Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക വിശ്വാസം പിന്തുടരുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകും? ലോക്‌സഭയിൽ പിന്തുണ പൗരരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്: ജമാഅത്ത് അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

ഇസ്ലാമിക വിശ്വാസം പിന്തുടരുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകും? ലോക്‌സഭയിൽ പിന്തുണ പൗരരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്: ജമാഅത്ത് അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

എം പി റാഫി

കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ ജമാഅത്ത ഇസ്ലാമിയുടെ സ്ഥാനമെന്തെന്ന ചർച്ചകൾ ധാരാളം നടന്നിട്ടുണ്ട്. സംഘടനയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും പ്രശംസക്കൊപ്പം തന്നെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. സോളിഡാരിറ്റിയുടെ ഇടപെടലുകളെ പിൻപറ്റി സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലിറങ്ങി. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ തുടങ്ങിയ പാർട്ടി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന ജമാഅത്തെ ഇസ്ലാമി ഇത്തവണ നിലപാട് മാറ്റിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് എതിരായി പ്രത്യക്ഷ നിലപാട് സ്വീകരിച്ച സംഘടനയെന്ന നിലയിൽ ഇത്തവണ വലതുപക്ഷത്തോടാണ് സംഘടനയ്ക്ക് ചായ്‌വ് കൂടുതൽ. എന്നാൽ തങ്ങളുടെ മേഖലയിൽ കരുത്തു തെളിയിക്കാൻ വെൽഫെയർ പാർട്ടിയിലൂടെ ശ്രമിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. അന്തർദേശീയ തലത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടികൾ നേരിടുമ്പോഴും കേരളത്തിൽ ശുഭപ്രതീക്ഷയാണ് സംഘടനക്കുള്ളത്. 16ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

  • വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ഇടതു മുന്നണിക്കൊപ്പമായിരുന്നു ജമാഅത്തെ ഇസ്ലാമി. 16-ാം ലോക്‌സഭയിൽ എന്തായിരിക്കും സംഘടനയുടെ നിലപാട്?

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നത് ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരാതിരിക്കുക എന്നതാണ്. അപ്പോൾ ഞങ്ങൾക്ക് മുമ്പിലുള്ള പോംവഴി ഫാസിസ്റ്റ് വിരുദ്ധ മതേതരത്വകക്ഷികളെ പിന്തുണയ്ക്കുക എന്നതാണ്. അത് കോൺഗ്രസ്, കോൺഗ്രസ് സഖ്യകക്ഷികളും കോൺഗ്രസ് ഇതര സഖ്യകക്ഷികളും ആയി രണ്ടായി തരംതിരിക്കാം. ഈ രണ്ട് കക്ഷികളേയും ഞങ്ങൾ പിന്തുണയ്ക്കും. അതേ അവസരത്തിൽ കോൺഗ്രസ് ഇതര മതേതരശക്തികൾക്ക് ഒരു മുൻതൂക്കം ഞങ്ങൾ കൊടുക്കും. എന്തായാലും ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരരുത്.

അടുത്തിടെ പ്രത്യക്ഷമായി ചില പ്രവണതകൾ 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നാമത്തെ പ്രവണത എന്നത് യഥാർത്ഥ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുമ്പിൽ വരുന്നില്ല അല്ലെങ്കിൽ അത് കൊണ്ടുവരാൻ മീഡിയകൾ ശ്രമിക്കുന്നില്ല. മറിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമായിട്ട് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മുന്നണിയില്പെട്ടവരും കോർപ്പറേറ്റുകളുടെ പക്ഷത്താണ് താനും.

രണ്ടാമത്തെ പ്രവണത അരാഷ്ട്രീയമാണ്. എന്നാൽ സോഷ്യൽ നെറ്റ്‌വർക്കിന്റെ സ്വാധീനത്താൽ യുവാക്കാൾ കൂടുതൽ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള നവജാത രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നത് ഈ ഒരു രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടാണ്. സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിട്ട് പൗര രാഷ്ട്രീയം എന്ന ഒരു ജനകീയ രാഷ്ട്രീയം ഇന്ത്യയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അത് ഇന്ത്യയിൽ എത്രത്തോളം വളർന്നു വരും എന്നുള്ളത് അടുത്ത തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചായിരിക്കും. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വലിയ കാഴ്ചപ്പാടു തന്നെയാണ്. അങ്ങനെയുള്ള പൗര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തു വരികയാണെങ്കിൽ അവരെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി സന്നദ്ധരാകും.

  • പുതിയൊരു രാഷ്ട്രീയ പാർട്ടിയായിട്ടും ആം ആദ്മി ഡൽഹിയിൽ അധികാരം പിടിച്ചു. ആം ആദ്മിയുടെ മുന്നേറ്റത്തെയും നയത്തെയും എങ്ങനെ കാണുന്നു?

ആം ആദ്മി ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷെ ആംആദ്മിയുടെ എല്ലാ നിലപാടുകളോടും ഞങ്ങൾക്ക് യോജിപ്പില്ല. എന്ത് നിലപാടിന് വേണ്ടിയാണ് പോരാടുന്നതെന്ന് ആം ആദ്മിക്ക് ഉറപ്പില്ല. കേരളത്തിലേക്ക് വരുമ്പോഴുള്ള പ്രശ്‌നം കേരളത്തിൽ രണ്ടു മുന്നണിയും യാഥാർത്ഥത്തിൽ ഒറ്റക്കെട്ടാണ്. അവർ തമ്മിലുള്ള പരസ്പര ധാരണയാണ് ഇവിടെ നടക്കുന്നത്. ഈ രണ്ടെണ്ണത്തിനല്ലാതെ വിജയം നേടാൻ കേരളത്തിൽ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ ഏതെങ്കിലും ഒരു മുന്നണിയിൽ നിൽക്കാതെ കഴിയില്ല, ആം ആദ്മിക്കും.

ഇടത് - വലത് മുന്നണികളിൽ ഉള്ളവർ അതൃപ്തരാണ്. അവർക്ക് തിരിച്ചുപോരണമെങ്കിൽ ആശ്രയിക്കാൻ പറ്റുന്ന സ്‌ട്രോങ്ങ് പാർട്ടി ഉണ്ടാവണം. അതില്ലാത്തതു കൊണ്ടാണ് അവർ ആ മുന്നണികളിൽ കഴിഞ്ഞു കൂടുന്നത്. ഒരു പൗര രാഷ്ട്രീയം കേരളത്തിൽ ഇപ്പോൾ ഉയർന്നു വരില്ല. ഈ തിരഞ്ഞെടുപ്പിൽ ഇതിനുവേണ്ടിയുള്ള ഒരു തറയിടാൻ കേരളത്തിൽ കഴിയുമെന്നതിൽ സംശയമില്ല.

  • ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുകയുണ്ടായി. ഇതിനെ എങ്ങനെയെനാണ് സംഘടന നോക്കി കാണുന്നത്?

കഴിഞ്ഞ കുറേക്കാലമായി അന്തരീക്ഷത്തിൽ ഇസ്ലാം പേടി പ്രചരിപ്പിക്കുന്നുണ്ട്. അത് അമേരിക്കയും ഇസ്രയേലും താൽപര്യമെടുത്തുകൊണ്ട് ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഒരു ആശയമാണ്. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങൾ ഈ ഇസ്ലാം പേടിയുടെ പ്രചാരകരാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു പൊതുബോധം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഡീപ്പ് സ്റ്റേറ്റ് എന്ന ഒരു ആശയമുണ്ട്. എന്നു പറഞ്ഞാൽ പൊലീസ്, ബ്യൂറോകാറ്റുകൾ, ഇന്റലിജൻസ്, ജുഡീഷ്യറി ഇതെല്ലാം ഉൾക്കൊള്ളുന്ന ഡീപ്പസ്റ്റേറ്റ്. അതായത് ഉദ്യോഗവശാൽ എത്തിപ്പെടുന്ന ആളുകളുടെ ഒരു ഭരണ സംവിധാനമായ ഡീപ്പ് സ്റ്റേറ്റിൽ ഇസ്ലാം പേടിയുടെ ആനൂകൂല്യം ഉപയോഗപ്പെടുത്തി കേരളത്തിൽ ഒരു മുസ്ലിം വിരുദ്ധത വളർത്തുന്നുണ്ട്.

ആ അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന കൊടുക്കാൻ കേരള സർക്കാറിനു കഴിയുന്നത്. ആഭ്യന്തര മന്ത്രി പറയുന്നത് അദ്ദേഹം ഇത് അറിഞ്ഞിട്ടില്ലെന്നാണ്. ഞാൻ ആഭ്യന്തര മന്ത്രിയെ വിശ്വസലിക്കുന്നു. ഒരു മുസ്ലിം സംഘടനയെക്കുറിച്ച് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ തെറ്റ്, കുറ്റം എന്ന് അവതരിപ്പിക്കുന്ന അർത്ഥത്തിൽ ആഭ്യന്തരമന്ത്രി അറിയാതെ കോടതിയിൽ കൊടുക്കാൻ കഴിയുന്ന അന്തരീക്ഷം, ഒരു മുസ്ലിം വിരുദ്ധ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നു. ഇത് കോടതിയിൽ നിലനിൽക്കുന്ന വിഷയമായതുകൊണ്ട് അതിനെ നിയമപരമായി തന്നെ നേരിടും.

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ മൗലിക വിശ്വാസം അനുസരിച്ചാണ് മുന്നോട്ടു പോവുന്നത്. അങ്ങിനെ ഇസ്ലാമിന്റെ വിശ്വാസമനുസരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടു പോകാൻ കഴിയുമോ എന്നത് ഭരണഘടനയാണ് പറയേണ്ടത്. ഇന്ത്യൻ ഭരണഘടനയാണല്ലോ നമ്മുടെ അടിസ്ഥാനം. ആ ഭരണഘടന അനുസരിച്ച് ഞങ്ങൾക്കിവിടെ ജീവിക്കാൻ അർഹതയുണ്ടോ..? വിശ്വാസവും ആദർശവും എന്തു തന്നെയും ആകട്ടെ അതനിസരിച്ചു ജീവിച്ചു പോകാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ പോരാട്ടം ഞങ്ങളുടെ മാത്രം പോരാട്ടമല്ല. ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ എല്ലാ മതസമൂഹങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിത്. കാരണം ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യക്ക് ഒരു ഔദ്യോഗിക മതമില്ല. അങ്ങിനെ ഒരു ഔദ്യോഗിക മതമുണ്ടങ്കിലല്ലേ മറ്റൊരു മതമനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ പാടില്ല എന്ന് ഒരു ആഭ്യന്തര സെക്രട്ടറിക്ക് പറയാൻ പറ്റുകയുള്ളു. അതുകൊണ്ട് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള നിയമപോരാട്ടവുമായി ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മുന്നോട്ടു പോകും.

  • ജമാഅത്തെ ഇസ്ലാമിയുടേതിന് സമാനമായ ആദർശം പുലർത്തുന്ന ഒന്നിലേറെ സംഘടനകളെ അന്തർദേശീയ തലത്തിൽ നിരോധിച്ചിരുന്നല്ലോ? ഇത്തരത്തിൽ കേരളത്തിലും സംഘടന നിരോധന ഭീഷണി നേരിടുന്നുണ്ടോ?

ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയെ ഈജിപ്തിൽ നിരോധിച്ചത് ഗൗരവത്തോടെ കാണേണ്ടതാണ്. കേരളത്തിൽ ജാതിരാഷ്ട്രീയം വർധിച്ചുകൊണ്ടിരിക്കയാണ്. ഓരോ ദിവസവും ജാതി ആവശ്യപ്പെട്ട് വരികയാണ്. ഈ ജാതി രാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെടുകാണ് ജമാഅത്തെ ഇസ്ലാമി. ഞങ്ങൾ മാത്രമല്ല, ഈ ജാതിരാഷ്ട്രീയം നേരിടുന്നത്. മുസ്ലിം ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയതിന് ശേഷം മുസ്ലിം ലീഗിനെ എങ്ങനെയാണ് കേരളത്തിലെ ജനത കാണുന്നത്. അല്ലെങ്കിൽ നായർ, ഈഴവ ജാതി രാഷ്ട്രീയം കാണുന്നത്.

20 എംഎൽഎമാരുളള പാർട്ടിയാണ് മുസ്ലിംലീഗ്. അഞ്ചാം മന്ത്രിപ്രശ്‌നത്തിൽ സംഭവിച്ച കാര്യങ്ങൾ നമുക്ക് അറിവുള്ളത്. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന്റെ ന്യായമായ അവകാശമാണ്. ന്യായമായ അവകാശം ചോദിച്ചതിലും വാങ്ങിയതിലും രീതിയിലുമെല്ലാം നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷേ, അത് വാങ്ങിക്കഴിഞ്ഞതിന് ശേഷം മുസ്ലിം സമൂഹത്തിന് വേണ്ടിയാതൊന്നും ചെയ്യാൻ ലീഗിനെ സമ്മതിക്കാത്ത വിധം പിടിമുറുക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയോട് മാത്രമല്ല, മുസ്ലിം സമുദായത്തോട് തന്നെ ഈ ഒരു രൂപത്തിലാണ് ഇന്ത്യയും കേരളവും മുന്നോട്ട് പോകുന്നതെങ്കിൽ വലിയ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്.

ഇപ്പോൾ ഇന്ത്യയിലുടനീളം മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിലുണ്ട്. ഇന്ത്യൻ പ്രസിഡന്റും പ്രധാനമന്ത്രിയും പറയുന്നു മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിൽ അടയ്ക്കപ്പെട്ടു എന്ന്. അത് പറയുന്ന സമയത്ത് പോലും ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വീട്ടിൽ പൊലീസ് കയറിവന്നു കൊണ്ടിരിക്കും. അതായത് ഇന്ത്യൻ പ്രസിഡന്റിനോ പ്രധാനമന്ത്രിക്കോ നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിലെ അവസ്ഥ എന്ന് പറയുന്നത്. അത് ഡീപ്പ്‌സ്‌റ്‌റോറുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതിൽ ആദ്യ ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയാണ് നോട്ടപ്പുള്ളിയാകുന്നെങ്കിൽ മൊത്തം ന്യൂനപക്ഷമാണ് ഇതിൽ സംശയിക്കപ്പെടുന്നത്.
(തുടരും).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP