Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് അല്ല വികസനമാണ് ഇവിടെത്തെ പ്രശ്നം; മുത്ത്വലാഖ് ചൊല്ലുന്നവരെ നിയമപരമായി നേരിടണമെന്നും ആവശ്യം; മണിപ്പൂരും യുപിയും കീഴടക്കിയ മോദി തരംഗം മലപ്പുറത്ത് ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ശ്രീപ്രകാശ്; ത്രികോണചൂടുണ്ടാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും

ബീഫ് അല്ല വികസനമാണ് ഇവിടെത്തെ പ്രശ്നം; മുത്ത്വലാഖ് ചൊല്ലുന്നവരെ നിയമപരമായി നേരിടണമെന്നും ആവശ്യം; മണിപ്പൂരും യുപിയും കീഴടക്കിയ മോദി തരംഗം മലപ്പുറത്ത് ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ശ്രീപ്രകാശ്; ത്രികോണചൂടുണ്ടാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും

എംപി റാഫി

മലപ്പുറം: മണിപ്പൂരും യു.പിയും മലപ്പുറത്ത് ആവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് എൻ.ഡി.എ സ്ഥാനാർ്ത്ഥി ശ്രീപ്രകാശ്. ആരവത്തിലും ആവേശത്തിലും ഒട്ടും പകിട്ടു കുറക്കാതെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ അവസാനിച്ചത്്. വികസനവും മുത്ത്വലാഖുമാണ് ബിജെപി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാന രാഷ്ട്രീയ ചർച്ചകൾ. കേരളത്തിൽ ബിജെപി മുന്നേറ്റത്തിന്റെ ഒരു തുടക്കമായിരിക്കും മലപ്പുറം തെരഞ്ഞെടുപ്പെന്ന് സ്ഥാനാർത്ഥി മറുനാടൻ മലയളിയോടു പറഞ്ഞു.

യുപിയിലും മണിപ്പൂരിലുമൊക്കെ അട്ടിമറി നടന്നുവെങ്കിൽ മലപ്പുറത്ത് എന്തുകൊണ്ട് നടന്നുകൂടയെന്നാണ് ശ്രീപ്രകാശിന്റെ ചോദ്യം. സീറോയിൽ നിന്നും ഹീറോ ആകാൻ കഴിയുന്ന മണ്ഡലമാണിതെന്നാണ് വിശ്വാസമെന്ന് ശ്രീപ്രകാശ് മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കുടിവെള്ളത്തിന് സമഗ്ര പദ്ധതി തുടങ്ങുമെന്നും എയിംസ് കേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാൻ പറ്റുന്ന വിദ്യാഭ്യാസ ഹബ്ബ്, റബർ ഉൽപന്നങ്ങളുടെ വ്യവസായ കേന്ദ്രങ്ങൾ, കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം, ഹജ്ജ് കേന്ദ്രം സ്ഥാപിക്കൽ ഇങ്ങനെ നീളുന്നു ശ്രീപ്രകാശിന്റെ വികസന വാഗ്ദാനങ്ങൾ. മീറ്റ് ദി പ്രസ്സിൽ ചോദ്യം ചോദിച്ച് തന്നെകൊണ്ട് ഉത്തരം പറയിക്കുകയായിരുന്നെന്നും ബീഫ് അല്ല വികസനമാണ് ഇവിടെത്തെ പ്രശ്നമെന്നും ശ്രീപ്രകാശ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ ഗുരുതര വീഴ്ചയുണ്ട്. സ്വത്തു വിവരം ബോധപൂർവം മറച്ചു വെയ്ക്കുകയായിരുന്നെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീപ്രകാശുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം:

?ജനങ്ങളുടെ പ്രതികരണം, പ്രതീക്ഷകൾ..

ഇന്നേവരെ ഇല്ലാത്ത രീതിയിലുള്ള വളരെ നല്ല പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കുന്നത്. സമചിത്തതയോടെ കാര്യങ്ങൾ മനസിലാക്കി ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറാകുമെന്നാണ് മനസിലാകുന്നത്. മണിപ്പൂരും യു.പിയും മലപ്പുറത്ത് ആവർത്തിക്കുമെന്നാണ് വിശ്വസിക്കുന്നത്. യുപിയിലും മണിപ്പൂരിലുമൊക്കെ ഒരു അട്ടിമറി നടന്നുവെങ്കിൽ മലപ്പുറത്ത് എന്തുകൊണ്ട് നടന്നൂട. സീറോയിൽ നിന്നും ഹീറോ ആകാൻ കഴിയുന്ന മണ്ഡലമാണിതെന്നാണ് വിശ്വാസം. കാരണം, മതന്യൂനപക്ഷങ്ങളെ പേടിപ്പിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായികൊണ്ടിരിക്കുന്നത്.

?മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ ചർച്ചകൾ എന്തൊക്കെയാണ്

വികസനവും മുത്ത്വലാഖുമാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാനമായ രണ്ട് വിഷയങ്ങൾ. മുത്ത്വലാഖിനെതിരെയുള്ള ശക്തമായ നിലാപാട് സ്വീകരിക്കാനാണ് ബിജെപി ജനങ്ങളോട് പറയുന്നത്. സഹോദരന്മാരോട് ഞങ്ങൾ പറയുന്നത് നിങ്ങളുടെ വീട്ടിലെ മകളോ സഹോദരിയോ ഇവരുടെ മഖുത്തേക്ക് നോക്കിയിട്ട് വോട്ട് ചെയ്യണമെന്നാണ്. കാരണം ഒരുപെൺകുട്ടിയെ വളർത്തി എല്ലാസമ്പാദ്യവും ചെലവാക്കി അവരെ കല്യാണം കഴിച്ചു കൊടുത്തിട്ട് രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ഭർത്താവ് വാട്സ് ആപ്പിലൂടെ മെസേജ് അയച്ച് ത്വലാഖ് ചൊല്ലി വീട്ടിലേക്ക് അയക്കുമ്പോൾ നമുക്ക് എത്ര ഹൃദയ വേദനയുണ്ടാകും.

ആകുടുംബത്തിന്റെ സ്ഥിതി എന്തായിരിക്കും. ഇതെല്ലാം കഴിഞ്ഞ് ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയാണ്. ഇത്തരത്തിലുള്ള കാടൻ നിയമങ്ങൾ തുടരുന്നത് ശരിയോണോയെന്നുള്ള ചോദ്യമാണ് ഞങ്ങൾ ഉയർത്തുന്നത്. മുത്ത്വലാഖ് ചൊല്ലുന്നവരെ നിയമപരമായി നേരിടാനുള്ള കാര്യങ്ങളാണ് ജനങ്ങളോട് പറയുന്നത്.

?വികസന കാഴ്ചപ്പാട്, പ്രധാന വാഗ്ദാനങ്ങൾ

കുടിവെള്ള പ്രശ്നത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ഒരു മണ്ഡലമാണ് മലപ്പുറം. പകുതിയിലേറെ ആളുകൾ കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. കുടിവെള്ളത്തിന് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭൃഹത്തായൊരു പദ്ധതയാണ് ഇവിടെ ആവശ്യം, ചെറിയ പദ്ധതികളല്ല. എല്ലാവർക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന വലിയ പദ്ധതി ഇവിടെ വേണം. പിന്നെ ആരോഗ്യ മേഖലയാണ്. എയിംസ്, റീജണൽ ക്യാൻസർ സെന്റർ പോലുള്ള കേന്ദ്ര ഗവൺമെന്റിന് കീഴിൽ സൗജന്യ ചികിത്സയോടുകൂടിയുള്ള വലിയൊരു ആശുപത്രി. നന്തൻകോട് റെയിൽവേ ശരിയായി നടപ്പാക്കുന്നതിനുള്ള ഇടപെടൽ.

എയിംസ് ഇവിടെ സ്ഥാപിക്കും, കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാൻ പറ്റുന്ന വിദ്യാഭ്യാസ ഹബ്ബ്, റബർ ഉൽപന്നങ്ങളുടെ വ്യവസായ കേന്ദ്രങ്ങൾ, കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം, ഹജ്ജ് കേന്ദ്രം മാറ്റൽ, പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ നേരി്ട്ട് നടപ്പിലാക്കുക ഇങ്ങനെ തുടങ്ങുന്ന വാഗ്ദാനങ്ങളാണ് ജനങ്ങളോടു പറയാനുള്ളത്.

?മീറ്റ് ദി പ്രസ്സിൽ പറഞ്ഞ 'ബീഫ്' പ്രസ്താനവന പിന്നീട് തിരുത്തേണ്ടി വന്ന സാഹചര്യം

മീറ്റ് ദി പ്രസ്സിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മുഴവനായി കേട്ടാൽ മാത്രമേ ഇത് മനസലാവുകയുള്ളൂ. ഇവിടത്തെ പ്രശ്നം ബീഫ് അല്ല വികസനമാണ്. മീറ്റ് ദ പ്രസ്സിൽ ഞാൻ ഒരു ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ബീഫ് വിഷയത്തിൽ കേരള സർക്കാറിനാണ് അതിന്റെ അധികാരം. ഒരു നിയമത്തിന്റെ പരിതിയിൽ നിന്നുകൊണ്ട് അതിനു വേണ്ടതെല്ലാം ചെയ്യും. ഒരു ചോദ്യം ചോദിച്ചപ്പോൾ അതിന് ഉത്തരം പറഞ്ഞുവെന്നാണ് ഞാൻ പറഞ്ഞ കുറ്റം. അല്ലാതെ പിന്നീടത് മാറ്റി പറഞ്ഞിട്ടില്ല. ഇതെല്ലാം ചർച്ചയാക്കുകയെന്നത് ചിലരുടെ ലക്ഷ്യമാണ്. ഇവിടെ ചർച്ചയാക്കേണ്ടത് വികസനമാണ്.

? കുഞ്ഞാലിക്കുട്ടിയുടെ പത്രികക്കെതിരെയുള്ള തുടർ നടപടി

സംസ്ഥാന പ്രസിഡന്റ് പാർട്ടിയും ഇതിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, പൊലീസ് എന്നിവർക്ക് പരാതി കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ ഗുരുതരമായ വീഴ്ചയുണ്ട്. പ്രധാനമായ സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടുണ്ട്. ഇത് മനപ്പൂർവം ചെയ്തതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതിനെതിരെ ശക്തമായി മുന്നോട്ടു പോകും.

? പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മലപ്പുറത്തെ ജനങ്ങൾ നൽകുന്ന പ്രതീക്ഷകൾ

നല്ല പ്രതീക്ഷകളാണ്. വളരെ ആവേശത്തിലാണ് ജനങ്ങളും പാർട്ടി പ്രവർത്തകരും. എങ്ങും നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ പറ്റാവുന്ന ചൂണ്ടുപലകയായിരിക്കും. ഒരു തുടക്കമായിരിക്കും മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

? വോട്ടർമാരോട്..

അഴിമതി വിരുദ്ധ ഭരണത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി, നരേന്ദ്ര മോദി 2022ഓടെ പൂർത്തീകരിക്കാൻ പോകുന്ന എല്ലാവർക്കും വീട് എല്ലാവർക്കും ശുദ്ധജലം എല്ലാവർക്കും വൈദ്യുതി എന്ന ആസൂത്രിതമായ പരിപാടിക്ക് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കണം. രാജ്യത്തിന് വേണ്ടി രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഴിമതിയില്ലാത്ത ഭരണത്തിനു വേണ്ടി സ്ത്രീകൾക്ക് സമത്വവും സംരക്ഷണവും കൊടുക്കുന്നതിന് വേണ്ടി നിങ്ങൾ വോട്ട് വിനിയോഗിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP