Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിന് ലഭിച്ചത് വെറും ജൂറി പരാമർശമല്ല; രണ്ടു ലക്ഷം രൂപയുടെ ജൂറി പുരസ്‌കാരം; മികച്ച നടന് 50000 രൂപയുടെ പുരസ്‌കാരം ലഭിക്കുമ്പോൾ ലാലിനു പ്രിയന്റെ ജൂറി നൽകിയത് സമഗ്ര സംഭാവനയ്ക്ക് അടുത്തു നിൽക്കുന്ന പുരസ്‌കാരം; ലാലിനെ ദേശീയ അംഗീകാരം തേടിയെത്തുന്നത് 18 വർഷത്തെ ഇടവേളയ്ക്കു ശേഷം

മോഹൻലാലിന് ലഭിച്ചത് വെറും ജൂറി പരാമർശമല്ല; രണ്ടു ലക്ഷം രൂപയുടെ ജൂറി പുരസ്‌കാരം; മികച്ച നടന് 50000 രൂപയുടെ പുരസ്‌കാരം ലഭിക്കുമ്പോൾ ലാലിനു പ്രിയന്റെ ജൂറി നൽകിയത് സമഗ്ര സംഭാവനയ്ക്ക് അടുത്തു നിൽക്കുന്ന പുരസ്‌കാരം; ലാലിനെ ദേശീയ അംഗീകാരം തേടിയെത്തുന്നത് 18 വർഷത്തെ ഇടവേളയ്ക്കു ശേഷം

തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹൻലാലിന് ലഭിക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ തുക. അതായത് മോഹൻലാലിന് ലഭിച്ചത് ജൂറിയുടെ പ്രത്യേക പരാമർശമല്ല പ്രത്യേക പുരസ്‌കാരം. ദേശീയ പുരസ്‌കാരം പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഓരോ അവാർഡിനും നൽകുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സർച്ചിഫിക്കറ്റും യാത്രാബത്തയും മാത്രമുള്ള പ്ര്‌ത്യേക പരാമർശമാണ് ലാലിന് ലഭിച്ചതെന്നാണ് ചാനലുകളിൽ വാർത്ത വന്നത്.

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. എന്നാൽ പുലിമുരുകൻ ഉൾപ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കിയ മോഹൻലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവും ലഭിക്കും. രണ്ട് അവാർഡുകളും തമ്മിൽ ഒന്നരലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. മികച്ച നടിക്കും നടന് നൽകുന്ന അതേ തുകയും രജത കമലവും ലഭിക്കും. അതായത് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന അവാർഡിന് തൊട്ടടുത്ത് നിൽക്കുന്ന അംഗീകാരമാണ് മേഹൻലാലിന് ലഭിച്ചത്.

അതേസമയം മികച്ച സംവിധായകന് നല്ല തുകയാണ് ലഭിക്കുന്നത്. വെന്റിലേറ്റർ എന്ന മറാത്തി സിനിമയുടെ സംവിധായകനായ രാജേഷ് മപുസ്‌കറിന് രണ്ടരലക്ഷം രൂപയും സ്വർണ കമലവുമാണ് ലഭിക്കുന്നത്. മികച്ച സഹനടൻ, സഹനടി, ഗാനരചയിതാവ്, നൃത്തസംവിധാനം എന്നിങ്ങനെയുള്ള എല്ലാ പുരസ്‌കാരങ്ങൾക്കും ലഭിക്കുന്നത് അരലക്ഷം രൂപയും രജത കമലവുമാണ്.

പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലിന് തേടി ദേശീയ പുരസ്‌കാരമെത്തുന്നത്. 1991ൽ ഭരതത്തിലൂടെയാണ് മോഹൻലാൽ മികച്ച നടനുള്ള പുരസ്‌കാരം ആദ്യം നേടിയത്. 1999-ൽ ഷാജി എം കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിലൂടെയാണ് അവസാനമായി മോഹൻലാൽ ദേശീയ പുരസ്‌കാരം നേടിയത്. ഇതിനിടെ നിരവധി തവണ പരിഗണിക്കപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല.

1989-ലാണ് ആദ്യമായി ദേശീയ പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് മോഹൻലാൽ അർഹനാകുന്നത്. മോഹൻലാലിന് ആദ്യമായി ലഭിക്കുന്ന ദേശീയ പുരസ്‌കാരവും ഇതായിരുന്നു. അന്ന് മോഹൻലാലും മമ്മൂട്ടിയും തമ്മിലായിരുന്നു മത്സരം. അവസാനം മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും മോഹൻലാലിന് പ്രത്യേക പരാമർശവും ലഭിച്ചു.

അന്ന് കെ.ജി ജോർജ്ജായിരുന്നു ജൂറി അധ്യക്ഷൻ. മതിലുകൾ, വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിയും കിരീടം, ദശരഥം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹലാലും പുരകാരത്തിന്റെ അവസാന റൗണ്ടിലെത്തി. അഞ്ച് വീതം ജൂറി അംഗങ്ങൾ ഇരുവർക്കും അനുകൂലമായി വിധിയെഴുതി. തുടർന്ന് ജൂറി ചെയർമാന്റെ കാസ്റ്റിങ് വോട്ടിൽ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിനും മോഹൻലാൽ പ്രത്യേക പരാമർശത്തിനും അർഹനാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP