Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

22-ാം വയസ്സിൽ മകൻ കൊല്ലപ്പെട്ടിട്ടും കൂസലില്ലാതെ പിതാവ്; അവന് കൽപിച്ചിരുന്ന ഏഴുവർഷത്തിൽ ആറുവർഷം ജീവിച്ചതിൽ പിതാവിന് അഭിമാനം; ബുർഹാൻ മുസാഫർ എന്ന പയ്യൻ കാശ്മീരികളെ ഇത്രമേൽ ത്രസിപ്പിച്ചത് എങ്ങനെ

22-ാം വയസ്സിൽ മകൻ കൊല്ലപ്പെട്ടിട്ടും കൂസലില്ലാതെ പിതാവ്; അവന് കൽപിച്ചിരുന്ന ഏഴുവർഷത്തിൽ ആറുവർഷം ജീവിച്ചതിൽ പിതാവിന് അഭിമാനം; ബുർഹാൻ മുസാഫർ എന്ന പയ്യൻ കാശ്മീരികളെ ഇത്രമേൽ ത്രസിപ്പിച്ചത് എങ്ങനെ

ശ്രീനഗർ: കാശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാണി കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ സംഘർഷം തുടരുമ്പോഴും മകൻ കൊല്ലപ്പെട്ടതിൽ ഖേദമില്ലാതെ പിതാവ്. മകന്റെ മരണം വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു താനെന്നും മരണത്തിൽ ദുഃഖമില്ലെന്നുമായിരുന്നു ബുർഹാന്റെ പിതാവ് മുസാഫർ വാണി പ്രതികരിച്ചത്.

ഞാൻ ബുർഹാന്റെ മൃതദേഹത്തിനായി കാത്തിരിക്കുകയാണ്. ഒരു തീവ്രവാദി ഏഴുവർഷത്തിലപ്പുറം ജീവിച്ചിരിക്കില്ല. ബുർഹാൻ ഇതിനകം ആറുവർഷം തീവ്രവാദിയായി ജീവിച്ചു. അവന്റെ അവസാനം ഉടൻ എത്തുമെന്ന് എനിക്കറിയാമായിരുന്നു - മകന്റെ മരണത്തോട് മുസാഫർ വാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

വെള്ളിയാഴ്ചയാണ് വാണിയുടെ കാത്തിരിപ്പിന് വിരാമമിട്ട്, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ മുസാഫിർ 22-ാം വയസ്സിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. ആയിരക്കണക്കിന് കാശ്മീരികളുടെ മനസ്സിൽ ബുർഹാന് രക്തസാക്ഷി പരിവേഷം ലഭിച്ചതിലൂടെ മകൻ മരിച്ച ദുഃഖം അഭിമാനത്തോടെ മറക്കുകയാണ് വാണി.

ലുർഗാമിലെ ഹയർസെക്കൻഡറി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററാണ് വാണി. ഞങ്ങളെ എതിർക്കുന്നവരോട് പോരാടി കുട്ടികൾ മരിക്കുമ്പോൾ ഞങ്ങളുടെ ദൈവം ഞങ്ങളോട് പറയുന്നത് അവർ മരിക്കുന്നില്ലെന്നാണ്. അതുകൊണ്ടാണ് അവരെ ഞങ്ങൾ ഷഹീദ് എന്ന് വിളിക്കുന്നത്. ഇപ്പോൾ പലരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുർഹാനെന്ന് പേരിടുന്നുവെന്ന് വാണി അഭിമാനത്തോടെ പറയുന്നു.

2010ലാണ് ബുർഹാൻ തീവ്രവാദ സംഘടനയിൽ ചേരുന്നത്. ഒക്ടോബറിലെ ഒരു രാത്രി പുറത്തിറങ്ങി നോക്കുമ്പോൾ വീടിനു ചുറ്റും പൊലീസുകാർ വളഞ്ഞിരുന്നു. വീട്ടിനുപിന്നിലെ ഉയർന്നുനിന്നിരുന്ന പുല്ലുകൾക്കിടയിൽ പതുങ്ങിയിരിക്കുകയായിരുന്നു പലരും. ഞാനന്ന് കുറച്ച് കബാബ് വാങ്ങി വീട്ടിൽ കൊണ്ടുവന്നിരുന്നു.

ഇത് ബുർഹാന് കൊടുക്കാനാണെന്ന് അറിഞ്ഞ് ബുർഹാൻ വീട്ടിലുണ്ടെന്ന് വ്യക്തമായതോടെയാണ് അവരെത്തിയത്. അന്ന് പൊലീസ് പിടികൂടി കൊണ്ടുപോയ ശേഷം ബുർഹാൻ പിന്നെ വീട്ടിലെത്തിയിട്ടില്ല. പക്ഷേ, മകനെച്ചൊല്ലി തനിക്ക് വേവലാതിയില്ലായിരുന്നെന്ന് വാണി പറയുന്നു. പൊലീസ് ബുർഹാനു പിന്നിലുണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽതന്നെ സൂചനകൾ ലഭിച്ചിരുന്നു. അവന്റെ കൂടെയുണ്ടായിരുന്ന പലരും അതിനകംതന്നെ കൊല്ലപ്പെട്ടിരുന്നു.

അവൻ വീട്ടിൽ നിന്ന് പോയിട്ട് 2190 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 5000 വട്ടം അവൻ ഭക്ഷണം കഴിച്ചിരിക്കേണ്ട സമയം പിന്നിട്ടു. ദിവസം രണ്ടുനേരമെങ്കിലും അവൻ ഭക്ഷണം കഴിച്ചിരിക്കില്ലേ. ആരാണ് അവന് ഭക്ഷണം നൽകുന്നത്. അവനെ നോക്കാൻ ആരൊക്കെയോ ഉണ്ടായിരുന്നു എന്നല്ലേ അവൻ ഇത്രകാലം ജീവിച്ചിരുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അവന്റെ ഭാഗത്ത് നിരവധി പേരുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമല്ലേ.. വാണി ചോദിക്കുന്നു.

വാണിയുടെ മറ്റൊരു മകൻ ഖാലിദ് മുമ്പ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. അവനൊരു തീവ്രവാദിയായിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം പിക്‌നികിന് പോകുകയാണെന്നു പറഞ്ഞ് പോയ അവന്റെ മൃതദേഹമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇക്കണോമിക് പോസ്റ്റ് ഗ്രാജ്വോറ്റായിരുന്നു അവൻ. മലകളും കാടുകളും കാണാൻ പോയ അവൻ ഒരുപക്ഷേ തന്റെ സഹോദരനെ കാണാൻ ശ്രമിച്ചപ്പോഴായിരിക്കാം കൊല്ലപ്പെട്ടത്. - വാണി പറയുന്നു.അവന്റെ സംസ്‌കാര ചടങ്ങിന് അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. കുറച്ചു ദിവസം മുമ്പ് മറ്റൊരു ഭീകരൻ കരീമാബാദിൽ കൊല്ലപ്പെട്ടപ്പോഴും ആയിരങ്ങളാണ് ശവസംസ്‌കാരത്തിന് എത്തിയത്. ശനിയാഴ്ച നടന്ന ബുർഹാന്റെ സംസ്‌കാര ചടങ്ങിന് തന്റെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു ജനപങ്കാളിത്തം - വാണി പറയുന്നു.

ഒരു തീവ്രവാദി മരിച്ചാൽ ആയിരങ്ങൾ അനുശോചനവുമായി എത്തുന്നു. 50 കിലോമീറ്റർ അകലെനിന്നുപോലും ജനങ്ങൾ വരുന്നു. എന്തുകൊണ്ടാണിത്. കൊല്ലപ്പെട്ടവന്റെ വഴി ശരിയായിരുന്നു എന്ന് തോന്നുന്നവരാണ് അവർ എന്നതാണ് കാരണം. ഒരു കൊള്ളക്കാരന്റെയോ കള്ളുകുടിയന്റെയോ മരണത്തിൽ അനുശോചിക്കാൻ ഒരു നാലുപേരെങ്കിലും എത്തുമോ? - വാണി ചോദിക്കുന്നു.

അതേസമയം, ബുർഹാൻ വാണി കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ കലാപം തുടരുകയാണ്. ഇതിനകം 15 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. വാണി കൊല്ലപ്പെട്ടതിനുപിന്നാലെ പടർന്നുപിടിച്ച കലാപം നിയന്ത്രിക്കാൻ പ്രദേശത്ത് ഇന്റർനെറ്റും ഫോണും കട്ടുചെയ്തിരിക്കുകയാണ് അധികൃതർ. കലാപപ്രദേശങ്ങളിൽ കർഫ്യൂ നിലനിൽക്കുന്നു. പലസ്ഥലത്തും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഇന്റലിജൻസ് -പൊലീസ് സംയുക്ത ഓപ്പറേഷനിലാണ് ബുർഹാനും രണ്ട് കൂട്ടാളികളും കൊല്ലപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP