Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശകുന്തളയുടെ വേഷമിട്ട് ലാലിനു പിന്നാലെ മഞ്ജു വാര്യരും നാടകനടി ആകുന്നു; കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം നാടകം ആക്കുന്നത് മഞ്ജു വാര്യരുടെ കമ്പനിതന്നെ

ശകുന്തളയുടെ വേഷമിട്ട് ലാലിനു പിന്നാലെ മഞ്ജു വാര്യരും നാടകനടി ആകുന്നു; കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം നാടകം ആക്കുന്നത് മഞ്ജു വാര്യരുടെ കമ്പനിതന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യനും നാട്യശാസ്ത്ര വിദഗ്ധനുമായിരുന്ന കാവാലം നാരായണപ്പണിക്കർക്കു ഗുരുദക്ഷിണയുമായി പ്രസിദ്ധ നടി മഞ്ജു വാര്യരും നാടക അരങ്ങിലേക്ക്. കാവാലം ജീവിച്ചിരിക്കെതന്നെ പരിശീലനം ആരംഭിച്ച കാവാലം തന്നെ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം എന്ന സംസ്‌കൃത നാടകത്തിൽ ശകുന്തളയുടെ വേഷത്തിലാണ് മഞ്ജു അരങ്ങിലെത്തുന്നത്. ഈ മാസം 18ന് വൈകീട്ട് ആറരയ്ക്ക് ടാഗോർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട സദസിനുമുന്നിലാണ് നാടകത്തിന്റെ പ്രദർശനം.

ശാകുന്തളം ചിട്ടപ്പെടുത്തുന്നതിനിടെയാണ് കാവാലം വിടപറഞ്ഞത്. മഞ്ജുവാരിയർ പ്രൊഡക്ഷൻസ് എന്ന പേരിൽ മഞ്ജു തന്നെയാണ് നാടകം നിർമ്മിച്ചിരിക്കുന്നത്. കാവാലത്തിന്റെ നാടകക്കളരിയായ സോപാനമാണ് സ്വരലയയുടെ സഹകരണത്തോടെ നാടകം അരങ്ങിലെത്തിക്കുന്നത്. കാവാലത്തിന്റെ മകൻ കാവാലം ശ്രീകുമാർ, കൊച്ചുമകൾ കല്യാണി കൃഷ്ണൻ, സോപാനം ചെയർമാൻ നാരായണക്കുറുപ്പ്, സ്വരലയ ഭാരവാഹികളായ പ്രഭാവർമ, രാജ്‌മോഹൻ എന്നിവർ നാടകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു.

സിനിമയ്ക്കപ്പുറം കലാരംഗത്ത് പുതുകാൽവയ്പുകളുമായി എത്തുന്ന മഞ്ജു നേരത്തേതന്നെ നൃത്തവേദികളിൽ സജീമാണ്. നാട്യശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കാവാലം ഈരംഗത്തും മഞ്ജുവിന് ഉപദേശങ്ങൾ നൽകിയിരുന്നു. ഇപ്രകാരം കാവാലത്തിന്റെ ശിഷ്യയായതോടെയാണ് മഞ്ജുവിന് നാടകത്തിലും താൽപര്യമുണരുന്നത്. അവസാന നാളുകളിൽ കൂടുതലായും തൃക്കണ്ണാപുരത്തുള്ള കാവാലത്തിന്റെ സോപാനം നാടകക്കളരിയിലെ സ്ഥിരം സന്ദർശകയായിരുന്നു മഞ്ജു.

അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ നാടക അരങ്ങിലെത്താൻ മഞ്ജു പരിശീലനം നടത്തിവരവെയാണ് കാവാലത്തിന്റെ വേർപാടുണ്ടായത്. മെയ്‌ മാസത്തിൽ നാടകം അരങ്ങിലെത്തിക്കാനിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. കാളിദാസനെഴുതിയ ശാകുന്തളം 1983ലാണ് ആദ്യമായി കാവാലം നാടകമായി അവതരിപ്പിക്കുന്നത്. ഉജ്ജയിനിലെ നാടകോത്സവത്തിനായിരുന്നു അത്. സംസ്‌കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയനൃത്തരീതികൾ സമന്വയിപ്പിച്ചാണ് കാവാലം നാടകം ഒരുക്കുന്നത്.

മോഹൻലാലും മുരളിയും മുമ്പ് സിനിമാരംഗത്തുനിന്ന് അഭിനയ മോഹത്തോടെ നാടകവേദികളിൽ എത്തിയിരുന്നു. കാവാലത്തിന്റെ കർണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹൻലാൽ നാടകനവേദിയിൽ എത്തിയത്. ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിലെത്തിയത്.അരങ്ങിലെത്തുന്നതിന് മുന്നോടിയായി തിരുവനന്തപുരത്തുള്ള കാവാലത്തിന്റെ കളരിയിലെത്തി മഞ്ജു ശാകുന്തളം കണ്ടതോടെയാണ് ശകുന്തളയായി വേഷമിടാൻ മഞ്ജുവിന് ക്ഷണം ലഭിച്ചത്.

നിറഞ്ഞ വെല്ലുവിളിയാണു മഞ്ജുവിനെ കാത്തിരിക്കുന്നത്. നാടകത്തിലെ തത്സമയ സംഭാഷണങ്ങൾക്കൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. സംഭാഷണങ്ങൾ പോലും സംഗീതാത്മകമാണ്. ഏപ്രിലിൽ നാടകം അരങ്ങിലെത്തിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ചില ഷൂട്ടിങ് തിരക്കുകൾ കാരണം മഞ്ജുവിന്റെ സൗകര്യം പരിഗണിച്ച് അരങ്ങേറ്റം മേയിലേക്കു മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP