Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്‌നേഹം നൽകി; തെരുവിൽ നരകിച്ചവർക്ക് സുഖമരണം ഉറപ്പ് നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായ ഈ മനുഷ്യനെ അപമാനിക്കുന്നവരോട് പ്രകൃതി പൊറുക്കുമോ?

ഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്‌നേഹം നൽകി; തെരുവിൽ നരകിച്ചവർക്ക് സുഖമരണം ഉറപ്പ് നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായ ഈ മനുഷ്യനെ അപമാനിക്കുന്നവരോട് പ്രകൃതി പൊറുക്കുമോ?

ഷാജൻ സ്‌കറിയ

ജീവിതത്തിൽ ആദ്യമായാണ് ഈ ലേഖകൻ ഒരു വാർത്തയ്ക്ക് വേണ്ടി ഒരു ദിവസം മുഴുവൻ നീക്കി വയ്ക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഈ ലേഖകൻ ഒരു തലക്കെട്ട് ഇടാനായി മണിക്കൂറുകൾ വെറുതെ കളഞ്ഞത്. എങ്ങനെയാണ് ഇൻട്രോ എഴുതേണ്ടത് എന്നോർത്തും കുറെ സമയം കളഞ്ഞു. കാരണം അറിഞ്ഞിട്ടും അറിഞ്ഞിട്ടും തീരാത്ത പുതിയ അറിവുകളുടെ കലവറയാണ് ഈ മനുഷ്യൻ. കേട്ടതും അറിഞ്ഞതും ഒക്കെ കുറിച്ചു വെയ്ക്കണമെങ്കിൽ ഒരുപാട് പേജുകൾ വേണം. ഇതിൽ പ്രധാനപ്പെട്ടത് തലക്കെട്ടാവണമെങ്കിൽ അതും നീണ്ടു നീണ്ടു പോകും. നന്മ എന്തെന്നറിയണമെങ്കിൽ ഇദ്ദേഹത്തെ കുറിച്ച് അറിയണം. കരുണ എന്തെന്ന് അറിയണമെങ്കിൽ ഇദ്ദേഹത്തെ കുറിച്ച് കേൾക്കണം. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചോദ്യത്തിന് മുൻപിൽ ഈ മനുഷ്യന്റെ കണ്ഠമിടറി കണ്ടപ്പോൾ തെല്ലൊന്നുമല്ല സങ്കടം തോന്നിയത്. ജീവിതം കൊണ്ട് നമുക്ക് ചിന്തിക്കാൻ പോലും ആവാത്ത മഹാകാര്യങ്ങൾ ചെയ്ത ഒരു അത്ഭുത മനുഷ്യൻ. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം തുടങ്ങിയ മഹത്തായ പ്രസ്ഥാനത്തെക്കുറിച്ചുമാണ് ഈ കേട്ടതൊക്കെ എന്നോർക്കുമ്പോൾ ചങ്ക് പിടയുകയാണ്.

പറഞ്ഞ് വരുന്നത് ഫാ: ജോർജ് കുറ്റിക്കൽ എന്ന ഈ താടിക്കാരൻ വൈദികനെക്കുറിച്ചാണ്. അദ്ദേഹം തുടങ്ങിയ 'ആകാശപ്പറവകൾ' എന്ന പ്രസ്ഥാനത്തെക്കുറിച്ചാണ് കഴിഞ്ഞ ഒരാഴ്‌ച്ചയായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സോഷ്യൽ മീഡിയ ചർച്ചകൾ കഴിഞ്ഞു മാദ്ധ്യമങ്ങളിലേക്കും ഈ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിവന്നു. തേജസ്, ജന്മഭൂമി എന്നീ രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മാദ്ധ്യമങ്ങൾ ആണ് ഇതു റിപ്പോർട്ട് ചെയ്തത്. ഗോവിന്ദച്ചാമി അറസ്റ്റിലായ വർഷം മുതൽ ഈ ചർച്ച നിലവിലുണ്ട്. മാദ്ധ്യമവും കേരളാകൗമുദിയും വരെ അക്കാലത്ത് ഇതു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതൊന്നും വലിയ വിവാദമാക്കാതെ പോയ ഈ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ചൂടു പിടിച്ചത് ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദ് ചെയ്യപ്പെട്ടപ്പോഴാണ്. ആകാശപ്പറവകൾക്കും സ്വാഭാവികമായും അതിന്റെ സ്ഥാപകനും എതിരെ ഉയർന്ന് പ്രധാന ആരോപണങ്ങൾ ഇതൊക്കെയാണ്.

  • സൗമ്യയെ കൊന്ന ഗോവിന്ദാചാമിയെ മതം മാറ്റി ഇവർ ക്രിസ്ത്യാനിയാക്കി
  • ചാർളി തോമസ് എന്ന പേര് മറച്ച് വച്ചു ഗോവിന്ദചാമി എന്ന പേര് മാദ്ധ്യമങ്ങളിൽ കൊടുപ്പിച്ചു
  • ഗോവിന്ദചാമിയോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ വീട്ടിൽ എത്തി സമ്മർദ്ദം ചെലുത്തി
  • ആളൂർ എന്ന കുപ്രസിദ്ധനായ അഭിഭാഷകന് പണം നൽകി ചാമിക്ക് വേണ്ടി ഹാജരാക്കി
  • ആളൂരിനെ ആകാശപ്പറവകളുടെ ദക്ഷിണേഷ്യൻ നിയമോപദേശകനാക്കി
  • ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയപ്പോൾ ആകാശപ്പറവകളുടെ കേന്ദ്രങ്ങളിൽ മധുര വിതരണം നടത്തി
  • ഗോവിന്ദചാമിയെ വെറുതെ വിടാൻ വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി

ഇത്രയുമൊക്കെ കേട്ടാൽ ആരാണ് ധാർമ്മിക രോഷം കൊള്ളാത്തത്? ആരാണ് ആകാശപ്പറവയെയും അതിന്റെ സ്ഥാപകരെയും അതിന് നേതൃത്വം നൽകുന്നു എന്ന് പറയപ്പെടുന്ന കത്തോലിക്ക സഭയെയും എതിർക്കാത്തത്? അതാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയായിൽ സംഭവിച്ചത്? സംഘപരിവാർ സംഘടനകളും ഇസ്ലാമിക മൗലികവാദം പ്രചരിപ്പിക്കുന്നവരും മാത്രമല്ല ആം ആദ്മി പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരും ഈ ആരോപണങ്ങൾ ഏറ്റുപിടിച്ചു. അതിനിടയിലായിരുന്നു മറുനാടൻ മലയാളി സത്യം അന്വേഷിച്ചിറങ്ങിയത്. ഈ ആരോപണങ്ങൾ എല്ലാം പച്ചക്കള്ളം ആണെന്നും ചില അജണ്ടകളുടെ പുറത്ത് വെളിയിൽ വന്ന കള്ളക്കഥകൾ ആണെന്നും പെട്ടന്ന് വ്യക്തമായി. തുടർന്നാണ് ഏഷ്യനെറ്റിലെ അന്തിചർച്ചയിൽ ആരോപണങ്ങൾ ഉന്നയിച്ചവരും ആരോപണങ്ങൾക്ക് വിധേയരായവരും ഒരുമിച്ചെത്തി. വാർത്ത എഴുതിയ തേജസ് ലേഖകന് തന്റെ ഒരു വാദത്തിനും ഉപോൽബലമായി ഒന്നും ചൂണ്ടിക്കാട്ടാൻ പറ്റിയില്ല എന്നു മാത്രമല്ല എല്ലാ ചോദ്യങ്ങൾക്കും ഉത്തരംമുട്ടി സ്ഥലം കാലിയാക്കേണ്ട സാഹചര്യം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വായിച്ചിട്ടില്ലാത്തവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ കാണുക.

അവര് പറയട്ടെ മോനേ നമുക്ക് ക്ഷമിക്കാം

തേജസിലെ വാർത്തയെ അടിസ്ഥാനമാക്കി ആകാശപ്പറവകൾ മറുപടി പറയട്ടെ എന്നു ചൂണ്ടിക്കാട്ടി മറുനാടൻ ഒരു വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പേരുടെ കോളുകൾ ആണ് എത്തിയത്. കൂട്ടത്തിൽ ഈ ലേഖകന്റെ വൈദികനായ സഹോദരനും ഉണ്ടായിരുന്നു. സഭയ്ക്കും സഭാ നേതൃത്വത്തിനും എതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടം കന്യാസ്ത്രീയായ സഹോദരി ശപിച്ചും കരഞ്ഞും പലതവണ വിളിച്ചിട്ടും ബന്ധുക്കളായ വൈദികരും കന്യാസ്ത്രീകളും അടക്കം അനേകം പേർ ആശങ്കയോടും നിരാശയോടും സംസാരിച്ചിട്ടും ഇന്നേവരെ മറുനാടനിലെ വാർത്തകളെ കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉയർത്താത്ത ആളാണ്‌ പുരോഗമനവാദിയായ എന്റെ സഹോദരൻ. '' നീ ആർക്കെതിരെ വേണമെങ്കിലും എഴുതിക്കോളൂ. ഞാൻ തട്ടിപ്പുകാരൻ ആണ് എന്നു വേണമെങ്കിലും എഴുതൂ. എന്നിരുന്നാൽ വിശുദ്ധനായ കുറ്റിക്കൽ അച്ചനെ കുറിച്ച് മാത്രം ഇങ്ങനെ ഒന്നും എഴുതരുത്. അതു ദൈവവും പ്രകൃതിയും ക്ഷമിക്കുകയില്ല'' ഇത്രയുമാണ് അദ്ദേഹം പറഞ്ഞത്. തേജസിലെ വാർത്ത ആവർത്തിക്കുക മാത്രമാണ് ചെയ്തത് എന്നു പറഞ്ഞു തടിതപ്പുകയായിരുന്നു ഈ ലേഖകൻ.

ആകാശപ്പറവകളുടെ പ്രതികരണം അറിയാനായി തുടർന്ന് കുറ്റിക്കൽ അച്ചനെ ഫോണിൽ വിളിച്ചു. തികച്ചും സൗമ്യമായി ആയിരുന്നു പ്രതികരണം: ''അവരെന്തെങ്കിലും ഒക്കെ പറയട്ടെ മോനേ, എനിക്കാരോടും പിണക്കമില്ല. എല്ലാവരും അവരവരുടെ ബോധ്യത്തിൽ നിന്നല്ലേ സംസാരിക്കുന്നത്. അതു മാറുമ്പോൾ അവർ നിലപാട് മാറ്റും. ആർക്കെങ്കിലും എന്നെങ്കിലും ആകാശപ്പറവ കേന്ദ്രത്തിൽ വരണമെന്നോ താമസിക്കണമെന്നോ ശുശ്രൂഷിക്കണമെന്നോ ഉണ്ടെങ്കിൽ അവർ വരട്ടെ, വന്നു മനസ്സിലാക്കട്ടെ. എന്റെ കർമ്മം പൂർത്തിയാകുന്നത് ഇത്തരം വിമർശനങ്ങൾ കൂടി ഉണ്ടാകുമ്പോൾ ആണ്. മുള്ളുകളിലൂടെയല്ലേ ഒരു വൈദികൻ ജീവിക്കേണ്ടത്...'' ഇത്രയായിരുന്നു അച്ചന്റെ പ്രതികരണം. സംഭാഷണം തുടർന്നപ്പോൾ മൂന്നു കാര്യങ്ങൾ അച്ചൻ അടിവരയിട്ടു പറഞ്ഞു. വിദേശഫണ്ട് സ്വീകരിക്കാറില്ല, അഡ്വ. അളൂരിനെ അറിയില്ല, ഗോവിന്ദചാമിയെ പത്രത്തിൽ കണ്ടു മാത്രമേ പരിചയമുള്ളൂ. ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്നു തീർച്ച, അതുകൊണ്ട് തന്നെ അച്ചൻ അധികം സംസാരിച്ചുമില്ല.

എന്താണീ ആകാശപ്പറവകൾ?

കാശപ്പറവകളുടെ കൂട്ടുകാർ എന്നാണ് സംഘടനയുടെ പേര്. പലരും കരുതുന്നത് പോലെ ഇതൊരു നിയത രൂപമുള്ള സംഘടനയല്ല. രാജ്യത്തിന് അകത്തും പുറത്തുമായി നൂറിൽ അധികം ശാഖകൾ ഉണ്ട് എന്നു പറയുമ്പോഴും ഒരു കേന്ദ്രീകൃത ഭരണത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. കുറ്റിക്കൽ അച്ചന്റെ സഭയായ എംസിബിഎസിന്റെ നിയന്ത്രണത്തിൽ വെറും മൂന്നു ശാഖകൾ മാത്രമാണുള്ളത്. വ്യത്യസ്ത ക്രൈസ്തവ സഭകളും സന്ന്യാസി സമൂഹങ്ങളും വ്യക്തികളും വരെ നേരിട്ടു ആകാശപ്പറവകൾ നടത്തുന്നു. സ്വന്തം വീടു നിരാലംബരുടെ കേന്ദ്രമാക്കി മാറ്റി പ്രവർത്തിക്കുന്ന നിരവധിപേർ കേരളത്തിലുണ്ട്. സ്വത്തുക്കൾ മുഴുവൻ എഴുതി നൽകി ഈ ആശയത്തോടൊപ്പം ഇറങ്ങി നടക്കുന്ന നിരവധി പേരുണ്ട്.

കുറ്റിക്കൽ അച്ചൻ പ്രചരിപ്പിക്കുന്നത് ആകാശപ്പറവകൾ എന്ന സങ്കൽപ്പവും ചില വ്യത്യസ്തമായ രീതികളുമാണ്. ഈ ആശയം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് അച്ചന്റെ ആശയങ്ങൾ തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ടവരാണ്. അവർക്കാർക്കും നിയന്ത്രണം ഏർപ്പെടുത്താനോ നിയമങ്ങൾ നടപ്പിലാക്കാനോ അച്ചൻ പോകാറില്ല. എല്ലാവരും ആരംഭിക്കുന്നത് അച്ചനെ വിളിച്ച് ഉപദേശങ്ങൾ തേടിയാണ്. ഇടക്കിടെ അച്ചൻ എല്ലായിടത്തും ചെല്ലും, എല്ലാവരുമായി സംസാരിക്കും. അവർക്കെല്ലാം വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും. അച്ചന്റെ ചില കടുത്ത വിശ്വാസങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കും. അതു മറ്റൊന്നുമല്ല, വിദേശ ഫണ്ടിനോട് ചതുർത്ഥി, പഴയ വസ്ത്രങ്ങളും മിച്ചം വരുന്ന ഭക്ഷണങ്ങളും സ്വീകരിക്കുന്ന രീതിയോടുള്ള എതിർപ്പ് എന്നിവയൊക്കെയാണ്.

സാധാരണ അനാഥാലയങ്ങളിൽ നിന്നും അഗതി മന്ദിരങ്ങളിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കണം എന്ന കുറ്റിക്കലച്ചന്റെ വാശിയാണ് ഇത്തരം ഒരു സമീപനത്തിന്റെ യഥാർത്ഥ കാരണം. ഇവിടെ ആരെയും അനാഥരായല്ല കാണുന്നത്. എല്ലാവരും മക്കളാണ്. അവരെ വിളിക്കുന്നതും അംഗീകരിക്കുന്നതും അങ്ങനെയാണ്. മക്കളുടെ ഭക്ഷണവും പഠനവും ചികിത്സയും ഒക്കെയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഭിക്ഷാടകരും കടത്തിണ്ണകളിലും തെരുവുകളിലും ഉറങ്ങിയിരുന്നവരുമാണ് കൂടുതൽ അന്തേവാസികളും. എന്നാൽ ആരുമില്ലാത്ത ആർക്കും ഇവിടെ പ്രവേശനം ഉണ്ട്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർ തെരുവിലിറങ്ങാതിരിക്കാൻ വേണ്ടിയാണ് ആകാശപ്പറവകൾ നടത്തുന്നത്. അതുകൊണ്ട് തന്നെ കല്ല്യാണപാർട്ടികളിലും വിരുന്നുകളിലും മിച്ചം വരുന്ന ഭക്ഷണം വാങ്ങി ഇവർ മക്കൾക്ക് കൊടുക്കില്ല. ആരെങ്കിലുമൊക്കെ ഉപയോഗിച്ച് കളഞ്ഞ വസ്ത്രങ്ങൾ ഇവിടെ മക്കൾക്ക് നൽകില്ല. അതേക്കുറിച്ച് ചോദിച്ചാൽ കുറ്റിയക്കലച്ചന് ഒറ്റ ചോദ്യമേയുള്ളൂ - നിങ്ങൾ നിങ്ങളുടെ മക്കൾക്ക് പഴയ വസ്ത്രങ്ങൾ നൽകുമോ എന്ന ചോദ്യം?

പച്ചക്കറി ചന്തകളിലും തുണിക്കടകളിലും സംഭവിക്കുന്നത്

വിദേശത്ത് നിന്നും ഒഴുകുന്ന പണത്തിൽ സിംഹഭാഗവും അടിച്ചു മാറ്റി കുറച്ചു പാവങ്ങൾക്ക് നൽകി കയ്യടി നേടി സാമൂഹ്യ പ്രവർത്തനം നടത്തുന്ന അനേകം പേർ ഉണ്ട് ഈ നാട്ടിൽ. എന്നാൽ ആകാശപ്പറവകളെ അക്കൂട്ടത്തിൽ പെടുത്തേണ്ട. ഒരൊറ്റ നയാപൈസ അവർ വിദേശത്ത് നിന്നും വരുത്തുന്നില്ല എന്നു പറയുമ്പോഴും അച്ചൻ ഓർത്തോർത്തു പറയും. വിദേശത്ത് ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾ അവരുടെ എൻആർഐ അക്കൗണ്ടിൽ നിന്നും പണം തരുന്നുണ്ട് എന്ന്. അത് വിദേശപ്പണം അല്ല, മലയാളികളുടെ തന്നെ പണം ആണ് എന്ന് ആരും പറയേണ്ടതില്ലല്ലോ. ഇവിടെ വിവാദമാകുന്നത് വിദേശ രാജ്യങ്ങളിൽ മിഷണറി പ്രവർത്തനം എന്ന വ്യാജേന ലഭിക്കുന്ന പണങ്ങൾ ദുരുപയോഗിക്കാറുണ്ടോ എന്നതാണ്. വിദേശത്ത് നിന്നും പണം സ്വീകരിക്കുന്നതിനുള്ള രജിസിട്രേഷൻ പോലും ആകാശപ്പറവകൾക്കില്ല എന്നതാണ് സത്യം. പിന്നെ എങ്ങനെയാണ് നിരവധി സെന്ററുകളിലെ ചെലവുകൾ നടത്തുന്നത് എന്ന ചോദ്യം ഉയരും.

ആകാശപ്പറവകളിലെ വൈദികരും വോളന്റിയേഴ്‌സും സ്‌നേഹബുദ്ധിയെ പിടിച്ചു മേടിക്കുന്നു എന്നു പറയുന്നതായിരിക്കും ഉചിതം. ആകാശപ്പറവകളിൽ പ്രവർത്തിക്കുന്ന നാടുകളിലെ നാട്ടുകാർ തന്നെയാണ് ഇവ മുൻപോട്ട് കൊണ്ടു പോകാൻ സഹായിക്കുന്നത്. പരിസരപ്രദേശങ്ങളിലെ പച്ചക്കറി മാർക്കറ്റിൽ ചെന്ന് ആവശ്യത്തിന് പച്ചക്കറിയുമായി പോന്നാൽ മതി, ആരും പണം ചോദിക്കില്ല. തുണിക്കടകളിൽ ചെന്നു മക്കൾക്ക് തുണി എടുത്താലും ആരും പണം ചോദിക്കില്ല. അത്രയ്ക്കും മനുഷ്യത്വമുള്ള അനേകം പേരാണ് ഇവരെ തീറ്റിപ്പോറ്റുന്നത്. സഹായം ചെയ്യുന്നവരുടെ ജാതിയും മതവും അച്ചനറിയില്ല. സഹായം കൈപ്പറ്റുന്ന പാവങ്ങളുടെ ജാതിയും അച്ചൻ നോക്കാറില്ല.

വിദേശത്ത് ജോലി ചെയ്യുന്നവരും വിവാഹ ജീവിതം നയിക്കുന്നവരും അനേകം

തെരുവിൽ കിടന്നു നരകിച്ച അനേകം പേർ ആകാശപ്പറവകളിലെ ശുശ്രൂഷയക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയിട്ടുണ്ട്. ആകാശപ്പറവകളിൽ ജീവിച്ചു ജോലിക്കാരായവരും ഉന്നത പഠനം നടത്തിയവരും ഏറെ. ഒട്ടേറെ പേർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. കുറ്റിക്കലച്ചനും ആകാശപ്പറവകളിൽ പ്രവർത്തിക്കുന്ന മറ്റു വൈദികരും വോളന്റിയർമാരും അവരുടെ ബന്ധങ്ങൾ പരമാവധി ഉപയോഗിച്ചാണ് ഇത്തരക്കാരെ നല്ല നിലയിൽ എത്തിക്കുന്നത്. ചെന്നായിപ്പാറയിൽ നിന്നും മാത്രം 18 പേർ വിവാഹം കഴിച്ചു കുടുംബ ജീവിതം നടത്തുന്നുണ്ട്. ഇവരൊക്കെ എന്തെങ്കിലും ഒക്കെ തരത്തിൽ ആകാശപ്പറവയുടെ പ്രചാരകരായി മാറുന്നു എന്നതാണ് സത്യം.

പൂണെയ്ക്ക് സമീപം പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ആശുപത്രിയുടെ അഡ്‌മിനിസ്‌ട്രേറ്ററും ലോകാരോഗ്യ സംഘടന അടക്കമുള്ള സംഘടനകളുടെ കൺസൾട്ടന്റുമായി പ്രവർത്തിക്കുന്ന മലയാളി വൈദികൻ ഫാ: ടോമി തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ''അച്ചൻ ഇടയ്ക്കിടെ വിളിച്ചു ഓരോ കുട്ടികളുടെ കാര്യം പറയും. അച്ചൻ പഠനം പൂർത്തിയാക്കിയ നിരവധി നേഴ്‌സുമാർക്ക് ജോലി വാങ്ങി കൊടുത്തിട്ടുണ്ട്. വളരെ നല്ലൊരു കുട്ടിയെ രണ്ട് ലക്ഷം രൂപ ഫീസ് വാങ്ങുന്ന ബോർഡിങ് സ്‌കൂളിൽ നിർത്തി സൗജന്യമായി പഠിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ കാര്യം അധികാര പൂർവ്വം അച്ചൻ ചുമതലപ്പെടുത്തി കഴിയുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല. അച്ചനെ പോലെ ആകാൻ എനിക്ക് സാധിക്കാത്തതുകൊണ്ടാണ് അച്ചന്റെ മക്കളുടെ ആവശ്യങ്ങൾ എന്നാൽ കഴിയുന്നത് ഞാൻ നടത്തി കൊടുക്കും'' ഫാ: ടോമി ഈ ലേഖകനോട് പറഞ്ഞു.

മതപരിവർത്തനം അജണ്ടയിൽ ഇല്ലെന്നും കുറ്റിക്കലച്ചനും മറ്റു വൈദികരും പറയുന്നു. ''എന്നാൽ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നവരാണ്. ക്രിസ്തീയ പ്രാർത്ഥനകളാണ് ഇവിടെ നടക്കുന്നത്. ഹിന്ദുവിനും മുസ്ലീമിനും പ്രാർത്ഥിക്കാനും ആരാധനയ്ക്കു പോകാനും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ ഒരിക്കലും ആരെയും മതം മാറ്റാറില്ല. ചിലർ ജീവിതത്തിലേക്ക് മടങ്ങിയശേഷം വീട്ടുകാരും ബന്ധുക്കളും ഒക്കെ ചേർന്ന് നിർബന്ധിച്ച് മതം മാറ്റിയിട്ടുണ്ട് എന്നു മറച്ച് വയ്ക്കുന്നില്ല. എന്നാൽ ഒരിക്കലും ആരുടെയും മതം അന്വേഷിക്കുകയോ അവരെ മാറ്റാൻ ശ്രമിക്കയോ ചെയ്തിട്ടില്ല. തെരുവിൽ നിന്നും കിട്ടുന്ന മിക്കവർക്കും അവരുടെ മതം അറിയുക പോലുമില്ല. കഴിയുന്നത്രയും ആളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു അവരുടെ കുടുംബാഗങ്ങളെ കണ്ടെത്തി തിരിച്ചയക്കാൻ ആണ് ശ്രമിക്കുന്നത്. എത്രയോ വർഷങ്ങളായി സ്വന്തം മതം ചെയ്തു ബന്ധുക്കളെ തേടുന്ന അനേകം പേർ ഞങ്ങളുടെ ആശ്രമങ്ങളിൽ ഉണ്ട്'' ചെന്നായിപ്പാറ സെന്ററിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ ഫാ: ജോർജ് പറയുന്നു.

ഭിക്ഷക്കാർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്ന വൈദികൻ

ഫാ: ജോർജ് കുറ്റിക്കൽ ജീവിച്ചിരിക്കുന്ന ഒരു വിശുദ്ധൻ ആണ് എന്നാണ് അദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്. വൈദികൻ ആയപ്പോൾ മുതൽ സഭാ രീതികളിൽ നിന്നും മാറി നടന്നിരുന്ന ഒരു സാത്വികൻ ആയിരുന്നു അദ്ദേഹമെന്നാണ് അറിയാവുന്നവർ പറയുന്നത്. താൻ ഇപ്പോൾ ചെയ്യുന്നതെല്ലാം ഒരു തരത്തിൽ ദൈവീക ശുശ്രൂഷയായി തന്നെ അദ്ദേഹം കരുതുന്നു. സ്ഥാപനങ്ങൾ നടത്തിയും കെട്ടിടങ്ങൾ പണിതും കുർബാന ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും മാത്രം ജീവിച്ചാൽ ക്രിസ്തുവിന്റെ ശിഷ്യന്മാരാവില്ല എന്നാണ് കുറ്റിക്കലച്ചൻ പറയുന്നത്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുക. അവഗണിക്കപ്പെട്ടവരെ ആശ്വസിപ്പിക്കുക, ദരിദ്രരുടെ പട്ടിണി മാറ്റുക എന്നിവയൊക്കെയാണ് ക്രിസ്ത്യാനിയുടെ ചുമതലകൾ എന്ന് ജോർജ് അച്ചൻ വിശ്വസിക്കുന്നു. ധ്യാനഗുരുവായി നടന്ന ആദ്യ കാലങ്ങളിൽ ഈ ചിന്തയാണ് അദ്ദേഹം സഭാ വിശ്വാസികളിൽ കുത്തിവച്ചത്.

വ്യവസ്ഥാപിത സഭയുടെ ഭാഗമായി നിന്നു വൻകിട സ്ഥാപനങ്ങൾ നടത്താൻ വൈദികരും സഭാ നേതൃത്വവും മത്സരിച്ചപ്പോൾ ഒക്കെ അദ്ദേഹം പാവങ്ങൾക്കിടയിൽ ജീവിച്ചു മാതൃക കാട്ടി, യാത്ര ചെയ്തും പാവങ്ങളുടെ കണ്ണീരൊപ്പിയും നിശബ്ദനായി അദ്ദേഹം പ്രവർത്തിച്ചു. ഇന്നു ഈ വിവാദം ഉണ്ടാക്കുന്നത് വരെ ആകാശപ്പറവകളെയും ഫാ: കുറ്റിക്കലിനെയും ആരും അറിഞ്ഞിരുന്നില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ പ്രവർത്തന മികവവിന്റെ അടയാളമാണ്. ആരും അറിയാതെയാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ എല്ലാം. ഇത്രയധികം വിവാദങ്ങൾ ഉണ്ടായിട്ടു കൂടി അദ്ദേഹം അതേക്കുറിച്ചൊന്നും മനസ്സ് തുറക്കാൻ കൂട്ടാക്കിയില്ല എന്നതാണ് സത്യം. വിവരങ്ങൾ പലതും അറിയുന്നത് അന്വേഷണത്തിൽ നിന്നാണ്.

ഖത്തറിലെ പ്രമുഖ ദിനപത്രമായ ഗൾഫ് ടൈംസിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റും മുൻ ഇന്ത്യൻ എക്പ്രസ് ലേഖകനുമായ രമേഷ് മാത്യു തന്റെ അനുഭവം ഇങ്ങനെയാണ് വിവരിക്കുന്നത്: ഒരിക്കൽ ഞാൻ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കവേ കാഷായ വസ്ത്രം ധരിച്ച ഒരു വൈദികൻ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്ന ഭിക്ഷക്കാർക്കൊപ്പം ചെന്നിരിക്കുന്നത് കണ്ടു. വൈകാതെ അവരുടെ ഭക്ഷണം അവർക്കൊപ്പം ഇരുന്നു അദ്ദേഹവും കൂടി പങ്കിട്ടു അവരുടെ പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കാൻ സഹായിച്ചു. കുറേ നേരത്തിന് ശേഷം ഏതെങ്കിലും വീട്ടിൽ കിടന്നുറങ്ങാൻ താൽപ്പര്യം ഉള്ളവരാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരുന്നു. അവിടിരുന്ന ഭിക്ഷാടന സംഘം മുഴുവൻ അച്ചന്റെ കൈ പിടിച്ചു പുറത്തേക്ക് പോകുന്ന കാഴ്ചയാണ് ഞാൻ കണ്ടത്'' പിന്നീടാണ് ഇത് കുറ്റിക്കൽ അച്ചൻ ആണെന്ന് അറിഞ്ഞത്- രമേഷ് പറയുന്നു. പിന്നീട് ആകാശപ്പറവകളിലെ മഹാത്മ്യം രമേഷ് പലയിടങ്ങളിൽ നിന്നും മനസ്സിലാക്കിയിരുന്നു.

കഥ പറയുന്ന ജീവിതങ്ങൾ

മാനസികനില തെറ്റിയ 28 വയസുള്ള വികാസിനെ ആരൊക്കെയോ ചേർന്ന് മലയാറ്റൂരിന് അടുത്തുള്ള മാനസികരോഗികളെ സംരക്ഷിക്കുന്ന 'മാർ ഖലാഹ്ദയറ' എന്ന സെന്ററിൽ എത്തിച്ചു. രണ്ടു വർഷത്തെ ചികിത്സയും സ്‌നേഹത്തോടെയുള്ള പരിചരണവും അവന്റെ മാനസിക നിലയും ആരോഗ്യവും വീണ്ടെടുത്തു. സുബോധം തിരിച്ചു കിട്ടിയ ചെറുപ്പക്കാരൻ വീട്ടിലെ ഫോൺ നമ്പറും മേൽവിലാസവും ആശ്രമാധികൾക്ക് നൽകി. അവർ വീടുമായി ബന്ധപ്പെട്ടു. മരിച്ചു എന്ന് കരുതിയ മകൻ ജീവിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് സന്തോഷമായി. ഇവിടെ നിന്നും വോളന്റിയർ ട്രെയിൻ മാർഗ്ഗം ജന്മദേശമായ കൊൽക്കത്തയിലേക്ക് യാത്രയായി. ഗ്രാമത്തിൽ ചെന്നിറങ്ങുമ്പോൾ വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ഉത്സവം. സ്വീകരിക്കാൻ എത്തിയ ഗ്രാമവാസികളോട് യുവാവ് ആശ്രമത്തെപ്പറ്റിയും തന്നെ പരിചരിച്ചവരെപ്പറ്റിയും വാതോരാതെ പറഞ്ഞു. അപ്പോൾത്തന്നെ ആ ഉത്സവ സ്റ്റേജിൽ വികാസിനെ കയറ്റിനിർത്തി അവന്റെ അനുഭവം അവർ പങ്കു വയ്‌പ്പിച്ചു.

മറ്റൊരു സംഭവം: ജലന്തർ സ്വദേശിയായ ഗംഗാറാം മാനസികനില തെറ്റി ആശ്രമത്തിൽ എത്തിപ്പെട്ടു. അദ്ദേഹവും ചികിത്സകൾക്കുശേഷം രോഗം സുഖമായ വീട്ടിൽ വിവരം ധരിപ്പിച്ചു. ഗംഗാറാം മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകൾ പോലും വീട്ടുകാർ നടത്തിയിരുന്നു. ഇദ്ദേഹം തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കെട്ടിച്ചയച്ച പെൺമക്കളും മറ്റു ബന്ധുക്കളും വീട്ടിലെത്തി. ഇദ്ദേഹത്തെ സ്വീകരിക്കുമ്പോൾ മാദ്ധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഗംഗാറാമിന്റെ ജീവിത കഥ പഞ്ചാബി പത്രങ്ങളുടെ ഒന്നാം പേജിലാണ് അന്ന് അച്ചടിച്ചു വന്നത്.

ഒഡീഷയിൽ സുന്ദർഗാർ ജില്ലയിൽ ഒരു ഉയർന്ന പൊലീസ് ഓഫീസറുടെ ഭാര്യ ഭർത്താവിന്റെ മരണശേഷം മക്കൾ ഇല്ലാത്തതുകൊണ്ട് ഭർതൃവീട്ടുകാർ സ്വത്ത് തട്ടിയെടുക്കുന്നതിനുവേണ്ടി ഈ സ്ത്രീയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടവർ വീട് വിട്ടിറങ്ങി. മൂന്നുവർഷങ്ങൾക്കുശേഷം ഒരു ദിവസം കാഞ്ഞങ്ങാട് തെരുവിൽ നിന്ന് മാനസികനില തെറ്റിയ നിലയിൽ കണ്ടുകിട്ടിയപ്പോൾ കാഞ്ഞങ്ങാടുള്ള ആകാശപ്പറവകളുടെ സ്‌നേഹാലയത്തിൽ എത്തിച്ച് ചികിത്സ നൽകി. ആറുമാസത്തിനുശേഷം സൗഖ്യം കിട്ടി, മേൽവിലാസം വാങ്ങി ഭർത്താവിന്റെ വീട്ടിൽ എത്തിക്കാതെ അതേ ജില്ലയിൽ തന്നെയുള്ള ഇവരുടെ ഭവനത്തിൽ എത്തിച്ചു. ഇവരും മരിച്ചുപോയതായി കരുതിയ വീട്ടുകാർ പറഞ്ഞു: ''നിങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവം.''

ബോംബെയിൽ ട്രെയിനിൽ ഭിക്ഷാടനം നടത്തിയ നാലു വയസ്സുകാരിയെ ആകാശപ്പറവയിലെ ഒരു പ്രേഷിത ജമ്മുവിലെ ഒരു ആശ്രമത്തിൽ എത്തിച്ചു. മരിയ എന്ന് പേര് നൽകി. ജമ്മുവിലും മറ്റ് വിവിധ ആശ്രമങ്ങളിലും സേവനം ചെയ്തതിന് ശേഷം കഴിഞ്ഞ വർഷം ജമ്മു ഇടവകയിലെ വികാരിയച്ചനും ഇടവകാംഗങ്ങളും മുൻകൈയെടുത്ത് അവളുടെ വിവാഹം നടത്തി (22 വയസ്). ഇന്നവൾ നല്ലൊരു കുടുംബിനിയാണ്.

ഇത്തരത്തിലുള്ള അനേകം അനുഭവങ്ങൾ ഫാ: ജോർജ് കുറ്റിക്കൽ എംസിബിഎസ് എന്ന കുറ്റിക്കലച്ചന് പങ്കുവയ്ക്കാനുണ്ട്. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 23 വർഷം കഴിയുന്നു. ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിൽ മദർ തെരേസയാണ് ഉദ്ഘാടനം ചെയ്തത്. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ച് കഴിഞ്ഞ അനേകർക്ക് ജീവിതാവസാനം സമാധാനമായി ചെലവഴിക്കാൻ ഈ സ്ഥാപനങ്ങൾ കാരണമായി. പ്രിയപ്പെട്ടവർ മരിച്ചെന്ന് കരുതിയ പലർക്കും അവരെ തിരികെ ലഭിച്ചു. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120 ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ.

സഭയ്ക്കുള്ളിലും എതിർപ്പുകൾ ശക്തം

തപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി കുറ്റക്കലച്ചനെതിരെയും ആകാശപ്പറവയ്‌ക്കെതിരെയും ശബ്ദങ്ങൾ ഉയർത്തുന്ന പലരും അറിയാതെ പോകുന്നത് അദ്ദേഹം സഭയ്ക്ക് അത്ര പ്രിയപ്പെട്ടവൻ അല്ല എന്ന വസ്തുതയാണ്. ഇത്രയും വലിയൊരു പ്രസ്ഥാനം വ്യവസ്ഥാപിത രീതിയിൽ നടത്തുകയാണെങ്കിൽ കോടികൾ വിദേശത്ത് നിന്നും സഹായമായി വാങ്ങാമെന്നിരിക്കെ അതിന് സമ്മതിക്കാത്ത മനോഭാവം തന്നെയാണ് പ്രധാന പ്രശ്‌നം. ഒരു വരുമാനവും ഇല്ലാതിരിക്കുകയും സഭയുടെ പണം ഇടയ്ക്കിടെ നൽകേണ്ടി വരുകയും ചെയ്യുന്ന നഷ്ടക്കച്ചവടത്തോട് വലിയ താൽപ്പര്യം കുറ്റിക്കലച്ചന്റെ സഭയായ എംസിബിഎസിനില്ല. പലപ്പോഴും അച്ചന്റെ ശുശ്രൂഷകൾക്ക് ആവശ്യത്തിന് വൈദികരെ നൽകാൻ പോലും സഭ മടി കാണിക്കാറുണ്ട്. ആകാശപ്പറവകൾ എന്ന സങ്കൽപ്പം ഇഷ്ടപ്പെട്ട് മാത്രം വൈദികനായ ഒരു വൈദികനെ കുറ്റിക്കലച്ചനോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതിന്റെ പേരിൽ സഭയിൽ മുൻപ് ഒരു വിവാദം വരെ ഉണ്ടായിട്ടുണ്ട്.

അച്ചൻ ആരംഭിച്ച ഒരു സന്ന്യാനി സമൂഹവും സഭാ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഈ സമൂഹത്തിന് സഭാ നേതൃത്വം ഇനിയും അനുമതി നൽകിട്ടില്ല. ഉടമ്പടിയുടെ സഹോദരങ്ങൾ എന്ന് പേര് നൽകി അച്ചൻ മലയാറ്റൂരിന് സമീപം ഒരു ആശ്രമം നടത്തുന്നുണ്ട്. ഭൗതിക ജീവിതത്തോടു മടുപ്പ് തോന്നി അനേകം ചെറുപ്പക്കാർ അച്ചനൊപ്പം പ്രവർത്തിക്കുന്നു. തെരുവിൽ കഴിയുന്നവരെ കണ്ടെത്തി ശുശ്രൂഷിക്കുക മാത്രമാണ് ഇവരുടെ ധർമ്മം. ചാക്കുടുത്തായിരുന്നു ആദ്യം ഇവർ നടന്നിരുന്നത്. സഭയിലെ കടുത്ത എതിർപ്പിനെ തുടർന്ന് കഠിനമേറിയ പരുത്തി വസ്ത്രമാണ് ഇപ്പോൾ ധരിക്കുന്നത്. വ്യവസ്ഥാപിത രീതികളോട് പുറന്തിരിഞ്ഞു നിൽക്കുന്നതുകൊണ്ട്‌ ഈ സമൂഹത്തിന് സഭാ നേതൃത്വം ഇനിയും അംഗീകാരം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരൊക്കെ വോളന്റീയർമാരായി മാത്രം പ്രവർത്തിക്കുന്നു.

അക്കൂട്ടത്തിൽ ഇത്തരം ആരോപണങ്ങൾ കൂടി വരുമ്പോൾ അച്ചൻ ദുർബലനാവുകയാണ്. തെരുവിൽ നിന്നെടുക്കുന്നവരുടെ ജാതിയും മതവും അറിയാത്തതിനാൽ എവിടെ സംസ്‌ക്കരിക്കും എന്നു പോലും അറിയാതെ വിഷമിക്കുമ്പോൾ ആണ് ഇത്തരം ആരോപണങ്ങൾ എന്നതാണ് അച്ചനെ വിഷമിപ്പിക്കുന്നത്. ക്രിസ്ത്യനിയാണ് എന്നു തെളിയിക്കാത്തതുകൊണ്ട് പള്ളി സെമിത്തേരികളിൽ പലരെയും അടക്കാൻ അനുവദിക്കാറില്ല. തെരുവിലെ യാതനകളിൽ നിന്നും രക്ഷപ്പെട്ടവന് ഭാഗ്യമുള്ള ഒരു മരണം ലഭിച്ചാൽ അവൻ തൃപ്തനാണെന്നതിൽ അച്ചൻ ഒരുപാട് അതേക്കുറിച്ചും വ്യാകുലപ്പെടാറില്ല എന്നതാണ് വാസ്തവം. ഇത്തരം പ്രതിസന്ധികളിൽപ്പെട്ട് ഉഴറുന്ന ഫാ: കുറ്റിക്കലച്ചനെതിരെ ഇങ്ങനെ നുണകഥകൾ ചുമത്തുമ്പോൾ നമ്മൾ കൊട്ടിയടിക്കുന്നത് നന്മ ചെയ്യാനുള്ള അനന്തമായ അവസരത്തെ തന്നെയാണ് എന്ന് അറിഞ്ഞിരിക്കുകയെങ്കിലും ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP