനാർത്ഥി. ഇദ്ദേഹം വൈക്കം കാരനാണ്. രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളുമാണ് ഇദ്ദേഹം. കോൺഗ്രസുകാർ അല്ലാതെ മാണി ഗ്രൂപ്പിന് യാതൊരു സ്വാധീനവും ഇല്ലാത്ത മേഖലയാണ് ഇരിങ്ങാലക്കുട. ആകെയുള്ള മാണി ഗ്രൂപ്പുകാരൻ ഉണ്ണിയാടൻ മാത്രമാണെന്ന് പറയാം. ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ ആദ്യം വരുന്നത് ലോനപ്പൻ നമ്പാടനോട് വീര്യമൃത്യു വരിക്കാനാണ്. അന്ന് അങ്ങനെ ഇവിടെ തോറ്റു. പക്ഷെ ഇദ്ദേഹം വൈക്കത്തേക്ക് തിരിച്ചു പോയില്ല. 2011 ലെ ഇലക്ഷനിൽ വീണ്ടും സ്ഥാനാർത്ഥിയായി അന്ന് നമ്പാടൻ അല്ലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. അന്ന് സിപിഐ(എം) ഒരു അതിബുദ്ധി കാണിച്ചു നമ്പാടനെ കൊടകരക്കു വിട്ടു ഇവിടെ പി ശശിധരന് കൊടുത്തു. അന്ന് ശശിധരനെ തോൽപ്പിച്ചു ഉണ്ണിയാടൻ ജയിച്ചു പിന്നീട് ഉണ്ണിയാടൻ 2006 ലും 2011 ലും ജയിച്ചു ഇക്കുറി നാലാമത്തെ വിജയത്തിനായി ഉണ്ണിയാടൻ സ്ഥാനാർത്ഥി ആയി നിൽക്കുന്നു. ഇവിടെ കെ യു അരുണൻ ആണ് മാർക്‌സിസ്റ്റ് സ്ഥാനാർത്ഥി. നല്ല സ്ഥാനാർത്ഥിയാണ് അരുണൻ. എങ്കിലും ഉണ്ണിയാടനാണ് ഇവിടെ സാധ്യത. എസ്എൻഡിപി നേതാവായ സന്തോഷ് ആണ് ഇവിടെ ബിഡിജെഎസ് സ്ഥാനാർത്ഥി. ബിജെപി ഇവിടെ അത്ര വലിയ ശക്തിയില്ല എന്നാലും കുറച്ചു വോട്ടുകൾ പിടിക്കാം.

ചേലക്കരയിൽ ഇടതു വിജയം ആവർത്തിക്കും

കേരളം തുടങ്ങിയപ്പോൾ മുതൽ പട്ടികജാതി സംവരണ സീറ്റാണ് ചേലക്കര. വികസനം എത്തി നോക്കാത്ത സ്ഥലമാണ് ചേലക്കര. സത്യൻ അന്തിക്കാട് സിനിമയിലെ പോലെ ഗ്രാമീണ അന്തരീക്ഷമുള്ള മണ്ഡലമാണ്. യാതൊരു വികസനവും എത്താത്ത ചേലക്കരയിൽ സിപിഐ(എം) ആണ് ജയിക്കാറുള്ളത്. യു ആർ പ്രദീപ് ആണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. കെ ഇ തുളസി യുഡിഎഫ് സ്ഥാനാർത്ഥി. എത്ര ദാരിദ്ര്യമുള്ള ആളുകൾ ആണെങ്കിലും അരിവാൾ ചുറ്റിക്ക് വോട്ടു കുത്തുന്ന രീതിയാണ് ഇവിടെയുള്ളത്. അതുകൊണ്ട് പ്രദീപിനാണ് ഇവിടെ സാധ്യത. ബിജെപി സ്ഥാനാർത്ഥി ഇവിടെ ഷാജുമോൻ വടക്കേകാട് ആണ്. ബിജെപി വലിയ പ്രസക്തമല്ലാത്ത മണ്ഡലമാണ് ചേലക്കര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP