Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാവധാനം മരിക്കാനായി ജയലളിതയ്ക്ക് ശശികല വിഷം നൽകിയോ? ശശികല നിയമിച്ച നേഴ്‌സ് കുത്തി വച്ച മയക്കുമരുന്നോ ജയലളിതയുടെ ജീവൻ എടുത്തത്? ശശികലയുടെ അവിഹിത ഇടപാടുകൾ ജയലളിതയെ അറിയിച്ച മോദി എന്തുകൊണ്ട് ഇപ്പോൾ തലയിൽ കൈവച്ച് ആദരാഞ്ജലി അർപ്പിച്ചു? നാല് കൊല്ലം മുമ്പ് തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാകുമ്പോൾ

സാവധാനം മരിക്കാനായി ജയലളിതയ്ക്ക് ശശികല വിഷം നൽകിയോ? ശശികല നിയമിച്ച നേഴ്‌സ് കുത്തി വച്ച മയക്കുമരുന്നോ ജയലളിതയുടെ ജീവൻ എടുത്തത്? ശശികലയുടെ അവിഹിത ഇടപാടുകൾ ജയലളിതയെ അറിയിച്ച മോദി എന്തുകൊണ്ട് ഇപ്പോൾ തലയിൽ കൈവച്ച് ആദരാഞ്ജലി അർപ്പിച്ചു? നാല് കൊല്ലം മുമ്പ് തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിത വിടവാങ്ങിയതോടെ അണ്ണാ ഡിഎംകെയെ കൈപ്പടിയിൽ ഒതുക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുകയാണ് തോഴി ശശികല. ജയലളിതയുടെ അനന്തരാവകാശി താൻ തന്നെയാണെന്ന് പ്രഖ്യാപിക്കും വിധമായിരുന്ന ശശികലയുടെ ഇടപെടലുകൾ. ഇതോടെ അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ശശികല വരുമെന്നും താമസിയാതെ മുഖ്യമന്ത്രിയാകുമെന്നും വിലയിരുത്തലെത്തി. എന്നാൽ ഇതൊന്നും അവർക്ക് അത്ര എളുപ്പമാവില്ല. 1988 മുതൽ ജയലളിതയുടെ വലംകൈയായിരുന്നു ശശികല. എന്നാൽ 2011ൽ ഈ ബന്ധത്തിൽ വിള്ളൽ വന്നു. അവരെ ജയലളിത സ്വവസതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹൽക നടത്തിയ വെളിപ്പെടുത്തൽ സജീവ ചർച്ചയാവുകയാണ് ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹൽക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ജയയുടെ മരണത്തിൽ വിഷത്തിന്റെ സാന്നിധ്യവും ചർച്ചയാവുകയാണ്.

തഞ്ചാവൂർ മന്നാർഗുഡിയിലെ തേവർ കുടുംബാംഗമായ ശശികലജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു. എം.ജി.ആറിന്റെ കാലത്ത് പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂർ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വിഡിയോ കാസറ്റ് വിൽപന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവൻ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടർന്നാണ് ശശികല-ജയലളിത ബന്ധം ശക്തിപ്പെട്ടത്. തമിഴ്‌നാടിന്റെ അധികാരം ജയലളിതയുടെ കൈയിലെത്തിയതോടെ ശശികലയും കരുത്തയായി. കുപ്രസിന്ധമായ 'മന്നാർഗുഡി മാഫിയ' ഭരണത്തെ നിയന്ത്രിച്ചു. പനീർശെൽവമെന്ന മുഖ്യമന്ത്രി പോലും ഈ മാഫിയയുടെ സൃഷ്ടിയാണെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഈ മാഫിയയെ ജയലളിതയുമായി അകറ്റിയത് മോദിയാണെന്നാണ് തെഹൽക്ക പറയുന്നത്. പിന്നീട് അടുത്തപ്പോഴും ശശികലയെ കൃത്യമായ അകലത്തിൽ ജയലളിത നിർത്തിയെന്നതാണ് വസ്തുത.

അനധികൃത സ്വത്ത് സമ്പാദനക്കേസ് പോലും ശശികലയും ബന്ധുക്കളും കാരണമുണ്ടായതായിരുന്നു. ജയയുടെ ഭരണത്തിന് കീഴിൽ അവർ നടത്തിയ ഇടപെടലുകളുടെ ബാക്കി പത്രം. 2011 ഡിസംബർ 19ന് ശശികല, ഭർത്താവ് നടരാജൻ, ദത്തുപുത്രൻ വി എൻ സുധാകരൻ ഉൾപ്പെടെ 13 പേരെ ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2012 മാർച്ച് 31ന് ശശികലയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാൻ തലൈവി അവസരമൊരുക്കി. ബെംഗൂരു കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇരുവർക്കും നാല് വർഷത്തെ തടവ് വിധിച്ചു. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയപ്പോഴായിരുന്നു ഇത്. അതിന് ശേഷം ജയയുടെ വീട്ടിലെത്തിയ ശശികല സമർത്ഥമായി കരുക്കൾ നീക്കി. ജയയ്ക്ക് ആർക്കും സംശയം തോന്നാത്ത തരത്തിൽ വിഷം നൽകിയെന്നാണ് ആരോപണം. അങ്ങനെ ആരോഗ്യവതിയായിരുന്ന ജയ മരണത്തിലേക്ക് വീണു.

ജയിൽ മോചനം വരെ ജയയ്ക്ക് ഇത്രയധികം അസുഖമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ജയിൽ വാസത്തിന് ശേഷം തിരിച്ചെത്തിയ ജയ പതിയെ കിടപ്പിലായി. കുറ്റവിമുക്തയാക്കപ്പെട്ട് മുഖ്യമന്ത്രിയായപ്പോഴും ജയ മിക്കപ്പോഴും ഓഫീസിൽ എത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പൂർണ്ണമായും ആരോഗ്യം നഷ്ടമായി. എവിടെ വേണമെങ്കിലും എത്തിച്ച് ജയയെ ചികിൽസിപ്പിക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല. അവയവങ്ങളെ ഓരോന്നോരാന്നായി തളർത്തുന്ന വിഷം ജയയുടെ ശരീരത്തിൽ ചെന്നിരിക്കാമെന്നാണ് ആരോപണം. 2012ലെ തെഹൽക്കാ റിപ്പോർട്ട് കൂടിയാകുമ്പോൾ ഇതിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു. 2011ൽ ജയലളിതയെ വകവരുത്തി മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമം തടഞ്ഞത് തെഹൽക്ക വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. മലയാള മാദ്ധ്യമ പ്രവർത്തകനായ ജീമോൻ ജേക്കബായിരുന്നു ഈ വാർത്ത എഴുതിയത്. ഇത് മനസ്സിലാക്കിയാണ് ശശികലയെ ജയ പുറത്താക്കിയത്. അതിന് കാരണക്കാരൻ മോദിയും. എന്നാൽ ജയയുടെ സംസ്‌കാര ചടങ്ങിനെത്തിയ മോദി ശശികലയെ തലയിൽ കൈവച്ച് ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്.

സംഭവം തെഹൽക്ക വിശദീകരിച്ചത് ഇങ്ങനെ-2011ൽ ജയലളിത വീണ്ടും അധികാരത്തിലെത്തിയത് മുതൽ 'മന്നാർഗുഡി മാഫിയ' ശശികലയുടെ നേതൃത്വത്തിൽ ഭരണത്തിൽ സജീവമായിരുന്നു. ഈ കള്ളക്കളി ജയലളിതയ്ക്ക് ബോധ്യപ്പെട്ടത് മോദിയിലൂടെയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചെന്നൈയിൽ മുതൽമുടക്കാനെത്തിയ പ്രവാസി വ്യവസായിക്കുണ്ടായ അനുഭവം മോദി വിവരിച്ചു. 15 ശതമാനം കമ്മീഷനാണ് ശശികല ആവശ്യപ്പെട്ടത്. ഇതോടെ ഈ വ്യവസായി ഗുജറാത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ കൂടെ നിൽക്കുന്നവരെ സൂക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് മനസ്സിൽ ഉൾക്കൊണ്ടായി ജയയുടെ പിന്നീടുള്ള പ്രവർത്തനം. ആ സമയത്താണ് ചെന്നൈ മെട്രോ പദ്ധതി മുന്നോട്ട് വരുന്നത്. ഈ പദ്ധതി സിംഗപ്പൂർ കമ്പനിക്ക് കൊടുക്കാനായിരുന്നു ജയയുടെ തീരുമാനം. എന്നാൽ ചീഫ് സെക്രട്ടറി സമർപ്പിച്ചത് മലേഷൻ കമ്പനിക്ക് അനുകൂലമായ റിപ്പോർട്ടും. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് ജയ വിശദീകരണം ചോദിച്ചപ്പോഴാണ് ചതി നേരിട്ട് ബോധ്യപ്പെട്ടത്.

മലേഷ്യക്കാർക്ക് കരാർ കൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ച കത്ത് ചീഫ് സെക്രട്ടറി ജയയെ കാണിച്ചു. ഇത് പരിശോധിച്ചതോടെ തന്റെ കള്ള ഒപ്പിട്ട് കരാർ മലേഷ്യയ്ക്ക് അനുകൂലമാക്കാൻ ശശികല ശ്രമിച്ചത് പുറത്തായത്. ഉടൻ തന്നെ ഇവരെ പുറത്താക്കുകയും ചെയ്തു. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ അന്ന് തന്നെ ജയയെ ശശികല വകവരുത്തുമായിരുന്നത്രേ. ഇവർ നിയോഗിച്ച പരിചാരിക ജയയ്ക്ക് വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചതയായും ആക്ഷേപമുണ്ട്. ശശികല നടേശനെ കുറിച്ച് രൂക്ഷമായ ആരോപണവുമായി പുറത്താക്കപ്പെട്ട എംഎൽഎ ശശികല പുഷപ വന്നതും ഈ ആരോപണങ്ങുമായാണ്. സെപ്റ്റംബർ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയെ പരിചരിച്ചിരുന്നത് ശശികല നടരാജനായിരുന്നു. എന്നാൽ ആശുപത്രിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് ശശികല പുഷ്പയുടെ നിർണായക വെളിപ്പെടുത്തൽ.

ഇതേ സംഭവവും തെഹൽക്ക 2012ൽ റിപ്പോർട്ട് ചെയ്തിരുന്നു. മെട്രോയിലെ കള്ളക്കളി ശശികല നിഷേധിച്ചു. എന്നാലും ജയലളിതയ്ക്ക് സംശയം മാറിയില്ല. തനിക്ക് നൽകുന്ന മരുന്നുകളുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ജയലളിത തേടി. ശശികലയെ ഒഴിവാക്കിയായിരുന്നു ഈ യാത്ര. അന്ന് വിശദ പരിശോധനയും നടത്തി. തനിക്ക് സ്റ്റിറോയിഡും ചെറിയ തോതിൽ വിഷവും മരുന്നുകളായി നൽകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് ജയലളിതയുടെ വീട്ടിൽ നിയോഗിച്ചിരുന്നത് ശശികലയുടെ അടുപ്പക്കാരിയായ നേഴ്‌സിനെ ആയിരുന്നു. ഈ പരിചാരക സ്ഥിരമായി പഴങ്ങും മരുന്നുകളും നൽകിയിരുന്നു. ഇതിൽ വിഷവുമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് ജയയെ വേദനിപ്പിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു ശശികലയുടെ പുറത്താക്കൽ എന്നായിരുന്നു തെഹൽക്കയുടെ റിപ്പോർട്ട്. ഇത് വീണ്ടും ആവർത്തിക്കപ്പെടാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജയലളിതയെ അപായപ്പെടുത്താൻ 2011ൽ ശശികല നടരാജൻ ഗൂഢാലോചന നടത്തിയിരുന്നതായി അമ്മ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ശശികല പുഷ്പയും പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തന്നെ അപകടപ്പെടുത്താൻ ശശികല നടരാജൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയതോടെ രണ്ട് മാസത്തേയ്ക്ക് ജയലളിത സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ഇതിനൊപ്പം തെഹൽക്കയുടെ 2012ലെ റിപ്പോർട്ട് കൂടി കൂട്ടിവായിക്കുമ്പോൾ തോഴിയായ ശശികല പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ 22ന് ശക്തമായ പനിയും നിർജ്ജലീകരണവും മൂലം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ കാര്യങ്ങൾ നോക്കിയിരുന്നതും പല തീരുമാനങ്ങളെടുത്തതും ശശികല നടരാജനായിരുന്നു. എല്ലാവരേയും ജയയിൽ നിന്നും അകറ്റി. ജയയുടെ സഹോദരിയുടെ മകളായ ദീപയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ പോലും അവസരം നിഷേധിച്ചു. ഇതല്ലൊം കള്ളക്കളിയുടെ ഭാഗമാണെന്ന വാദവും സജീവമാവുകയാണ് ഇപ്പോൾ.

2011ൽ വീട്ടിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയ ശശികല വീണ്ടും ജയയുമായി അടുക്കുന്നത് ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയയ്ക്ക് അനുകൂലമായി മൊഴി നൽകുകയും ജയലളിതയ്ക്ക് വേണ്ടി താൻ ജീവിതം സമർപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ്. തുടർന്ന് പാർട്ടിതലത്തിൽ ശശികലയ്‌ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിൻവലിച്ചതായി ജയലളിത തന്നെ അറിയിച്ചു. ശശികലയെയും ഭർത്താവ് എം നടരാജനെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കുകയായിരുന്നു. പിന്നീട് നടരാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ താൻ ജയലളിതയെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നു എന്നും എല്ലാ തെറ്റുകൾക്കും താനാണ് ഉത്തരവാദിയെന്നും കോടതിയിൽ കരഞ്ഞുകൊണ്ട് ശശികല മൊഴി നൽകിയതോടെയാണ് ജയലളിതയുടെ മനസിളകിയത്. ബന്ധുക്കളുമായി ഇനി ഒരടുപ്പവും തനിക്കില്ലെന്നും ഇനിയെല്ലാം ജയലളിതയാണെന്നും ശശികല പ്രഖ്യാപിച്ചു. പാർട്ടിയുടെ എക്‌സിക്യൂട്ടീവ് അംഗമായിരിക്കെയാണ് ശശികലയെ ജയലളിത പുറത്താക്കിയത്.

ജയലളിതയുടെ തോഴിയായ ശശികല നടരാജൻ ജയലളിത മുഖ്യമന്ത്രിയായതോടെ ശശികലയുടെ കണക്കില്ലാത്തത്രയും സ്വത്ത് സമ്പാദിച്ചിരുന്നു. 1996 ഡിസംബർ ഏഴിന് കളർ ടിവി തട്ടിപ്പ് കേസിൽ ജയലളിതയ്‌ക്കൊപ്പം ശശികലയും അറസ്റ്റിലായിരുന്നു. എന്നാൽ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രഖ്യാപിച്ച കോടതി ഇരുവരെയും വെറുതെ വിട്ടു. ടാൻസി ഭൂമിതട്ടിപ്പ് കേസിൽ അറസ്റ്റിലായ ശശികലയ്ക്ക് വിചാരണ കോടതി തടവ് വിധിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കി. പിന്നീട് 2012 മാർച്ച് 31ന് ശശികലയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാൻ തലൈവി അവസരമൊരുക്കി. ബെംഗൂരു കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇരുവർക്കും നാല് വർഷത്തെ തടവ് വിധിച്ചു. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാൽ കർണ്ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. ഇതോടെ വീണ്ടും ജയയ്‌ക്കൊപ്പമായി ശശികലയുടെ താമസം. ഇതിനിടെയാണ് ഗുരുതര രോഗങ്ങളെത്തുന്നത്.

അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയലളിതയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ തോഴി ശശികല വ്യാജരേഖ ചമച്ചതായി അഭ്യൂഹങ്ങൾ നേരത്തെ തന്നെ പടരുന്നിരുന്നു. മുഖ്യമന്ത്രി ഗുരുതരാവസ്ഥയിൽ കഴിയുന്ന കാര്യം മറച്ചുവച്ച് അവരെ ആശുപത്രിയിൽ ബന്ദിയാക്കി ജയയുടെ അളവറ്റ സ്വത്തുക്കൾ സംബന്ധിച്ച ബിനാമി ആധാരങ്ങൾ, മുഖ്യമന്ത്രിയുടെ ഒപ്പിട്ട ബ്ലാങ്ക് ലെറ്റർ ഹെഢുകൾ, സ്വർണം തുടങ്ങിയവയും തലൈവി തന്റെ 'ഉയിർതോഴി' (ആജീവനാന്തസഖി) എന്നു വിളിച്ചിരുന്ന ശശികലയൂം സഹോദരി വനിതാമ്മാളുടെ പുത്രൻ ദിവാകരനും ഒരിക്കൽ ജയയുടെ വളർത്തു പുത്രനായിരുന്ന സുധാകരനും ചേർന്നാണ് പൊയസ്ഗാർഡനിൽ നിന്നു കടത്തിയതെന്നായിരുന്നു ഉയർന്ന ആരോപണം. കോടികൾ ചെലവാക്കി ജയലളിത ആഘോഷിച്ച തന്റെ വളർത്തു പുത്രൻ സുധാകരന്റേയും തമിഴ് ചലച്ചിത്ര ഇതിഹാസം ശിവാജി ഗണേശന്റെ പൗത്രി സത്യവതിയുടെയും വിവാഹം ദേശീയഅന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വൻവിവാദം ഉയർത്തിയിരുന്നു. പിന്നീട് സുധാകരൻ തന്റെ വളർത്തുപുത്രനല്ലെന്ന് തലൈവി പിന്നീട് തള്ളിപ്പറഞ്ഞിരുന്നു.

സുധാകരന്റെ വസതി റെയ്ഡ് ചെയ്ത പൊലീസ് ഏതാനും വ്യാജരേഖകളും മയക്കുമരുന്നും കണ്ടെത്തി കേസെടുത്തുവെന്നും കഴിഞ്ഞ മാസം വാർത്ത പ്രചരിച്ചിരുന്നു. ജയലളിത അർദ്ധ ബോധാവസ്ഥയിലും അബോധാവസ്ഥയിലുമായിരുന്നപ്പോൾ കടത്തിയ രേഖകളിൽ ഏറ്റവും പ്രധാനം അവർ പേരെഴുതി ഒപ്പിട്ട മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡുകളും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുടെ ഒപ്പിട്ട ലെറ്റർപാഡുകളുമായിരുന്നുവെന്നാണ് അഭ്യൂഹം. ഇതിൽ പാർട്ടി ജനറൽ സെക്രട്ടറിയെന്ന പേരിൽ ജയ ഒപ്പിട്ട ലെറ്റർ ഹെഡിൽ തന്റെ പിൻഗാമിയായി 'ഉയിർതോഴി' ശശികലയെ തെരഞ്ഞെടുക്കണമെന്ന് അണ്ണാ ഡിഎംകെ എക്‌സിക്യൂട്ടീവിനോട് നിർദ്ദേശിക്കുന്ന വ്യാജരേഖയാണ് ചമച്ചിരിക്കുന്നതെന്നായിരുന്നു ആരോപണം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ തലേന്നത്തെ (സെപ്റ്റംബർ 21) തീയതിവച്ച് പേരെഴുതി ഒപ്പിട്ട ഈ വ്യാജകത്താണിതെന്നായിരുന്നു ആക്ഷേപം.

താൻ ആശുപത്രിയിലേക്ക് പോകുന്നതിനാൽ തന്റെ അസാന്നിധ്യത്തിൽ പാർട്ടി ചുമതലകൾക്ക് നേതൃത്വം നൽകാൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിക്കണമെന്നും പാർട്ടി നേതൃത്വത്തോട് നിർദ്ദേശിക്കുന്നുവെന്നും തരത്തിലായിരുന്നു ഈ കത്തെന്നായിരുന്നു ഉയർന്ന വാദം. പനീർശെൽവം ഇക്കാര്യം വെളിപ്പെടുത്തിയതായും വാർത്തകളെത്തി. പോയസ് ഗാർഡനിൽ ജയയുടെ വിശ്വസ്തനായ ഒരു വീട്ടുവേലക്കാരനാണ് ഇക്കാര്യം പനീർശെൽവത്തെ അറിയിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ. പിന്നീട് ഈ വീട്ടുവേലക്കാരനെ കാണാതെയുമായെന്നും റിപ്പോർട്ടുകളെത്തി. ഇതിനൊപ്പമാണ് തെഹൽക്കയുടെ പഴയ വാർത്തയും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP