Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്താംക്‌ളാസുമുതൽ ഐഎഎസ് വരെ ഒന്നാംറാങ്ക്; അമ്മായിയപ്പന്റെ കെട്ടിടം പൊളിക്കാനുള്ള ചങ്കൂറ്റം; എന്നിട്ടും ഒരു സർക്കാരിനും രാജുനാരായണ സ്വാമിയെ വേണ്ട; 20 വർഷത്തിനിടയിൽ 20 തവണ സ്ഥലംമാറ്റിയ ഈ ഐഎഎസുകാരനോട് പിണറായി വിജയനെങ്കിലും കരുണ കാണിക്കുമോ?

പത്താംക്‌ളാസുമുതൽ ഐഎഎസ് വരെ ഒന്നാംറാങ്ക്; അമ്മായിയപ്പന്റെ കെട്ടിടം പൊളിക്കാനുള്ള ചങ്കൂറ്റം; എന്നിട്ടും ഒരു സർക്കാരിനും രാജുനാരായണ സ്വാമിയെ വേണ്ട; 20 വർഷത്തിനിടയിൽ 20 തവണ സ്ഥലംമാറ്റിയ ഈ ഐഎഎസുകാരനോട് പിണറായി വിജയനെങ്കിലും കരുണ കാണിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പണ്ടൊരു കോട്ടയം കളക്ടർക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാൻ അയൽപക്കക്കാരൻ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ വഴിതടയുന്നയാൾ കളക്ടറുടെ അമ്മായിയപ്പൻ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്ത ആ കളക്ടർ ഇപ്പോൾ തലസ്ഥാനത്ത് ഈച്ചയാട്ടിയിരിക്കുകയാണ്. പത്താംക്‌ളാസ് മുതൽ പഠിച്ച കോഴ്‌സുകൾക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെ ആർക്കും വേണ്ടാത്തത് നീതി നടപ്പിലാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുതന്നെ.

ഇഷ്ടക്കാരെയും തൽപരകക്ഷികളെയുമൊക്കെ അകറ്റി സത്യസന്ധരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് ഓഫീസ് നിർവഹണം ഏൽപിച്ച് പിണറായി വിജയൻ ഭരണം തുടങ്ങുമ്പോൾ ഈ ഉദ്യോഗസ്ഥന് നേരിയ പ്രതീക്ഷയുണ്ട്. സ്ഥാനമേറ്റയുടൻ കർശന നിലപാടുള്ള നളിനിനെറ്റോയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കുമ്പോൾ അതുപോലെ വിട്ടുവീഴ്ചാ നിലപാടില്ലാത്ത കാർക്കശ്യക്കാർതന്നെ മറ്റു വകുപ്പുകളിലും വരുമെന്ന സൂചനകളാണ് ഉയരുന്നത്.

മെത്രാൻകായലും സന്തോഷ് മാധവന്റേതും കരുണ എസ്‌റ്റേറ്റിന്റേതും ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ നിരവധി വിവാദ ഭൂമി ഇടപാടുകളിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഇടതു നേതാക്കൾ തിരഞ്ഞെടുപ്പുകാലത്ത് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരും ഇക്കാര്യം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിരിക്കെ റവന്യൂ നിയമങ്ങളിൽ അവസാന വാക്കെന്നുതന്നെ പറയാവുന്ന രാജുനാരായണസ്വാമിക്ക് ഇക്കുറി റവന്യൂ വകുപ്പിന്റെ ചുമതല നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

ഇത്തരത്തിൽ നിരവധി റവന്യൂ ഇടപാടുകളിൽ കർശന നിലപാടെടുത്ത രാജു നാരായണസ്വാമിക്ക് പുതിയ സർക്കാർ റവന്യൂവകുപ്പിന്റെ ചുമതല നൽകുന്നത് സർക്കാരിന് ഗുണകരമാകുമെന്ന് തീർച്ച. പ്രത്യേകിച്ചും മുന്മന്ത്രി കെ പി രാജേന്ദ്രന്റെയുൾപ്പെടെ വിശ്വസ്തനായിരുന്ന രാജുവിന് ഇക്കുറിയും റവന്യൂ വകുപ്പ് സിപിഐക്കുതന്നെയാണെന്നതും ഈ തീരുമാനത്തിന് ആക്കംകൂട്ടും. മാത്രമല്ല, കൃഷിഭൂമി കയ്യേറ്റങ്ങൾക്കെതിരെ കർശന നിലപാടെടുക്കുമെന്ന് പുതിയ കൃഷിമന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ വ്യക്തമാക്കുന്നതും മുൻസർക്കാരിന്റെ കാലത്ത് നടന്ന ഭൂമികയ്യേറ്റങ്ങൾക്കെതിരെയും അവസാനകാലത്ത് സർക്കാരിന് പിൻവലിക്കേണ്ടിവന്ന ഭൂമി ഇടപാടുകൾക്കെതിരെയും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.

വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടർന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സർക്കാർ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തിൽ സിവിൽസപ്‌ളൈസ് കമ്മീഷണറുടെ ചുമതല നൽകിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ 9 മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്‌ളിയു ടി ഓ സെൽ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി. തൃശൂർ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടുതന്നെ നഗരത്തിലെ അഞ്ചുറോഡുകൾ വീതികൂട്ടി പുനർനിർമ്മിച്ചതുൾപ്പെടെ അർഹമായ സ്ഥാനം ലഭിക്കുമ്പോഴെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് 1989ൽ ഐഎഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ രാജു നാരായണസ്വാമി.
അഴിമതിക്കെതിരേ കർക്കശനിലപാട് കൈക്കൊള്ളുന്നതിനാൽ രാജു നാരായണസ്വാമി നിരവധി തവണ വകുപ്പുതല നടപടികൾക്കു വിധേയനായി.

കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20 സ്ഥലംമാറ്റങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. എന്നാൽ മുൻ സർക്കാരിന്റെ കാലത്തുനടന്ന അഴിമതികൾ, പ്രത്യേകിച്ച് ഭൂമി ഇടപാടുകൾക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങുന്ന പിണറായി സർക്കാരിന് നിയമത്തിൽ 11 പിജി ഡിപ്‌ളോമയുള്ള, നിയമവിഷയത്തിൽ അഗ്രഗണ്യനായ രാജു നാരായണസ്വാമി നല്ലൊരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പ്.



Stories you may Like

More News in this category+

MNM Recommends +

Go to TOP