Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോയസ് ഗാർഡനിലെ വാക്കുതർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളി; ശശികലയും കുടുംബവും വിഷം നൽകി കൊലപ്പെടുത്തുമോ എന്ന് അമ്മ ഭയന്നിരുന്നു; സത്യപ്രതിജ്ഞ നടക്കാത്തത് ജയലളിതയുടെയും എംജിആറിന്റെയും 'അനുഗ്രഹം' ഉള്ളതുകൊണ്ട്; ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി മുതിർന്ന നേതാവ്

പോയസ് ഗാർഡനിലെ വാക്കുതർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളി; ശശികലയും കുടുംബവും വിഷം നൽകി കൊലപ്പെടുത്തുമോ എന്ന് അമ്മ ഭയന്നിരുന്നു; സത്യപ്രതിജ്ഞ നടക്കാത്തത് ജയലളിതയുടെയും എംജിആറിന്റെയും 'അനുഗ്രഹം' ഉള്ളതുകൊണ്ട്; ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി മുതിർന്ന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യൻ. സെപ്റ്റംബർ 22ന് പോയസ് ഗാർഡനിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളി. തുടർന്ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യൻ ആരോപിച്ചിരിക്കുന്നത്. തമിഴ്‌നാടിലെ നിയുക്ത മുഖ്യമന്ത്രി ശശികലയെ ലക്ഷ്യമിട്ടാണ് പാണ്ഡ്യന്റെ ഒളിയമ്പ്. അതിനിടെ എഐഎഡിഎംകെ പിളരുമെന്നും സൂചനയുണ്ട്. 40 എംഎൽഎമാർ ശശികലയോടുള്ള എതിർപ്പുമായി പാർട്ടി വിടുമെന്നാണ് സൂചന. അങ്ങനെ വന്നാൽ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ജയലളിതയുടെയും എംജിആറിന്റെയും 'അനുഗ്രഹം' ഉള്ളതുകൊണ്ടാണ് ശശികലയുടെ സത്യപ്രതിജ്ഞ നടക്കാത്തത്. അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയാകുന്നതിനോ മുഖ്യമന്ത്രിയാകുന്നതിനോ ഉള്ള യോഗ്യത അവർക്കില്ലെന്ന് പാണ്ഡ്യൻ പറയുന്നു.

ഇതിന്റെ സൂചന നൽകിയാണ് പാണ്ഡ്യൻ കടുത്ത ആരോപണുമായി രംഗത്ത് വന്നത്. എംജിആറിന്റെ വിശ്വസ്തനായിരുന്നു പാണ്ഡ്യൻ. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ ആരോപണങ്ങൾ കൂടുതൽ സജീവമായി ചർച്ചയാകുന്നത്. 'അമ്മ'യ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം അതിൽ ശശികലയ്ക്കും കുടുംബത്തിനും യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. താനത് നേരിട്ട് കണ്ടതാണ്. രാജാജി ഹാളിൽ അമ്മയുടെ മൃതദേഹത്തിന് ചുറ്റും ശശികലയുടെ കുടുംബത്തെ കണ്ടപ്പോൾ തങ്ങളെല്ലാവരും ഞെട്ടിപ്പോയെന്നും പാണ്ഡ്യൻ പറഞ്ഞു. സെപ്റ്റംബർ 22ന് പോയ് ഗാർഡനിൽ ഉണ്ടായിരുന്ന എല്ലാവർക്കെതിരേയും അന്വേഷണം നടത്തണം. ജയയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ജയയുടെ മരണത്തിന്റെ മുമ്പും ശേഷവുമുള്ള ശശികലയുടെ നീക്കങ്ങൾ അന്വേഷിക്കണമെന്നും പാണ്ഡ്യൻ ആവശ്യപ്പെട്ടു.

ശശികലയും കുടുംബവും തന്നെ വിഷം നൽകി കൊലുപെടുത്തുമോ എന്ന് ഭയക്കുന്നതായി ജയലളിത തന്നോട് പറഞ്ഞിരുന്നു. ജീവിച്ചിരിക്കുമ്പോൾ ജയ ശശികലയ്ക്ക് ഒരു പദവിയും നൽകിയില്ല. പാർട്ടി ജനറൽ സെക്രട്ടറിയാകാനുള്ള ഒരു ചട്ടവും ശശികലയുടെ കാര്യത്തിൽ ഉണ്ടായില്ല. ജയലളിതയുടെ ആരോഗ്യസ്ഥിതി മുതിർന്ന നേതാക്കളിൽ നിന്നുപോലും മറച്ചുവച്ചുവെന്നും മുൻ സ്പീക്കർ ആയിരുന്ന പാണ്ഡ്യൻ കുറ്റപ്പെടുത്തി. പാർട്ടി തലപ്പത്തിരിക്കാനോ മുഖ്യമന്ത്രിയാകാനോ ശശികലയ്ക്ക് അർഹതയില്ലെന്നും പാണ്ഡ്യൻ കൂട്ടിചേർത്തു. ശശികല മുഖ്യമന്ത്രി ആകുന്നതിനോട് പാർട്ടിയിലെ ഒരുവിഭാഗം ആളുകൾക്ക് കടുത്ത എതിർപ്പാണുള്ളത്. അത് പരസ്യമായി ചിലർ പ്രകടമാക്കുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് പാണ്ഡ്യന്റെ വാർത്താസമ്മേളനവും.

2011 ൽ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. അങ്ങനെയൊരാൾ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോൾ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ജയലളിത തന്നെ തന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയാകാനും ശശികലയ്ക്ക് യാതൊരു അർഹതയുമില്ല. ജയലളിതയുടേയും എം.ജി.ആറിന്റെയും ആശിർവാദമുള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞ നടക്കാതെ പോയത്. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാർട്ടി പ്രവർത്തകരിൽ നിന്ന് മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു. സപ്തംബർ 22 മുതൽ ഇതുവരെ ഞാൻ ഒന്നും പറയാതെ മൗനം അവലംബിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കാര്യങ്ങൾ കാരണമാണ് ഞാൻ മൗനം വെടിയുന്നത്. ജയലളിതയ്ക്ക് നൽകിയ ചികിത്സയെക്കുറിച്ച് ആരെയും ഒന്നും അറിയിച്ചില്ല. അപ്പോളോ ആശുപത്രിയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് എന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥിക്കാനുമാണ്-പാണ്ഡ്യൻ പറഞ്ഞു

കനത്ത പനിയും നിർജലീകരണവും മൂലം സെപ്റ്റംബർ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത ഡിസംബർ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ജയലളിതയുടെ തൊഴിയായിരുന്ന ചിന്നമ്മ എന്ന വികെ ശശികല മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ, മരണത്തെക്കുറിച്ചു ഉയരുന്ന വിവാദങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയിൽ ചികിത്സിച്ചിരുന്ന ഡോക്ടർമാർ നേരിട്ടെത്തി വാർത്താസമ്മേളനം നടത്തിയിരുന്നു. നടപടിയിൽ തൃപ്തരല്ലാത്ത 40 അണ്ണാ ഡിഎംകെ എംഎൽഎമാർ ഡിഎംകെയിലേക്ക് മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, എംഎൽഎമാർ ഐക്യകണ്‌ഠേനയെടുത്ത തീരുമാനം ഗവർണർക്കു മാറ്റാൻ സാധിക്കില്ലെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. ഗവർണർ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ഞങ്ങൾ. വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ എത്രയും വേഗം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. ഞായറാഴ്ച ചേർന്ന എംഎൽഎമാരുടെ യോഗമാണ് ശശികലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ശശികല ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഇന്ന് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതോടെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ലെന്ന് ഉറപ്പായിരുന്നു.

ശശികലയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്. 'തമിഴ്‌നാട്ടിലെ യുവാക്കൾക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങൾ തുറക്കും' എന്ന ക്രിക്കറ്റ് താരം ആർ. അശ്വിന്റെ ട്വീറ്റ് തരംഗമായി. 234 അംഗ നിയമസഭയെയാണ് അശ്വിൻ പരോക്ഷമായി സൂചിപ്പിച്ചത്. പോയസ് ഗാർഡൻ റോഡിലൂടെ 'എന്റെ വോട്ട് നിങ്ങൾക്കല്ല' എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്‌റഫിന്റെ ഫേസ്‌ബുക്ക് ലൈവും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫേസ്‌ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP