Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൊതുജനശ്രദ്ധയ്ക്ക്... ബോബി ചെമ്മണ്ണൂരിന്റെ കാള പെറ്റു! മറുനാടനെ ആക്ഷേപിച്ച് എല്ലാ പത്രങ്ങളിലും പരസ്യം ചെയ്ത് സ്വർണ്ണ മുതലാളി; പരസ്യവാചകം ശരിവയ്ക്കുന്നത് മറുനാടൻ ആരോപിക്കുന്ന അതേ കാര്യങ്ങളെ

പൊതുജനശ്രദ്ധയ്ക്ക്... ബോബി ചെമ്മണ്ണൂരിന്റെ കാള പെറ്റു! മറുനാടനെ ആക്ഷേപിച്ച് എല്ലാ പത്രങ്ങളിലും പരസ്യം ചെയ്ത് സ്വർണ്ണ മുതലാളി; പരസ്യവാചകം ശരിവയ്ക്കുന്നത് മറുനാടൻ ആരോപിക്കുന്ന അതേ കാര്യങ്ങളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നിറങ്ങിയ എല്ലാ പ്രമുഖ പത്രങ്ങളിലും ഒരു പരസ്യം ഉണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടിൽ നാലു കോളം വലുപ്പത്തിൽ ചരമ അറിപ്പു കൊടുക്കുന്നതു പോലെ ഒരു പരസ്യം. ബോബി ചെമ്മണ്ണൂർ എന്ന വിവാദ വ്യവസായിയുടെ പടം കൂടി വച്ചതിനാൽ പലരും ഞെട്ടലോടെയാണ് പരസ്യം വായിച്ചത്. കറുത്ത ബാക്ഗ്രൗണ്ടിൽ വെളുത്ത അക്ഷരങ്ങൾ ലക്ഷ്യം ഇട്ടത് മറുനാടൻ മലയാളിയെ ആയിരുന്നു. ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്ന് വിശേഷിപ്പിച്ചു മറുനാടനെതിരെ പരസ്യം നൽകിയാണ് ബോബി ചെമ്മണ്ണൂർ നേരിട്ട് യുദ്ധം ആരംഭിച്ചത്.

കാളപെറ്റുവെന്ന വലിയ പരസ്യവാചകത്തിന് താഴെയുള്ള പരസ്യവാചകങ്ങൾ ഇങ്ങനെയാണ്:
സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുള്ള കുപ്രചരണങ്ങളാൽ തകർക്കാരൻ കഴിയുന്നതല്ല 153 വർഷത്തെ വിശ്വസ്ത പാരമ്പര്യത്താൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് നേടിയെടുത്ത ജനവിശ്വാസം. വിലക്കുറവിൽ സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്ന ബോബി ആൻഡ് മറഡോണ 'പറക്കും ജൂവലറി' ആദ്യമായി ഇന്ത്യയിൽ തുടങ്ങിയതും കൊണ്ടും കേരളത്തിൽ നിന്ന് ആദ്യമായി ഞങ്ങൾ ജ്യൂലറി ആരംഭിച്ചതു കൊണ്ടും 62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്‌സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും കൊണ്ടു ഉണ്ടായ ബിസിൻസ് വൈരാഗ്യം മൂലം ഏതിർ ഗ്രൂപ്പ് ചില വ്യക്തികൾക്ക് പണം കൊടുത്ത് ഏഴായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിനെതിരെ കുപ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു.

ആർക്കും ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും ഒരു ലൈസൻസുമില്ലാതെ എന്തും എഴുതുവാൻ സാധിക്കുന്ന ചില ഓൺലൈൻ മഞ്ഞ പത്രങ്ങളിലൂടെയും ഇവർ വ്യാജ പ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു. കൂടാതെ ചിലർ വ്യാജ പരാതികൾ നൽകിയും തുടങ്ങുവാൻ പോകുന്ന പല പ്രൊജക്ടുകൾക്കെതിരെ പോലും കള്ള പ്രചരണങ്ങളും ജാഥകളും വരെ ഇവർ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയർ ഹോൾഡേഴ്‌സിൽ തെറ്റിദ്ധാരണ ഉളവാക്കി ഞങ്ങൾ പുതുതായി തുടങ്ങാൻ പോകുന്ന സംരംഭങ്ങൾ മുടക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് എതിർ ഗ്രൂപ്പും അവരുടെ പണം പറ്റിയ വ്യക്തികളും പ്രവർത്തിക്കുന്നത്.

കഴിഞ്ഞ 153 വർഷക്കാലമായി ഞങ്ങളിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന എല്ലാ മാന്യ ഉപഭോക്താക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

വിശ്വസ്തതയോടെ
ഡോ. ബോബി ചെമ്മണ്ണൂർ, ചെയർമാൻ ആൻഡ് എംഡി, ചെമ്മണ്മൂർ ഇന്റർനാഷണൽ ഗ്രൂപ്പ്

പണവും പ്രലോഭനവുമായി മറുനാടനെ സ്വാധിനിക്കാൻ ശ്രമങ്ങൾ ഏറെ നടന്നെങ്കിലും വഴങ്ങാതെ വന്നപ്പോൾ ആണ് പുതിയ തന്ത്രവുമായി ബോബി ചെമ്മണ്മൂർ രംഗത്ത് ഇറങ്ങിയത്. പണം നൽകി പരസ്യം ചെയ്താൽ എന്തു തട്ടിപ്പും നടത്താം എന്നുള്ള അടയാളമാണ് ബോബി ചെമ്മണ്ണൂരിന്റെ ഇടപാടുകൾ. പത്രങ്ങൾക്കും ചാനലുകൾക്കും മാത്രമല്ല ഓൺലൈൻ പത്രങ്ങൾക്കും ബോബി ചെമ്മണ്ണൂർ വാരിവലിച്ച് പരസ്യം നൽകുന്നുണ്ട്. ആരു ചോദിച്ചാലും ഒന്നും രണ്ടോ ലക്ഷം വാരിക്കൊടുക്കുകയാണ് ബോബിയുടെ തന്ത്രം. നിരവിധി ഇടനിലക്കാർ മുഖേന മറുനാടനെ വലയിൽ വീഴ്‌ത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ വന്നതുകൊണ്ടാണ് ഇപ്പോൾ മറുനാടനെതിരെ പരസ്യവുമായി രംഗത്ത് എത്തിയത്.

പരസ്യം കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ മറുനാടനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പത്രങ്ങളുടെ മേൽ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബോബി ചെമ്മണ്ണൂർ പരസ്യത്തിലൂടെ രംഗത്ത് വന്നത്. മറുനാടന്റെ പേര് വച്ച് പരസ്യം ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ അത് മറുനാടന് പ്രശസ്തിക്ക് കാരണം ആകുമെന്ന് ചില വിദഗ്ദ്ധർ പറഞ്ഞതോടെയാണ് പേര് സൂചിപ്പിക്കാതെ പരസ്യം നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത എഴുതിയ ഏക ഓൺലൈൻ പത്രം മറുനാടൻ ആയതിനാൽ പരസ്യത്തിൽ ഉദ്ദേശിച്ചതും മറുനാടനെ തന്നെയാണ്.

അതേ സമയം പരസ്യത്തിലെ വാചകം ബോബി ചെമ്മണൂരിനെ തിരിഞ്ഞു കുത്തുകയാണ്. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കരുത് എന്ന മറുനാടൻ നിലപാടാണ് ഇത് ശരിവയ്ക്കുന്നത്. സ്വന്തമായി ഭൂമി പോലും ഇല്ലാതെ ഒരു അനുമതിയും ഇല്ലാതെ 6000 കോടിയുടെ നഗരം പണിയുമെന്ന പരസ്യം കാള പെറ്റു എന്നതിന് തുല്യമാണ് എന്നായിരുന്നു മറുനാടൻ നിലപാട്. അത് ശരിവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ ചെയ്യുന്നത്. ഓക്‌സിജൻ സിറ്റിയെന്ന ബോബി ചെമ്മണ്ണൂരിന്റെ പരസ്യം കണ്ട് ആരും പണം നൽകി വഞ്ചിതരാകരുതെന്നാണ് മറുനാടൻ ഓർമിപ്പിച്ചത്. അതിൽ കാര്യമുണ്ടെന്നതിന് തെളിവാണ് പരസ്യം വാചകവും. മറുനാടൻ മലയാളി ഈയിടെ പുറത്തു കൊണ്ടുവന്ന വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി പദ്ധതി. മറുനാടൻ ഉയർത്തിയ വാദമെല്ലാം ശരിയാണെന്ന് ബോബി ചെമ്മണ്ണൂരും സമ്മതിക്കുന്നു.

62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്‌സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും എന്ന പരസ്യത്തിലെ വാചകം തന്നെ ഇതിന് തെളിവാണ്. നീക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കാള പെറ്റു എന്ന തരത്തിൽ എല്ലാ പത്രത്തിലും പരസ്യം നൽകി. ഈ പദ്ധതിക്ക് വേണ്ട് അനുമതികൾ പോലും ബോബി ചെമ്മണ്ണൂർ വാങ്ങിയിട്ടില്ല. സ്‌പെ്ഷ്യൽ ഇക്കണോമിക് സോൺ ആണ് വട്ടക്കല്ലലിലെ ഓക്‌സിജൻ സിറ്റിയെന്നാണ് പത്രപ്പരസ്യങ്ങളിൽ ബോബി ചെമ്മണ്ണൂർ അവകാശപ്പെട്ടത്. സ്വകാര്യ സെസിന് കേന്ദ്രസർക്കാർ അനുമതി നൽകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 250 ഏക്കറെങ്കിലും സ്ഥലം ഉണ്ടായിരിക്കണം എന്നതാണ് ചട്ടം. മറിച്ചുള്ളവയ്ക്ക് യാതൊരു അംഗീകാരവും ലഭിക്കുകയില്ല. ഓക്‌സിജൻ സിറ്റി 62 ഏക്കറിൽ സ്ഥാപിക്കുമെന്നാണ് ബോബി അവകാശപ്പെടുന്നത്. ഇത് വ്യക്തമാക്കി എല്ലാ പത്രങ്ങളിലും പരസ്യവും നൽകി.

പദ്ധതിക്ക് സെസ് പദവി ലഭിച്ചെന്നും പരസ്യത്തിൽ പറയുന്നു. ഇത് പരസ്യത്തിൽ വ്യക്തമാക്കിയതോടെ തെറ്റിദ്ധരിപ്പിക്കിലാണെന്ന് വ്യക്തമാവുകയും ചെയ്തു. ഫുട്‌ബോൾ ഇതിഹാസം മാറഡോണ ഓക്‌സിജൻ സിറ്റിയിലെ പത്താം നമ്ബർ വീട്ടിൽ താമസിക്കുമെന്ന വാദവും സർക്കാറുകളെ പരിഹസിക്കലാണെന്ന് ആരോപണം ഉയർന്നു. 30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നതായുള്ള സംശയം ഓക്‌സിജൻ സിറ്റിയുമായി ബന്ധപ്പെട്ട് ശക്തമാണ്. ഓക്‌സിജൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് വ്യക്തമാക്കുന്ന രേഖകളും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതെല്ലാം ശരിയാണെന്നാണ് കാളപെറ്റുവെന്ന വാചകത്തിലൂടെ ബോബി ചെമ്മണ്ണൂരും പറയാതെ പറയുന്നു. ഓക്‌സിജൻ സിറ്റിക്കായുള്ള ആലോചന ആരംഭിച്ചതേ ഉള്ളൂവെന്നാണ് പുതിയ പര്യത്തിലെ വാചകം.

തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ഒരുക്കുന്നതായാണ് ഓക്‌സിജൻ സിറ്റിയെക്കുറിച്ചുള്ള പരസ്യം. 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ ഫ്‌ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്‌സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് സിറ്റി ഒരുങ്ങുന്നതെന്നായിരുന്നു പരസ്യം. ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ നടത്തിയ അന്വേഷണത്തിൽവ്യക്തമായി.

പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. ഓക്‌സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്‌സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം.

എന്നുവച്ചാൽ ഇങ്ങനെ ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമം ആണിതെന്ന് സാരം. പഴയ ആടു മാഞ്ചിയം സ്‌റ്റൈൽ ഒരു തട്ടിപ്പ്. ഇതാണ് മറുനാടൻ വാർത്തയായി നൽകി. ഈ വിഷയങ്ങൾക്കൊന്നും വ്യക്തമായ മറുപടി ഇന്നത്തെ കാള പെറ്റുവെന്ന പരസ്യത്തിൽ ബോബി ചെമ്മണ്ണൂർ നൽകുന്നില്ല. പകരം പുകമറ സൃഷ്ടിച്ച് കോടികൾ തട്ടിയെടുക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകനായ ജോയ് കൈതാരം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുമുണ്ട്. ഇതെല്ലാം മറുനാടനിലൂടെ പുറം ലോകത്തെത്തിയപ്പോൾ നിക്ഷേപകർ ചിന്തിക്കാനും തുടങ്ങി. ഇതാണ് മറുനാടനെ അധിക്ഷേപിച്ച് പരസ്യം കൊടുക്കാൻ മുതലാളിയെ പ്രേരിപ്പിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP