Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാത്തിരുന്ന കൊലയാളി 'ഫസ്റ്റ് ബ്രിട്ടൻ' എന്ന് ആക്രോശിച്ച് എംപി എത്തിയ ഉടൻ വെടിവച്ചു; വെടിയേറ്റു വീണ ജോയുടെ മരണം ഉറപ്പിക്കാൻ അക്രമി കത്തികൊണ്ട് തുരുതുരെ കുത്തി; വെസ്റ്റ് യോർക്ക്ഷെയർ എംപി ജോ കോക്‌സിന്റെ മരണത്തിന്റെ നടുക്കം മാറാതെ ബ്രിട്ടൻ

കാത്തിരുന്ന കൊലയാളി 'ഫസ്റ്റ് ബ്രിട്ടൻ' എന്ന് ആക്രോശിച്ച് എംപി എത്തിയ ഉടൻ വെടിവച്ചു; വെടിയേറ്റു വീണ ജോയുടെ മരണം ഉറപ്പിക്കാൻ അക്രമി കത്തികൊണ്ട് തുരുതുരെ കുത്തി; വെസ്റ്റ് യോർക്ക്ഷെയർ എംപി ജോ കോക്‌സിന്റെ മരണത്തിന്റെ നടുക്കം മാറാതെ ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. തികച്ചും അപ്രതീക്ഷിതയി സാത്വികയായ ജോ കോക്സ് എന്ന വനിതാ എംപി ജോ കോക്‌സ് വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ തന്നെ നടക്കുന്നതാക്കി. ജൂൺ 23-ന് ഹിതപരിശോധന നടക്കാനിരിക്കെയാണ് ലേബർ പാർട്ടി എംപിയും രണ്ടുമക്കളുടെ അമ്മയുമായ ബ്രിട്ടന് യൂണിയനിൽ തുടരണമെന്ന റിമെയ്ൻ വാദക്കാരിയായ ജോ കോക്‌സ് തെരുവിൽ കുത്തേറ്റും വെടിയേറ്റും മരിച്ചുവീണത്. അതുകൊണ്ട് തന്നെ വംശീയമായ ആക്രമണമായാണ് ഇതിനെ വിലയിരുത്തു്‌നത്.

ജനങ്ങളുമായി അടുത്തിടപെടുന്നതിന്റെ ഭാഗമായി നടത്തുന്ന സർജറിയിൽ പങ്കെടുക്കാൻ ജോ കോക്‌സ് എത്തിയപ്പോൾ അക്രമി പതിയിരുന്ന് ജോ കോക്‌സിനെ ആക്രമിച്ചത്. എംപി ഓഫീസിൽ പ്രവേശിച്ച ഉടൻ മറ്റുള്ളവരുടെ മുമ്പിൽ വച്ച് അയാൾ തുരുതുരെ വെടി വച്ചു. ബ്രിട്ടൻ ഫസ്റ്റ് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു കൊല നടത്തിയത്. മരണം ഉറപ്പുവരുത്താൻ നിലത്തു കിടന്നു പിടച്ച ജോയെ അയാൾ പലതവണ കുത്തുകയും ചെയ്തു.

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന തർക്കം തുടങ്ങിയതുമുതൽ ജോയ്ക്ക് വിദ്വേഷം സ്ഫുരിക്കുന്ന ഇമെയിലുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ മെയിലുകൾക്കൊടുവിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടായിരുന്നുവെന്ന് ജോ കോക്‌സ് കരുതിയിരിക്കില്ല. ഓഫീസിലേക്ക് വരവെ അക്രമിയുടെ വെടിയേറ്റ് മരിച്ച ജോയ്ക്ക് ഭീഷണിയുള്ളതായി പൊലീസിന് അറിയാമായിരുന്നു. എംപിക്ക് സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നതിനിടെയാണ് അക്രമമുണ്ടായതും 41-കാരിയായ ജോ കോക്‌സ് മരണപ്പെടുന്നതും.

ഇടിച്ചും തൊഴിച്ചും നിലത്തേയ്ക്ക് വീഴ്‌ത്തിയതിനുശേഷമാണ് ജോയെ അക്രമി വെടിവച്ചത്. ഇതിലൊരു വെടിയുണ്ട തലയിലാണ് കൊണ്ടത്. അതിനുശേഷം ഒരടി നീളമുള്ള കത്തിയുപയോഗിച്ച് കുത്തി മരണം ഉറപ്പാക്കുകയും ചെയ്തു. വെസ്റ്റ് യോർക്ക്ഷയർ ലൈബ്രറിക്ക് മുന്നിലാണ് സംഭവം നടന്നത്.

ബ്രിട്ടനിലെ ഏറ്റവും മിടുക്കിയായ എംപിമാരിലൊരാൾ എന്നാണ് ജോ വിലയിരുത്തപ്പെട്ടിരുന്നത്. തനിക്കെതിരെ വിദേഷത്തിന്റെ ചുവയുള്ള സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ ശക്തമാക്കാൻ പൊലീസ് ആലോചിച്ചിരുന്നതും. ഭർത്താവ് ബ്രെണ്ടൻ കോക്‌സിനും മൂന്നും അഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ജോ വളരെ പ്രതിഭയുള്ള എംപിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഭാര്യയുടെ മരണത്തിന് രണ്ടുമണിക്കൂറിനുശേഷം ട്വിറ്ററിൽ ഇവരുടെ ചിത്രം പോസ്റ്റ് ചെയ്ത ബ്രെണ്ടൻ, തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശക്തികൾക്കെതിരെ പോരാടണമെന്ന് ആവശ്യപ്പെട്ടു.

ലീഡ്സിന് സമീപം ബിർസ്റ്റാളിലെ ഓഫീസിലും ഇവർ കുടുംബ സമേതം താമസിക്കുന്ന തേംസ് നദിയിലെ ഹൗസ് ബോട്ടിലും സുരക്ഷ ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോഴുണ്ടായ ആക്രമണത്തിനും ജോയ്്ക്ക് ലഭിച്ച വിദ്വേഷ മെയിലുകൾക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല. വംശീയമായ വാക്കുകൾ ഉച്ചരിച്ചു കൊണ്ടാണ് 52-കാരനായ തോമസ് മേയർ ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ജോ നടത്തിയിരുന്ന പ്രചാരണങ്ങളോട് ദേഷ്യമുള്ളയാളായിരുന്നോ മേയറെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തീവ്ര വലതുപക്ഷ ആശയങ്ങളെ പിന്തുണച്ചിരുന്നയാളാണ് ഇയാളെന്നും മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞവർഷമാണ് ബാറ്റ്‌ലി ആൻഡ് സ്‌പെൻ മണ്ഡലത്തിന്റെ പ്രതിനിധിയായി ജോ തിരഞ്ഞെടുക്കപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ പ്രവർത്തന മികവിന്റെ ഉടമയായിരുന്നു ജോ. ഇവരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള റഫറണ്ടത്തിന് നാളുകൾ മാത്രം അവശേഷിക്കവെ ലീവ് കാംപിന് ഭൂരിപക്ഷം വർധിച്ച് കൊണ്ടിരിക്കുന്നുവെന്നായിരുന്നു അടുത്തിടെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ ജനപിന്തുണ വർധിച്ചതോടെ ബ്രിട്ടൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യതയും വർധിച്ച് വരുകയായിരുന്നു.

41കാരിയായ ജോ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ്. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ അംഗത്വം സംബന്ധിച്ച് ഹിതപരിശോധന നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്.ലേബർ പാർട്ടിയുടെ ആദ്യ വനിതാ എംപിയെന്ന ബഹുമതിയും ജോയ്ക്കുണ്ടായിരുന്നു. 2015 മുതൽ എംപിയായി തുടരുന്ന കോക്സ്, സിറിയിലേക്ക് നിയോഗിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു. കോക്സിന്റെ മരണത്തെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയുടെ പ്രചാരണ നടപടികൾ നിർത്തി വച്ചതായും റിപ്പോർട്ടുണ്ട്.

കടുത്ത വലത്പക്ഷ വാദിയാണ് കൊലപാതകിയെന്ന് ചോദ്യം ചെയ്യലിൽ നിന്നും ബോധ്യപ്പെട്ടുവെന്ന് സൂചനയുണ്ട്. രാഷ്ട്രീയപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ കൊലപാതകം നടത്തിയതെന്ന കാര്യവും ഇയാളോട് ചോദിച്ചറിയുന്നുണ്ട്.യുകിപ് കഴിഞ്ഞ ദിവസം ലീവ് കാംപയിനിനെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ഒരു പോസ്റ്ററിനെയും കോയ്ലെ ന്യൂസ്നൈറ്റിനിടെ ശക്തമായി വിമർശിച്ചിരുന്നു. അഭയാർത്ഥികൾ കൂട്ടത്തോടെ യുകെയിലേക്ക് ഒഴുകി വരുന്ന ഒരു പോസ്റ്ററായിരുന്നു അത്. ബ്രേക്കിങ് പോയിന്റ് എന്നായിരുന്നു ആ പോസ്റ്ററിന് വിവരണം നൽകിയിരുന്നത്. യൂറോപ്യൻ യൂണിയൻ ഫെയിൽഡ് അസ് ആൾ എന്നും റഫറണ്ടത്തിൽ ലീവ് കാംപിനെ പിന്തുണച്ച് അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വരികളും ആ പോസ്റ്ററിന് മുകളിൽ എഴുതി വച്ചിരുന്നു. റിമെയിൻ ക്യാമ്പയിനെ ശക്തമായി എതിർത്തുകൊണ്ടുള്ള ഇത്തരം പ്രചാരണങ്ങളാണ് തീവ്രവലതുപക്ഷ വികാരം വളർത്തി അത് ജോയുടെ കൊലപാതകത്തിൽ കൊണ്ടെത്തിച്ചതെന്നും കോയ്ലെ ആരോപിച്ചിരുന്നു.

കൊലയാളി കൃത്യം നിർവഹിക്കുന്നതിന് മുമ്പ് ഫസ്റ്റ് ബ്രിട്ടൻ എന്ന് വിളിച്ച് പറഞ്ഞതുകൊണ്ട് മാത്രം അയാൾ തങ്ങളുടെ അനുയായിയാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് വാദിച്ച് ബ്രിട്ടൻ ഫസ്റ്റ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ, ബഹു സംസ്‌കാരം, ഇസ്ലാം എന്നിവയ്ക്കെതിരെ ശക്തമായി നിലകൊള്ളുന്ന തീവ്ര വലതുപക്ഷ പാർട്ടിയാണിത്.ജോയുടെ യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുകളെ എതിർക്കുന്ന നിരവധി പേർ ആ പ്രദേശത്തുണ്ടായിരുന്നുവെന്നും അവരിലൊരാളായിരിക്കാം ഈ കൊലപാതകിയെന്നുമാണ് പാർട്ടിയുടെ നേതാവായ പോൾ ഗോൾഡിങ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP