Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല

കാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല

എം പി റാഫി

മണ്ണാർക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിനായി സംസ്ഥാനം ഉറ്റുനോക്കിയ ഒരു മണ്ഡലമായിരുന്നു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആഹ്വാനമുണ്ടായതോടെയാണു മണ്ണാർക്കാട് മണ്ഡലം ശ്രദ്ധാകേന്ദ്രമായി മാറിയത്.

ഏപ്രിൽ 24ന് കോഴിക്കോട് നടന്ന മർക്കസ് അലുംനി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മുസ്ലിംലീഗ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീൻ എംഎ‍ൽഎയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടു നടത്തിയ പ്രസ്താവനയാണ് മണ്ണാർക്കാട്ടെ പോരാട്ടചിത്രം മാറ്റിമറിച്ചത്. ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന അണികളോടുള്ള കാന്തപുരത്തിന്റെ ആഹ്വാനം പിന്നീട് കത്തിപ്പടരുകയും സോഷ്യൽ മീഡിയയിൽ വൻചർച്ചയാവുകയും ചെയ്തു.

ഇതോടെ ലീഗ് ചേരിയിൽ നിലയുറപ്പിച്ച ഇ.കെ സുന്നികൾ ഷംസുദ്ദീനെ വിജയിപ്പിക്കുകയെന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് രംഗത്തുവരികയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയണ്ടായി. ഇതോടെ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വീര്യം കൂടി. എന്നാൽ എപി സുന്നികളെ നിരാശപ്പെടുത്തി കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടി വർധിപ്പിച്ചായിരുന്നു സിറ്റിങ് എംഎ‍ൽഎ കൂടിയായ ഷംസുദ്ദീന്റെ വിജയം.

ഫലം ഷംസുദ്ദീന് അനുകൂലമായതോടെ കാന്തപുരത്തിന്റെ ആഹ്വാനത്തിന് കനത്ത പ്രഹരമേറ്റെങ്കിലും വാദപ്രതിവാദങ്ങൾ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയകളിലും ലീഗിന്റെ വിജയാഘോഷങ്ങളിലും കാന്തപുരത്തെ കടന്നാക്രമിച്ചതോടെ മണ്ണാർക്കാട്ടെ എ.പി -ഇ.കെ തമ്മിലടി മണ്ഡലത്തിന്റെ അതിർവരമ്പ് ഭേദിച്ചിരിക്കുകയാണ്. മുസ്ലിം പണ്ഡിതനെതിരെ മുസ്ലിംലീഗുകാർ കടന്നാക്രമണം ശക്തമാക്കിയതോടെ ലീഗിന്റെ വോട്ടു കച്ചവടവും കല്ലാംകുഴിയിലെ ഇരട്ടകൊലപാതകവും വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. കോടികൾ മുടക്കി ബിജെപിയിൽനിന്നു മുസ്ലിം ലീഗ് വോട്ടുകച്ചവടം നടത്തിയതായാണു എ.പി സുന്നികളുടെ പ്രധാന ആരോപണം. കണക്കുകളും ഇതു വ്യക്തമാക്കുമ്പോൾ ആരോപണത്തിൽ നിന്നും ലീഗ് ഒളിച്ചോടുകയാണ് ചെയ്യുന്നത്.

നേരിയ ഭൂരിപക്ഷത്തിന് വിജയം ഉറപ്പിച്ച എ.പി സുന്നികൾക്ക് ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു മണ്ണാർക്കാട്ടെ തോൽവി. എ.പി സുന്നികൾ പിന്തുണച്ച ഭൂരിപക്ഷം സ്ഥാനാർത്ഥികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയിച്ചെങ്കിലും മണ്ണാർക്കാട്ടെ തോൽവി എല്ലാ വിജയത്തെയും നിരാശപ്പെടുത്തുകയായിരുന്നു. ആദ്യമായിട്ടായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്നത്. സുന്നി പ്രവർത്തകരും മർക്കസ് പൂർവ്വ വിദ്യാർത്ഥിയുമായ മണ്ണാർക്കാട് കല്ലാംകുഴിയിലെ ഒരേ വീട്ടിലെ രണ്ടു സഹോദരങ്ങളെ മൂന്ന് വർഷം മുമ്പ് വെട്ടി നുറുക്കി കൊലപ്പെടുത്തുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം ലീഗ്- ഇ.കെ സുന്നി പ്രവർത്തകരും നേതാക്കളുമായിരുന്നു. എന്നാൽ ഈ പ്രതികൾക്ക് സ്ഥലം എംഎ‍ൽഎയായ ഷംസുദ്ദീൻ സംരക്ഷണം ഒരുക്കുകയും കേസിൽ നിന്നും ഊരാൻ സഹായിക്കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു ഷംസുദ്ദീനെ പരാജയപ്പെടുത്താൻ കാന്തപുരം അണികളോട് ആഹ്വാനം ചെയ്തത്.

ഉസ്താദിന്റെ ആഹ്വാനം ഏറ്റുപിടിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി തന്നെ അണികൾ ഇറങ്ങുകയുണ്ടായി. മുൻ വർഷങ്ങളിൽ വോട്ടു ചെയ്യാൻ വരാതിരുന്ന 50 ശതമാനത്തിലധികം എപി സുന്നികളെയും ഇത്തവണ വോട്ടു ചെയ്യിക്കുകയും ചെയ്തു. കണക്കുകൾ പരിശോധിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഐയുടെ സുരേഷ് രാജ് വിജയിക്കുമെന്ന് എ.പി സുന്നികൾ സുനിശ്ചിതമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ചു പരിചയമില്ലാത്ത ഉസ്താദിന്റെ അനുയായികൾക്ക് തന്ത്രങ്ങളിൽ പാളിച്ച പറ്റുകയായിരുന്നു. അതേസമയം വലിയ ആത്മവിശ്വാസമായിരുന്നു ലീഗ് കേന്ദ്രങ്ങളും എൻ ഷംസുദ്ദീനും വോട്ടെണ്ണുന്നതിനു മുമ്പേ പങ്കുവച്ചത്.

വോട്ട് എണ്ണിത്തുടങ്ങിയതോടെ ഇടതു കോട്ടകളിൽ നിന്നൊഴിച്ചാൽ ബാക്കിയെല്ലാം ലീഗ് ലീഡ് നേടുന്ന കാഴ്ചയായിരുന്നു. 24,000 ൽ കുറയാത്ത വോട്ടുകളുള്ള ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളിൽ നിന്നും ഷംസുദ്ദീൻ തന്നെ ലീഡ് ചെയ്തു. അന്തിമഫലം പ്രഖ്യാപിച്ചപ്പോൾ 12,325 വോട്ടിന്റെ ലീഡിൽ ഷംസുദ്ദീൻ വിജയിക്കുകയും ചെയ്തു. ആര് തോറ്റാലും എൻ. ഷംസുദ്ദീൻ, അബ്ദുറഹിമാൻ രണ്ടത്താണി, കെ.എം ഷാജി എന്നിവർ തോൽക്കരുതെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. എന്നാൽ താനൂർ ഒഴികെ മറ്റു രണ്ടിടത്തെ വിജയവും ലീഗ് അണികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഷംസുദ്ദീന്റെ ഭൂരിപക്ഷം വർധിപ്പിച്ചുള്ള വിജയം ലീഗിന് ഇരട്ടി മധുരമാണ് നൽകുന്നത്.

മണ്ണാർക്കാട്ടെ പരാജയം കാന്തപുരത്തിന്റെ പരാജയമായാണ് ലീഗും ഇ.കെ സുന്നികളും കാണുന്നത്. തെറിവിളിയും അപഹാസ്യ വർഷങ്ങളുമായി കാന്തപുരത്തിനെതിരെ ലീഗും ഇതര മുസ്ലിം സംഘടനകളും സോഷ്യൽ മീഡിയയിൽ ആഘോഷം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കാന്തപുരത്തിന്റെ പ്രസ്താവനയിൽ പിന്നോട്ടില്ലെന്നും ലീഗിന്റെ കൊലപാതക രാഷ്ട്രീയം തുറന്നു കാണിച്ച് ലീഗിനെതിരെ പ്രചാരണം ശക്തമാക്കാനുമാണ് എ.പി സുന്നികളുടെ തീരുമാനം.

എന്നാൽ ലീഗിനെതിരെ വോട്ടു കച്ചവട ആരോപണങ്ങളും വിടാതെ പിന്തുടരുകയാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടുകൾ കോടികൾ നൽകി വിലക്കു വാങ്ങിയെന്നാണ് പ്രചാരണം. ബിജെപിക്കും ബിഡിജെഎസിനും സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിൽ വലിയ വർധന ഉണ്ടാക്കിയിരുന്നു. ബിജെപിയുടെ കണക്കു പ്രകാരം 30,000 വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. മാത്രമല്ല, പാലക്കാട് ജില്ലയിലെ സമീപ മണ്ഡലങ്ങളായ കോങ്ങാട് 23,800 ഉം മലമ്പുഴയിൽ 45,000 വും എൻ.ഡി.എ സ്ഥാനാർത്ഥികൾ നേടിയപ്പോൾ മണ്ണാർക്കാട് നേടിയതാവട്ടെ 10,170 വോട്ടുകൾ മാത്രം. ബിജെപി വോട്ടുകളിലെ വൻ ഇടിവ് ഷംസുദ്ദീന് ലഭിച്ചതായാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് ലീഗിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP