Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ഭാര്യ ഒരു തട്ടിപ്പുകാരിയാണോ? ചാനൽ വാർത്തകളിൽ ബോബി അലോഷ്യസിനെ കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പിന്നിൽ എന്താണ്? അഞ്ജു ബോബി ജോർജിന് എന്തെങ്കിലും പങ്കുണ്ടോ?

എന്റെ ഭാര്യ ഒരു തട്ടിപ്പുകാരിയാണോ? ചാനൽ വാർത്തകളിൽ ബോബി അലോഷ്യസിനെ കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പിന്നിൽ എന്താണ്? അഞ്ജു ബോബി ജോർജിന് എന്തെങ്കിലും പങ്കുണ്ടോ?

ഷാജൻ സ്‌കറിയ

രുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ ഈ കോളത്തിൽ ഒരു കുറിപ്പ് എഴുതുന്നത്. ഈ കോളം ആരംഭിച്ചതിന്റെ പ്രധാന ലക്ഷ്യം തന്നെ എന്റെ ഒറ്റയാൻ പോരാട്ടത്തെ തളർത്താൻ ഇടയ്ക്കിടെ നടക്കുന്ന ഗൂഢാലോചന തുറന്നുകാട്ടുക തന്നെയായിരുന്നു. വാർത്ത എന്ന പേരിൽ അതൊക്കെ എഴുതിയാൽ അത് മറുനാടനോട് കാണിക്കുന്ന നീതികേടാവും എന്നതുകൊണ്ടാണ് എന്റെ കോളത്തിലേക്ക് ചുരുക്കുന്നത്. എന്നെ കുറിച്ചും മറുനാടനെക്കുറിച്ചും ഞങ്ങളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ മാത്രം ഇത് വായിക്കാവൂ. വാർത്തകളും വിശകലനങ്ങളും തേടിയാണ് നിങ്ങൾ മരുനാടനിൽ എത്തുന്നതെങ്കിൽ ഇവിടെ വച്ച് മടങ്ങുക.

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലും അതിന്റെ ചുവടു പിടിച്ചു ഒട്ടേറെ ഓൺലൈൻ പത്രങ്ങളിലും പ്രചരിച്ച ഒരു വാർത്തയെക്കുറിച്ചാണ് ഈ കുറിപ്പ്. എന്റെ ഭാര്യയും കായികതാരവുമായ ബോബി അലോഷ്യസ് സർവ്വീസ് ചട്ടം ലംഘിച്ചു, സാമ്പത്തിക തിരമറി നടത്തി തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഈ വാർത്തകളിൽ. എന്റെയും മറുനാടന്റെയും വിശ്വാസ്യത തകർക്കാൻ കാത്തു നിൽക്കുന്നവർ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ അവരുടെ മുഴുവൻ സമയവും മാറ്റി വച്ച് അതിന്റെ പ്രചാരകരായി മാറി. അതിന്റെ പേരിൽ നടന്ന ഗൂഢാലോചനയെക്കുറിച്ചും ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും വിശദമായി കുറിക്കാൻ ആണ് ഞാൻ എന്റെ ഈ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത്. എന്റെ ഭാര്യ അഴിമതി നടത്തിയാൽ പോലും അത് വാർത്തയാക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെയും മറുനാടന്റെയും വിശ്വാസ്യത ഇല്ലാതാക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ തെളിവുകൾ സഹിതം ഞാൻ വിശദീകരിക്കാം.

എന്താണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം?

ആർഎസ്‌പിയുടെ യുവജന നേതാവും പത്തനംതിട്ടക്കാരനുമായ സലിം പി ചാക്കോ എന്നയാളാണ് പരാതിക്കാരൻ എന്ന് പറയപ്പെടുന്നു. ബോബി ജോലി ചെയ്യുന്ന കസ്റ്റംസിലേക്ക് സലിം ചാക്കോ പരാതി അയച്ചു എന്നതാണ് വാർത്ത. അയാളുടെ പരാതിയെ അടിസ്ഥാനമാക്കി ആദ്യം മാതൃഭൂമി ന്യൂസും പിന്നീട് ഏഷ്യാനെറ്റ് ന്യൂസും തുടർന്ന് ചില ചെറുകിട പത്രങ്ങളും ഈ വാർത്ത കൊടുത്തിരുന്നു. ഈ ആരോപണങ്ങൾ സലിം ചാക്കോ ഉന്നയിക്കുന്നു എന്ന് മാത്രമല്ല അതിനൊക്കെ തെളിവുകളും ഉണ്ട് എന്ന നിലയിലാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഏഷ്യാനെറ്റ് വാർത്ത കൊടുത്തപ്പോൾ പുതിയ ആരോണപങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചുവടേ കൊടുത്തിരിക്കുന്നതാണ് പ്രധാന ആരോപണങ്ങൾ.

1. വിദേശത്ത് പരിശീലത്തിനായി പോയ ബോബി അവിടെ ഭർത്താവുമായി ചേർന്ന് കമ്പനി രൂപീകരിച്ചു റിക്രൂട്ട്‌മെന്റ് നടത്തി ലാഭം ഉണ്ടാക്കി. അതു സർവ്വീസ് ചട്ട ലംഘനമാണ്.

2. കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ വിവരം മറച്ചു വച്ച് ബോബി കേരള സ്പോർട്സ് കൗൺസിലിൽ നിന്നും ഫണ്ട് വാങ്ങി. അതു അഴിമതിയും തിരിമറിയും സർക്കാരിനെ കബളിപ്പിക്കലും ആണ്.

3. സ്പോർട്സ് പഠനം പൂർത്തിയാക്കി തിരിച്ചു നാട്ടിലെത്തി സ്പോർട്സ് കൗൺസിലിൽ സൗജന്യമായി സേവനം ചെയ്യുമെന്ന് സമ്മതിച്ച ബോബി 25 ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്. അതിന്റെ നോട്ടീസ് അയച്ചപ്പോൾ ബോബി മുങ്ങി നടക്കുകയാണ്.

4. വിദേശത്ത് പോയി പഠിച്ചു ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.

ബോബി ഫണ്ട് വാങ്ങിയതിന്റെ രേഖകൾ, ബോബിയുടെ പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്തിന്റെ രേഖകൾ, ഓൺലൈൻ വഴി ബോബി ബിസിനസ്സിന്റെ പരസ്യം ചെയ്തതിന്റെ രേഖകൾ എന്നിവയായിരുന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഈ രേഖകൾ ഒക്കെ കസ്റ്റംസ് ചീഫ് കമ്മീഷണർക്ക് പരാതി അയച്ചെന്നും അതുകൊണ്ട് ബോബിക്കെതിരെ ഉടൻ നടപടി വരുമെന്നും ഇവർ പറയുന്നു. ഏഷ്യനെറ്റ് ന്യൂസിൽ പറയുന്നത് ബോബിക്കെതിരെ ഉടൻ വിജിലൻസ് അന്വേഷണം വരുമെന്നാണ്.

എല്ലാ ആരോപണങ്ങളെക്കുറിച്ചും വിശദമായി തന്നെ കുറിക്കാൻ ആണ് ഈ കുറിപ്പ്. ഇതിൽ യുകെയിലെ കമ്പനിയെക്കുറിച്ചും റിക്രൂട്ട്‌മെന്റ് ബിസിനസ്സിനെക്കുറിച്ചും ആദ്യം പറയാം. മറ്റ് ആരോപണങ്ങൾക്കുള്ള മറുപടി നാളെയും ഇതിന്റെ പിന്നിലെ ഗൂഢാലോചനക്കാരെ തുറന്നുകാട്ടിയാലേ ഈ ലേഖനം പൂർണ്ണമാകൂ.

സ്റ്റുഡന്റ് വിസക്കാരെ പ്രോത്സാഹിപ്പിക്കാൻ വെബ്‌സൈറ്റ്

എന്റെ ജീവിതത്തിന്റെ ലക്ഷ്യമായി ഞാൻ എന്നു കരുതിയിരുന്നത് എന്നാൽ കഴിയുന്ന വിധം മറ്റുള്ളവർക്ക് സഹായം ചെയ്യുക എന്നത് തന്നെയാണ്. പത്താം ക്ലാസ്സിന് ശേഷം സ്വന്തം വഴികളിലൂടെ വരുമാനം കണ്ടെത്തി പഠിച്ച ഞാൻ ആദിവാസികളും ദളിതരും പരിസ്ഥിതി പ്രവർത്തകരും സ്ത്രീ വിമോചനവാദികളും ഒക്കെയായി ചേർന്നു പ്രവർത്തിച്ചാണ് ഇവിടെ എത്തിയത്. യാദൃശ്ചികമായി ഓൺലൈൻ പത്രപ്രവർത്തന രംഗത്ത് എത്തിയപ്പോഴും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഉറച്ചു നിന്നു പോരാടാൻ ഞാൻ തീരുമാനം എടുക്കുക ആയിരുന്നു. അതുകൊണ്ടാണ് ലക്ഷങ്ങളുടെ പ്രലോഭനത്തിൽ വീഴാതിരിക്കാനും വളരെ പരിചയം ഉള്ളവർക്കെതിരെ പോലും എഴുതാനും എനിക്ക് സാധിക്കുന്നത്.

പരിശീലനത്തിനും പഠനത്തിനുമായി 2003 ൽ ബോബി ഇംഗ്ലണ്ടിൽ പോവുമ്പോൾ പത്രപ്രവർത്തനം ഉപേക്ഷിച്ച് ഒപ്പം ചെന്ന ഞാൻ അവിടുത്തെ നിയമം അനുശാസിക്കുന്ന വിധം ഒരു ജോലിക്ക് കയറുകയാണ് ആദ്യം ചെയ്തത്. എനിക്ക് ജോലി ചെയ്യാൻ സാധിച്ചത് സ്റ്റുഡന്റ് ഡിപ്പൻഡന്റ് വിസയിൽ ആയതുകൊണ്ടാണ്. അന്നത്തെ നിയമം അനുസരിച്ച് ഒരാൾ സ്റ്റുഡന്റ് വിസയിൽ എത്തിയാൽ അയാളുടെ ജീവിത പങ്കാളിക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ജോലി ചെയ്യാൻ കഴിയുമായിരുന്നു. അതിന് സഹായിക്കുന്നത് ആശ്രിതവിസയാണ് (ഈ നിയമം പിന്നീട് മാറുകയും പഠിക്കാൻ ചെല്ലുന്നവർക്ക് പോലും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു എന്നത് മറ്റൊരു കാര്യം).

പ്രതിമാസം എനിക്ക് രണ്ടും മൂന്നും ലക്ഷം രൂപ ആ സമയത്ത് ശമ്പളം കിട്ടുമായിരുന്നു. അന്ന് പോളണ്ടും മറ്റും യൂറോപ്യൻ യൂണിയന്റെ ഭാഗമല്ല. അതുകൊണ്ട് അവർക്ക് ജോലിക്കാരെ കിട്ടാൻ പ്രയാസം ആയിരുന്നു. ദിവസം 12 മണിക്കൂർ വീതം മാസത്തിൽ ഒരു ദിവസം മാത്രം ഓഫ് എടുത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ദീപികയിൽ നിന്നും പ്രതിമാസം 5250 രൂപ മാത്രം ലഭിച്ചിരുന്ന എനിക്ക് ഈ ശമ്പളം ഒരു ലോട്ടറി പോലെ ആയിരുന്നു. എനിക്ക് ലഭിച്ച ഈ സൗഭാഗ്യം മറ്റുള്ളവർക്ക് കൂടി ലഭിക്കാൻ utskudyadvice.com എന്ന പേരിൽ ഞാൻ വെബ്‌സൈറ്റ് ആരംഭിച്ചു. ആ വെബ്‌സൈറ്റിൽ യുകെയിൽ പഠിക്കാനുള്ള വഴികളും യൂണിവേഴ്‌സിറ്റിയുടെ ഫീസുകളും സ്‌കോളർഷിപ്പും അടങ്ങിയ വിവരങ്ങൾ ആണ് കൊടുത്തിരുന്നത്. അനേകംപേർ സംശയം ചോദിച്ച് എത്തുകയും അവർക്കെല്ലാം മറുപടി നൽകുകയും ചെയ്തു. എനിക്ക് ജോലി കഴിഞ്ഞു വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് ഞാൻ ഇതിന്റെ പിറകെ കൂടിയത്.

ഈ സൈറ്റിന്റെ വിവരം പത്രങ്ങളിൽ വരാൻ ആയി ബോബി അലോഷ്യസ്‌ സൗജന്യ വിവരങ്ങൾ നൽകുന്ന സൈറ്റ് തുടങ്ങി എന്നൊരു പ്രസ്സ് റിലീസ് എല്ലാവർക്കും അയച്ചു കൊടുത്തു. മനോരമ അടക്കം എല്ലാ പത്രങ്ങളും അന്ന് ആ വാർത്ത കൊടുത്തു. ബിആർപി ഭാസ്‌കർ സാർ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ആ കുറിപ്പിന്റെ കോപ്പി എടുത്താണ് ബിസിനസ്സ് പരസ്യം ചെയ്തു എന്ന ആരോപണം ഉന്നയിക്കുന്നത്. മാതൃഭൂമിയിൽ അത് മിന്നായം പോലെ കാണിച്ച ആ വിലപിടിപ്പുള്ള പരസ്യത്തിന്റെ രേഖ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കും വായിക്കാം. എന്നിട്ട് മനസ്സിലാക്കുക, സാധാരണക്കാർക്ക് അറിവ് നൽകാൻ വേണ്ടി സൗജന്യമായി ഒരുക്കിയ ഒരു വിവരത്തെ എത്ര നീചമായാണ് വളച്ചൊടിച്ചതെന്ന്.

യുകെയിലെ കമ്പനിയും ചട്ടം ലംഘിച്ചുള്ള റിക്രൂട്ട്‌മെന്റും

തേസമയം യുകെയിൽ ചെന്ന് ഏറെ വൈകാതെ ഞാൻ ഒരു കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. എന്റെ വെബ്‌സൈറ്റിലെ ഗൂഗിൾ പരസ്യത്തിന് ലഭിക്കുന്ന വരുമാനവും പരസ്യത്തിന് ലഭിക്കുന്ന വരുമാനവും ഇടാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു കമ്പനി രജിസ്റ്റർ ചെയ്തത്. ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിലെ നൂലാമാലകൾ ഓർക്കുമ്പോൾ ഒരു വലിയ കാര്യമായി നമുക്ക് തോന്നാം. എന്നാൽ യുകെയിൽ വിലാസമുള്ള ആർക്കും ഓൺലൈനിൽ പോയി മൂന്നു മിനിറ്റ് കൊണ്ട് ഒരു കമ്പനി രജിസ്റ്റർ ചെയ്യാം. അതിൽ ഒരു ഡയറക്ടറും ഒരു സെക്രട്ടറിയും വേണം എന്നു മാത്രം. കമ്പനി ഉടമ ഡയറക്ടർ ആണ്. ഇപ്പോൾ ഉടമയ്ക്ക് തന്നെ സെക്രട്ടറി ആവാം. എന്നാൽ അന്ന് മറ്റൊരാളുടെ പേര് വെയ്ക്കാതിരിക്കുവാൻ കഴിയുമായിരുന്നില്ല. യുകെയിൽ എനിക്ക് മറ്റാരുമായും അന്ന് പരിചയം ഇല്ലാതിരുന്നതുകൊണ്ട് ബോബിയുടെ പേര് ഒരു ചടങ്ങായി വെയ്ക്കുകയായിരുന്നു. ലാഭം ഉണ്ടാക്കുകയോ, ശമ്പളം വാങ്ങുകയോ, ജോലി ചെയ്യുകയോ ഒന്നും ചെയ്യാതെ ഒരു നാമമാത്ര പദവിയിൽ ബോബിയുടെ പേര് വച്ചത് ഒരു തരത്തിലുള്ള ചട്ടലംഘനവുമല്ല. ഏറെ വൈകാതെ ഞാൻ ആ കമ്പനി ക്ലോസ്സ് ചെയ്യുകയായിരുന്നു ചെയ്തത്.

യുകെയിൽ എത്ര കമ്പനി വേണമെങ്കിലും തുടങ്ങുകയും പൂട്ടുകയും ചെയ്യാം. പല മലയാളികളും തട്ടിപ്പുകൾ നടത്തുന്നത് പോലും ഇങ്ങനെയാണ്. എന്നാൽ ഒരിക്കൽ ഓപ്പൺ ചെയ്ത കമ്പനിയുടെ വിവരങ്ങൾ എക്കാലത്തും കമ്പനി ഹൗസ് വെബ്‌സൈറ്റിൽ ഉണ്ടാവും. എന്റെ പേര് അടിച്ചു കൂടുതൽ ലഭിക്കുന്ന റെക്കോർഡിലാണ് സെക്രട്ടറി എന്ന പേര് ചേർത്തിരിക്കുന്നത്. ഇത് ബോബി പോലും അറിയാതെയാണ് എന്ന് തെളിയിക്കാൻ ഞാൻ കഴിഞ്ഞ ദിവസം വെറുതെ ഒരു ഉണ്ടാക്കി അത് സെക്രട്ടറി ആക്കി ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സത്യത്തിൽ ഈ വാർത്ത ചെയ്ത മാതൃഭൂമി റിപ്പോർട്ടർ പ്രശാന്ത് കൃഷ്ണയുടെയോ മാതൃഭൂമി മാനേജിംങ് എഡിറ്റർ ശ്രേയംസ് കുമാറിന്റെയോ പേരിൽ രജിസ്റ്റർ ചെയ്യാൻ ആയിരുന്നു എന്റെ ആദ്യ ആലോചന. മൂന്ന് മിനിറ്റ് കൊണ്ടു എനിക്ക് ഇവരിൽ ആരെ വേണമെങ്കിലും എന്റെ കമ്പനിയുടെ സെക്രട്ടറി ആക്കി നിയമിക്കാം. നാളെ ഞാൻ അവരുടെ പേരുപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചു എന്ന ആരോപണം ഉണ്ടാകാതിരിക്കാനായി അത് വേണ്ടന്ന് വച്ച് നിലവിൽ ഇല്ലാത്ത ഒരു പേര് ഉപയോഗിച്ചായിരുന്നു രജിസ്റ്റർ ചെയ്തത്. ഈ വിശദീകരണത്തോടെ ബോബി സ്വന്തം കമ്പനി രജിസ്റ്റർ ചെയ്തു സെക്രട്ടറിയായി ബിസിനസ്സ് ചെയ്തു എന്നു വിശ്വസിക്കുന്നവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു യുകെ വിലാസം നൽകിയാൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യാം. അതിന് ആകെ മുടക്ക് വരുന്നത് പത്ത് പൗണ്ടാണ്.

ബോബി കമ്പനി രജിസ്റ്റർ ചെയ്തു ബിസിനസ്സ് തുടങ്ങി എന്ന് പറയുന്നവർ കാണിക്കുന്ന ഏക തെളിവാണ് ഈ കമ്പനി രജിസ്‌ട്രേഷൻ ഫോം എന്നോർക്കണം. ഒരു മിനിറ്റ് ഗൂഗിൾ സെർച്ച് ചെയ്താൽ അവർക്ക് ഉത്തരം ലഭിക്കുന്ന വിഷയമാണ് എന്തോ ഭയങ്കര സംഭവമായി അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കമ്പനിയിൽ നിന്നു ബോബിക്ക് എന്തെങ്കിലും പണം കൊടുത്തിട്ടുണ്ടോ, ഈ കമ്പനി ബോബി കൂടി ഉൾപ്പെട്ട എന്തങ്കിലും ബിസിനസ്സ് ചെയ്തിട്ടുണ്ടോ, ബോബി ഈ കമ്പനിയുടെ പ്രതിനിധിയോ ആരോടൊങ്കിലും പണം ചോദിച്ചിട്ടുണ്ടോ, ഈ കമ്പനി ആർക്കെങ്കിലും പണം കൊടുക്കാനുണ്ടോ, ഈ കമ്പനി ആരെയെങ്കിലും കരാറുകലിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയും അതൊക്കെ കണ്ടെത്തിയാൽ ബോബിയുടെ പേരിൽ ഉത്തരവാദിത്തം ഏൽക്കുകയും ചെയ്താൽ ഒരു ശരിയുണ്ട്. 

ബോബി എന്തുതരം റിക്രൂട്ട്‌മെന്റ് ആണ് നടത്തിയത്? ആരോടാണ് പണം വാങ്ങിയത്? ആരെയാണ് ബോബി റിക്രൂട്ട് ചെയ്ത് യുകെയിലോ മറ്റെവിടെങ്കിലോ ജോലിക്ക് കയറ്റിയത്. തുടങ്ങിയ ചോദ്യങ്ങൾക്കും ഇവർ ഉത്തരം നൽകേണ്ടതാണ്. ചതിച്ചെന്നോ വഞ്ചിച്ചെന്നോ വേണ്ട, ആരെയെങ്കിലും സ്റ്റുഡന്റ് വിസായിൽ എങ്കിലും ബോബി യുകെയിൽ എത്തിച്ചെങ്കിൽ അതുപറയട്ടെ. ഞാൻ സൗജന്യമായി വിവരം നൽകിയതിന്റെ പേരിലും എന്റെ വെബ്‌സൈറ്റ് വിവരങ്ങൾ നോക്കിയും ആരെങ്കിലും ഒക്കെ ഒരു പക്ഷെ യുകെയിൽ എത്തി പഠിച്ചിട്ടുണ്ടാവാം. നിരവധി പേർ അക്കാലത്ത് എന്നെ വിളിച്ചു വിവരങ്ങൾ ചോദിക്കുകയും ഞാൻ കൈമാറുകയും ചെയ്തിരുന്നു.  ഒരാൾ എങ്കിലും അതിന്റെ പേരിൽ പണം നൽകി എന്ന് തെളിയിക്കട്ടെ. അല്ലെങ്കിൽ ഒരാൾ എങ്കിലും ബോബിയുമായി സംസാരിച്ച് യുകെയിൽ എത്തി എന്ന് തെളിയിക്കട്ടെ. ഇതൊന്നുമല്ലാതെ ഉള്ള ഗൂഗിൾ സേർച്ച് ചെയ്ത് കിട്ടിയ ഒരു പേപ്പർകാട്ടി ബോബി അഴിമതിക്കാരിയാണ് എന്ന് പറയാനുള്ള ധൈര്യം എങ്ങനെയാണ് മാതൃഭൂമി ചാനലിനും അത് പ്രസിദ്ധീകരിച്ച മറ്റ് പത്രങ്ങൾക്കും തോന്നിയത് എന്നാണ് എന്റെ ചോദ്യം.

ഇതു പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എനിക്ക് ബിസിനസ്സ് ചെയ്യാനും വീടു വാങ്ങാനും ജോലി ചെയ്യാനും കമ്പനി തുടങ്ങാനും ഒക്കെ അധികാരവും അവകാശവും ഉണ്ട്. അതിന് അനുവദിക്കുന്ന വിസയാണ് എനിക്ക് ലഭിച്ചത്. ഇപ്പോഴും വർഷത്തിൽ ഒന്നോ രണ്ടോ തവണ ഞാൻ യുകെയിൽ പോയി വരുന്നുണ്ട്. അവിടെനിക്ക് ബാങ്ക് അക്കൗണ്ടും ഉണ്ട്. എന്റെ ബിസിനസ്സിന്റെ വരുമാനം അവിടേക്ക് വരുന്നുമുണ്ട്. അതിന്റെയൊക്കെ പിതൃത്വം ബോബിയുടെ പേരിൽ വെയ്ക്കരുത് എന്നാണ് പറയുന്നത്.

  • കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ വിവരം മറച്ചു വച്ചു സംസ്ഥാന സർക്കാരിന്റെ ഫണ്ട് വാങ്ങിയോ? സ്പോർട്സ് കൗൺസിലിന് 25 ലക്ഷം രൂപ തിരിച്ചടക്കാൻ ഉണ്ടോ? യുകെയിൽ പഠിക്കാൻ പണം വാങ്ങിയ ശേഷം പഠനം മുടക്കിയോ? മറ്റ് ആരോപണങ്ങളെ കുറിച്ചുള്ള മറുപടി നാളെ വായിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP