Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ... ഇറാനെതിരെ ഇസ്രയേൽ... ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ.... ഉക്രൈനെതിരെ റഷ്യ... പാക്കിസ്ഥാനിൽ നിന്ന് മോഷ്ടിച്ച അഗ്നിഗോളവുമായി ഇസ്ലാമിക തീവ്രവാദികൾ: ഹിരോഷിമയിൽ നിന്ന് പാഠം പഠിക്കാത്ത മനുഷ്യകുലം സ്വയം മുടിയാൻ കെണിയൊരുക്കി കാത്തിരിക്കുന്നു; ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഭീതി

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ... ഇറാനെതിരെ ഇസ്രയേൽ... ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ.... ഉക്രൈനെതിരെ റഷ്യ... പാക്കിസ്ഥാനിൽ നിന്ന് മോഷ്ടിച്ച അഗ്നിഗോളവുമായി ഇസ്ലാമിക തീവ്രവാദികൾ: ഹിരോഷിമയിൽ നിന്ന് പാഠം പഠിക്കാത്ത മനുഷ്യകുലം സ്വയം മുടിയാൻ കെണിയൊരുക്കി കാത്തിരിക്കുന്നു; ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഭീതി

മറുനാടൻ ഡെസ്‌ക്‌

രിഞ്ചന്തയിൽ കിട്ടുന്ന ലൊട്ടുലൊടുക്ക് സാധനങ്ങൾ വാങ്ങി ഏറുപടക്കമുണ്ടാക്കുന്ന ലാഘവത്തോടെ ഒരു അണുബോംബ് ഉണ്ടാക്കാനാകുമോ? രണ്ടുവർഷം മുമ്പ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തിയ ടൈം മാഗസിൻ അത് വളരെ എളുപ്പമാണെന്ന് കണ്ടെത്തി. ഒരു സാധാരണ ഇലക്ട്രോണിക് സ്‌റ്റോറിൽ വാങ്ങാൻ കിട്ടുന്ന സാധനങ്ങളും അൽപം സാങ്കേതിക വിദ്യയും കരിഞ്ചന്തയിൽ ലഭിക്കുന്ന ആണവ ഇന്ധനവും ഉപയോഗിച്ച് ഒരു ഡസനോളം നാടൻ അണുബോംബുകൾ ഉണ്ടാക്കാൻ ആണവ ഭീകരവാദത്തിന് തടയിടാനായി രൂപീകരിക്കപ്പെട്ട ഒരു സംഘത്തിന് കഴിഞ്ഞതായി ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തത് ലോകം ഞെട്ടലോടെയാണ് വായിച്ചത്.

ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ അമേരിക്കയും റഷ്യയും മുതൽ ഇപ്പോൾ അണുപരീക്ഷണം നടത്തുന്ന ഉത്തരകൊറിയയും ഇറാനും വരെ നീളുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ആണവായുധങ്ങൾ 'ഒഫിഷ്യലായി' കൈവശംവയ്ക്കുന്ന രാജ്യങ്ങളെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.

രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ വർഷിച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോഴേക്കും ഈ ഭൂമിയിലെ സകല ജീവജാലങ്ങളെയും പലയാവർത്തി കൊന്നൊടുക്കാൻ മാത്രം ആണവായുധങ്ങൾ പല രൂപത്തിൽ, ഭിന്നമായ വിക്ഷേപണ ശേഷികളോടെ ലോകത്തെ നിരവധി രാജ്യങ്ങൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. എതിർരാജ്യം തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിക്കുന്നുവെന്ന ഒരു അബദ്ധ സന്ദേശംപോലും മിനിറ്റുകൾക്കകം തൊടുത്തുവിടാവുന്ന രീതിയിൽ സജ്ജീകരിച്ചുവച്ചിരിക്കുന്ന അണ്വായുധ പോർമുനകൾ തൊടുക്കാൻ കാരണമാകുമെന്ന വൻ ദുരന്തത്തിന്റെ മുന്നിലാണ് ഇന്ന് ലോകം.

മനുഷ്യകുലം മാത്രമല്ല, ലോകത്തെ സർവജീവജാലങ്ങളേയും വിഴുങ്ങാൻപോന്ന അഗ്നിഗോളങ്ങൾ വിരൽമുനയിൽ സൂക്ഷിക്കുന്ന ആണവശക്തികളുടെ കൂട്ടത്തിൽ മുൻപന്തിയിലുണ്ട് നമ്മുടെ ഇന്ത്യയും അയൽരാജ്യമായ പാക്കിസ്ഥാനും.

ഇന്ത്യ ആക്രമിച്ചാൽ സൈനികശേഷികൊണ്ട് പിടിച്ചുനിൽക്കാൻ പാക്കിസ്ഥാന് പ്രാപ്തിയില്ലെന്ന് കാർഗിൽ ഉൾപ്പെടെ രണ്ടു രാജ്യങ്ങളായി വേർപിരിഞ്ഞതിനുശേഷം ഉണ്ടായ ഏറ്റുമുട്ടലുകളിലെല്ലാം തെളിഞ്ഞതാണ്. ഈ സാഹചര്യത്തിൽ അവർ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ ഉണ്ടായ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാന്റെ ഒരു പ്രദേശവും ആക്രമിച്ച് കീഴടക്കേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ശക്തമായ നിലപാടെടുത്തതോടെയാണ് ആണവയുദ്ധം നേരിയ വ്യത്യാസത്തിൽ ഒഴിഞ്ഞുപോയതെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഇന്ത്യയുടെ നിരവധി സൈനികർ കാർഗിലിൽ വീരമൃത്യുവരിച്ചിട്ടും ടൈഗർഹിൽ ഉൾപ്പെടെ നമ്മുടെ നിർണായകമായ പല പ്രദേശങ്ങളിലും പാക്കിസ്ഥാൻ കടന്നുകയറിയിട്ടും വേണമെങ്കിൽ പാക് അതിർത്തിയിലേക്ക് കയറി തിരിച്ചടിക്കാമായിരുന്ന ഇന്ത്യ അത് ചെയ്യില്ലെന്ന നിർണായക നയതന്ത്ര തീരുമാനമാണ് അന്ന് എടുത്തത്. ഇതിലൂടെ ഇന്ത്യ ആണവായുധം കൈവശമുള്ള രാജ്യങ്ങളിൽ അതിന്റെ ഹുങ്ക് കാണിക്കാതെ സംയമനം പാലിക്കുന്ന രാജ്യമെന്ന ഖ്യാതി നേടുകയും ചെയ്തു. ശത്രുരാജ്യത്തിന് നേരെ ഇന്ത്യ ആദ്യമായി ഒരിക്കലും ആണവായുധം തൊടുക്കില്ലെന്ന് ഇന്ത്യയുടെ ഭരണകർത്താക്കൾ നേരത്തെയും പ്രഖ്യാപിച്ചതിന് നേർസാക്ഷ്യമായി വാജ്‌പേയിയുടെ ഈ നടപടി.

പാക്കിസ്ഥാൻ ആണവായുധം ആദ്യം ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്ന ചിന്ത പരന്നതോടെ ആണവായുധം സുരക്ഷിതമായി കൈവശംവയ്ക്കാൻ അറിയാത്ത രാജ്യമായി പാക്കിസ്ഥാന് ചീത്തപ്പേര് കിട്ടി. ഇത് ശരിവയ്ക്കുന്നതായിരുന്നു പിന്നീട് അമേരിക്കൻ രഹസ്യാന്വേഷകർവരെ കണ്ടെത്തിയ വിവരങ്ങൾ. ലഷ്‌കറും ജയ്‌ഷെയും അൽഖ്വയ്ദയും ഇപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റ്‌സും ഉൾപ്പെടെയുള്ള ഭീകര സംഘങ്ങളുടെ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ഇക്കാലത്ത് അവരുടെ കയ്യിൽ ആദ്യം ആണവായുധമെത്തിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ ചുണ്ണാമ്പുതൊട്ട് അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.

റഷ്യയും അമേരിക്കയും കൈവശംവയ്ക്കുന്നത് 14000 പോർമുനകൾ

ആണവയുഗത്തിന്റെ തുടക്കത്തിൽ ഇക്കാര്യത്തിൽ തങ്ങൾക്ക് മാത്രമായിരിക്കും കുത്തകയെന്നായിരുന്നു അമേരിക്ക സ്വപ്‌നം കണ്ടത്. 1945 ജൂലായിൽ നാഗസാക്കിയിലും ആഗസ്റ്റിൽ ഹിരോഷിമയിലും അണുബോംബിട്ട് അവർ കരുത്തുകാട്ടി. പക്ഷേ, ആണവശക്തിയുടെ രഹസ്യങ്ങൾ അതിനകം മറ്റു രാജ്യങ്ങളിലേക്കും പ്രത്യേകിച്ച് അമേരിക്കയുടെ മുഖ്യ എതിരാളിയെന്ന് അക്കാലത്ത് വിലയിരുത്തപ്പെട്ട സോവിയറ്റ് യൂണിയനിലേക്കും അതിവേഗമെത്തി. ജപ്പാനിലെ അണുസ്‌ഫോടനങ്ങൾക്കു നാലുവർഷത്തിനപ്പുറം 1949ൽ സോവിയറ്റ് യൂണിയൻ ആദ്യ അണുപരീക്ഷണം നടത്തി. ഇതിനു പിന്നാലെ വർഷങ്ങളുടെ വ്യത്യാസത്തിൽ യുകെ (1952), ഫ്രാൻസ് (1960) ചൈന (1964) എന്നീ രാജ്യങ്ങളും ആണവശക്തികളായി മാറി.

ഇതോടെ അണ്വായുധ രഹസ്യങ്ങൾ മറ്റു രാജ്യങ്ങൾക്ക് ലഭിക്കാതിരിക്കാൻ ശക്തിനേടിയ ഈ രാജ്യങ്ങൾ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി 1968ൽ ഇവരെല്ലാം ചേർന്ന് ആണവ നിർവ്യാപന കരാറുണ്ടാക്കി. പക്ഷേ, ഇതിനകംതന്നെ ആണവ പരീക്ഷണങ്ങളിൽ മുന്നോട്ടുപോയിരുന്ന ഇന്ത്യയും (1974) ഇസ്രയേലും (1979) പാക്കിസ്ഥാനും (1983) ഇതിനുശേഷം അണുപരീക്ഷണങ്ങൾ നടത്തി. ഇതിനുശേഷം ആണവ പരീക്ഷണങ്ങൾ തന്നെ നിരോധിച്ചുകൊണ്ട് സിടിബിടി കരാർ 1996ൽ ഉണ്ടായെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും പരീക്ഷണങ്ങൾ തുടർന്നു. ഉത്തരകൊറിയയും ഇറാനും അണുപരീക്ഷണങ്ങൾ ഇപ്പോഴും നടത്തുന്നു.

ഇത്തരത്തിൽ ആണവക്ലബ്ബിൽ കയറുന്ന രാജ്യങ്ങളുടെ പട്ടിക വർധിച്ചുവരുമ്പോഴും പരീക്ഷണം നടത്താതെ തന്നെ ആണവ പോർമുന സ്വന്തമാക്കാനും നിരവധി രാജ്യങ്ങൾ കോപ്പുകൂട്ടുന്നുണ്ട്. റഷ്യക്കെതിരെ പോരാടുന്ന ഉക്രൈനും സൗത്ത് ആഫ്രിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ഗണത്തിൽ പെടും. ഏറ്റവും പുതിയ ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവുമധികം ആണവ പോർമുനകൾ കൈവശമുള്ളത് റഷ്യയ്ക്കാണ് 7300. തൊട്ടുപിന്നാലെ 7,100 അണ്വായുധങ്ങളുമായി അമേരിക്ക രണ്ടാമതുണ്ട്. ഫ്രാൻസ് (300), യുകെ (215), ചൈന (260), പാക്കിസ്ഥാൻ (120), ഇന്ത്യ (110), വടക്കൻ കൊറിയ (എട്ട്) എന്നിങ്ങനെയാണ് ഔദ്യോഗികമായി ആണവായുധമുള്ള രാജ്യങ്ങളുടെ പട്ടിക. ആംസ് കൺട്രോൾ ഓർഗിന്റെ കണക്കുപ്രകാരം ഈ രാജ്യങ്ങളല്ലാതെ ആണവായുധം കൈവശം ഉള്ളതായി സംശയിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.

ഇതിൽ മുന്നിലുള്ളത് ഇറാനും ഉക്രൈനും ജർമ്മനിയുമാണ്. ലോകത്താകെ പലതരത്തിൽ പ്രഹരശേഷിയുള്ള 15,500 ആണവായുധങ്ങൾ വിവിധ രാജ്യങ്ങളുടെ കൈവശമുണ്ട്. ഇതിൽ 90 ശതമാനവും കൈവശംവയ്ക്കുന്നത് അമേരിക്കയും റഷ്യയുമാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. ഇവയിൽതന്നെ ഏതുസമയത്തും പ്രയോഗിക്കാൻ സജ്ജമായി പതിനായിരത്തോളം ആണവായുധങ്ങൾ ഓരോ രാജ്യങ്ങളും തയ്യാറാക്കി വച്ചിരിക്കുയാണെന്നറിയുമ്പോൾ ലോകം നേരിടുന്ന ആണവഭീഷണിയുടെ വ്യാപ്തി വ്യക്തമാകും. ലോകത്താദ്യമായി ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിക്കപ്പെട്ട ബോംബുകളുടെ നൂറിരട്ടിയിലേറെ പ്രഹരശേഷിയുള്ള ബോംബുകൾ മിക്ക ആണവശക്തികളുടേയും കൈവശമുണ്ടെന്നുകൂടി മനസ്സിലാക്കുമ്പോൾ ഇവ സൃഷ്ടിക്കാവുന്ന നാശത്തിന്റെ അളവ് ചിന്തിക്കാൻപോലും പറ്റാത്തത്രയും വലുതാണെന്ന ചിത്രമാണ് തെളിയുക.


ലോകം ഞെട്ടുന്നത് ഇന്ത്യയും പാക്കിസ്ഥാനും ഉരസുമ്പോൾ

യുദ്ധസമാന അന്തരീക്ഷത്തിൽ ഇന്ന് ലോകത്ത് ആണവായുധം സൂക്ഷിക്കുന്ന, ശത്രുതയിലുള്ള അയൽരാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യയും പാക്കിസ്ഥാനും. പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യങ്ങളായ റഷ്യയും ഉക്രൈനും അങ്ങനെ പോർവിളികളുടെ പശ്ചാത്തലത്തിലാണ്. ആണവശക്തിയായെന്ന് പ്രഖ്യാപിക്കപ്പെട്ട ഇസ്രയേലും ഇറാനും ഫലസ്തീൻ വിഷയത്തിൽ കൊമ്പുകോർക്കുമ്പോഴും ബദ്ധവൈരികളായി തീർന്ന ഉത്തര-ദക്ഷിണ കൊറിയകൾതമ്മിൽ ഏറ്റുമുട്ടലുണ്ടാകുമ്പോഴുമെല്ലാം ലോകം ആശങ്കയുടെ നിഴലിലാകുന്നു. ആരെങ്കിലും ഈ വജ്രായുധം പ്രയോഗിക്കുമോ? ഇതിൽ ഉക്രൈനും ദക്ഷിണകൊറിയയും ആണവശക്തികളല്ലാത്തതിനാൽ അവരുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകില്ലെന്ന് ആശ്വാസമുണ്ടാകുമ്പോഴും ഇസ്രയേലും ഇറാനും തമ്മിൽ അതിർത്തി തർക്കത്തിന് സാധ്യതയില്ലെന്ന് വ്യക്തമാകുമ്പോഴും അതല്ല, ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും കാര്യം. ഇവിടെ അതിർത്തിപങ്കിടുന്ന പരമ്പരാഗത വൈരികളായ രാജ്യങ്ങളാണ് നൂറിലേറെ അണ്വായുധങ്ങളുമായി എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന കാശ്മീർപോലെ എപ്പോഴും പുകയുന്ന ഒരു അ്ഗ്നിപവർവതത്തിന്റെ ഇരുപുറത്തും നിലയുറപ്പിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്‌നമുണ്ടാവുമ്പോൾ ലോകംമുഴുവൻ അതിലേക്ക് കണ്ണുംകാതും നടുന്നതും അതുകൊണ്ടുതന്നെ.

വിനാശദിന ഘടികാര സൂചി ആ അർധരാത്രിയിലേക്ക് നീങ്ങുമ്പോൾ

ലോകത്ത് ഇനിയൊരു ആണവയുദ്ധമുണ്ടായാൽ അത് സർവനാശമായിരിക്കുമെന്ന ചിന്തയോടെ ഒരു വിനാശദിന സങ്കൽപ ഘടികാരം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഡൂംസ്‌ഡെ ക്‌ളോക്ക് എ്ന്നു പേരിട്ട ഈ ഘടികാര സങ്കൽപ പ്രകാരം ആണവയുദ്ധത്തെ തുടർന്നോ പ്രകൃതിദുരന്തത്തെ തുടർന്നോ ലോകം അവസാനിക്കുന്നതിലേക്ക് ഇനിയെത്ര ദൂരമെന്നാണ് അളക്കുന്നത്. അർദ്ധരാത്രി ലോകാവസാനം എന്ന സങ്കൽപത്തിൽ രാത്രി പന്ത്രണ്ടുമണിയോടെ ഇതിലെ മിനിറ്റ് സൂചി എത്രത്തോളം അടുക്കുന്നു എന്ന് വിലയിരുത്തി ക്രമീകരിക്കും. ഒരു ആണവയുദ്ധം അത്രയും അടുത്തെത്തി എന്നതിന്റെ സൂചനകളുമായി സൂചി പന്ത്രണ്ടിനടുത്തേക്ക് നീക്കും. യുദ്ധം ഒഴിവായിപ്പോയാൽ സൂചി പന്ത്രണ്ടിൽനിന്ന് ദൂരത്തേക്ക് പിന്മാറും. 'മിനിറ്റ്‌സ് ടു മിഡ്‌നൈറ്റ്' എന്ന സങ്കൽപം ഉണ്ടാകുന്നത് ആദ്യ അണുബോംബ് ജപ്പാനിൽ പതിച്ചതിന് പിന്നാലെയാണ്. ശാസ്ത്രമേഖലയിലേയും സുരക്ഷാ മേഖലയിലേയും വിദഗ്ധരെ ഉൾക്കൊള്ളിച്ച് ബുള്ളറ്റിൻ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്‌സ് എന്ന പ്രസിദ്ധീകരണമാണ് ഈ സൂചിയുടെ നീക്കം നിയന്ത്രിക്കുന്നത്. അണ്വായുധ പ്രയോഗത്തിന് സാധ്യത കൽപിക്കപ്പെടുന്ന ഓരോ ശീതയുദ്ധങ്ങൾ ലോകത്തുണ്ടാകുമ്പോഴും ഈ സൂചി പന്ത്രണ്ടിനടുത്തേക്കും യുദ്ധകാലാവസ്ഥ മാറുമ്പോൾ പന്ത്രണ്ടിന് അകലേക്കും നീങ്ങും.

മുഖ്യ ആണവശക്തികളായ അമേരിക്കയ്ക്കുപിന്നാലെ ഒരു കൂട്ടം രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ പിന്നാലെ മറ്റൊരു കൂട്ടം രാജ്യങ്ങളും നിലകൊണ്ടിരുന്ന കാലം. ഈ വിരുദ്ധശക്തികൾ ഏറ്റുമുട്ടലിന്റെ വക്കിലാണെന്ന നില ശക്തമായ, ശീതയുദ്ധകാലമായി കണക്കാക്കപ്പെട്ട 1985-1991 കാലത്ത് ഈ സൂചി പന്ത്രണ്ടിനോട് അടുത്തേക്ക് നീങ്ങിയിരുന്നു. എന്നാൽ 1991ൽ ശീതയുദ്ധം അവസാനിച്ചപ്പോൾ വിനാശ ഘടികാര മിനിറ്റു സൂചി 'അർദ്ധരാത്രക്ക്' 17 മിനിറ്റ് പിന്നോട്ട് തിരിച്ചുവച്ചു. 1947ൽ അവതരിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ലോകവിനാശ മുഹൂർത്തത്തിൽ നിന്ന് ഇത്രയും പിന്നിലേക്ക് മാറ്റിവയ്ക്കപ്പെട്ടത്. ആണവയുദ്ധത്തിന്റെ ഭീഷണി അത്രയും അകന്നുനിന്ന കാലം പിന്നെ ഉണ്ടായിട്ടില്ല. പിന്നീട് ആണവയുദ്ധസമാനമായ സാഹചര്യങ്ങൾ ലോകത്ത് ശക്തിപ്പെട്ടതോടെ ആ സൂചി വീണ്ടും പന്ത്രണ്ടിനടുത്തേക്ക് നീങ്ങി നീങ്ങി വന്നുകൊണ്ടിരിക്കുന്നു. 2002 ഫെബ്രുവരിയിൽ ഘടികാര സമയം അർദ്ധരാത്രിക്ക് ഏഴുമിനിറ്റ് അടുത്തുവരെ എത്തി. ശീതയുദ്ധം അവസാനിച്ച ശേഷമുള്ള മൂന്നാമത്തെ മാറ്റമായിരുന്നു അത്. ലോകം ആണവയുദ്ധത്തിന് അത്രയും അടുത്തുകൊണ്ടിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലുകളുമായി ഇപ്പോഴും വിനാശദിന ഘടികാരം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.

ഒരു അബദ്ധ സന്ദേശം കേട്ടാൽപോലും മിസൈലുകൾ പറന്നുയരും

ആണവശക്തികളെല്ലാം പോർമുനകൾ സദാസമയവും സജ്ജമാക്കി വിരൽത്തുമ്പിൽ സൂക്ഷിക്കുന്ന ഇക്കാലത്ത് ഏതുനിമിഷവും ആ ലോകാവസാന ദുരന്തം തുടങ്ങാം. അബദ്ധവശാൽപോലും ഒരു രാജ്യം ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത ഏറെക്കാലമായി സജീവ ചർച്ചയിലുണ്ട്. മുന്നറിയിപ്പ് ലഭിച്ചാലുടുൻ ആയുധം തൊടുക്കു എന്ന യുദ്ധതന്ത്രമാണ് അമേരിക്കയുടെ ആണവസൈന്യത്തെ നിയന്ത്രിക്കുന്നത്. റഷ്യൻ പോർമുനകൾ പറന്നുതുടങ്ങിയെന്ന് അറിയുന്നമാത്രയിൽ തിരിച്ച് അണുബോംബുകളുമായി പറന്നുയരാൻ പറ്റുംവിധമാണ് അമേരിക്കയും ആയുധങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്ന് അവർ പരസ്യമായി പറഞ്ഞിരുന്നു. റഷ്യൻ ആക്രമണത്തെ കുറിച്ച് ആദ്യ മുന്നറിയിപ്പ് ലഭിച്ച് 15 മിനിറ്റുകൾക്കകം നമ്മുടെ മിസൈലുകൾ തൊടുത്തിരിക്കണമെന്ന് യുഎസിലെ മുൻ ആണവ മിസൈൽ വിക്ഷേപണ ഓഫീസർതന്നെ വെളിപ്പെടുത്തിയിരുന്നു. കരയിലുള്ള മിക്കവാറും മിസൈലുകൾ രണ്ടു മിനിറ്റിനകം പറന്നുയർന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത് വലിയ ചർച്ചായി മാറി.

തെറ്റായ ഒരു മുന്നറിയിപ്പ് വന്നാൽപോലും ഈ ദുരന്തം സംഭവിക്കാമെന്ന സാധ്യതയാണ് ചർച്ചാവിഷയമായത്. അമേരിക്കൻ ന്യൂകഌയർ ഡ്രില്ലുകൾക്കിടെ അബദ്ധവശാൽ ഒന്നിലധികം തവണ മിസൈൽ വിക്ഷേപിക്കാനുള്ള സന്ദേശങ്ങൾ പുറപ്പെട്ടതായി യുഎസ് ന്യൂസ് ആൻഡ് വേൾഡിലെ ലേഖനത്തിൽ വെളിപ്പെടുത്തലുണ്ടായിരുന്നു. 1995ൽ ഒരു നോർവീജിയൻ ഗവേഷണ റോക്കറ്റ് വ്യാജ മുന്നറിയിപ്പ് മുഴക്കുകയും റഷ്യൻ പ്രസിഡന്റ് ആണവയുദ്ധം തുടങ്ങാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതായും റിപ്പോർട്ട് വന്നിരുന്നു.

പക്ഷേ, ഈ വൻകിട രാഷ്ട്രങ്ങളല്ല, മറിച്ച് ഇന്ത്യയും പാക്കിസ്ഥാനുംതന്നെയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം രണ്ടു രാഷ്ട്രങ്ങൾ ആണവയുദ്ധത്തോട് എറ്റവുമടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. കാർഗിൽ യുദ്ധവേളയിലും അതിനുശേഷവും ഇത്തരത്തിൽ ലോകം ആണവയുദ്ധത്തിന്റെ മുൾമുനയിലായിരുന്നുവെന്ന് ലോകനാശ ഘടികാരം കൈകാര്യം ചെയ്യുന്ന ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് 2002ൽ വിലയിരുത്തിയിരുന്നു. ലോകം ആദ്യ ആണവയുഗമായി കണക്കാക്കിയിരുന്നത് 1994 ജനുവരിവരെ ആയിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യയുടെയും ഉക്രൈനിന്റെയും പക്കൽ ആണവായുധങ്ങൾ എത്തി. സ്വന്തമായിത്തീർന്ന ആയുധങ്ങൾ ഉപേക്ഷിക്കാമെന്ന് ഉക്രൈൻ 1994 ജനുവരിയിൽ പ്രഖ്യാപിച്ചതോടെ ആശങ്കകൾ മാറി.

രണ്ടാം ആണവയുഗത്തിന് തുടക്കമിട്ടത് ഇന്ത്യയും പാക്കിസ്ഥാനും

പക്ഷെ, ഇതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയതോടെ രണ്ടാം ആണവയുഗം ആരംഭിക്കുകയായിരുന്നു. ദ ന്യൂയോർക്ക് ടൈംസ് മാഗസിനിലെ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന ബിൽ കെല്ലർ അതേപ്പറ്റി എഴുതിയത് ഇങ്ങനെയായിരുന്നു. 'ഇന്ത്യയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദു ദേശീയവാദി ഭരണകൂടം 1998ൽ രാജസ്ഥാൻ മരുഭൂമിയിൽ അഞ്ച് പരീക്ഷണ സ്‌ഫോടനങ്ങൾ നടത്തി. ഇത് രണ്ടാം ആണവയുഗത്തിന്റെ കാഹളമായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം പാക്കിസ്ഥാനും അതുതന്നെ ചെയ്തു.

ആദ്യ ആണവയുഗത്തിൽ നിന്ന് മാറി ഇത്തവണ ഒരു പ്രത്യേക മേഖലയെ മനസ്സിൽകണ്ട് വികസിപ്പിച്ച ആയുധങ്ങളാണ് ഈ രണ്ടു രാജ്യങ്ങളും പരീക്ഷിച്ചത്.' ഇത്തരമൊരു ആശങ്ക പിന്നീട് പലകാലത്തും പങ്കുവയ്ക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യമാണ് ഉറിയിൽ കഴിഞ്ഞദിവസം പാക് പരിശീലനം നേടിയ ഭീകരർ ഇന്ത്യൻ സൈനികക്യാമ്പ് ആക്രമിച്ചതിനു പിന്നാലെ ഉരുണ്ടുകൂടുന്നത്. കാശ്മീർ വിഷയത്തിൽ ജനങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കിയും ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യക്കെതിരെ പോരാട്ടത്തിനയച്ചും പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധത്തിന് ഇന്ത്യ പ്രത്യക്ഷമായ തിരിച്ചടി നൽകുമെന്ന വിഷയം ചർച്ചയാകുമ്പോൾ ലോകം ഈ രാജ്യങ്ങളിലേക്ക് ആശങ്കയോടെ ഉറ്റുനോക്കുകയാണ്. ഇതൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോ? 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP