Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജീവ് ഗാന്ധിയെ വധിക്കാനുള്ള പദ്ധതി അറിയില്ലായിരുന്നു; ജയിലിൽ പൊലീസിന്റെ മൂന്നാം മുറയ്ക്ക് ഇരയായി; അതിജീവനത്തിനൊടുവിൽ മകൾക്ക് ജന്മം നൽകി; കുട്ടിക്കാലം മുതൽ വെല്ലൂരിലെ ജയിലു വരെയുള്ള അനുഭവങ്ങൾ; ചരിത്രത്തിന്റെ ചുരുളുകളുമായി നളിനിയുടെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു

രാജീവ് ഗാന്ധിയെ വധിക്കാനുള്ള പദ്ധതി അറിയില്ലായിരുന്നു; ജയിലിൽ പൊലീസിന്റെ മൂന്നാം മുറയ്ക്ക് ഇരയായി; അതിജീവനത്തിനൊടുവിൽ മകൾക്ക് ജന്മം നൽകി; കുട്ടിക്കാലം മുതൽ വെല്ലൂരിലെ ജയിലു വരെയുള്ള അനുഭവങ്ങൾ; ചരിത്രത്തിന്റെ ചുരുളുകളുമായി നളിനിയുടെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു

ചെന്നൈ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ശ്രീഹരന്റെ ആത്മകഥ പ്രകാശനത്തിനൊരുങ്ങുന്നു. 500 പേജുള്ള ആത്മകഥ ഈ മാസം 25ന് പ്രകാശനം ചെയ്യും. ആത്മകഥയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. തന്റെ കുട്ടിക്കാലം മുതൽ വെല്ലൂരിലെ വനിതാ ജയിലിലെ അനുഭവങ്ങൾ വരെ ആത്മകഥയിൽ പരമാർശിക്കുന്നുണ്ട്.

25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന നളിനി തമിഴിലാണ് തന്റെ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ മുരുകന്റെ(ശ്രീഹരൻ) ഭാര്യയായ നളിനി രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് അറസ്റ്റിലാകുന്നത്. വെല്ലൂരിൽ സ്ത്രീകൾക്കുള്ള പ്രത്യേക ജയിലിലാണ് നളിനി ഇപ്പോഴുള്ളത്. 2008 മാർച്ച് 19ന് പ്രിയങ്ക ഗാന്ധിയുമായി ജയിലിൽ വച്ച് നടത്തിയ 90 മിനുട്ട് നീണ്ട കൂടിക്കാഴ്ചയെ കുറിച്ചും ലളിനി തന്റെ ആത്മഥയിൽ പറയുന്നുണ്ട്.

തനിക്കോ തന്റെ ഭർത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നില്ലെന്നും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ തടവുകാരിയായതെന്നും പ്രിയങ്കയോട് പറഞ്ഞതായി നളിനി വ്യക്തമാക്കുന്നു, നല്ല മനുഷ്യനായിരുന്ന തന്റെ പിതാവിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പ്രിയങ്ക കൂടിക്കാഴ്ചക്കിടെ നിരവധി തവണ ചോദിച്ചിരുന്നു. തന്റെ പിതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്നായിരുന്നു നളിനിയിൽ നിന്നും പ്രിയങ്കക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ സ്വയം ഒരു എൽ.ടി.ടി.ഇ അനുഭാവിയല്ലാതിരുന്നതു കൊണ്ട് ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാൻ തനിക്ക് കഴിഞ്ഞില്ലെന്നും നളിനി പുസ്തകത്തിൽ പറയുന്നു.

എൽ.ടി.ടി.ഇ പ്രവർത്തകനായിരുന്ന ശ്രീഹര(മുരുകൻ)നുമായി 1991 ഏപ്രിൽ 21നായിരുന്നു നളിനിയുടെ വിവാഹം. പിന്നീട് രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 1991 മെയ് 21നാണ് നളിനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ നളിനി ഗർഭിണിയായിരുന്നു. തുടർന്ന് ജയിലിൽ പൊലീസിന്റെ മൂന്നാം മുറയ്ക്ക് ഇരയായതും, അതിനെ തരണം ചെയ്ത് മകൾ ആതിരയ്ക്ക് ജന്മം നൽകിയതും പുസ്തകത്തിൽ നളിനി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആർക്കുമറിയാത്ത ഒരു രഹസ്യവും നളിനി വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ അമ്മ പത്മാവതിക്ക് ആ പേരിട്ടത് മഹാത്മാ ഗാന്ധിയായിരുന്നു എന്ന കാര്യം.

തന്റെ കുട്ടിക്കാലം, മുരുകനുമായുള്ള പ്രണയം, വിവാഹം, രാജീവ് ഗാന്ധി വധത്തിന് ദൃസാക്ഷിയായ അനുഭവം, നിയമത്തിന്റെ മുന്നിൽ കുറ്റക്കാരിയായി അഞ്ച് ദിവസത്തെ അജ്ഞാത വാസം, അറസ്റ്റ്, തുടർന്ന് അനുഭവിക്കേണ്ടി വന്ന പീഡനം, ജയിലിൽ കുഞ്ഞിന് ജീവൻ നൽകിയത്, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ജയിൽവാസവും തുടങ്ങി എല്ലാറ്റിനെയും കുറിച്ച് നളിനി പുസ്തകത്തിൽ പറയുന്നുണ്ട്. 

നേരത്തെ ശിക്ഷാ ഇളവ് തേടി നളിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. 25 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച് ജയിൽമോചനം നൽകണമെന്നായിരുന്നു നളിനിയുടെ അഭ്യർത്ഥന. അഭിഭാഷകൻ പി. പുകഴേന്തി വഴിയാണ് നളിനി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്. ജയിൽമോചനത്തിന് അർഹതയുണ്ടെങ്കിലും തന്നെ പരിഗണിക്കാറില്ല. തനിക്ക് എന്നെങ്കിലും ജയിൽമോചനമുണ്ടാകുമെന്ന പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും നളിനി പറഞ്ഞിരുന്നു. നേരത്തെ വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ചൂണ്ടിക്കാട്ടിയാണ് നളിനി കത്തയച്ചിരിക്കുന്നത്. രാജീവ് വധക്കേസിൽ നളിനിയുടെ ഭർത്താവ് മുരുകനും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ശാന്തൻ, പേരറിവാളൻ എന്നിവരാണ് രാജീവ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP