Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രോഹിത് വെമുലയുടെ അമ്മ പട്ടികജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് വ്യാജമായി; ആത്മഹത്യ ചെയ്തത് സ്വന്തം കാരണത്താൽ; യൂണിവേഴ്‌സിറ്റിയും സ്മൃതി ഇറാനിയും നിർവഹിച്ചത് സ്വന്തം ജോലി ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്

രോഹിത് വെമുലയുടെ അമ്മ പട്ടികജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് വ്യാജമായി; ആത്മഹത്യ ചെയ്തത് സ്വന്തം കാരണത്താൽ; യൂണിവേഴ്‌സിറ്റിയും സ്മൃതി ഇറാനിയും നിർവഹിച്ചത് സ്വന്തം ജോലി ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ മുഴുവൻ സമരമുഖത്ത് നിർത്തിയ സംഭവമായിരുന്നു. നരേന്ദ്ര മോദി സർക്കാരിനതിരെ ഉയർന്ന ഏറ്റവും വലിയ പോർമുഖങ്ങളിലൊന്ന്. എന്നാൽ, രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിൽ, മറ്റേതൊരു ആത്മഹത്യയും പോലെ സാധാരണ സംഭവമാണ് ഇതെന്ന് വ്യക്തമാക്കുന്നു.

ജുഡീഷ്യൽ കമ്മീഷന്റെ സുപ്രധാന കണ്ടെത്തലുകൾ ഇവയാണ്. രോഹിത് വെമുലയുടെ അമ്മ പട്ടികജാതി സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണ്. രോഹിതിനെ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത് സർവകലാശാലയ്ക്ക് ചെയ്ത നീതിയുക്തമായ കാര്യം. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിൽ. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും സർവകലാശാല അധികൃതരും നിർവഹിച്ചത് അവരുടെ ജോലികൾ മാത്രം.

വെമുല ആത്മഹത്യ ചെയ്തതിനുശേഷം എച്ച്ആർഡി മന്ത്രാലയം നിയോഗിച്ച ഏകാംഗ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളാണിത്. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ.കെ.രൂപൻവാൽ തയ്യാറാക്കിയ റിപ്പോർട്ട് ആഗസ്തിൽ മന്ത്രാലയത്തിന് സമർപ്പിച്ചു. സർവകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരുമുൾപ്പെടെ 50-ലേറെപ്പേരെ വിസ്തരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിത്.

വെമുലയുടെ ആത്മഹത്യ സ്വന്തം പ്രശ്‌നങ്ങളുടെ പേരിലായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർവകലാശാല അധികൃതരോ സർക്കാരോ അതിന് ഉത്തരവാദിയല്ല. അതേക്കുറിച്ച് വ്യക്തമായറിയുന്നത് വെമുലയ്ക്ക് മാത്രമാണ്. ലോകത്തുനടക്കുന്ന പല കാര്യങ്ങളിലും വെമുല അസ്വസ്ഥനായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ സർവകലാശാലയ്‌ക്കെതിരെ പരാമർശങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വെമുലയ്‌ക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേരെയും കമ്മീഷൻ കണ്ടിരുന്നു.

വെമുല ദളിത് ആയിരുന്നില്ല എന്നത് റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വെമുലയുടെ അമ്മ വി.രാധിക വ്യാജമായി സംഘടിപ്പിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ പട്ടികജാതിയായ മാല വിഭാഗത്തിൽപ്പെടുന്നതാണെന്ന് വിശ്വസിക്കാനാവില്ലെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ നിഗമനം. 2014-ൽ ഇളയ മകൻ രാജ ചൈതന്യ കുമാറിന്റെ ജനന സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയിൽ വെദ്ദേര എന്നാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നതെന്നും കമ്മീഷൻ കണ്ടെത്തി.

സർവകലാശാലയിൽനിന്ന് നിന്ന് നേരിട്ട വിവേചനമാണ് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ജുഡീഷ്യൽ കമ്മീഷൻ നിരാകരിക്കുന്നു. വെമുലയെയും സംഘത്തെയും ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത് യാതൊരു രാഷ്ട്രീയ സമ്മർദത്തെയും തുടർന്നല്ല. സർവകലാശാല നിയോഗിച്ച ഒമ്പതംഗ സമിതി നൽകിയ റിപ്പോർട്ടനുസരിച്ചാണ് അതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

ബിജെപി എംഎൽസി രാമചന്ദ്ര റാവുവും കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും പ്രശ്‌നത്തിൽ ഇടപെട്ടത് പൊതുപ്രവർത്തകരെന്ന നിലയ്്ക്ക് അവരുടെ ജോലിയുടെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയിലെ കുഴപ്പങ്ങളെക്കുറിച്ച് അധികൃതരോട് സംസാരിക്കുകയാണ് രാമചന്ദ്ര റാവു ചെയ്തത്. ദത്താത്രേയ ഇതുസംബന്ധിച്ച് സ്മൃതി ഇറാനിക്ക് കത്തെഴുതി. ആ കത്ത് യൂണിവേഴ്‌സിറ്റി അധികൃതർക്ക് നൽകുകയാണ് എച്ച്ആർഡി മന്ത്രി എന്ന നിലയിൽ സമ്ൃതി ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് വെമുലയുടെ അമ്മ

മകൻ രോഹിത് മരിച്ചു എന്നത് സത്യമല്ലേ, അവൻ മരിക്കാനിടയായ കാരണം അന്വേഷിക്കേണ്ടേ? അതുണ്ടായോ, ഇത്തരം ഒരു ചോദ്യമുന്നയിക്കുന്നത് മറ്റാരുമല്ല, ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂലയാണ്. കേന്ദ്രത്തിലെ ബിജെപി. സർക്കാരിൽനിന്ന് ദളിതർക്ക് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര സർക്കാർ സോഷ്യലിസത്തിനും മതേതരത്വത്തിനുംവേണ്ടി സംസാരിക്കുമ്പോൾ മറുവശത്ത് ദളിത് പിന്നാക്കവിഭാഗത്തിൽപ്പെട്ടവരെ അടിച്ചമർത്തുകയാണെന്നും അവർ പറഞ്ഞു.

മരണം സംബന്ധിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല. ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ല. എന്നാൽ, അവന്റെ ജാതി പരിശോധിച്ച് ഗവേഷണം നടത്തുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് രാജ്യത്ത്. കോടതിയിൽനിന്നുപോലും നീതിലഭിക്കുന്നില്ലെന്ന് സിപിഐ.യുടെ നവോത്ഥാനസദസ്സിൽ പങ്കെടുക്കാൻ തലശ്ശേരിയിലെത്തിയ രാധിക പറഞ്ഞു.

മകൻ ദളിതനാണെന്ന് തഹസിൽദാറും കളക്ടറും ദേശീയ പട്ടികജാതി കമ്മീഷനും അന്വേഷിച്ച് റിപ്പോർട്ട് നല്കിയിട്ട് മൂന്നുമാസമായി. എന്നിട്ടും ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമം. തന്റെ ജീവനും ഭീഷണി ഉയരാൻ തുടങ്ങി. ഗുജറാത്തിലെ ഉനയിൽ സഞ്ചരിച്ചിരുന്ന കാറിനുനേരെ അക്രമമുണ്ടായി. എന്നാൽ, ദളിത് ഉന്നമനത്തിനുള്ള പോരാട്ടത്തിനിടയിൽ മരിക്കാനും തയ്യാറാണെന്ന് വീട്ടമ്മയായ രാധിക പറഞ്ഞു. ദളിതർക്ക് ഭൂമിയുടെ അവകാശം നേടിയെടുക്കാനുള്ള പോരാട്ടം തുടരും.

ഗുണ്ടുരിന് പുറത്താണ് ഇപ്പോൾ താമസം. നേരത്തെ താമസിച്ചിരുന്നിടങ്ങളിൽ വാടകയ്ക്ക് വീട് ലഭിക്കാത്ത അവസ്ഥയാണ്. രോഹിത് നന്നായി പഠിച്ചിരുന്നു. ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ, അവനെ തീവ്രവാദിയായി മുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.
മരിക്കുന്നതിന് ഒരുമാസംമുമ്പ് ബുദ്ധമതം സ്വീകരിക്കണമെന്നത് രോഹിത് പറഞ്ഞിരുന്നു. അതിനാലാണ് മകന്റെ മരണശേഷം ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കർ കാണിച്ച വഴി ഒപ്പം രോഹിതിന്റെ സ്വപ്‌നം അതാണ് ബുദ്ധമതത്തിലെത്തിച്ചത്. എന്നാൽ, രാഷ്ട്രീയ പോരാട്ടം ബിജെപിക്കും സംഘപരിവാറിനുമെതിരെ മാത്രമാണെന്ന് ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP