Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഗീത സാഗരം

സംഗീത സാഗരം

ഷാജി ജേക്കബ്

ന്ത്യൻ ദേശീയതയുടെ സാംസ്‌കാരിക രൂപകങ്ങളിൽ ഏറ്റവും ജനപ്രിയമായത് ഹിന്ദിസിനിമാഗാനങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ നാലാം പതിറ്റാണ്ടു മുതലാരംഭിക്കുന്ന ഹിന്ദിസിനിമാഗാനങ്ങളുടെ ചരിത്രം, ആദ്യഒന്നരപ്പതിറ്റാണ്ടുകാലം ഇന്നത്തെ പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമുൾപ്പെടുന്ന ഒരു വിശാല ജനപഥത്തിന്റെ ജീവശ്വാസം പോലെയായിരുവെങ്കിൽ പിന്നീട് മൂന്നുരാഷ്ട്രങ്ങളിലെ ജനപ്രിയ സംസ്‌കാരമണ്ഡലങ്ങളെ വേറിട്ടു നയിക്കുകയായിരുന്നു. സിനിമയിലെ സംഗീതമെന്നാൽ പ്രാഥമികമായും പശ്ചാത്തലസംഗീതമാണ്. അതല്ല, ചലച്ചിത്രഗാനങ്ങളുടെ കഥ. ഇന്ത്യൻ ഭാഷകളിലെ ജനപ്രിയസിനിമയുടെ (ചുരുക്കം ചില നവതരംഗ സിനിമകളൊഴിച്ചാൽ കലാസിനിമയുടെ പോലും) ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യശാസ്ത്ര സ്വത്വം തന്നെ അവയിലെ പാട്ടുകളാണ്.

നമുക്കുപരിചയമുള്ള ഇതര രാജ്യങ്ങളിലെ സിനിമകളിലൊന്നും തന്നെ (മ്യൂസിക്കൽ എന്ന ഗണത്തിൽ പെടുന്ന വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൊഴികെ) പാട്ടുകളില്ലല്ലോ. ചലച്ചിത്രഗാനങ്ങളാകട്ടെ, തുടക്കം തൊട്ടിന്നോളവും സൃഷ്ടിക്കുന്ന ലാവണ്യാനുഭൂതി പ്രാഥമികമായും കാല്പനികമായ ഭാവാത്മകതയുമാണ്. സ്ത്രീപുരുഷ പ്രണയവും വിരഹവുമാണ് ബഹുഭൂരിപക്ഷം പാട്ടുകളുടെയും പ്രമേയം. മനുഷ്യജീവിതത്തിലെ ഇതരഭാവങ്ങളും അനുഭൂതികളും ചെറിയൊരുശതമാനം പാട്ടുകളുടെ മാത്രം വിഷയമാണ്.

സിനിമയുടെ ദൃശ്യാനുഭവത്തിനൊപ്പമായാലും റേഡിയോ, ടെലിവിഷൻ തുടങ്ങിയ ജനപ്രിയ മാദ്ധ്യമങ്ങളിലായാലും മൊബൈൽ റിങ്‌ടോൺ പോലുള്ള നവ- മാദ്ധ്യമരൂപങ്ങളിലായാലും പൊതുവേദികളിലെ അവതരണമായാലും ചലച്ചിത്ര ഗാനങ്ങളെ മറികടക്കുന്ന മറ്റൊരു ജനപ്രിയ സംസ്‌കാരരൂപം ഇന്ത്യയിൽ നാളിതുവരെയുണ്ടായിട്ടില്ല. ഏതു ഭാഷയിലും ക്ലാസിക്കൽ - ഫോക്ക്- ജനപ്രിയ സംഗീത പാരമ്പര്യങ്ങൾ മൂന്നും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു സംഗീത സംസ്‌കാരത്തിന്റെ വിപണി കലയാകുന്നു, ചലച്ചിത്രഗാനങ്ങൾ, സാഹിത്യം, സംഗീതം, ആലാപനം എന്നീ മൂന്നുതലങ്ങളിലും വിവിധങ്ങളായ മാദ്ധ്യമങ്ങളിലും കൂടി ചലച്ചിത്രഗാനങ്ങൾ സൃഷ്ടിക്കുന്ന കലാചരിത്രത്തിന്റെ പഠനം ഇന്നിപ്പോൾ അക്കാദിക- അമച്വർ മണ്ഡലങ്ങളിൽ ഒരുപോലെ വിപുലമാണ്.

ഇന്ത്യയിലെയെന്നല്ല, ലോകത്തെതന്നെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയായ ഹിന്ദി സിനിമയിലെ (1990 തൊട്ട് ബോളിവുഡ് എന്നറിയപ്പെടുന്നു, ഈ മേഖല) ഗാനാലാപന, സംഗീതസംസ്‌കാരങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ അവലോകനങ്ങളുടെ സമാഹാരമാണ് ജമാൽ കൊച്ചങ്ങാടിയുടെ 'മെലഡി' പ്രശസ്തരായ സംഗീതസംവിധായകരെയും ഗായകരെയും മുൻനിർത്തി, മെലഡിക്കു പ്രാധാന്യമുണ്ടായിരുന്ന 1930കൾ മുതൽ 80കൾ വരെയുള്ള കാലത്തെ ഹിന്ദി ചലച്ചിത്ര ഗാനലോകത്തിന്റെ ഒരു സമഗ്രാപഗ്രഥനം ലക്ഷ്യമിടുന്ന ഗ്രന്ഥം(80കൾക്കു ശേഷമുള്ള കാലത്തുനിന്ന് എ.ആർ. റഹ്മാനെ മാത്രമേ ഈ ഗ്രന്ഥം ഉൾപ്പെടുത്തുന്നുള്ളു).

മൂന്നുഭാഗമായാണ് ഗ്രന്ഥ രചന. ഒന്നാം ഭാഗത്ത് മുപ്പത്തൊന്നു സംഗീത സംവിധായകരുടെയും രണ്ടാം ഭാഗത്ത് പതിനേഴ് ഗായകരുടെയും തൂലികാചിത്രങ്ങൾ. മൂന്നാം ഭാഗത്ത് സംഗീത-ഗാന സംസ്‌കാരത്തെ കേന്ദ്രമാക്കി നിർമ്മിക്കപ്പെട്ട രണ്ടു സിനിമകളെക്കുറിച്ചുള്ള നിരൂപണം. നൗഷാദിന്റെയും റാഫിയുടെയും ലതയുടെയും സംഗീതകല അതിന്റെ ആഴവും പരപ്പും കണ്ടെത്തിയ 'ബൈജുബാവ്‌ര', സത്യജിത്ത് റായിയുടെ ചലച്ചിത്രകലയെ ഒരു സംഗീതശില്പമാക്കിമാക്കിമാറ്റിയ 'ജൽസാ ഘർ' എന്നിവയെക്കുറിച്ച്.

ചലച്ചിത്രഗാനകലയുടെ ആത്മാവ് തൊട്ടറിഞ്ഞ രചനകളാണ് ഇവയൊന്നടങ്കം. ഭാവബന്ധുരമായ ഒരു കലാനുഭൂതിയുടെ രാഗചൈതന്യം പകർന്നു നൽകുന്നതിൽ ജമാൽ കൊച്ചങ്ങാടിക്കുള്ള ശ്രദ്ധയും സൂക്ഷ്മതയും അഭിനന്ദനീയമാണ്. മലയാളത്തിൽ സി.എം. ഗോപാലകൃഷ്ണനും (വിവിധ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ) രവിമേനോനും (സോജാരാജകുമാരി, മേരി ആവാസ് സുനോ, കഭി കഭി.... തുടങ്ങിയ പുസ്തകങ്ങളിൽ) മുൻപു തന്നെ എഴുതിയിട്ടുണ്ട്. ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ സംഗീത-കലാ സംസ്‌കാരങ്ങളെക്കുറിച്ച് അമൃത ചാനലിലെ 'അഞ്ജലി', ഇന്ത്യവിഷനിലെ 'രാഗ് രംഗ് 'തുങ്ങിയ പരിപാടികളും ഹിന്ദിഗാനങ്ങളുടെ ജനപ്രീതി തിരിച്ചറിഞ്ഞു രൂപപ്പെടുത്തിയ വയായിരുന്നു. ഇന്നിപ്പേൾ ഗസൽ എന്ന സംഗീത, ഗാനരൂപത്തിന്റെ അവതരണത്തിനായി മീഡിയാവൺ ചാനലിലുള്ള ഒരുപരിപാടിയൊഴിച്ചാൽ ഈ രംഗം ദരിദ്രമാണ്. ഈ പശ്ചാത്തലത്തിൽ, ഹിന്ദി ചലച്ചിത്രഗാനങ്ങളിലെ ഭാവഗാനപാരമ്പര്യങ്ങളെക്കുറിച്ച് മലയാളിക്ക് ഏറെ അറിവുപകരുന്ന ഗ്രന്ഥമെന്ന നിലയിൽ പ്രസക്തമാകുന്നു മെലഡിയുടെ ഈ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

ഹിന്ദി സിനിമാരംഗം എന്നതുപോലെ തന്നെ ഹിന്ദി സിനിമാഗാനരംഗവും ആധുനിക ഇന്ത്യയുടെ ഒരു സാംസ്‌കാരിക പരിച്ഛേദമാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നിന്നു മാത്രമല്ല ഇന്ത്യയുടെ തന്നെ മിക്ക ദേശങ്ങളിലും നിന്നുള്ള കലാപ്രതിഭകളുടെ സംഗമസ്ഥാനമാകുന്നു, ഹിന്ദി സിനിമ. ഭാഷ, മതം, ജാതി, വർഗം, വർണം, ലിംഗം എന്നീ വിവേചനങ്ങളെല്ലാം മറികടന്ന ഒരു യഥാതഥ ഇന്ത്യൻ കലാമണ്ഡലം. സൈഗാൾ മുതൽ മുകേഷ് വരെയും നൂർജഹാൻ മുതൽ ലതാ മങ്കേഷ്‌കർ വരെയുള്ള , അഭിനയിച്ചു പാടിയ നടീനടന്മാരിൽ തുടങ്ങുന്ന ഹിന്ദി ഗാനചരിത്രം എട്ടുപതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.


നാടൻപാട്ടും ക്ലാസിക്കൽ സംഗീതവും ഭജനും ഖവാലിയും ഗസലും മുതൽ പാശ്ചാത്യ സംഗീതം വരെയുള്ളവയെ പാരമ്പര്യങ്ങളുടെയും ആധുനികതയുടെയും അസാധാരണമായ ഒരു ചരിത്രസന്ധിയിൽ സമന്വയിപ്പിക്കുകയാണ് ഹിന്ദിസിനിമാഗാനങ്ങൾ ചെയ്തത്. ഈയൊരു സംസ്‌കാര സമന്വയം മുൻ നിർത്തി സംഗീത സംവിധായകരും ഗായകരുമുൾപ്പെടുന്ന പ്രതിഭകളുടെ ഒറ്റജീവിതങ്ങളെ സിനിമയെന്ന ഒറ്റ സമൂഹമണ്ഡലത്തിൽ പ്രതിഷ്ഠിക്കുകയാണ് ജമാൽ കൊച്ചങ്ങാടി. മതങ്ങളുടെയും വംശങ്ങളുടെയും ജാതികളുടെയും പുരുഷാധീശ കുടുംബങ്ങളുടെയും വിലക്കുകൾ മറികടന്നവർ. നിസ്വ ജീവിതങ്ങളിൽനിന്നു കൈപിടിച്ചുയർത്തപ്പെട്ടവർ തെരുവിലലഞ്ഞു നടന്നവർ. തെരുവിലേക്കുതന്നെ തിരിച്ചെറിയപ്പെട്ടവർ. രാജ-പ്രഭു കുടുംബങ്ങളിൽ നിന്നുവന്നവർ. പ്രണയഭംഗങ്ങളുടെ കയ്പുനീരും ജീവിതാനന്ദത്തിന്റെ മുന്തിരിച്ചാറും മാറിമാറി മോന്തിയവർ. മദ്യത്തിനടിമപ്പെട്ട് കലയുടെ നെല്ലിപ്പടി കണ്ടവർ. കിടമത്സരങ്ങളിൽപെട്ട് പഴംപാട്ടുപാടിയവർ. നാടകവും റേഡിയോയും സിനിമയും അരങ്ങുകളും ചേർന്നുപൂരിപ്പിച്ച രണ്ടോ മൂന്നോ തലമുറകളുടെ ഭാവഗാന ജീവചരിത്രം പകർന്നു തരികയാണ് ഗ്രന്ഥകാരൻ. നായകനടന്മാരെ ജനപ്രിയരാക്കുന്നതിൽ പാട്ടുകൾക്കും ഗായകർക്കുമുള്ള പങ്ക്, ചലച്ചിത്രങ്ങൾ വിജയിപ്പിക്കുന്നതിൽ ഗാനങ്ങൾക്കും സംഗീത സംവിധായകർക്കുമുള്ള പങ്ക്, ഗായകരെ വിഗ്രഹങ്ങളാക്കുന്നതിൽ നായകർക്കും ഗാനശില്പികൾക്കുമുള്ള പങ്ക് എന്നിങ്ങനെ പരസ്പരം ഇഴചേർന്നു രൂപം കൊള്ളുന്ന ഒരു സാംസ്‌കാരിക ശൃംഖലയുടെ ചരിത്രരേഖയാണ് മെലഡി അവതരിപ്പിക്കുന്നത്. എങ്കിലും സംഗീത സംവിധായകരും ഗായകരും തമ്മിലുടലെടുത്ത സവിശേഷമായ ബന്ധങ്ങളുടെ ഇഴയടുപ്പത്തിലാണ് ഗ്രന്ഥകാരന്റെ ഊന്നൽ. പങ്കജ്മല്ലിക്കും സൈഗാളും തമ്മിൽ നൗഷാദും റാഫിയും തമ്മിൽ മദന്മോഹനും തലത് മഹമൂദും തമ്മിൽ ഒ.പി. നയാറും ആശാ ഭോസ്‌ലെ യും തമ്മിൽ എന്നിങ്ങനെ.. ഓരോ തലമുറയും പിന്നീടു വരുന്ന തലമുറയെ സ്ഥാനഭ്രഷ്ടരാക്കുന്ന വിധി വിപര്യയത്തിന്റെ അനാവരണമുണ്ട് ഈ ഗ്രന്ഥത്തിൽ. തലത് മഹ്മൂദും മന്നാഡെയും റാഫിക്കു മുന്നിലും നൂർജഹാനും ഷംഷാദ് ബീഗവും സുരയ്യയും ഗീതാദത്തുമൊക്കെ ലതക്കു മുന്നിലും അസ്തപ്രഭരായകഥകൾ ഗായകർക്കു മാത്രമല്ല മിക്ക സംഗീതസംവിധായകർക്കുമുണ്ടായത് മറ്റൊരുവിധിയല്ല. ശ്യാം സുന്ദർ മുതൽ ഗുലാം മുഹമ്മദ് വരെയുള്ളവരുടെ കലാജീവിതം ഇത്തരം ദുരന്തങ്ങൾ കരിനിഴൽ വീഴ്‌ത്തിയ വഴിത്താരകളിലാണ് മുന്നേറിയത്.

ഈ പുസ്തകത്തിൽ ജമാൽ അവതരിപ്പിക്കുന്ന സംഗീത സംവിധായകർ ഇവരാണ്. ആർ.സി. ബോറാൽ, പങ്കജ് മല്ലിക്ക്, ഗുലാം ഹൈദർ. ഖേംചന്ദ് പ്രകാശ്, ശ്യാം സുന്ദർ, ഖുർഷിദ് ഹോംജി, ഹുസ്‌നലാൽ-ഭഗത്‌റാം, അനിൽ ബിശ്വാസ്, സജ്ജാദ് ഹുസൈൻ, നൗഷാദ്,സി. രാമചന്ദ്ര, മദൻ മോഹൻ, ശങ്കർ-ജയ്കിഷൻ, വസന്ത് ദേശായി, ഹേമന്ത് കുമാർ, സചിൻ ദേവ് ബർമ്മൻ, സലീൽ ചൗധരി, ഒ.പി. നയാർ, രാഹുൽ ദേവ് ബർമ്മൻ, കല്യാൺജി-ആനന്ദ്ജി, ലക്ഷ്മീകാന്ത് -പ്യാരേലാൽ, ജയ്‌ദേവ്, റോഷൻ, ബോംബെ രവി, ഗുലാം മുഹമ്മദ്, ഖയ്യാം, എ.ആർ. റഹ്മാൻ.

വ്യക്തിജീവിതം, കുടുംബം, പ്രണയബന്ധങ്ങൾ, സംഗീതത്തിലുള്ള താത്പര്യം, അവഗാഹം, സവിശേഷതകൾ, സൗഹൃദങ്ങൾ, സംഗീത കലാരംഗത്തും വിപണിയിലും സൃഷ്ടിച്ച വഴിത്തിരിവുകൾ, ഇതര സംഗീതജ്ഞരോടും സംവിധായകരോടും ഗായകരോടും നായകനട•ാരോടുമുള്ള ബന്ധങ്ങൾ, കലാരംഗത്തെ ഉയർച്ച താഴ്ചകൾ, സംഗീതം നൽകി അനശ്വരമാക്കിയ ഗാനങ്ങൾ... ഓരോ സംഗീതസംവിധായകന്റെയും വ്യക്തിപരവും കലാപരവുമായ ജീവിതത്തിന്റെ സമഗ്രചിത്രം വരച്ചിടുന്നു, ജമാൽ. പങ്കജ്മല്ലിക്കിനെക്കുറിച്ചുള്ള ഈ നിരീക്ഷണം നോക്കുക:


ജനഗണമന എന്ന ദേശീയഗാനത്തിനു സ്ഥായിയായ ഈണം നൽകിയത് പങ്കജ് മല്ലിക്ക് എന്ന സംഗീതപ്രതിഭയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ആഗ്രഹം മാനിച്ച്, ഐ.എൻ.എ യുടെ സമരഗാനമായ കദം കദം ബഠായെ ജാ ഈണം നൽകി പാടിയതും പങ്കജ് തന്നെയായിരുന്നു. ഇതിന്റെ റിക്കോർഡിങ് വേളയിൽ പണ്ഡിത് ജവഹർലാൽ നെഹ്‌റു സന്നിഹിതനായിരുന്നു. ദൂരദർശൻകേന്ദ്രം ആദ്യമായി ഡൽഹിയിൽ ആരംഭിച്ചപ്പോൾ ഉദ്ഘാടനഗാനം പാടിയത് പങ്കജാണ്.

അങ്ങേയറ്റം സാമൂഹികപ്രതിബദ്ധതയുള്ള കലാകാരനായിരുന്നു പങ്കജ്മല്ലിക്ക്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധ്വാൻ ചന്ദ്രറായിയുടെ അഭ്യർത്ഥന മാനിച്ച് ഒന്നര ദശകത്തോളം സംസ്ഥാസർക്കാരിന്റെ ലോകരഞ്ജൻ ശാഖ എന്ന വിഭാഗത്തിന്റെ ഉപദേഷ്ടാവായി അദ്ദേഹം പ്രവർത്തിച്ചു. നാടൻകലകളുടെ ഉന്നമനവും സാംസ്‌കാരികപുരോഗതിയുമായിരുന്നു ലക്ഷ്യം. ഈ കാലയളവിലാണു തന്റെ ആദ്യചിത്രമായ പഥേർ പാഞ്ചാലി മുഴുവനാക്കാനാവാതെ സത്യജിത്ത് റേ വിഷമിക്കുന്നതറിഞ്ഞ് ധനസഹായം നൽകാൻ അദ്ദേഹം ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്.

1971-ൽ ബംഗ്ലാദേശ് നടത്തിയ വിമോചനസമരത്തോട് പങ്കജ് മല്ലിക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പിന്നീട് ആ രാജ്യം സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അമാർയുഗ്, അമാർ ഗാൻ(എന്റെ കാലം, എന്റെ സംഗീതം) ആത്മകഥയാണ്.

1978 ഫെബ്രുവരി 19ന് പങ്കജ് മല്ലിക്ക് മരിച്ചപ്പോൾ പണ്ഡിറ്റ് രവിശങ്കർ പറഞ്ഞത് ശരിയാണ്: ''അതിശയിപ്പിക്കുന്ന സംഗീതജ്ഞൻ, അതിശയിപ്പിക്കുന്ന മനുഷ്യൻ.''

പങ്കജ്മല്ലിക്കിനെപ്പോലെ തന്നെ ബംഗാളിൽ ജനിച്ച് കൽക്കത്തയിൽ വളർന്ന് , ബോംബെയിലെത്തി സിനിമാലോകം കീഴടക്കിയ ഹേമന്ത് കുമാറിനെ കുറിച്ചുള്ള വാക്കുകൾ കേൾക്കുക:

ദേശീയ ബഹുമതിയായ പത്മശ്രീ രണ്ടുവട്ടം നിരസിച്ച കലാകാരനാണ് ഹേമന്ത് കുമാർ മുഖർജി. ഇന്ത്യൻ ചലച്ചിത്രത്തിന് നൽകിയ സമഗ്രസംഭാവനകളുടെ പേരിലുള്ള ദാദാസാഹിബ് ഫാൽക്കേ അവാർഡും അദ്ദേഹം നിരസിച്ചു. ധിക്കാരിയായ ഒരു കലാകാരന്റെ കാതലില്ലാത്ത ഔദ്ധത്യം എന്നിതിനെ വിശേഷിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ തന്നേക്കാൾ ജൂനിയറായ പല കലാകാരന്മാർക്കും കൊടുത്തതിനുശേഷം വർഷങ്ങൾ കഴിഞ്ഞ്, തൂക്കമൊപ്പിക്കാനുള്ള ഈ ദാനം ആത്മാഭിമാനമുള്ള ആ കലാകാരനെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവെങ്കിൽ അത് സ്വാഭാവികം മാത്രം.

പലനിലയ്ക്കും പങ്കജ് മല്ലിക്കിനോട് സാദൃശ്യമുള്ളതാണ് ഹേമന്തിന്റെ കലാജീവിതം. പങ്കജ്ദായെ പോലെ തന്നെ രബീന്ദ്രസംഗീതം ഉപാസനയാക്കിയ കലാകാരൻ. ബംഗാളിന്റെ സംഗീതപാരമ്പര്യത്തിൽ നിന്നാണിരുവരും ഊർജ്ജം സ്വീകരിച്ചത്. രണ്ടുപേരും ബംഗാളികൾ. പങ്കജ്ദായോളം ശാസ്ത്രീയ സംഗീതപരിജ്ഞാനം ഹേമന്തിനില്ലായിരുന്നുവെന്നു മാത്രം. പങ്കജ്ദായുടെ റേഡിയോ പ്രക്ഷേപണപരിപാടി കേട്ടുകേട്ടാണ് ഹേമന്ത് രബീന്ദ്രസംഗീതത്തിൽ ആകൃഷ്ടനാകുന്നത്. ഹേമന്തിന്റെ ആദ്യകാലരചനകളിൽ ആ സ്വാധീനം പ്രകടമാവുകയും ചെയ്തു. പിന്നീടാണദ്ദേഹം സ്വന്തം വഴി കണ്ടെത്തുന്നത്.

ഗായകരെക്കുറിച്ചുള്ള ഭാഗത്ത് ജമാൽ എഴുതുന്ന വ്യക്തി ചിത്രങ്ങൾ താരതമ്യേന കൂടുതൽ ദീർഘവും സമഗ്രവുമാണ്. സൊഹ്‌റാബായി, അമീർബായ്, കാനൻ ദേവി, രാജ്കുമാരി ദുബേ, കുന്ദൻലാൽ സൈഗാൾ, നൂർജഹാൻ, സുരയ്യ, മുഹമ്മദ് റഫി, ഷംഷാദ് ബീഗം, തലത് മഹമൂദ്, ഗീതാദത്ത്, മന്നാഡെ, ലതാ മങ്കേഷ്‌കർ, മുകേഷ് ആശാ ഭോസ്‌ലെ, കിഷോർ കുമാർ, യേശുദാസ് എന്നിങ്ങനെ പതിനേഴു ഗായകരെക്കുറിച്ചുള്ളവയാണ് ഈ രചനകൾ. നൂർജഹാനെക്കുറിച്ചുള്ള ലേഖനത്തിന്റെ തുടക്കമിങ്ങനെയാണ്: പഞ്ചാബി പ്രണയകഥയിലെ മഹിപാലിനെ പോലെ പ്രണയഭാജനത്തിനുവേണ്ടി സ്വന്തം ശരീരത്തിലെ മാംസം മുറിച്ചെടുക്കാൻ സുഹൃത്തിനു നിന്നുകൊടുത്ത ലാഹോറിലെ ക്ഷുരകന്റെ കഥ, നൂർജഹാൻ: കോടിയിൽ ഒരുവൾ എന്ന ലേഖനത്തിൽ വിഖ്യാത ഉറുദു കഥാകൃത്ത് സാദത്ത് ഹസൻ മാൻതൊ എഴുതിയിട്ടുണ്ട് (Star from another sky). രക്തം വാർന്ന് ബോധം കെട്ടുവീണ ബാർബർ ലാഹോറിലെ ഹോസ്പിറ്റലിൽ ബോധമുണർന്നപ്പോൾ ആദ്യം ഉരുവിട്ടത് തന്റെ മാനസേശ്വരിയുടെ പേരാണ്: 'നൂർജഹാൻ.'

തന്റെ കലാജീവിതത്തിന്റെ സുവർണ്ണകാലത്ത് നൂർജഹാൻ എന്ന കലാകാരി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ സൃഷ്ടിച്ച ഉന്മാദതരംഗം വിവരിക്കുകയായിരുന്നു, മാൻതൊ. അക്കാലത്തെ നൂർജഹാന്റെ വ്യക്തിപരവും കലാപരവുമായ ജീവിതത്തിന്റെ ഉള്ളും പുറവും, ഒരു ചെറുകഥയുലെന്നോണം അദ്ദേഹം ചിത്രീകരിക്കുന്നു. നൂർജഹാന്റെ സൗന്ദര്യത്തേക്കാൾ നാദലാവണ്യമാണു തന്നെ കീഴടക്കിയതെന്നു മാൻതൊ പറയുന്നു.

ലതാ മങ്കേഷ്‌കർ ആധിപത്യം സ്ഥാപിക്കുന്നതിനു മുൻപ് ഹിന്ദി ചലച്ചിത്രസംഗീതത്തിലെ രാജ്ഞിയായിരുന്നു നൂർജഹാൻ. വിഭജനാനന്തരം പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയ അവർ അവിടെയും കലാസപര്യ തുടർന്നു. അനേകായിരം ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഉള്ളിൽ ഇന്നും ജീവിക്കുന്ന നൂർജഹാന്റെ ജീവിതാന്ത്യം വേദനകളുടെതും ഏകാന്തതയുടേതുമായിരുന്നു. പാക്കിസ്ഥാനിലേക്കു പോയ നൂർജഹാനെക്കുറിച്ചുള്ള ഗംഭീരമായൊരു നിരീക്ഷണത്തിലാണ് ഈ രചന അവസാനിക്കുന്നത്: വിഭജനത്തോടെ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത് അനുഭൂതികളുടെ വൻകരകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്വനപേടകമായിരുന്നു.

ഓരോ ഗായകന്റെയും ഗായികയുടെയും കലാ ജീവിതത്തിലെ ഇരുളും വെളിച്ചവും മറനീക്കുന്ന ജമാൽ, അസാധാരണമായ ഉൾക്കാഴ്ചയോടെ ഈ ഗായകരുടെ ഭാവാന്തരങ്ങളുടെ കഥ പറയുന്നു. കൊഞ്ചിമീൻ പോലെ മിന്നിമറഞ്ഞ സ്വപ്നറാണിമാർ. സംഗീതത്തിന്റെ മഹാസാഗരത്തിൽ ചക്രവർത്തിമാരും ചക്രവർത്തിനിമാരുമായിത്തീർന്ന ഗായകർ. സ്വരലാവണ്യത്തിന്റെ മാന്ത്രികച്ചെപ്പുതുറന്ന് ഗന്ധർവ ജന്മങ്ങളായി മാറിയ നാദവിസ്മയങ്ങൾ. അതിനാടകീയമായി രൂപം കൊള്ളുന്ന ജീവിതമാണ് മിക്ക ഗായകരുടേതും. ലതാ മങ്കേഷ്‌കറുടെ കഥ തന്നെ നോക്കുക.

''ഇന്ന് നിങ്ങൾ ഇവൾക്ക് അവസരം നിഷേധിക്കുന്നു. നാളെ സംഗീത സംവിധായകരും നിർമ്മാതാക്കളും ഇവളുടെ വാതില്ക്കൽ കാത്തുകിടക്കുന്ന കാലം വരും.'' - നാല്പതുകളുടെ ആദ്യത്തിൽ പ്രശസ്ത സംഗീത ശില്പിയായിരുന്ന ഗുലാം ഹൈദർ ഫിലിംസ്താൻ എന്ന സിനിമാക്കമ്പനിയുടമയോട് പറഞ്ഞ വാക്കുകൾ പ്രവചനസ്വഭാവമുള്ളതായിരുന്നു. പതിനാലു വയസ്സു മാത്രമുള്ള, നേർത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടിയെകുറിച്ചായിരുന്നു ഈ പ്രവചനം. നീണ്ട പതിറ്റാണ്ടുകൾ ഇന്ത്യൻ ചലച്ചിത്രസംഗീതരംഗം അടക്കി ഭരിച്ച ലതാ മങ്കേഷ്‌കറായിരുന്നു ആ പെൺകുട്ടി.

ലതാ മങ്കേഷ്‌കറിന് അവസരം നിഷേധിച്ചതിന് പ്രതിഷേധിച്ച് ഖേം ചന്ദ് പ്രകാശ് എന്ന മറ്റൊരു സംഗീതസംവിധായകൻ സിനിമാകമ്പനിയിലെ ജോലി രാജിവച്ചിറങ്ങിപ്പോവുകതന്നെയുണ്ടായി. അന്നദ്ദേഹം പറഞ്ഞു: ''അവസരം വരുമ്പോൾ ഞാനീ സ്വരം ഉപയോഗിക്കും നോക്കിക്കോളൂ.'' 

അതും സത്യമായിരുന്നു. ഖേം ചന്ദിന്റെ 'മഹലി'ൽ ലത പാടിയ ആയേഗാ...ആയേഗാ.. എന്ന പ്രേതഗാനത്തിന്റെ മാറ്റൊലി ഇന്നും അന്തരീക്ഷത്തിലെവിടെയോ തങ്ങിനിൽപുള്ളതുപോലെ തോന്നുന്നു. നൂർജഹാനും ഷംഷാദ് ബീഗവും സുരയ്യയും ഗീതാദത്തുമെല്ലാം നിറഞ്ഞു നിന്ന പിന്നണിസംഗീതരംഗത്ത് ലതാ മങ്കേഷ്‌കർ എത്ര പെട്ടെന്നാണ് എല്ലാവരേയും പിന്നിലാക്കി, ഒന്നാം സ്ഥാനക്കാരിയായത്! മധുബാലയും കാമിനി കൗശലും തൊട്ട് ഡിബിൾ കപാഡിയയും കരിഷ്മാ കപൂറും വരെയുള്ള അഞ്ചോ ആറോ തലമുറകളിലെ നായികമാർക്കു വേണ്ടി വ്യത്യസ്തമായ ഭാവങ്ങളിൽ, രാഗങ്ങളിൽ ആയിരക്കണക്കിനു പാട്ടുകളാണു ലതാജി പാടിയത്. ഗുലാംഹൈദർ, ഖേംചംന്ദ്പ്രകാശ്, ശ്യാംസുന്ദർ, നൗഷാദ്, ശങ്കർ ജയ്കിഷൻ, അനിൽബിശ്വാസ്, വസന്ത് ദേശായ്, റോഷൻ, മദന്മോഹൻ, സി. രാമചന്ദ്ര, എസ്.ഡി. ബർമ്മൻ, ആർ.ഡി ബർമ്മൻ, ഗുലാം മുഹമ്മദ്, ഖയ്യാം, ജയ്‌ദേവ്, കല്യാൺജി - ആനന്ദ്ജി, ലക്ഷ്മികാന്ത്- പ്യാരേലാൽ, എ.ആർ റഹ്മാൻ... ലതാ മങ്കേഷ്‌കറുടെ സ്വരലാവണ്യം പൂർണ്ണമായുപയോഗപ്പെടുത്തിയ സംഗീതസ്രഷ്ടാക്കളുടെ പട്ടിക നീണ്ടതാണ്. തന്റെ സ്വരത്തേയും ആലാപനശൈലിയേയും രൂപപ്പെടുത്തിയത് ഗുലാം ഹൈദറെയും ഖേം ചന്ദിനെയും അനിൽദയെയും നൗഷാദ്‌സാബിനെയും പോലുള്ള ഗുരുക്കളാണെന്ന് ലതാജി നന്ദിപൂർവ്വം രേഖപ്പെടുത്തിയിട്ടുണ്ട്.

അനിൽബിശ്വാസ് പറഞ്ഞതുപോലെ, ''ലത ചലച്ചിത്രസംഗീതത്തിലേക്ക് കടന്നുവരുന്ന കാലത്ത് പിന്നണി സംഗീതകല ആരംഭിച്ചിട്ടേയുള്ളൂ. അതിനു മുമ്പ് ഞങ്ങൾക്കുണ്ടായിരുന്നത് താരങ്ങളാണ്. വയറ്റുപിഴപ്പിനുവേണ്ടി അഭിനയത്തോടൊപ്പം അവർ പാടുകയും ചെയ്തുവെന്നു മാത്രം.'' ലതയുടെ വരവോടെ സംഗീതസംവിധായകർക്ക് അവരുടെ ഭാവനയെ ഏതറ്റത്തേയ്ക്കും പറന്നുയരാവുന്ന ഈണങ്ങൾ സൃഷ്ടിക്കാമെന്നായി. തങ്ങൾ ഈണപ്പെടുത്തുന്ന രചനകൾ മനസ്സിലുൾക്കൊണ്ട് പാടാനറിയാ വുന്ന ആ ഗായികയെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞു. നൂർജഹാനും സുരയ്യയുമൊക്കെ ഗായികാതാരങ്ങളായിരുന്നു. അവർക്ക് അഭിനയവും ആലാപനവും ഒരുമിച്ച് കൊണ്ടുപോകേണ്ടിയിരുന്നു. ഷംഷാദ് ബീഗമാണ് അന്നത്തെ മറ്റൊരു പ്രശസ്ത ഗായിക. തുറന്നതും മസൃണവുമാണ് അവരുടെ സ്വരം. ലതയുടെ നേർത്ത സ്വരത്തിനു ഈണങ്ങളുടെ ശില്പരൂപഭാവങ്ങളെയും ഋതുഭേദങ്ങളേയും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് എല്ലാ സംഗീതസംവിധായകരും അവരുടെ നേരെ തിരിഞ്ഞത്. നാല്പതുകളിൽ ആരംഭിച്ച ഈ ജൈത്രയാത്ര ഇരുപതാം നൂറ്റാണ്ട് പിന്നിട്ടിട്ടും തുടർന്നു. ഇന്നത്തെ അടിപൊളി സിനിമാപ്പാട്ടുകളുമായി പൊരുത്തപ്പെട്ടു പോകാനാവാത്തതുകൊണ്ടുമാത്രം ചലച്ചിത്രരംഗത്തുനിന്നു ലതാജി വിട്ടുനിൽക്കുന്നുവെന്നു മാത്രം. എൺപത് വയസ്സ് പിന്നിട്ടിട്ടും അവർ സംഗീതസപര്യ അവസാനിപ്പിച്ചില്ല. ''മരണം വരെ ഞാൻ പാടും'' ലതാജി പറയുന്നു. 

സംഗീതപ്രേമികളുടെ രാപകലുകളെ മെലഡിയുടെ ഭാവതാരള്യത്തിലാറാടിച്ച രാഗസാഗരമായി മാറുകയായിരുന്നു, ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ ആദ്യ അരനൂറ്റാണ്ട്. ഇന്ത്യയിലെ ഭിന്നങ്ങളായ ഗാനപരസ്യങ്ങളെ ചലച്ചിത്രത്തിന്റെ മാന്ത്രിക ലാവണ്യത്തിൽ ഇണക്കിച്ചേർത്ത്, ഒരു ജനതയെ പാടിയുണർത്തിയ ആ കാലത്തിന്റെ കലയും ജീവിതവും മെലഡികൾ പോലെ തന്നെ മനോഹരമായ തൂലികാചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് ജമാൽ കൊച്ചങ്ങാടി.

പുസ്തകത്തിൽ നിന്ന്

'ബൈജു ബാവ്‌ര'യുടെ പ്രമേയം അത് റിലീസായ സന്ദർഭത്തിൽ പ്രസക്തമായിത്തീർന്നു. ആകാശവാണിയിലൂടെ സിനിമാഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് വിലക്കിക്കൊണ്ട് അന്നത്തെ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി ബി.വി. കേസ്‌ക്കർ പുറത്തിറക്കിയ ഉത്തരവ് സാംസ്‌കാരിക രംഗത്ത് ചർച്ച ചെയ്യപ്പെടുന്ന സമയമായിരുന്നു അത്. അക്‌ബറിനെ പോലെ കേസ്‌ക്കറും ആവിഷ്‌ക്കരണസ്വാതന്ത്ര്യത്തെ അടിച്ചമർത്തുവാൻ ശ്രമിച്ചു. ആ രീതിയിൽ ഒരു ചരിത്രസിനിമ സമകാലീനം കൂടിയായിത്തീരുന്നു. വർത്തമാനകാലത്തെ സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പായി മാറുന്നു. ശുദ്ധ സംഗീതവാദികളുടെ, ചലച്ചിത്രത്തോടുള്ള അസ്പൃശ്യതാ മനോഭാവമാണോ, സിനിമാഗാന പ്രക്ഷേപണം നിരോധിക്കാൻ കേസ്‌ക്കറെ പ്രേരിപ്പിച്ചതെന്നറിഞ്ഞു കൂടാ.

എന്നാൽ, ഇന്ത്യൻ സംഗീത്തിന് സിനിമാഗാനങ്ങളിലൂടെ മാത്രമേ കാലത്തെ അതിജീവിക്കാൻ കഴിയുകയുള്ളെന്ന് ദൃഢമായി വിശ്വസിച്ചിരുന്നയാളായിരുന്നു 'ബൈജു ബാവ്‌ര'യുടെ സംഗീതസംവിധായകൻ നൗഷാദ് അലി. സിനിമയുടെ പ്രമേയ, പശ്ചാത്തലങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ക്ലാസിക്കൽ സംഗീതജ്ഞന്മാരുടെ സംഗീതം ഉപയോഗിച്ചത്. പൂർണ്ണമായ അർത്ഥത്തിൽ ക്ലാസിക്കൽ സംഗീതം സിനിമയിൽ ഉപയോഗിക്കാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 'ബൈജു ബാവ്‌ര'റിലീസായ ഉടനെ ഒരഭിമുഖത്തിൽ നൗഷാദ് പറഞ്ഞു.

''ക്ലാസിക്കൽ സംഗീതം ഒരിക്കലും ജനങ്ങളുടേതായിരുന്നില്ല. ക്ഷേത്രാങ്കണങ്ങളിൽ പിറന്ന് മഹാരാജാക്കന്മാരുടെയും നവാബുമാരുടെയും ദർബാറുകളിൽ വളർന്ന ആ സംഗീതം കേട്ടാസ്വാദിക്കാൻ സാധാരണക്കാർക്ക് ആകുമായിരുന്നില്ല.''

നൗഷാദിന്റെ അഭിപ്രായത്തിൽ പഴയ നാടൻപാട്ടുകളുടെ സ്ഥാനത്ത്, പകരം വയ്ക്കാവുന്ന സംഗീതമാണ് സിനിമയുടേത്. ആധുനിക നാടൻ പാട്ടുകളെന്ന് അദ്ദേഹം സിനിമാപാട്ടുകളെ വിശേഷിപ്പിക്കുക പോലും ചെയ്തു. അദ്ദേഹത്തിന്റെ സംഗീതം മുഖ്യമായി ഊർജ്ജം സ്വീകരിക്കുന്നതും നാടൻ സംഗീതത്തിൽ നിന്നു തന്നെ. ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിന്റെയും രാഗപദ്ധതിയുടെയും വേരുകൾ നാടൻ പാട്ടുകളിലാണെന്നു കുമാർഗന്ധർവ്വയുടെ പഠനങ്ങൾ തെളിയിക്കുന്നുമുണ്ടല്ലോ.ക്ലാസിക്കൽ സംഗീതത്തെ വരേണ്യവർഗ്ഗത്തിൽ നിന്ന് ജനങ്ങളിലേക്കും നാടൻ സംഗീതത്തെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കൊണ്ടുവരാൻ ശ്രമിച്ച സംഗീതശില്പിയാണ് നൗഷാദ്. ഒരു ദശകം മുമ്പ് 'താൻസൻ'(1943) എന്ന ചിത്രത്തിൽ, താൻ ഗുരുവായി കണക്കാക്കുന്ന ഖേം ചന്ദ് പ്രകാശ് ക്ലാസിക്കൽ സംഗീതത്തോട് കാണിച്ച ആധർമണ്യത്തെ വാസ്തവത്തിൽ ചോദ്യം ചെയ്യുകയായിരുന്നില്ലേ, ' ബൈജു ബാവ്‌ര'യിലൂടെ നൗഷാദ്?
നൗഷാദിന്റെ ആദ്യകാല ചിത്രമായ'രത്തനി'ൽ (1944) തന്നെ അദ്ദേഹത്തിന്റെ സംഗീതദർശനവും രൂപപ്പെട്ടിരിന്നു. നാടൻ സംഗീതത്തിൽ നിന്നാണ് അതിലെ മിക്ക ഗാനങ്ങളും പ്രചോദനം വരിച്ചത്. ബൈജു ബാവ്‌രയിൽ മാത്രമല്ല. 'ശബാബ്', 'കോഹിനൂർ'', 'സാസ് ഓർ ആവാസ്', 'മുഗൾ എ അസം' തുടങ്ങി പല ചിത്രങ്ങളിലും സെമി ക്ലാസിക്കൽ സംഗീതത്തിന് ഇടം നൽകുന്നുണ്ടെങ്കിലും അസ്ഥാനത്തുള്ള അതിന്റെ ഉപയോഗം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 'കോഹിനൂറി'ൽ ദിലീപ് കുമാറിനു വേണ്ടി മുഹമ്മദ് റാഫി മധുബാൻ പാടുമ്പോൾ ഒരു ക്ലാസിക്കൽ സംഗീതജ്ഞൻ ഉരുവിടുന്ന ജതികൾ, അയാളെ പരിഹാസ്യനാക്കുന്നുണ്ട്. 'ഗംഗാജമ്‌ന', 'മദർ ഇന്ത്യ', തുടങ്ങിയ പല നൗഷാദ്ചിത്രങ്ങളിലും ഉത്തർപ്രദേശിന്റെ ഗ്രാമ്യസംഗീതം ധന്യാമാക്കുന്നു. ഗുലാം ഹൈദറിനെ പഞ്ചാബി നാടൻ സംഗീതവും പങ്കജ് മല്ലിക്കിനെ വംഗസംഗീതവുമെന്നതുപോലെ . സംഘഗാനങ്ങളുടെ രചനയിൽ അതുല്യനാകാൻ നൗഷാദിന് കഴിഞ്ഞത് ജനകീയമായ ഈ സമീപനം കൊണ്ടാണ്.

മെലഡി
ജമാൽ കൊച്ചങ്ങാടി
ലിപി പബ്ലിക്കേഷൻസ്
2015, വില 400

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP