Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലപീഡകന് ജാമ്യം നൽകാൻ വക്കാലത്ത് ഏറ്റെടുത്ത സ്വന്തം സ്ഥാപനത്തിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഹരീഷ് വാസുദേവൻ; ഹരീഷിന്റെ പേരും വക്കാലത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ; പ്രാക്ടീസ് ചെയ്യുന്ന സ്ഥാപനത്തിലും ഭിന്നതയായപ്പോൾ ക്ഷമാപണം നടത്തി തലയൂരാൻ ശ്രമം; പരിസ്ഥിതി അഭിഭാഷകൻ പിടിച്ച പുലിവാല്

ബാലപീഡകന് ജാമ്യം നൽകാൻ വക്കാലത്ത് ഏറ്റെടുത്ത സ്വന്തം സ്ഥാപനത്തിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഹരീഷ് വാസുദേവൻ; ഹരീഷിന്റെ പേരും വക്കാലത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ; പ്രാക്ടീസ് ചെയ്യുന്ന സ്ഥാപനത്തിലും ഭിന്നതയായപ്പോൾ ക്ഷമാപണം നടത്തി തലയൂരാൻ ശ്രമം; പരിസ്ഥിതി അഭിഭാഷകൻ പിടിച്ച പുലിവാല്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരിസ്ഥിതി പ്രവർത്തകർക്കിടയിലെ അഭിഭാഷക താരമായിരുന്നു ഹരീഷ് വാസുദേവ്. ധാർമികമായ പല വിഷയങ്ങളിലും വ്യക്തമായ ഇടപെടൽ നടത്തിയ യുവ വക്കീൽ. എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുകൾ ഉള്ള സാമൂഹിക പ്രവർത്തകൻ.

അനീതി കണ്ടാൽ പ്രതികരിക്കുന്നത് സ്വഭാവമാക്കിയ ഹരീഷ് വാസുദേവ് ഫേസ്‌ബുക്കിലിട്ട കമന്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. സോഷ്യൽ മീഡിയ ഈ വിഷയത്തിൽ സജീവ ചർച്ചയും ഇടപെടലും നടത്തിയതോടെ ഹരീഷ് വാസുദേവ് ഖേദപ്രകടനം നടത്തുകയാണ്.

പത്തുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഉബൈദിന്റെ കോടതിയിൽ വന്നു. ഗവ. അഭിഭാഷകൻ മിണ്ടിയില്ല. കോടതി ജാമ്യം അനുവദിച്ചു. ഇര അറിഞ്ഞിട്ടില്ല. ഇതുവരെ. ഇത്തരം മൗനങ്ങളുടെ അനീതികൾ പെരുമഴയായി പെയ്യുകയാണ് കോടതികളിൽ. കാണിയായി ഒരു മാദ്ധ്യമപ്രവർത്തകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചു പോകുന്ന നിമിഷങ്ങൾ-ഇതായിരുന്നു ഹരീഷ് വാസുദേവിന്റെ കമന്റ്. കോടതികളിലെ മാദ്ധ്യമ പ്രവർത്തകരുടെ വിലക്കുമായി ബന്ധപ്പെട്ട് കെ ജെ തോമസ് എഴുതിയ കുറിപ്പിന് താഴെയാണ് ഹരീഷ് ഈ കമന്റിട്ടത്. എന്നാൽ ഇത് ഹരീഷിന്റെ സ്വന്തം അഭിപ്രായ പ്രകടനമായി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. ഇതിനിടെയാണ് ഈ കേസ് വാദിച്ച അഭിഭാഷക കൂട്ടായ്മയിലെ വസ്തുത സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.

പ്രതിക്കായി വക്കാലത്തുകൊടുത്ത സ്ഥാപനത്തിലെ അംഗമായിരുന്നു ഹരീഷും. വക്കാലത്തിൽ നാലാമനായി വി ഹരീഷിന്റെ പേരുമുണ്ടെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു. ഇത് ഹരീഷ് വാസുദേവൻ തന്നെയാണെന്ന് അഭിഭാഷകരും സമ്മതിച്ചതോടെ തർക്കം മുറുകി. ജഡ്ജിയെ മോശക്കാരനായി ചിത്രീകരിച്ച ഹരീഷ് തന്റെ സ്വന്തം അഭിഭാഷക സ്ഥാപനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയെന്ന ചർച്ചയിലേക്ക് കാര്യങ്ങൾ വഴിമാറി.

ഇതോടെ വിവാദ പോസ്റ്റ് ഹരീഷ് പിൻവലിച്ചു. പക്ഷെ അപ്പോഴെക്കും സ്വന്തം സ്ഥാപനത്തിൽ പ്രശ്നങ്ങൾ തുടങ്ങി. മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതിയിൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്ന തരത്തിലെ അഭിപ്രായ പ്രകടനമാണ് ഹരീഷ് നടത്തിയതെന്ന വാദവും സജീവമായി. ഇതോടെ യുവ അഭിഭാഷകൻ വലിയ പ്രതിസന്ധിയിലുമായി. ഇതോടെ ഖേദപ്രകടനത്തിന് ഹരീഷ് തയ്യാറായി. സ്വന്തം ഓഫീസിലേയും അഭിഭാഷകരുടേയും എതിർപ്പ് മറികടക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ.

ഫേസ്‌ബുക്കിൽ അൽപ്പം മുമ്പ് ഹരീഷ് ഇട്ട പോസ്റ്റിലെ ഖേദ പ്രകടനം ഇങ്ങനെ: ഞാൻ കൂടി അംഗമായ ഓഫീസിൽ നിന്ന് എന്റെകൂടി വക്കാലത്തോടെ ഫയൽ ചെയ്ത ഒരു ജാമ്യ അപേക്ഷയിന്മേൽ ബഹു.ഹൈക്കോടതിയിൽ നടന്ന വാദത്തെപ്പറ്റിയും വിധിതീർപ്പിനെപ്പറ്റിയും ഞാൻ ഫേസ്‌ബുക്കിൽ ഒരു കമന്റ് ഇട്ടിരുന്നു. വസ്തുതകളോ ക്രിമിനൽ നിയമവശമോ പരിശോധിക്കാതെ ആണ് ഞാൻ കമന്റ് ഇട്ടത് എന്ന് ബോധ്യമായപ്പോൾ ഒരു മണിക്കൂറിനകം ആ കമന്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അതിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നതായി അറിഞ്ഞു. ഞാൻ ചെയ്ത പ്രസ്തുത പ്രവർത്തി വസ്തുതാപരമായും നിയമപരമായും ആലോചനയില്ലാതെ ചെയ്തതാണ്. അത് എന്റെ മാത്രം തെറ്റാണ്. ഇതുമൂലം ബഹുമാനപ്പെട്ട ഹൈക്കോടതിക്കോ സർക്കാർ അഭിഭാഷകർക്കോ മറ്റു അഭിഭാഷക സുഹൃത്തുക്കൾക്കോ ബന്ധപ്പെട്ട മറ്റാർക്കെങ്കിലുമോ ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. ബന്ധപ്പെട്ടവരോടെല്ലാം നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ഹരീഷ് വാസുദേവ് കൂട്ടിച്ചേർക്കുന്നു.

കേസിന്റെ ജഡ്ജ്മെന്റ് കണ്ടപ്പോഴാണ് ഇത് തന്റെ ഓഫിസിൽ നിന്നും ഫയൽ ചെയ്ത കേസാണ് എന്ന് ഹരീഷ് വാസുദേവും മനസ്സിലാക്കിയത്. അതുകൊണ്ടാണ് കമന്റ് ഉടൻ ഡിലീറ്റ് ചെയ്തതും. തനിക്കു ആകെ ഇതിൽ പറയാൻ സാധിക്കുന്നത് ഇതുവരെ ആ കേസിൽ ഹാജരാകുകയോ, ഇതിലേ കക്ഷികളെ കാണുകയോ, കേസുമായി ബന്ധപെട്ടു കോടതിയിൽ എത്തുക്കയോ ഒപ്പം ഈ കേസുമായി ബന്ധപ്പെട്ട ഒരു സമയത്തും ഇടപെട്ടിട്ടില്ല എന്നും ഹരീഷ് വാസുദേവൻ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരിൽ നിന്ന് മനസ്സിലാക്കിയാണ് ഹരീഷിന്റെ ഖേദപ്രകടനമെന്നാണ് സൂചന.

കേസിന്റെ മെറിറ്റ് പഠിക്കാതെ ജഡ്ജിയുടെ തീരുമാനത്തെ കുറിച്ച് അഭിപ്രായം പറയാൻ പാടില്ല, സാങ്കേതികം ആണെങ്കിൽ കൂടി വക്കാലത്തിൽ പേരുള്ള ഒരു അഭിഭാഷകൻ എന്ന നിലയിൽ കക്ഷിക്കെതിരെ സംസാരിക്കുന്നതു അനുചിതം ആണ്, മാദ്ധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം ജഡ്ജിയുടെ തീരുമാനം മാറുമെന്ന് ചിന്തിക്കുന്നത് ഉചിതം അല്ല തുടങ്ങിയ വാദങ്ങളാണ് കെജെ തോമസിന്റെ പേജിൽ ഹരീഷ് കുറിച്ച കമന്റിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങൾ. ഇതെല്ലാം ഉൾക്കൊണ്ടാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഹരീഷിന്റെ ഖേദപ്രകടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP