Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിക്ക് അന്ത്യവിശ്രമം ഒരുക്കിയത് കോട്ടയം ഭദ്രാസനാധിപന്റെ സ്ഥാനം തെറിക്കാൻ കാരണമായോ? മെത്രോപൊലീത്തയ്ക്കെതിരെ ബിജെപി ബാന്ധവവും ആരോപണം; പുതിയ കാതോലിക്കാബാവയെ കുറിച്ചുള്ള ആലോചനകൾ യാക്കോബയ സഭയെ കലുഷിതമാക്കുന്നത് ഇങ്ങനെ

പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിക്ക് അന്ത്യവിശ്രമം ഒരുക്കിയത് കോട്ടയം ഭദ്രാസനാധിപന്റെ സ്ഥാനം തെറിക്കാൻ കാരണമായോ? മെത്രോപൊലീത്തയ്ക്കെതിരെ ബിജെപി ബാന്ധവവും ആരോപണം; പുതിയ കാതോലിക്കാബാവയെ കുറിച്ചുള്ള ആലോചനകൾ യാക്കോബയ സഭയെ കലുഷിതമാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിനിർത്തുന്നത് ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയതിനെന്ന് സൂചന. ആറു മാസത്തേക്കാണ് ഭദ്രാസന ചുമതലകളിൽ നിന്ന് ഡോ. തോമസ് മാർ തിമോത്തിയോസിനെ മാറ്റുന്നത്. പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിന്റേതാണ് തീരുമാനം. ഭദ്രാസനത്തിന്റെ താൽക്കാലിക ചുമതല ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ വഹിക്കും. വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ വിശ്വാസങ്ങൾക്ക് നിരക്കാത്ത നടപടിയാണ് ഡോ. തോമസ് മാർ തിമോത്തിയോസ് ചെയ്തതെന്നും സുന്നഹദോസ് വിലയിരുത്തി.

ഭദ്രാസന സ്വത്ത് കൈകാര്യം ചെയ്യുന്നതുൾപ്പെടെ പല വിഷയങ്ങളിലും മാർ തിമോത്തിയോസും സഭാ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണു സൂചന. എന്നാൽ, മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിനിർത്താനുള്ള കാരണത്തെക്കുറിച്ചു സഭ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇതിന് കാരണം പ്രിയങ്കാ ചോപ്രയുമായി ബന്ധപ്പെട്ട വിവാദമായതിനാലാണ്. ഇത് പൊതു സമൂഹത്തിൽ ചർച്ചയാകുന്നത് സഭയ്ക്ക് തിരിച്ചിടയാകും. മാർ തിമോത്തിയോസിനെതിരെ നാൽപതോളം വൈദികർ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കു പരാതി അയച്ചിരുന്നതായി സഭാ വൃത്തങ്ങൾ പറഞ്ഞു. പരാതി തീർപ്പാക്കാൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസിനെ ചുമതലപ്പെടുത്തി. തുടർന്ന്, കഴിഞ്ഞ മാസം 12 നു നടന്ന സുന്നഹദോസ് ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സുന്നഹദോസിനു മുൻപ് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്നാണു മെത്രാപ്പൊലീത്തയെ ചുമതലയിൽ നിന്നു താൽക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സഭാ വൃത്തങ്ങൾ പറയുന്നു.

എന്നാൽ സഭാ വിശ്വാസികളുടെ വികാരം മാനിക്കാതെ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകൾ യാക്കോബായ പള്ളിയിൽ നടത്തിയതാണ് വിനയാകുന്നത്. ഏകപക്ഷീയമായ തീരുമാനം ഇക്കാര്യത്തിൽ ഡോ. തോമസ് മാർ തിമോത്തിയോസ് എടുത്തുവെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഒത്തു തീർപ്പ് ചർച്ചകൾക്കൊന്നും ശ്രമിക്കാതെ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറുകയായിരുന്നു. മതം മാറിയ പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണിന്റെ സംസ്‌കാര ശുശ്രൂഷകൾ നടത്താൻ കുമരകത്തെ അവരുടെ കുടുംബ പള്ളി വിസമിതിച്ചിരുന്നു. ഇതോടെ കോട്ടയം ഭദ്രാസനാധിപൻ കൂടിയായ തോമസ് മാർ തിമോത്തിയോസ് നേരിട്ട് ഇടപെട്ടു. പ്രിയങ്കാ ചോപ്രയുടെ കുടുംബത്തെ വേദനിപ്പിക്കാതെ പൊൻകുന്നത്തെ പള്ളിയിൽ സംസ്‌കാര ശുശ്രൂഷ നടത്തുകയും ചെയ്തു. ഇതെല്ലാം നേരിട്ട് തന്നെയാണ് കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് നിർവ്വഹിച്ചതും. ഇതാണ് വിവാദങ്ങൾക്ക് പുതുമാനം നൽകുന്നത്.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥാനം ഒഴിയാൻ ഇരിക്കുകയാണ്. അതിന് ശേഷം ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്ന പേരുകളിൽ ഒരാളാണ് ഡോ. തോമസ് മാർ തിമോത്തിയോസ്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ഇടപെടലുകൾ. ബിജെപിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് ഡോ. തോമസ് മാർ തിമോത്തിയോസ്. ഈ ബന്ധമാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങ് നടത്താൻ കാരണമായതെന്നാണ് സഭയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്രയിലും മറ്റും വലിയ സ്വാധീനമുള്ള ഡോ. തോമസ് മാർ തിമോത്തിയോസ് അന്തരിച്ച മുൻ ബിജെപി നേതാവ് പ്രമോദ് മഹാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം സഭയുടെ നിലപാടിന് വിരുദ്ധമായി ചെയ്‌തെന്നാണ് ആക്ഷേപം. കാതോലിക്കാ ബാവയായി ഡോ. തോമസ് മാർ തിമോത്തിയോസ് എത്താതിരിക്കാൻ മറ്റ് ചില ആക്ഷേപങ്ങളും സജീവമായിരുന്നു. അതിനിടെയാണ് വിശ്വാസപരമായ വിഷയം സഭയ്ക്ക് കിട്ടിയത്. ഇതോടെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.

മുംബൈയിൽ 94ാം വയസ്സിൽ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാർഥത്തിൽ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോൺ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോൺ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. ഇത് പ്രിയങ്കാ ചോപ്രയടക്കമുള്ളവരെ അറിയിച്ചിരുന്നു. ഇടയ്ക്ക് ഈ പള്ളിയിൽ ഇവർ എത്തുകയും കുമ്പസാരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഹിന്ദു മതത്തിലേക്ക് മാറിയ മേരി ജോൺ തിരിച്ച് മതവിശ്വാസത്തിലേക്ക് മടങ്ങിയെത്തിയതായി കരുതാൻ ഇത് പോരെന്നായിരുന്നു കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് മതംമാറിയതിനാൽ പള്ളിയധികൃതരുടെ തീരുമാനം. വിശ്വാസത്തിൽ അധിഷ്ഠിതമായി മാത്രമാണ് ഈ തീരുമാനം പള്ളി എടുത്തത്. അതിൽ മറ്റ് ഘടകങ്ങളൊന്നും കടന്നുവന്നുമില്ല.

ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പള്ളിയുമായുള്ള ബന്ധം വിഛേദിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. മേരി ജോണിന്റെ പേര് മധു ജ്യോത്സ്‌ന അഖൗരിയായി മാറിയും ചൂണ്ടിക്കാട്ടി. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നതും മറ്റും യോഗത്തിൽ ചോദ്യങ്ങളായി. ഹിന്ദുമതത്തിലേക്ക് മേരി ജോൺ മതം മാറിയെന്ന വാദവുമെത്തി. ഇതും സംസ്‌കാരം നടക്കാതിരിക്കാൻ കാരണമായി. നിലവിലുള്ള വഴക്കങ്ങൾക്കും നടപടികൾക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതോടെ പ്രിയങ്ക ചോപ്രയും കുടുംബവും നിരാശരായി. കോട്ടയത്ത് സംസ്‌കാരം നടത്താനാകുമെന്ന വിശ്വാസത്തിലാണ് മൃതദേഹവുമായി അവർ എത്തിയത്. പള്ളിയുടെ നിലപാട് എതിരായതോടെ അവർ മൃതദേഹവുമായി മുംബൈയിലേക്ക് പോകാനും തീരുമാനിച്ചു. ഈ ഘട്ടത്തിൽ ഉന്നത തല സമ്മർദ്ദം ഡോ. തോമസ് മാർ തിമോത്തിയോസിനെ തേടിയെത്തിയത്. ഉന്നത ബിജെപി നേതാക്കളാണ് വിളിച്ചതെന്നാണ് സഭയിലെ പ്രമുഖർ ഉയർത്തുന്ന ആക്ഷേപം.

ഇതോടെ പൊൻകുന്നത്തെ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളിയിൽ സംസ്‌കാരം നടന്നു. ഭദ്രാസനാധിപൻ നേരിട്ടെത്തിയതിനാൽ എതിർക്കാൻ പള്ളിയിലെ വൈദികനുമായില്ല. ഇത് സഭാ വിശ്വാസങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് യാക്കോബായ സഭയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ചുമതലകളിൽ നിന്ന് ഭദ്രാസനാധിപനെ മാറ്റുന്നത്. അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും മേരി അഖൗരി അവസാന കാലത്ത് മുംബൈയിൽ മുടങ്ങാതെ പള്ളിയിൽ പോകുന്ന ഇടവകാംഗമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയിൽ സംസ്‌കരിക്കാൻ സൗകര്യം ഒരുക്കിയതെന്ന ന്യായം നിലനിൽക്കുന്നതല്ലെന്ന് സഭാ സുന്നഹദോസ് വിലയിരുത്തി. ദേശീയ മാദ്ധ്യമങ്ങളിലെല്ലാം പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മരിച്ചത് വാർത്തയായിരുന്നു. അവരെല്ലാം മധു ജ്യോത്സ്‌ന അഖൗരി അന്തരിച്ചുവെന്നാണ് വാർത്ത നൽകിയത്. മേരി ജോൺ എന്ന് പേരു പോലും എല്ലാവരും മറുന്നു. എന്നിട്ടും അവരെ പള്ളിയിൽ അടക്കിയത് ശരിയായ നടപടിയല്ലെന്നാണ് സുന്നഹദോസിന്റെ നിലപാട്.

ബീഹാറിലെ എം.എൽ.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീർഘകാലം എം.എൽ.സി ആയിരുന്നു.ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്‌നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടിൽ സംസ്‌കാരത്തിന് കുടുംബം എത്തിയത്. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മുത്തശ്ശിയുടെ സംസ്‌കാരത്തിന് പ്രിയങ്ക ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് എത്തിയിരുന്നു. മേരി ജോൺ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ പ്രിയങ്കാ ചോപ്ര വിമർശനവും ഉയർത്തിയിട്ടുണ്ട്.

ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാദ്ധ്യമത്തോടു പ്രതികരിച്ചിരുന്നു. എന്നാൽ മുത്തശ്ശിയുടെ ആഗ്രഹം നടക്കാത്തതിനാൽ പ്രിയങ്കാ ചോപ്ര അടക്കമുള്ളവർ നിരാശരായിരുന്നു. അതാണ് തുറന്നു പറയുന്നത്. എന്നാൽ കൂടുതൽ വിവാദങ്ങൾക്കുമില്ല. ഇതു കണക്കിലെടുക്കുന്നില്ലെന്നും കുടുംബത്തിലെ ഒരു മുതിർന്ന അംഗം നഷ്ടപ്പെട്ടതാണു പ്രധാന കാര്യമെന്നും അവർ പറഞ്ഞു. ഈ വിവാദത്തിന് തൊട്ട് പിന്നാലെയാണ് ഡോ. തോമസ് മാർ തിമോത്തിയോസിനെതിരെ യാക്കോബായ സഭ നടപടിയെടുത്തത്. കഴിഞ്ഞ മൂന്നിനാണു മേരി ജോൺ അഖൗരി മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP