Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ

മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പേരിൽ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എടിഎമ്മുകളിൽ പണം ഇല്ലാത്തതും ചായ കുടിക്കാൻ പോലും പണം കൈയിൽ ഇല്ലാത്തതൊന്നുമല്ല. കേരളത്തിന്റെ ഗ്രാമങ്ങളുടെ സാമ്പത്തിക അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനത്തിന്റെ ആണിക്കല്ല് ഇളക്കുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം. കള്ളപ്പണക്കാരുടെ കേന്ദ്രമെന്ന് വ്യാജ പ്രചരണം നടത്തി വൻകിട ബാങ്കുകൾക്കും കമ്പനികൾക്കും വേണ്ടി അടിത്തറ മാന്താൻ നടത്തിയ ശ്രമങ്ങൾ എല്ലാം ഇതുവരെ തോൽപ്പിച്ച സഹകരണ ബാങ്കുകൾക്ക് അഞ്ചു നയാ പൈസ നൽകാതെയാണ് ഇപ്പോൾ വധ ശിക്ഷ നടപ്പിലാക്കുന്നത്. ഒരു മാസം ഈ പ്രതിസന്ധി തുടർന്നാൽ കേരളത്തിലെ സർവ്വ സഹകരണ ബാങ്കുകളും അടച്ചു പൂട്ടപ്പെടും എന്ന കൂർമ്മ ബുദ്ധി തന്നെയാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.

സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്നു വ്യാപകമായ പ്രചാരണം നടത്തി കൊണ്ടിരിക്കുന്നവരാണ് ഇപ്പോൾ ഒരു നയാ പൈസ പോലും നൽകാതെ വധശിക്ഷ നടപ്പിലാക്കുന്നത്. ഇടപാടുകാരുടെ കൈയിൽ ഉള്ള പണം സ്വീകരിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ബാങ്കിൽ കിടക്കുന്ന പണം പോലും നൽകാൻ അനുമതിയില്ല. പുതിയ നോട്ടുകൾ ഒന്നു പോലും നൽകാതെയാണ് സഹകരണ ബാങ്കുകളുടെ കഥ കഴിയുന്നത്. ബാങ്കുകളുടെ കൈയിൽ ഉള്ള നോട്ടുകൾ തീരുന്നതോടെ പുതിയതായി പണം ഇടുന്നവർക്ക് എന്നല്ല നേരത്തെ നേരത്തെ അക്കൗണ്ടിൽ പണം ഉണ്ടായിരുന്നവർക്ക് പോലും പിൻവലിക്കാനാവാത്ത സാഹചര്യം ആണ് ഉണ്ടാകുന്നത്.

കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാൻ കറൻസി നിരോധനത്തിന്റെ മറവിൽ ഗൂഢ നീക്കങ്ങളാണ് നടക്കുന്നത്. കള്ളപ്പണനിക്ഷേപം സ്വീകരിക്കലാണ് കേരളത്തിലെ സഹകരണ ബാങ്കുകളുടെ മുഖ്യ ഇടപാട് എന്ന് കുപ്രചരണം നടത്തിയാണ് കേരളത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാർ ദൈനംദിന ആവശ്യങ്ങൾക്ക് സമീപിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാൻ ഒരുവിഭാഗം ശ്രമം ആരംഭിച്ചിട്ടുള്ളത്.

രാജ്യത്തുതന്നെ ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലേത്. ഏതാണ്ട് 70,000 കോടി രൂപയുടെ നിക്ഷേപം പ്രത്യക്ഷമായും അത്രതന്നെ പരോക്ഷമായും കേരള സമ്പദ് വ്യവസ്ഥയിൽ വിപണനം ചെയ്യപ്പെടുന്നത് സഹകരണ മേഖലയിൽ നിന്നാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകളേക്കാൾ കർഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും ഏറ്റവുമധികം സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് കേരളത്തിൽ സഹകരണ ബാങ്കുകളുമായും സംഘങ്ങളുമായുമാണ്.

ജനങ്ങളുടെ സൗകര്യാർത്ഥം നാട്ടിൻപുറങ്ങളിൽ ഈവനിങ്, മോണിങ് ബ്രാഞ്ചുകൾ വരെ തുടങ്ങി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ അതിന്റെ നേട്ടം ദേശസാൽകൃത, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കായിരിക്കും. ഇതിനുള്ള വഴിയൊരുക്കലാണ് ഇപ്പോൾ കറൻസി നിരോധനത്തിനു പിന്നാലെയുള്ള നടപടികളിലൂടെ നടക്കുന്നത്. ഇതിന് കേന്ദ്രസർക്കാരും റിസർവ് ബാങ്കും കുടപിടിക്കുന്നതായ ആക്ഷേപമാണ് ഉയരുന്നത്.

കറൻസി നിരോധനത്തിനു ശേഷം മറ്റു ബാങ്കുകളിൽ വിനിമയത്തിന് പണമെത്തിക്കുമ്പോഴും സാധാരണക്കാരായ ആയിരങ്ങൾ കൊച്ചുകൊച്ചു ലോണുകൾക്ക് ഉൾപ്പെടെ ഇടപാടുകൾക്കായി ദിവസവും എത്തുന്ന സഹകരണ ബാങ്കുകൾക്ക് പുതിയ കറൻസി എത്തിക്കുന്നില്ല. നോട്ടുകൾ മാറ്റി നൽകാൻ അനുമതി നൽകാത്തതിനാൽ ഉണ്ടാകുന്ന വിഷമം വേറെ. വയോധികരും സ്ത്രീകളും ഉൾപ്പെടെ നാട്ടിൻപുറങ്ങളിൽ നൂറുകണക്കിന് പാവങ്ങളാണ് സഹകരണ ബാങ്കുകളിൽ എത്തി കഴിഞ്ഞ ദിവസങ്ങളിൽ ഇടപാട് നടത്താതെ മടങ്ങേണ്ടിവന്നത്. നാലായിരം രൂപയുടെ കറൻസി മാറ്റാനല്ല, മിക്കവരും വരുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി അയ്യായിരവും പത്തായിരവുമെല്ലാം കൊച്ചുവായ്പയായി വാങ്ങാനാണ്.

ഡെയ്‌ലി കളക്ഷനിലൂടെയോ ആഴ്ചതോറും അടച്ചോ ഈ കടം വീട്ടി ആവശ്യങ്ങൾ നിറവേറ്റുന്നവരെ കുടുക്കുന്ന നിലപാടാണ് കറൻസി നിരോധനത്തിനു ശേഷം റിസർവ് ബാങ്ക് സ്വീകരിക്കുന്നത്. ദിവസവും ഇടപാടുകൾക്ക് കോടികൾ ആവശ്യമുള്ള ബാങ്കുകൾക്കു പോലും പത്തുലക്ഷത്തം മുതൽ പതിനഞ്ചു ലക്ഷംവരെ കറൻസികളാണ് ദിവസവും നൽകുന്നത്. ഇത് പൂർണമായും രണ്ടായിരത്തിന്റെ ബണ്ടിലുകളിലാണ് നൽകുന്നത് എന്നതിനാൽ സഹകരണ ബാങ്കുകളിൽ നുള്ളിപ്പെറുക്കിയിട്ട കൊച്ചു നിക്ഷേപങ്ങളിൽ നിന്ന പണം പിൻവലിക്കാൻ എത്തുന്നവർക്ക് 2000 രൂപ മാത്രം വീതിച്ചു നൽകേണ്ട ഗതികേടിലായി സഹകരണ സംഘങ്ങൾ. ഇതിനു പുറമേ ഇടപാടുകൾ നടത്താൻ കിട്ടുന്നത് ഡെയ്‌ലി കളക്ഷനിലൂടെ എത്തുന്ന അപൂർവം ചെറിയ നോട്ടുകൾ മാത്രം. നൂറിന്റെ നോട്ടുകൾക്ക് കടുത്ത ക്ഷാമമുള്ളതിനാൽ ഇതിന്റെ വരവും കുറഞ്ഞതോടെ രാവിലെ ഒന്നോ രണ്ടോ മണിക്കൂറിനകം ബിസിനസ് തീർന്ന് പിന്നീട് വരുന്നവരോടെല്ലാം ക്ഷമാപണം പറഞ്ഞിരിക്കേണ്ട സ്ഥിതിയാണിപ്പോൾ.

ഇതോടെ റിസർവ് ബാങ്കിന്റെ ഇരട്ടത്താപ്പിനെതിരെ സഹകരണ ബാങ്കുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കറൻസി വിനിമയത്തിന് അനുമതി നൽകുക, ആവശ്യത്തിന് കറൻസി എത്തിക്കുക, മറ്റു ബാങ്കുകൾക്ക് നൽകുന്ന വിനിമയ സൗകര്യങ്ങളും ചില്ലറ കറൻസികളും നൽകുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ചാണ് നീക്കം. ഇടപാടുകരിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണെന്നും പലർക്കും പാൻകാർഡും എടിഎംകാർഡും ഇല്ലെന്നും വ്യക്തമാക്കിയാണ് സഹകരണ സംഘങ്ങൾ കോടതിയിൽ എത്തുന്നത്.

സഹകരണ ബാങ്കുകളെ തകർക്കുന്നതുകൊണ്ട നേട്ടം ആർക്ക്?

ഇവിടത്തെ ജനങ്ങളിൽ നിന്ന് കിട്ടുന്ന പണം ഇവിടെത്തന്നെ ചെലവിടുന്ന സഹകരണ ബാങ്കുകളെ തകർക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം. ദേശസാൽകൃത ബാങ്കുകളിൽ സ്ഥിര നിക്ഷേപമായും അല്ലാതെയും എത്തുന്ന പണത്തിന്റെ വലിയൊരു വിഭാഗവും കേരളത്തിന് പുറത്തേക്കാണ് പോകുന്നത്. ഇവിടെ സ്വർണവായ്പയായും ഭവന, വാഹന വായ്പകളായും ചെലവിടുന്ന കുറഞ്ഞൊരു ശതമാനം തുകയും ഇവിടെതന്നെ വൻകിടക്കാർക്ക് നൽകുന്ന വായ്പയുമൊഴിച്ചാൽ ദേശസാൽകൃത, ന്യൂജനറേഷൻ ബാങ്കുകളിൽ എത്തുന്ന പണം മുഴുവൻ ഉത്തരേന്ത്യയിലേതുൾപ്പെടെ രാജ്യത്തെ വൻകിട മുതലാളിമാർക്ക് വായ്പയായി നൽകാനാണ് പോകുന്നത്.

ഇത് പിന്നീട് കിട്ടാക്കടമായി പ്രഖ്യാപിക്കുമ്പോൾ ഈ ബാങ്കുകൾ തന്നെ ചക്രശ്വാസം വലിക്കുന്ന സ്ഥിതിയും നമ്മൾ വിജയ് മല്യയെ പോലുള്ള മുതലാളിമാർക്ക് പണം നൽകിയ ബാങ്കുകളുടെ കാര്യത്തിൽ കണ്ടുകഴിഞ്ഞതാണ്. അതേസമയം, നാട്ടിലെ പാവപ്പെട്ടവരും പെൻഷൻകാരും മാസശമ്പളക്കാരും കൂലിപ്പണിക്കാരും കുടുംബശ്രീ പ്രവർത്തരും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ മെമ്പർഷിപ്പ് എടുത്ത് അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കുന്ന തുച്ഛമായ തുകകൾ അവർക്കിടയിൽ തന്നെ കൊച്ചു വായ്പകളായി, വലിയ നൂലാമാലകളില്ലാതെ നൽുകന്ന വലിയൊരു സേവന മേഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. അത് ലാഭത്തിലായാൽ ലാഭവിഹിതം ലഭിക്കുന്നത് അതിന്റെ അംഗങ്ങൾക്കുതന്നെയാണ്.

പക്ഷേ, മറ്റു ബാങ്കുകളുടെ ലാഭം അതിൽ ശതകോടികൾ നിക്ഷേപിച്ച് ഷെയറെടുത്ത കുത്തകക്കാർക്കും അതിൽ നിക്ഷേപിച്ച പണത്തിന്റെ വലിയൊരു വിഭാഗം വൻകിട മുതലാളിമാർക്ക് വായ്പയായി നൽകാനും പോകുന്നു. ഈ സാഹചര്യം മെച്ചപ്പെടുത്താനാണ് ഇപ്പോൾ സഹകരണ ബാങ്കുകളെ തളർത്തുന്ന നയം കറൻസി നിരോധനത്തിന്റെ മറവിൽ സ്വീകരിക്കുന്നത്.

കറൻസി നിരോധന പ്രഖ്യാപനം വന്ന എട്ടാം തീയതി അർദ്ധരാത്രിക്കുമുൻപ് സഹകരണ ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ ജില്ലാ ബാങ്കുകളിൽ എത്തിക്കാനാണ് നിർദ്ദേശിക്കപ്പെട്ടത്. ഈ പണം ബന്ധപ്പെട്ട പ്രാഥമിക ബാങ്കുകളുടെ അക്കൗണ്ടിൽ വരവുവച്ചുവെങ്കിലും അതിന് തുല്യമായ തുക ബാങ്കുകൾക്ക് നൽകിയിട്ടില്ല. ആയിരക്കണക്കിന് കോടികൾ വരുന്ന ഈ പണം മുഴുവൻ വരുംദിവസങ്ങളിൽ ജില്ലാ ബാങ്കിന് നിക്ഷേപിക്കേണ്ട ദേശസാൽകൃത ബാങ്കുകളിലെത്തും.

ഇങ്ങനെ നൽകിയ പഴയ കറൻസിക്കു പകരമായി വിനിമയത്തിന് പുതിയ നോട്ടുകൾ നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, സഹകരണ മേഖലയിൽ നിന്ന് ദേശസാൽകൃത മേഖലയിൽ എത്തിയ കറൻസി കുറേക്കാലം ആ മേഖലയിൽതന്നെ വിനിമയത്തിന് ഉപയോഗിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. ഡിസംബർ 31ന് ശേഷമേ ഈ കറൻസി തിരികെ സഹകരണ ബാങ്കുകൾക്ക് നൽകുന്ന കാര്യം ആലോചിക്കുക പോലുമുള്ളൂ. അങ്ങനെ വരുമ്പോൾ ഇനി ചുരുങ്ങിയത് രണ്ടുമാസത്തിലേറെ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് സഹകരണ ബാങ്കുകൾ വെള്ളംകുടിക്കുമെന്ന് തീർച്ച.

കള്ളപ്പണമുണ്ടെന്നും കേരളത്തിന്റെ സ്വിസ് ബാങ്കെന്നും പ്രചരണം

കറൻസി മാറ്റി നൽകാതെ ശ്വാസംമുട്ടിക്കുന്നതിന് പുറമെയാണ് ഇതോടൊപ്പം സഹകരണ ബാങ്കുകളിൽ വ്യാപകമായി കള്ളപ്പണ നിക്ഷേപമുണ്ടെന്നും കേരളത്തിലെ സഹകരണ മേഖലയെന്നാൽ ഇവിടെയുള്ളവരുടെ സ്വിസ്ബാങ്കാണെന്നുമുള്ള പ്രചരണം ശക്തമായി ഒരുവിഭാഗം നടത്തുന്നത്. വാസ്തവത്തിൽ കേരളത്തിന്റെ സമ്പദ് ഘടന കെട്ടിപ്പടുക്കുന്നതിൽ ദശാബ്ദങ്ങളായി നിർണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം.

വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടന്നിട്ടുണ്ടെന്നത് ഒഴിച്ചാൽ വളരെ മികച്ച രീതിയിലാണ് പല പ്രാഥമിക സംഘങ്ങളുടേയും പ്രവർത്തനം. ആധുനിക വൽക്കരണത്തിന്റെ കാര്യത്തിൽപോലും ദേശസാൽകൃത ബാങ്കുകളോട് കിടപിടിക്കുംവിധം എടിഎമ്മുകൾ സ്ഥാപിച്ചും നെറ്റ് ബാങ്കിങ് ഏർപ്പെടുത്തിയും ചില സ്ഥാപനങ്ങൾ വളർന്നത് ഇതിന് ഉദാഹരണമാണ്. കേരളത്തിലെ നിരവധി വികസന പദ്ധതികൾക്കും സഹകരണ പ്രസ്ഥാനങ്ങൾ വളരെ മികച്ച സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.

നാട്ടിൻപുറത്തുകാരാണ് ഓരോ പ്രാദേശിക സംഘങ്ങളിലേയും നിക്ഷേപകരിൽ ഭൂരിഭാഗവും. ഗ്രാമീണ കർഷകരുടെ ഉറ്റ സഹായിയെന്ന നിലയിലും കാർഷിക വായ്പകൾ ഏറ്റവുമധികം നൽകുന്ന സ്ഥാപനമെന്ന നിലയിലും ഗ്രാമങ്ങളുടെ സ്പന്ദനം തന്നെ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാം. നാണ്യവിളകളിലൂടെയും മറ്റും ലഭിക്കുന്ന ലാഭം ആണ് കർഷകരുടെ നിക്ഷേപമെന്നും വൻതോതിൽ ഭൂമിക്കച്ചവടം നടത്തി ഉണ്ടാക്കുന്ന കോടികൾ ആരും സഹകരണ ബാങ്കുകളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നില്ലെന്നും പാറത്തോട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റായ പി ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കാർഷികാദായത്തിന് നികുതി നൽകേണ്ടതില്ലെന്നതിനാൽ ഇവരുടെ നിക്ഷേപത്തിൽ ഇൻകംടാക്‌സ് നൽകുന്നില്ലെന്ന വാദം തെറ്റാണ്.

ജോലിചെയ്ത് പെൻഷനായവർ ഗ്രാറ്റ്‌വിറ്റിയിൽ നിന്ന് കിട്ടുന്ന ലക്ഷങ്ങൾ നിക്ഷേപിക്കുന്നതിനെയും എതിർക്കാനാവില്ല. കാരണം അവർ സമ്പാദിക്കുമ്പോൾതന്നെ വർഷാവർഷം ടാക്‌സ് നൽകിയ തുകയാണ് ഇത്തരത്തിൽ സ്ഥിര നിക്ഷേപമായി ഇടുന്നത്. സഹകരണ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന കൂടിയ പലിശ തന്നെയാണ് സാധാരണക്കാരായ നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കുന്നത്. ജീവിതകാലം മുഴുവൻ അധ്വാനിച്ച് മുതൽക്കൂട്ടിയ പണം നിക്ഷേപിക്കുമ്പോൾ വർഷം ഇൻകംടാക്‌സ് പരിധിയായ രണ്ടരലക്ഷത്തിൽ കൂടുതൽ ഇതിന് പലിശയിനത്തിൽ ലഭിച്ചെങ്കിൽ മാത്രമേ അതിന് നികുതി നൽകേണ്ടതുള്ളൂ. ഇത്രയും വർഷം ഒരു നിക്ഷേപത്തിന് പലിശ ലഭിക്കണമെങ്കിൽ ചുരുങ്ങിയ് 25 ലക്ഷം രൂപയോളം നിക്ഷേപമുണ്ടാവണം.

അത്രയും വലിയ തുക നിക്ഷേപമുള്ളവരുടെ കാര്യത്തിൽ പരിശോധന നടത്തുന്നതിന് ഇപ്പോൾതന്നെ വ്യവസ്ഥയുണ്ടെന്നിരിക്കെ വൻതോതിൽ കള്ളപ്പണ നിക്ഷേപം സഹകരണ ബാങ്കുകളിൽ ഉണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ് ചിലരെന്ന് ഷാനവാസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓരോ സഹകരണ പ്രസ്ഥാനത്തിനും നിക്ഷേപമായി ലഭിക്കുന്ന പണം ബാങ്കിന് ചുറ്റുവട്ടത്ത് നിശ്ചയിച്ചിട്ടുള്ള പരിധിയിലേ വായ്പയായി നൽകാനാകൂ. തിനാൽ ഇതിന്റെ ഗുണഭോക്താക്കൾ അതത് നാട്ടുകാരായിരിക്കുമെന്നും ഉറപ്പുവരുത്തുന്നുണ്ട്. കൊച്ചു കാർഷിക, സ്വർണ ലോണുകളായി നൽകുന്ന തുകകളാണ് ഇതിലേറെയും. ബാങ്കിലെ നിക്ഷേപകരിൽ ഭൂരിഭാഗവും ചെറുകിടക്കാരാണെന്നതിനാൽ അവരെപ്പോലും കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടാകുന്നത്.

മറ്റൊരു പ്രചരണം നടക്കുന്നത് ആദായനികുതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. ഓരോ ബാങ്കിനും ലഭിക്കുന്ന ലാഭത്തിന്റെ 30 ശതമാനം ആദായനികുതിയായി നൽകണമെന്നാണ് ഇപ്പോൾ നിഷ്‌കർഷിച്ചിട്ടുള്ളത്. ഇത് നൽകാനാവില്ലെന്നും ആ തുക ബാങ്കുകൾ സേവനമേഖലയിൽ വിനിയോഗിക്കുന്നു എന്നതിനാൽ പ്രയോജനം ജനങ്ങൾക്കാണ് ആത്യന്തികമായി ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരും സഹകരണ പ്രസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളത്.

സഹകരണ മേഖലയിലെ ലാഭത്തിൽ ആദായനികുതി ഇളവ് നെഹ്‌റുവിന്റെ കാലം മുതൽ അനുവദിച്ചിട്ടുള്ളതാണ്. ഇത് പുനഃസ്ഥാപിക്കണമെന്നും ആദായനികുതി ഇളവ് വേണമെന്നും ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞദിവസം ചാനൽ ചർച്ചകളിലും മറ്റും പ്രചരിപ്പിക്കപ്പെട്ടത് കള്ളപ്പണത്തിന് ആദായനികുതി ഇളവു വേണമെന്ന് സഹകരണ ബാങ്കുകൾ ആവശ്യപ്പെട്ടു എന്ന നിലയ്ക്കാണ്. വസ്തുതകൾ ഇതായിരിക്കെ അടിയന്തിരമായി സഹകരണ മേഖലയിലെ കറൻസി ക്ഷാമം തീർക്കാനും മറ്റു ദേശസാൽകൃത ബാങ്കുകൾപോലെ തന്നെ പ്രവർത്തിക്കാനും സാഹചര്യമൊരുക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരും സഹകരണ മേഖലയും ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP