Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിതുയർത്തിയത് ഒരു നിർമ്മാണവും പാട്ടില്ലെന്ന നിയമം നിലനിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ; അനധികൃതം ആണെന്നറിഞ്ഞിട്ടും നമ്പരിട്ട് പഞ്ചായത്ത് നികുതി ഈടാക്കിയത് നിയമസാധുത നൽകാൻ; നീന്തൽക്കുളവും ബോട്ടുജെട്ടിയും കൂറ്റൻ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിൽ; പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് ലക്ഷങ്ങൾ

രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിതുയർത്തിയത് ഒരു നിർമ്മാണവും പാട്ടില്ലെന്ന നിയമം നിലനിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ; അനധികൃതം ആണെന്നറിഞ്ഞിട്ടും നമ്പരിട്ട് പഞ്ചായത്ത് നികുതി ഈടാക്കിയത് നിയമസാധുത നൽകാൻ; നീന്തൽക്കുളവും ബോട്ടുജെട്ടിയും കൂറ്റൻ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിൽ; പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് ലക്ഷങ്ങൾ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: സർവ്വനിയമങ്ങളും ലംഘിച്ച് നിർമ്മിച്ച ഡോ.രവിപിള്ളയുടെ ഹോട്ടൽ റാവിസിന്റെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്നത് ഹോട്ടൽ സ്ഥിതി ചെയ്യുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ അധികൃതർ. തൃക്കടവൂർ ഗ്രാമപഞ്ചായത്ത് കണ്ണടച്ചതുകൊണ്ടാണ് ഹോട്ടൽ നിർമ്മാണം നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. തൃക്കടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തീരദേശ പരിപാലന അഥോറിറ്റി ചെയർമാന് എഴുതിയ കത്തുതന്നെ ഇതിന് തെളിവാണ്.

കത്തിൽ പറയുന്നത് ഇങ്ങനെ: 'റാവിസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത് തൃക്കടവൂർ ഗ്രാമപഞ്ചായത്തിൽ കോട്ടയത്ത് കടവ് വാർഡിലാണ്. 1994ൽ നിർമ്മാണം ആരംഭിച്ച കെട്ടിടമാണ്. രണ്ട് കെട്ടിടമാണ് അവിടെ നിർമ്മിച്ചിട്ടുള്ളത്. 1991ൽ തീരദേശ പരിപാലനനിയമം വരുന്നതിന് മുമ്പ് തന്നെ കേരള സർക്കാർ പഞ്ചായത്തിലെ കുറേ സർവ്വേനമ്പറുകളിൽ വരുന്ന പ്രദേശങ്ങൾ കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആ സർവ്വേ നമ്പറിൽ പെട്ട സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശം സി.ആർ.ഇസഡ്- രണ്ട് കാറ്റഗറിയിൽ വരുന്നതിനാലാണ് അനുവാദം നൽകിയത്. തീരദേശ പരിപാലന നിയമത്തിൽ ഇളവ് വരുത്തി പുറപ്പെടുവിച്ച ഉത്തരവ് അല്ലിത്. ഈ ഉത്തരവ് കോടതി വിധിപ്രകാരം റദ്ദാക്കിയിട്ടില്ലാത്തതുമാണ്. 1986 ലെ ഉത്തരവിന്റെ വെളിച്ചത്തിൽ മാത്രമാണ് അനുവാദം നൽകിയത് എന്ന വിവരം ബോധിപ്പിക്കുന്നു'.

എന്നാൽ പഞ്ചായത്തിന്റെ ഈ വിശദീകരണം തികച്ചും തെറ്റാണെന്ന് ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഭൗമശാസ്ത്ര പഠന കേന്ദ്രവും റാവിസ് നിലനിൽക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്തല്ല കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തരുതെന്ന് നിഷ്‌കർഷിച്ചിട്ടുള്ള സി.ആർ.ഇസഡ്- മൂന്ന് പ്രദേശത്താണ് ഹോട്ടൽ നിലനിൽക്കുന്നത്. ഹോട്ടലിന്റെ ഉടമയോ തൃക്കടവൂർ ഗ്രാമപഞ്ചായത്തോ, റാവിസ് നിലനിൽക്കുന്ന പ്രദേശത്ത് കെട്ടിടം നിർമ്മിക്കുന്നതിനും അനുമതി നൽകുന്നതിനും തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്നോ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെ നടപടി നിലവിലുള്ള നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് തീരദേശ പരിപാലന അഥോറിറ്റി റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടലിന്റെ ഉടമയായ ഡോ. രവിപിള്ള ഹോട്ടൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ടുനൽകിയ അപേക്ഷയിൽ പറയുന്നത് 2008 ജനുവരിയിൽ നിർമ്മാണം തുടങ്ങി 2010 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി എന്നാണ്. അതായത് 1991 ൽ പാസാക്കിയ തീരദേശ പരിപാലന നിയമം നിലനിൽക്കുമ്പോഴാണ് ഈ നിയമം നഗ്‌നമായി ലംഘിച്ച് ഹോട്ടൽ റാവിസ് നിർമ്മിച്ചതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഹോട്ടൽ കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ നൽകുകയും കെട്ടിട നികുതി പിരിക്കുകയും ചെയ്തു. ഹോട്ടലിലെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ ചെയ്തത്.

ഹോട്ടൽ റാവിസിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രത്യേക കമ്മിറ്റി ഗ്രാമപഞ്ചായത്തിന്റെ ഈ വീഴ്ചകളെപ്പറ്റി അക്കമിട്ട് പറയുന്നുണ്ട്. നിയമം ലംഘിച്ച് രവിപിള്ളക്ക് അഷ്ടമുടിക്കായലിന്റെ തീരത്ത് ഹോട്ടൽ റാവിസ് നിർമ്മിക്കാൻ കഴിഞ്ഞതിനു പിന്നിൽ കോടികളുടെ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തി ഹോട്ടലിന് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് അധികൃതരിലേക്കാണ് ആരോപണങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്.

ഏതാനും ചെറിയ കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ഇവിടെ വർഷങ്ങൾ കൊണ്ട് വൻകിട കെട്ടിടങ്ങളാണ് ഉയർന്നുവന്നത്. വലിയ നീന്തൽക്കുളം പണിതു. കായൽ കൈയേറി നിർമ്മാണ പ്രവൃത്തികൾ നടത്തി. ബോട്ട് ജട്ടി നിർമ്മിച്ചു. 9 നിലയിൽ മണിമന്ദിരം ഉയർന്നു. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ പലതും തൃക്കടവൂർ പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. രവിപിള്ളയുടെ റാവിസ് ഹോട്ടൽ നിർമ്മാണം അനധികൃതമാണെന്ന വസ്തുത തെളിവുകൾ സഹിതം മറുനാടൻ മലയാളി ഇന്നലെ പുറത്തുവിട്ടിരുന്നു.

പഞ്ചനക്ഷത്രഹോട്ടലായ റാവിസ് ഇടിച്ചുപൊളിച്ചുകളയേണ്ട കെട്ടിടമാണെന്ന് തീരദേശപരിപാലന അഥോറിറ്റി കണ്ടെത്തിയിരുന്നു. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് ഈ ഫൈവ്സ്റ്റാർ ഹോട്ടൽ പണിതുയർത്തിരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്താണ് റാവിസ് എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ രവി പിള്ള നിർമ്മിച്ചിരിക്കുന്നത്. 2011 നാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് താരം ഷാരൂഖ്ഖാനും പ്രമുഖ നടൻ മോഹൻലാലും ചേർന്നായിരുന്നു ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചത്.

രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ഹോട്ടലിന്റെ നിർമ്മാണം. 90 മുറികളാണ് ഹോട്ടലിലുള്ളത്. നാല് റസ്‌റ്റൊറന്റുകളും പ്രവർത്തിക്കുന്നു. 9 സ്യൂട്ട് റൂമുകളും ഹോട്ടലിലുണ്ട്. വമ്പൻ ആഡംബര സൗകര്യത്തോടെയാണ് ഹോട്ടൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം നിയമം ലംഘിച്ചാണെന്നാണ് സംസ്ഥാന സർക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു.



കുസാറ്റിലെ പ്രൊഫസറായ ഡോ.എ. രാമചന്ദ്രൻ, കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി പ്രൊഫസർ, ഡോ. കെ. പത്മകുമാർ, കെ.എസ്.സി.എസ്.ടി കോസ്റ്റൽ വിഭാഗം ഹെഡ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉണ്ടായിരുന്നത്. കേന്ദ്രസർക്കാരും കേരള സർക്കാരും തയ്യാറാക്കിയ സമഗ്രമായ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഹോട്ടലിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരു നിർമ്മാണപ്രവർത്തനവും നടത്താൻ പാടില്ലാത്ത സി.ആർ.ഇസഡ് ഏരിയയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഹോട്ടലിനുവേണ്ടിയും ബോട്ട് ജെട്ടി നിർമ്മിക്കാനും അഷ്ടമുടിക്കായൽ നികത്തിയെടുത്തിട്ടുണ്ട്. ഹോട്ടൽ നിൽക്കുന്ന സ്ഥലത്തെ ബഹുനില കെട്ടിടം തീരദേശപരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെ നിർമ്മിച്ചവയാണെന്നും സമിതി കണ്ടെത്തി.

സ്ഥലപരിശോധന കൂടാതെ ബഹിരാകാശത്തുനിന്നുള്ള ഗൂഗിൾ സമിതി പരിശോധനയിലും സ്ഥലം കൈയേറിയാണ് ഹോട്ടൽ റാവിസ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായതായി സമിതി റിപ്പോർട്ടിൽ പറയുന്നു. 2003, 2009, 2011, 2014 വർഷങ്ങളിലെ ഗൂഗിൾ ചിത്രങ്ങളാണ് സമിതി പരിശോധിച്ചത്. ഇതിൽ 2003 ൽ അഷ്ടമുടിയിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങൾ വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഹോട്ടൽ റാവിസ് വലുതാക്കിയതായി ബോധ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ നീന്തൽക്കുളവും നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമായാണ്. തീരത്തുനിന്ന് നൂറ് മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടൽ റാവിസിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.

ഭരണതലങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പുംകൊണ്ടാണ് രവിപിള്ളയ്ക്ക് അഷ്ടമുടിയിൽ ഹോട്ടൽ റാവിസ് നിർമ്മിക്കാനായതെന്ന് വ്യക്തമാക്കുന്നതാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ഹോട്ടൽ തുടങ്ങിയ സമയത്ത് നിർമ്മാണം സംബന്ധിച്ച ചെറിയ ചില വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതെല്ലാം രവിപിള്ള ഇടപെട്ട് ഒതുക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്നു പ്രതിഭാപാട്ടീലിനെ ഒരു സ്വകാര്യ ചടങ്ങിന്റെ പേരിൽ ഹോട്ടൽ റാവിസിൽ കൊണ്ടുവന്ന് ആഡംബര സ്യൂട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അപൂർവ്വമായാണ് ഒരു പ്രസിഡന്റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് പുറത്ത് താമസിക്കുന്നത്. പ്രസിഡന്റ് താമസിച്ച ഹോട്ടലെന്ന ഖ്യാതിയും ഇതോടെ റാവിസിന് നേടിക്കൊടുക്കാൻ രവിപിള്ളയ്ക്ക് കഴിഞ്ഞു.

പ്രസിഡന്റുവരെ വന്ന് താമസിച്ച ഹോട്ടലിനെ തൊടാൻ അധികൃതർക്ക് മടിയായിരുന്നു. അതിനിടയാണ് ഹോട്ടലിന്റെ നിർമ്മാണം സംബന്ധിച്ച ചില പരാതികൾ ശാസ്ത്രസാങ്കേതിക വകുപ്പിന് ലഭിക്കുന്നത്. തുടർന്നായിരുന്നു അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും സമിതി വിദഗ്ധ പരിശോധന നടത്തിയതും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ പരിപാലന അഥോറിറ്റി ഹോട്ടൽ റാവിസിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഹോട്ടൽ ഉടമകൾ കോടതിയെയും സമീപിച്ചുകഴിഞ്ഞു. കോടതി വിധി അനുസരിച്ചായിരിക്കും ഇനി ഹോട്ടലിന്റെ ഭാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP