Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേഡിയോ നാടകം: ഒരു മലയാളചരിത്രം

റേഡിയോ നാടകം: ഒരു മലയാളചരിത്രം

ഷാജി ജേക്കബ്

'മലയാളനാടകം: ഒരു റേഡിയോചരിത്രം' എന്നും വിളിക്കാം ഈ പുസ്തകത്തെ. കാരണം നാടകകലയെയും റേഡിയോ മാധ്യമത്തെയും പലനിലകളിൽ കൂട്ടിയിണക്കുന്ന പഠനങ്ങളുടെ ഒരു ബൃഹത്‌സമാഹാരമാണിത്. ഒരുപക്ഷെ നാടകമെന്ന ആഖ്യാനത്തെ സാഹിത്യം, കല, സാങ്കേതികത, മാധ്യമം തുടങ്ങിയ മണ്ഡലങ്ങളോടു സമീകരിച്ചു വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യശ്രമം.

ആധുനികകാലത്ത് നാടകത്തിനുണ്ടായ ഒരു ദുര്യോഗം സാഹിത്യപദവി കൈവരിക്കാൻ അതു നടത്തിയ ശ്രമങ്ങളാണ്. നാടകകലയെക്കാൾ പ്രധാനം നാടകസാഹിത്യമാണെന്നുവന്നു. നാടകം സാഹിത്യമായി സങ്കല്പിക്കപ്പെടുകയും എഴുതപ്പെടുകയും വായിക്കപ്പെടുകയും അഭിനയിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. നാടകവിമർശനം സാഹിത്യവിമർശനമായും നാടകചരിത്രം സാഹിത്യചരിത്രമായും നിർവഹിക്കപ്പെട്ടു. രംഗകലയെക്കാൾ കേമമാണ് വായനാപാഠവും സാഹിത്യരൂപവും എന്ന പൊതുബോധം ഇരുപതാം നൂറ്റാണ്ടിൽ സിനിമയെപ്പോലും കീഴടക്കിയ ചില ഘട്ടങ്ങളുണ്ട്. നാടകത്തിന്റെ കാര്യം പറയാനുമില്ല.

എന്തായാലും ഇന്ന് ഈയവസ്ഥയില്ല. നാടകവും സിനിമയുമുൾപ്പെടെയുള്ള രംഗ-ദൃശ്യ-സാങ്കേതിക-മാധ്യമകലകൾ സാഹിതീയതയെ മറികടന്ന് സ്വതന്ത്രവും മൗലികവുമായ ആഖ്യാനങ്ങളായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മുൻപ് അമച്വർ-വരേണ്യ തലങ്ങളിൽ മാത്രം നിലനിന്നിരുന്ന ഈയൊരു ബോധം ഇന്നിപ്പോൾ പ്രൊഫഷണൽ-ജനപ്രിയതലങ്ങളിലും പ്രാമാണ്യം നേടിയെടുത്തിരിക്കുന്നു. സ്വാഭാവികമായും മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ നാടക-ചലച്ചിത്ര കലകളും അവയെക്കുറിച്ചുള്ള പരികല്പനകളും കൈവരിച്ച ഈ മാറ്റത്തെ ചരിത്രപരമായി സ്ഥാപിച്ചെടുക്കുന്ന പഠനങ്ങൾ രൂപംകൊണ്ടുതുടങ്ങിയിട്ടുണ്ട്. ടി.ടി. പ്രഭാകരൻ എഡിറ്റുചെയ്ത 'റേഡിയോനാടകപ്രസ്ഥാനം' ഇതിനൊരുദാഹരണമാണ്.

മലയാളത്തിലുണ്ടായ നാടകസങ്കല്പങ്ങളും പഠനങ്ങളും ചരിത്രങ്ങളും പൊതുവിൽ രണ്ടുതരത്തിലാണ് ഈ രൂപത്തെ സമീപിച്ചിട്ടുള്ളത്. വായനാസാഹിത്യം എന്ന നിലയിലും രംഗകല എന്ന നിലയിലും. തമിഴ്‌സംഗീതനാടകം, സംസ്‌കൃതനാടകങ്ങളുടെ വിവർത്തനം, യൂറോപ്യൻ നാടകമാതൃക സ്വീകരിച്ചെഴുതിയ മലയാളനാടകം, പ്രഹസനം... എന്നിങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാ നൂറ്റാണ്ടിന്റെ തുടക്കത്തിലുമുണ്ടായ നാടകശ്രമങ്ങളൊന്നടങ്കം സാഹിതീയമായിരുന്നു. 1940കളിൽ രൂപംകൊണ്ട രാഷ്ട്രീയ-സാമൂഹിക നാടകങ്ങൾക്കുള്ളതും മറ്റൊരു സ്വഭാവമല്ല. 1950കളിൽ സി.ജെ. തോമസിൽ തുടക്കമിടുന്ന നാടകസങ്കല്പങ്ങളാണ് മലയാളത്തിൽ അരങ്ങിന്റെ കലയെന്ന നിലയിലേക്ക് നാടകത്തെ മാറ്റുന്നത്. സ്റ്റേജിൽ മാത്രമല്ല റേഡിയോയിലും സാഹിതീയതയെ മറികടന്ന് ഈ കലയുടെ രൂപ/മാധ്യമ സാധ്യതകൾ സമർഥമായുപയോഗപ്പെടുത്തിയത് സി.ജെ.യായിരുന്നു. തുടർന്നിങ്ങോട്ട് അമച്വർ നാടകവേദിയും പ്രൊഫഷണൽ/ജനപ്രിയ നാടകവേദിയും ഇരുകൈവഴികളിൽ ഒഴുകിത്തുടങ്ങുന്നു. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല... എന്നീ മണ്ഡലങ്ങളിലെല്ലാം ഈ പ്രവണത ഏറെക്കുറെ സമാനവും സമാന്തരവുമായി രൂപംകൊണ്ടു. മലയാളത്തിലെ ആധുനികതാവാദ (modernism)ത്തിന്റെ മുഖ്യഭാവുകത്വങ്ങളിലൊന്ന് ഈ വരേണ്യ-ജനപ്രിയ ലാവണ്യ വിഭജനമായിരുന്നു.

പക്ഷെ നാടകത്തെക്കുറിച്ച് അക്കാലത്തുണ്ടായ പഠനങ്ങളും ചരിത്രങ്ങളും ഈയൊരു മാറ്റത്തെ അഭിസംബോധന ചെയ്യുന്നതിൽ പൊതുവെ പരാജയപ്പെട്ടവയാണ്. ഇതാകട്ടെ, നാടകത്തിന്റെ മാത്രം പ്രശ്‌നമല്ല. വരേണ്യ-ജനപ്രിയ വിഭജനത്തിന്റെ കാര്യത്തിൽ മാത്രം സംഭവിച്ചതുമല്ല. ഉദാഹരണത്തിന് 1950കളിലാരംഭിക്കുന്ന മലയാളത്തിലെ ആധുനികതാവാദം 1990കളുടെ തുടക്കംവരെയുള്ള അതിന്റെ ആയുഷ്‌കാലം മുഴുവൻ കമ്യൂണിസത്തോടുള്ള വിയോജിപ്പിൽനിന്നാണ് രാഷ്ട്രീയോർജ്ജം സ്വീകരിച്ചതെന്ന വസ്തുത ഇന്നോളം സാഹിത്യ-കലാ ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

കെ. ശ്രീകുമാർ, സജിത മഠത്തിൽ തുടങ്ങിയവരുടെ നാടകചരിത്രനിർമ്മിതികൾ, സി.ജെ.യിൽ തുടങ്ങി ജി. ശങ്കരപ്പിള്ളയിലും വയലാ വാസുദേവപിള്ളയിലും മറ്റും മുന്നോട്ടുപോയ നാടക-കലാ പഠനങ്ങളെ സാമാന്യം തൃപ്തികരമായി വിപുലീകരിച്ചവയാണ്. സംഗീതനാടകം, ജനപ്രിയനാടകം തുടങ്ങിയ വിഷയങ്ങളിൽ ശ്രീകുമാറും നാടകത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് സജിതയും എഴുതിയ ചരിത്രപഠനങ്ങൾ ഓർക്കുക. അരങ്ങിന്റെ കല എന്ന നിലയിൽ ഇവർ നാടകത്തെ കണ്ടു.

അരങ്ങുപോലെതന്നെ നാടകത്തെ സാഹിത്യത്തിൽനിന്നു മൗലികമായി വേറിട്ടുനിർത്തുന്ന മറ്റൊരു മാധ്യമ-സാങ്കേതികതയാണ് റേഡിയോ. മലയാളത്തിൽ നാളിതുവരെയുണ്ടായിട്ടുള്ള ശ്രദ്ധേയമായ റേഡിയോനാടകപഠനങ്ങളെ പലനിലകളിൽ വർഗീകരിച്ചും റേഡിയോനാടകപ്രവർത്തകരെ പലതലങ്ങളിൽ സഹകരിപ്പിച്ചും സമകാല റേഡിയോനാടകസങ്കല്പങ്ങളെ പുതിയ പഠനങ്ങളിലൂടെ സമാഹരിച്ചും ടി.ടി. പ്രഭാകരൻ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്.

മൂന്നു ധർമങ്ങളാണ് ഈ പുസ്തകത്തിൽ പ്രഭാകരൻ നിറവേറ്റുന്നത്. ഒന്ന്, റേഡിയോനാടകം എന്ന ആഖ്യാനരൂപത്തിന്റെ സാങ്കേതിക-കലാ-മാധ്യമ-രൂപ-ഗണ സവിശേഷതകൾ സൈദ്ധാന്തികവും പ്രായോഗികവുമായ കാഴ്ചപ്പാടുകളിൽ ക്രോഡീകരിക്കുന്നു. രണ്ട്, മലയാളത്തിൽ റേഡിയോനാടകം ഉത്ഭവിച്ച കാലം മുതൽ അതെക്കുറിച്ചുണ്ടായിട്ടുള്ള ഭേദപ്പെട്ട പഠനലേഖനങ്ങൾ വർഗീകരിച്ചവതരിപ്പിക്കുന്നു. മൂന്ന്, റേഡിയോനാടകം എന്ന കലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മിക്കവരുടെയും (സംവിധായകർ, നാടകരചയിതാക്കൾ, അഭിനേതാക്കൾ, സാങ്കേതികപ്രവർത്തകർ....) അനുഭവസാക്ഷ്യങ്ങളും പരീക്ഷണങ്ങളും സമാഹരിക്കുന്നു. പ്രഭാകരന്റെ ആമുഖപഠനമുൾപ്പെടെ ഒട്ടാകെ അൻപത്തിരണ്ടു രചനകളുണ്ട് ഈ പുസ്തകത്തിൽ. മൂന്നു ഭാഗങ്ങളിലായി അവ ക്രമീകരിച്ചിരിക്കുന്നു.

റേഡിയോനാടകത്തിന്റെ സങ്കല്പനപരവും പ്രയോഗപരവുമായ അപഗ്രഥനമാണ് ഒന്നാം ഭാഗത്തെ ഇരുപത്തഞ്ചുലേഖനങ്ങൾ. ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ ഭിന്നകാലങ്ങളിൽ റേഡിയോനാടകം എന്ന രൂപവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പ്രതിഭകളുടെ ചർച്ചകൾ മുതൽ ഏറ്റവും പുതിയ കാലത്തെ റേഡിയോനാടകങ്ങളുടെ വിമർശനപഠനങ്ങൾ വരെയുണ്ട് ഈ ഭാഗത്ത്. മിക്കവയും റേഡിയോനാടകം എന്ന കലയെ സങ്കേതബദ്ധവും മാധ്യമനിഷ്ഠവും ഭാവപരവുമായി നോക്കിക്കാണുന്നവ. നാഗവള്ളി ആർ.എസ്. കുറുപ്പ്, ടി.എൻ. ഗോപിനാഥൻനായർ, കൈനിക്കര കുമാരപിള്ള, ജി. ശങ്കരപ്പിള്ള, ജി. ഭാർഗവൻപിള്ള, വയലാ വാസുദേവൻപിള്ള എന്നിങ്ങനെ മലയാളത്തിൽ ഈ കലാപ്രസ്ഥാനത്തിന്റെ നെടുംതൂണുകളായി മാറിയവർ മുതൽ എം.കെ. ശിവശങ്കരൻ, സി.പി. രാജശേഖരൻ, കെ.എ. മുരളീധരൻ, ആർ.സി. ഗോപാൽ, കെ.എം. നരേന്ദ്രൻ, ബിജുമാത്യു എന്നിങ്ങനെ ആകാശവാണിയുടെ സാങ്കേതിക-ഭരണനിർവഹണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇവരിൽ ചിലരെങ്കിലും നാടകപ്രവർത്തകരുമാണ്.

യൂറോ-അമേരിക്കൻ റേഡിയോനാടകത്തിന്റെ ചരിത്രം മുതൽ (പി.എൻ. പ്രകാശ്) മലയാള റേഡിയേനാടകത്തിന്റെ ചരിത്രം (കെ.എ. മുരളീധരൻ)വരെ വിശകലനം ചെയ്യുന്നു, ചില രചനകളെങ്കിൽ റേഡിയോനാടകത്തിന്റെ മൗലികസ്വഭാവങ്ങളെക്കുറിച്ചുള്ള അപഗ്രഥനമാണ് വലിയൊരു വിഭാഗം രചനകൾ. ശബ്ദകല എന്ന നിലയിൽ മാത്രം റേഡിയോനാടകത്തിന്റെ അനുഭൂതിവിശേഷങ്ങൾ വിലയിരുത്തുന്നു, ആദ്യ നാലഞ്ചുലേഖനങ്ങൾ. സംഭാഷണം, ആത്മഗതം, സൗണ്ട് ഇഫക്ട്... എന്നിങ്ങനെ ശബ്ദകലയായി ഈ രൂപത്തെ കാണുന്നവ. റേഡിയോനാടകമെഴുതാൻ സാഹിത്യകാരന്മാർതന്നെ വേണം എന്ന കാഴ്ചപ്പാടിൽ ആ കലയെ സമീപിക്കുകയും സ്റ്റേജ്‌നാടകത്തിന്റെ മറ്റൊരു രൂപമായി റേഡിയോനാടകത്തെ വിലയിരുത്തുകയും ചെയ്യുന്നു, മറ്റുചിലർ. റേഡിയോനാടകം റേഡിയോരൂപമായി നിലനിന്നാൽപോര, സാഹിത്യപദവി കൈവരിക്കണം എന്നു വാദിക്കുന്നു, ഇനിയും ചിലർ. സാഹിത്യാനുകല്പനപ്രക്രിയ, സിനിമയുമായുള്ള സമാനത, ചലച്ചിത്രതാരങ്ങളെ അഭിനയിപ്പിക്കുന്നതിലൂടെ കൈവരുന്ന ജനപ്രീതി, ദേശീയനാടകോത്സവം, നാടകവാരം, സമയദൈർഘ്യമടിസ്ഥാനമാക്കിയുള്ള വിവിധതരം റേഡിയോനാടകങ്ങൾ, ടെലിവിഷന്റെ വരവിനുശേഷം ഈ മാധ്യമത്തിനും കലാരൂപത്തിനും സംഭവിച്ച മാറ്റം, എഫ്.എം. സംസ്‌കാരത്തിന്റെ കാലത്തെ റേഡിയോനാടകം... എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചചെയ്യുന്നു, മറ്റു ലേഖനങ്ങൾ.

എടുത്തുപറയേണ്ട ഒരു രചന കെ.എം. നരേന്ദ്രന്റേതാണ്. ടിം ക്രൂക്ക്, ആൻഡ്രു ക്രിസെൽ, ഇർവിങ് ഗോഫ്മാൻ തുടങ്ങിയവരുടെ റേഡിയോനാടകപഠനങ്ങളും ചിഹ്നവിജ്ഞാനീയമെന്ന പഠനപദ്ധതിയും പിൻപറ്റി ഈ കലാരൂപത്തിന്റെ സാധ്യതകളവലോകനം ചെയ്യുന്നു, നരേന്ദ്രന്റെ രചന. മലയാളത്തിൽ റേഡിയോയെക്കുറിച്ചുണ്ടായിട്ടുള്ള ചുരുക്കം സൈദ്ധാന്തിക-അക്കാദമിക പഠനങ്ങളിലൊന്ന്.

മൂന്നു പ്രധാന വസ്തുതകളാണ് ഒന്നാംഭാഗത്തുള്ള ഈ രചനകൾ പൊതുവിൽ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, റേഡിയോനാടകം ഒരു ശബ്ദകല മാത്രമല്ല. ശ്രാവ്യമാധ്യമമാണ് റേഡിയോ എന്നു പറയുമ്പോഴും സ്റ്റേജ്‌നാടകം, സിനിമ, ടെലിവിഷൻ എന്നിങ്ങനെ ഭിന്നങ്ങളായ രൂപ-മാധ്യമസാധ്യതകളെ സമർഥമായി ചൂഷണം ചെയ്യാൻ റേഡിയോനാടകത്തിനു കഴിയണം. രണ്ട്, കുടുംബ-സ്ത്രീ ശ്രോതാക്കളെ ആകർഷിച്ച് ഗാർഹികസദസ്സുകളെ രൂപപ്പെടുത്തി നേടിയ സവിശേഷമായ സാംസ്‌കാരികപദവിയിലൂടെയാണ് ചലച്ചിത്രഗാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള റേഡിയോരൂപമായി നാടകം ആ മാധ്യമത്തിൽ മാറിയത്. ജനപ്രിയനോവലുകൾക്കും ടെലിവിഷൻ പരമ്പരകൾക്കും സമാനമാണ് ഈയർഥത്തിൽ റേഡിയോനാടകവും അതിന്റെ സാമൂഹ്യലാവണ്യശാസ്ത്രവും. മൂന്ന്, വിഖ്യാതരായ നാടക, ചലച്ചിത്രപ്രവർത്തകർ റേഡിയോനാടകവുമായി സഹകരിച്ചുപ്രവർത്തിച്ച പാശ്ചാത്യപാരമ്പര്യം (ബർഗ്മാൻ, ഓർസൺവെല്ലസ്, സാമുവൽ ബക്കറ്റ്, ഹാരോൾഡ്പിന്റർ...) മലയാളത്തിലുമുണ്ട്. സ്വാഭാവികമായും ദൃശ്യഭാവനയിലേക്കു വഴിമാറിയ ഗാർഹികശ്രോതാക്കളെ റേഡിയോനാടകത്തിന്റെ ദൃശ്യവൽക്കരണത്തിലൂടെ തിരിച്ചുപിടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ വർത്തമാനകാല വെല്ലുവിളികളിൽ പ്രമുഖം.

ടി.എൻ, എൻ. കൃഷ്ണപിള്ള, ഉറൂബ്, സി.ജെ, തിക്കോടിയൻ, പത്മരാജൻ, ശങ്കരപ്പിള്ള, കെ.ടി, എൻ.എൻ. പിള്ള, ജഗതി, വയലാ, സി.എൽ. ജോസ് എന്നിവരിലൂടെ കെ.വി. ശരത്ചന്ദ്രനിലെത്തിനിൽക്കുന്നു, മലയാള റേഡിയോനാടകങ്ങളുടെ രചനാചരിത്രം. സമാന്തരമായി സംവിധായകരുടെയും അഭിനേതാക്കളുടെയും മറ്റും ചരിത്രങ്ങളും.

മലയാളത്തിലെ റേഡിയോനാടകത്തിന്റെ ഉത്ഭവചരിത്രം കെ.എ. മുരളീധരൻ സംഗ്രഹിക്കുന്നു:

'ബിബിസിയുടെ മാതൃകയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും അവതരിപ്പിക്കുന്നതിലും ആകാശവാണി പിന്തുടർന്നത്. പാശ്ചാത്യനാടുകളിൽ ഏറ്റവും വലിയ വിനോദോപാധിയായി റേഡിയോ നാടകം കത്തിനിന്ന 1950കളിലാണ് സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലുതും സർക്കാർ ഉടമസ്ഥതയിലുള്ള ഒരോയൊരു ബഹുജനമാധ്യമവുമായി റേഡിയോ രൂപം കൊള്ളുന്നത്. ഇക്കാലഘട്ടത്തിൽ എന്തായിരുന്നു മലയാള റേഡിയോനാടകത്തിന്റെ അവസ്ഥ? മലയാളത്തിൽ ഒരു റേഡിയോനാടകം പ്രക്ഷേപണം ചെയ്തത് 1940ലാണ്. മദിരാശിയിലെ ആൾ ഇന്ത്യ റേഡിയോ സ്റ്റേഷനിൽനിന്നാണ് അത് പ്രക്ഷേപണം ചെയ്തത്. മലയാള റേഡിയോനാടകത്തിന്റെ ആദ്യകാല ശില്പികളിലൊരാളായ കെ. പത്മനാഭൻനായർ ആ നാടകപ്രക്ഷേപണത്തെ അനുസ്മരിച്ചിട്ടുണ്ട്. അന്നുകേട്ട നാടകം ഉച്ചാരണത്തിലും സംഭാഷണത്തിലും വികലമായിരുന്നു എന്നറിയിക്കാൻ ചെന്ന പത്മനാഭൻനായരടങ്ങുന്ന സംഘത്തിന് ആടുത്തയാഴ്ച ഒരു നാടകമെഴുതി അവതരിപ്പിക്കാനുള്ള ക്ഷണമാണ് ലഭിച്ചത്.

പത്മനാഭൻനായർക്കെതിരെയുയർന്ന ഈ വെല്ലുവിളിയിൽനിന്നാണ് മലയാളത്തിലെ പ്രക്ഷേപണ നാടകചരിത്രം ആരംഭിക്കുന്നതും കെ. പത്മനാഭൻനായർ എന്ന റേഡിയോനാടകസംവിധായകനും രചയിതാവും ജന്മംകൊള്ളുന്നതും. മലയാള പ്രക്ഷേപണം കേരളത്തിൽ സജീവമാകുന്ന 50കളിൽ പത്മനാഭൻനായർ കേരളത്തിൽ ഡ്രാമാ പ്രൊഡ്യൂസർ ആയി എത്തുകയും തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ സേവനം തുടരുകയും ചെയ്തു.

സ്റ്റേജ് നാടകങ്ങളുടെ റേഡിയോ പരാവർത്തനമായിരുന്നു ഇക്കാലഘട്ടത്തിൽ റേഡിയോനാടകങ്ങളെന്നപേരിൽ പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് പ്രശസ്തരായ നാടകകൃത്തുക്കളെക്കൊണ്ട് റേഡിയോ നാടകങ്ങൾ പ്രൊഡ്യൂസർമാർ നിർബ്ബന്ധിച്ച് എഴുതിക്കുകയായിരുന്നു. ഇതേക്കുറിച്ച് പത്മനാഭൻനായർ പറയുന്നു: 'മലയാളനാടകരചനയിലെ കുലപതികളായ പ്രൊഫ. എൻ. കൃഷ്ണപിള്ള, കൈനിക്കര സഹോദരന്മാർ, എൻ. പി. ചെല്ലപ്പൻനായർ, പ്രതിഭാധനനായിരുന്ന സി.എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ ദൈനംദിനം എന്നപോലെ അലോസരപ്പെടുത്തി, റേഡിയോനാടകങ്ങൾ രചിക്കാൻ. അവരെ കുറ്റപ്പെടുത്തുകയല്ല. എല്ലാവർക്കും ഈ മാധ്യമം അന്യമായിരുന്നു. ഞാൻ ഏറ്റുപറഞ്ഞു; പതിവ് സ്റ്റേജ് നാടകരൂപത്തിൽ രചിച്ചാൽ മതി, അവ അവതരണത്തിൽ ശ്രവ്യശില്പമാക്കിക്കൊള്ളാമെന്ന്. അങ്ങനെ ഇടതടവില്ലാതെ അലോസരപ്പെടുത്തലിന്റെ ഫലമായി എഴുതിയ നാടകങ്ങളാണ്, പ്രൊഫ. കൃഷ്ണപിള്ളയുടെ വിശ്രുതങ്ങളായ മൂന്നു നാടകങ്ങളും സി.എൻ. ശ്രീകണ്ഠൻനായരുടെ പ്രസിദ്ധമായിത്തീർന്ന നഷ്ടക്കച്ചവടം എന്ന നാടകവും എന്ന് അല്പം അഭിമാനത്തോടെ ഇന്നും സ്മരിക്കുന്നു'.

ഇക്കാലഘട്ടത്തിൽ ഏതു വെല്ലുവിളിയെയും നേരിടാൻ കെല്പുള്ള എഴുത്തുകാർ ആകാശവാണിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയുണ്ടായി. തിരുവനന്തപുരത്തും കോഴിക്കോട് നിലയത്തിലുമായി എഴുത്തിന്റെയും ശബ്ദത്തിന്റെയും പ്രതിഭകളുടെ ഒരു താരനിരതന്നെ അങ്ങനെ ഉടലെടുത്തു. ജി. ശങ്കരക്കുറുപ്പ്, കൈനിക്കര, കേശവദേവ്, സി.ജെ. തോമസ്, വീരരാഘവൻനായർ, ജഗതി, നാഗവള്ളി, വി.മാധവൻനായർ (മാലി), തിരുനൈനാർ കുറിച്ചി, ടി. എൻ. ഗോപിനാഥൻനായർ, ജി. വിവേകാനന്ദൻ, ജോസഫ് കൈമാപ്പറമ്പൻ, സേതുനാഥ്, എസ്. രാമൻകുട്ടിനായർ, കെ.ജി. ദേവകിയമ്മ, സി.എസ്. രാധാദേവി, ടി.പി. രാധാമണി എന്നിങ്ങനെ തിരുവനന്തപുരത്തും; ഉറൂബ്, കെ. രാഘവൻ, അക്കിത്തം, തിക്കോടിയൻ, കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, വിനയൻ, യു. എ. ഖാദർ, കരുമല ബാലകൃഷ്ണൻ, അഹമ്മദ്‌കോയ, മായാനാരായണൻ എന്നിങ്ങനെ കോഴിക്കോട്ടും പ്രതിഭകൾ സമ്മേളിക്കുകയായിരുന്നു ആകാശവാണിയിൽ. സംഗീതരംഗത്തും ഒട്ടനവധി പ്രഗത്ഭർ ഉണ്ടായിരുന്നു. നാടകരചനയും സംവിധാനവും അഭിനയവും സംഗീതനിർവ്വഹണവും ധ്വനിമിശ്രണ (effect mixing)-വുമൊക്കെ ചേർന്ന് രൂപം കൊള്ളുന്ന റേഡിയോ നാടകം കൂട്ടായ പ്രയത്‌നത്തിന്റെ ഫലസിദ്ധിയാണ്. റേഡിയോ നാടകത്തിന്റെ ബലിഷ്ഠമായ അടിത്തറ സംഭാഷണമാണ്'.

മുക്കാൽ നൂറ്റാണ്ടു പിന്നിട്ട മലയാള റേഡിയോപ്രക്ഷേപണത്തിന്റെയും നാടകപ്രക്ഷേപണത്തിന്റെയും ചരിത്രസന്ധികളെ, സൗന്ദര്യപദ്ധതികളെ, ഭാവബന്ധങ്ങളെ രേഖപ്പെടുത്താൻ ഈ ലേഖനങ്ങൾക്കു കഴിയുന്നുണ്ട്.

'അനുഭവങ്ങൾ, ഓർമകൾ' എന്ന രണ്ടാം ഭാഗത്തെ രചനകൾ നിർവഹിക്കുന്ന ധർമ്മവും ഇതുതന്നെയാണ്. മലയാള റേഡിയോനാടകത്തിന്റെ പിതൃബിംബമായറിയപ്പെടുന്ന കെ. പത്മനാഭൻനായരുടെ ലേഖനത്തിലാണ് തുടക്കം. പി.കെ. വീരരാഘവൻനായരെക്കുറിച്ച്. തുടർന്നങ്ങോട്ട്, മലയാള റേഡിയോനാടകപ്രസ്ഥാനത്തിൽ പലനിലകളിൽ ഇടപെട്ടുപ്രവർത്തിച്ച ശ്രദ്ധേയരായ കലാപ്രവർത്തകരുടെ അനുസ്മരണങ്ങൾ. ഏബ്രഹാം ജോസഫ്, സി.എൽ. ജോസ്, തിലകൻ, കെ.എം. രാഘവൻനമ്പ്യാർ, ആർ.സി. ഗോപാൽ, കെ.എസ്. റാണാപ്രതാപൻ, ബാലകൃഷ്ണൻ കൊയ്യാൽ, എം. രാജീവ്കുമാർ, സി.ജെ. ജോൺ... എന്നിങ്ങനെ പതിനാറുപേരുടെ രചനകൾ.

അസാധാരണമായ ജനപ്രീതിനേടിയ തന്റെ നിരവധി നാടകങ്ങളുടെ രചനാചരിത്രം അതീവ രസകരമായി പുനഃസൃഷ്ടികരിക്കുന്നു, സി.എൽ. ജോസ്. ഏറെ വിവാദമുയർത്തിയ 'ശതാഭിഷേകം' എന്ന നാടകത്തിന്റെ കഥപറയുന്നു, റാണാപ്രതാപൻ. ഒപ്പം എം.ജി. രാധാകൃഷ്ണൻ റേഡിയോനാടകങ്ങൾക്കു നൽകിയ സംഭാവനകളുടെയും. പ്രാദേശികസംസ്‌കാരവും റേഡിയോനാടകങ്ങളുടെ ജനകീയതയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു, ബാലകൃഷ്ണൻ. നോബൽ, ജ്ഞാനപീഠ പുരസ്‌കൃതകൃതികളുടെയും മലയാളത്തിലെതന്നെ നിരവധി നോവലുകളുടെയും കഥകളുടെയും റേഡിയോനാടകരൂപാന്തരം നടത്തിയ അനുഭവം വിവരിക്കുന്നു, രാജീവ്കുമാർ. തിലകനും സിദ്ദിഖും എൻ.എഫ്. വർഗീസുമുൾപ്പെടെയുള്ളവരുടെ നാടകാഭിനയസിദ്ധികളും സമർപ്പണവും എൻ.കെ. സെബാസ്റ്റ്യന്റെ സംഭാവനകളും അനുസ്മരിക്കുന്നു, ശരത്ചന്ദ്രൻ. സ്റ്റേജ്‌നാടകത്തോടല്ല, ചലച്ചിത്രത്തോടാണ് റേഡിയോനാടകം അടുത്തുനിൽക്കുന്നത് എന്നു സ്ഥാപിക്കുന്നു സി.ജെ. ജോൺ. അദ്ദേഹം എഴുതുന്നു:

'രംഗവേദിക്കായി എഴുതുന്ന നാടകത്തിന്റെ സംഭാഷണങ്ങൾ ഒരു മേശക്ക് ചുറ്റുമിരുന്ന് അഭിനയിച്ച് വായിച്ചാൽ റേഡിയോ നാടകമാവില്ലെന്ന വെളിപാട് ആദ്യത്തെ പരീക്ഷണത്തിലൂടെ ലഭിച്ചു. കുറേയേറെ പ്രക്ഷേപണനാടകങ്ങൾ അക്കാലത്ത് വിമർശനബുദ്ധിയോടെ കേട്ടു. രംഗവേദിയുടെ സ്വാധീനം നല്ലൊരു ശതമാനം റേഡിയോ നാടകങ്ങളെയും ശ്വാസം മുട്ടിക്കുന്നതായി തോന്നി. സ്വാഭാവിക ശബ്ദങ്ങളെ പശ്ചാത്തലത്തിൽ ഉപയോഗിക്കുവാനായി നാടകസാഹചര്യങ്ങളെ കടൽക്കരയിലേക്കും തീവണ്ടിയിലേക്കുമൊക്കെ മാറ്റി കൊടുക്കുന്ന സൂത്രപ്പണികളും ശ്രദ്ധിച്ചു. ആംഗികങ്ങളുടെയോ, ചമയരംഗസജ്ജീകരണങ്ങളുടെയോ, മുഖത്തെ നവരസഭാവങ്ങളുടെയോ പിന്തുണ കൂടാതെ തന്നെ ഒരു കഥയെ രസകരമായി മുമ്പോട്ടു കൊണ്ടുപോവുകയെന്നതാണ് റേഡിയോ നാടകത്തിന്റെ രചനയുടെയും നിർമ്മാണത്തിന്റെയും വെല്ലുവിളി. കാതിനെ കണ്ണാക്കിമാറ്റി ശ്രോതാക്കളുടെ മനക്കണ്ണിൽ കഥാസന്ദർഭങ്ങൾ തെളിയിച്ചുകൊടുക്കുമ്പോഴാണ് പൂർണ്ണതയുളെളാരു പ്രക്ഷേപണനാടകമുണ്ടാകുന്നത്. ശ്രവ്യമാധ്യമത്തിന് യോജിച്ച പ്രമേയം തന്നെ വേണം തെരഞ്ഞെടുക്കാൻ. കഥാപാത്ര ബാഹുല്യം പ്രക്ഷേപണനാടകങ്ങളെ ചതിക്കും. ഇത്രയേറം ശബ്ദങ്ങളെ ശ്രോതാവ് വേർതിരിച്ചെടുക്കാൻ വിഷമിക്കും. ഈവക കുഴപ്പങ്ങളൊക്കെ ആദ്യരചനയിലുണ്ടായിരുന്നുവെന്നു തോന്നുന്നു. ഒരു റേഡിയോനാടകം കേൾക്കുമ്പോൾ അകക്കണ്ണിൽ വരേണ്ടത് രംഗവേദിയല്ല. കഥാസന്ദർഭത്തിന്റെ യഥാർത്ഥ ചിത്രം തന്നെയാകണം. സ്റ്റേജിനോടല്ല, ചലച്ചിത്രങ്ങളോടാണ് പ്രക്ഷേപണനാടകങ്ങൾ അടുത്തുനിൽക്കേണ്ടത്. സംവിധായകനും രചയിതാവും തമ്മിൽ എല്ലാ ഘട്ടങ്ങളിലുമുള്ള ആശയവിനിമയം റേഡിയോനാടകത്തെ സമ്പന്നമാക്കും. കൊച്ചി എഫ്.എം. നിലയത്തിനായി ചെയ്ത എല്ലാ നാടകങ്ങളിലും ഇത്തരമൊരു കൂട്ടായ്മയുണ്ടായത് ഏറെ ഗുണകരമായി. ചലച്ചിത്രത്തിന് തിരക്കഥയുണ്ടാക്കുന്നതുപോലെ റേഡിയോ നാടകത്തിനു ഒരു ശ്രാവ്യനാടകം രൂപപ്പെടേണ്ടതുണ്ട്. ഒരു ശ്രാവ്യബന്ധത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ഒഴുക്ക്, ചലച്ചിത്രങ്ങളിൽ സീനിൽനിന്ന് മറ്റൊരു സീനിലേക്ക് പോകുന്നതുപോലെ ചിട്ടപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം റേഡിയോനാടകം നൽകുന്നുണ്ട്. കർട്ടനുസമാനമായി ഒരു സംഗീത ശബ്ദംകൊണ്ട് വേർതിരിക്കുന്ന പണിയാണു പല റേഡിയോ നാടകങ്ങളിലും കാണുന്നത്'.

മൂന്നാംഭാഗം സ്മൃതി-തൂലികാ ചിത്രങ്ങളും അഭിമുഖങ്ങളുമാണ്. കെ. പത്മനാഭൻനായരെക്കുറിച്ച് ടി.ടി. പ്രഭാകരനും ടി. എൻ. ഗോപിനാഥൻനായരെക്കുറിച്ച് രവിവള്ളത്തോളും ഖാൻകാവിൽ എന്ന നടനെക്കുറിച്ച് കെ.എം. നരേന്ദ്രനും എഴുതുന്ന വ്യക്തിചിത്രങ്ങളാണ് ഏറ്റവും മികച്ചവ. ഒരു കാലത്തിന്റെയും കലയുടെയും മാധ്യമസംസ്‌കാരത്തിന്റെയും ജീവചരിത്രരേഖകളായി മാറുന്നു, ഇവ. ഗോപിനാഥൻനായരുടെ നാടകകാലത്തെക്കുറിച്ച് മകൻ രവിവള്ളത്തോൾ എഴുതുന്നു:

'എല്ലാ വർഷവും അവതരിപ്പിച്ചിരുന്ന നാടകവാരവും, വളരെ ജനശ്രദ്ധ ആകർഷിച്ചവയായിരുന്നു. വൈവിധ്യമാർന്ന നാടകങ്ങളിൽ അധികവും തിരുവനന്തപുരം റേഡിയോനിലയം നിർമ്മിച്ചവയാണ്. എങ്കിലും, ഒരു പ്രൊഫഷണൽ/അമച്വർ നാടകവും പ്രസിദ്ധ സിനിമാതാരങ്ങൾ പങ്കെടുക്കുമായിരുന്ന ഒരു നാടകവും, നാടകവാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ നാടകത്തിന്റെ സ്‌ക്രിപ്റ്റ് വാങ്ങുവാൻ വരുമായിരുന്ന സത്യന്മാഷിനെയും നസീർസാറിനെയും ഒക്കെ കണ്ട് അത്ഭുതത്തോടെ നോക്കിനിന്നിരുന്നത് ഞാനോർക്കുന്നു. സത്യന്മാഷ് ഒടുവിൽ സുഖമില്ലാതിരുന്ന കാലത്ത്, ആശുപത്രിയിൽനിന്നും വന്ന് പ്രത്യേകം ട്രാക്കിൽ തന്റെ കഥാപാത്രത്തിന് ശബ്ദം നല്കി പോയതും, മരണമടുത്തിട്ടും ആ കലാകാരൻ തൊഴിലിനോട് കാട്ടിയ ആത്മാർത്ഥതയെക്കുറിച്ചുമൊക്കെ അച്ഛൻ പറഞ്ഞിരുന്നത് ഞാൻ ആദരപൂർവ്വം ഓർമ്മിക്കുന്നു. തിക്കുറിശ്ശി, സത്യൻ, നസീർ, അടൂർഭാസി, ഷീല, ജയഭാരതി, സുകുമാരി, കവിയൂർ പൊന്നമ്മ, ബഹദൂർ, ടി.ആർ. ഓമന അങ്ങനെ പ്രഗത്ഭരായ സിനിമാതാരങ്ങൾ അക്കാലത്ത് റേഡിയോ നാടകത്തിനോടും, സാഹിത്യകൃതികളോടും കാണിച്ചിരുന്ന ആദരവ് പ്രക്ഷേപരണരംഗത്തെ കുറച്ചൊന്നുമല്ല പരിപോഷിപ്പിച്ചിട്ടുള്ളത് -നിസ്സംശയം പറയട്ടെ, അത് പ്രക്ഷേപണകലയുടെ സുവർണ്ണകാലമായിരുന്നു'.

മലയാളത്തിലെ റേഡിയോപ്രക്ഷേപണകലയുടെ കുലപതിയായ പി.പി. നായരുമായി ടി.ടി. പ്രഭാകരനും അനുഗൃഹീത കലാകാരിയായ ടി.പി. രാധാമണിയുമായി എം വി ശശികുമാറും എം. തങ്കമണിയുമായി കവിതാഭാമയും പി.സി. സതീഷ്ചന്ദ്രനുമായി ശ്രീകുമാർ മുഖത്തലയും എൻ.കെ. സെബാസ്റ്റ്യനുമായി കെ.വി. ലീലയും നടത്തുന്ന സംഭാഷണങ്ങൾ സമാന്തരമായ ഒരു ചരിത്രരചനാപ്രക്രിയയായി മാറുന്നു. റേഡിയോനാടകങ്ങളുടെ രചന മുതൽ പ്രക്ഷേപണം വരെ; ജനകീയത മുതൽ രാഷ്ട്രീയം വരെ; കലാപരത മുതൽ സാമൂഹ്യപ്രസക്തിവരെ- ഓരോന്നും സാക്ഷ്യപ്പെടുത്തുന്ന ചരിത്രകഥാപാത്രങ്ങളാണ് ഈ കലാപ്രവർത്തകർ.

ടെലിവിഷൻകാലത്ത് റേഡിയോ, പ്രതാപങ്ങളസ്തമിച്ച രാജാവിനെപ്പോലെയാണ്. ഒരുകാലത്ത് ജനഹൃദയങ്ങളെ അടക്കിഭരിച്ചിരുന്ന മാധ്യമം. നവമാധ്യമങ്ങൾ ടെലിവിഷനെപ്പോലും റദ്ദാക്കുന്ന നമ്മുടെ കാലത്തും പക്ഷെ റേഡിയോനാടകം അസാധാരണമായ ചില ആഖ്യാനപരീക്ഷണങ്ങളിലൂടെ നിലനിൽക്കുന്നു. കെ.വി. ശരത്ചന്ദ്രന്റെ നാടകങ്ങൾ മാത്രം മതി, മലയാളത്തിൽ ഈ കലയും മാധ്യമവും കൈവരിച്ച ആധുനികാനന്തര ഭാവുകത്വമാറ്റങ്ങൾ വെളിപ്പെടുത്താൻ. എന്തായാലും ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമർഥമായി കൂട്ടിയിണക്കിക്കൊണ്ട് കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലെ മലയാള റേഡിയോനാടകത്തിന്റെ ചരിത്രം സമഗ്രമായവതരിപ്പിക്കാൻ കഴിയുന്നുണ്ട് ടി.ടി. പ്രഭാകരന്. അസാധാരണമായ ഒരു മാധ്യമ-കലാ ചരിത്രപഠനവും റഫറൻസ് ഗ്രന്ഥവുമായി ഈ പുസ്തകം മാറുകയും ചെയ്യുന്നു.

പുസ്തകത്തിൽനിന്ന്: പി.പി. നായരുമായുള്ള അഭിമുഖം

'നാടകങ്ങളുടെ റിഹേഴ്‌സലും പഴയ എംഎ‍ൽഎ. ഹോസ്റ്റലിൽ വച്ചുതന്നെയായിരുന്നു. തിരുവനന്തപുരത്തുണ്ടായിരുന്നത് ഏറ്റവും അനുഗൃഹീതരായ നടീനടന്മാരാണ്. പി.കെ. വീരരാഘവൻ നായർ, ജഗതി എൻ. കെ. ആചാരി, പി. ഗംഗാധരൻനായർ, ഗംഗാധരൻനായരുടെ പത്‌നി ടി.പി. രാധാമണി അങ്ങനെ പോകുന്നു ആ നിര. ഞാൻ ആകാശവാണിയിൽ 33 കൊല്ലം പ്രവർത്തിച്ചിട്ടുണ്ട്. ടി.പി. രാധാമണിയെക്കാൾ പ്രതിഭാസമ്പത്തുള്ള ഒരു ആർട്ടിസ്റ്റിനെ ഞാൻ കണ്ടിട്ടില്ല. അത്ര വിദഗ്ധയായിരുന്നു, പാടാനും കൂടി കഴിവുണ്ടായിരുന്ന രാധാമണി. പലതരത്തിൽ വൈദഗ്ധ്യമുള്ള (v--ersatile) അപൂർവ പ്രതിഭയായിരുന്നു അവർ. രാധാമണി ലളിതഗാനങ്ങളൊക്കെ മധുരമായി ആലപിക്കുകയും ചെയ്യുമായിരുന്നു.

സ്റ്റുഡിയോ പഴയ എംഎ‍ൽഎ. ഹോസ്റ്റലായിരുന്നതുകൊണ്ട് അവിടെ വേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല. ടേൺ ടേബിളോ (versatile) ഗ്രാമഫോൺ റെക്കോഡ് പ്ലേ ചെയ്യാനുള്ള സൗകര്യമോ ഒന്നുംതന്നെയില്ല. ടേൺ ടേബിളുണ്ടെങ്കിൽ സാവകാശമായി ശബ്ദം കൂട്ടാനും അല്ലെങ്കിൽ കുറയ്ക്കാനും സാധിക്കും. അവിടെ കൊളംബിയയുടെ സൗണ്ട് എഫക്ട്‌സ് ഉള്ള രണ്ടു ഡിസ്‌കുകളുണ്ടായിരുന്നു. വലിയൊരു പെട്ടിയാണ് അന്നത്തെ ഗ്രാമഫോൺ. അതിൽ ഡിസ്‌ക് പ്ലേ ചെയ്ത് സ്റ്റുഡിയോയുടെ ഒരറ്റത്തുവ്ക്കും. കൂട്ടത്തിൽ നല്ല തണ്ടും തടിയുമുണ്ടായിരുന്ന വീരരാഘവൻനായർ, ഫെയ്ഡ് ഇൻ ചെയ്യേണ്ട സമയത്ത് ഈ പെട്ടിയുമെടുത്ത് മെല്ലെ മെല്ലെ മൈക്രോഫോണിനടുത്തേക്കു വരും, ഫെയ്ഡ് ഇൻ സമയത്ത് മെല്ലെ മെല്ലെ പിറകോട്ടും. ഈ പരിമിതികളൊക്കെയുണ്ടായിരുന്നെങ്കിലും ആ കാലത്ത് പ്രക്ഷേപണം ചെയ്ത നിലവാരത്തിലുള്ള നാടകങ്ങൾ റേഡിയോയിൽ ഇന്ന് ഉണ്ടാകുന്നുണ്ടോ എന്നെനിക്കറിയില്ല. പി.കെ. വീരരാഘവൻനായരെക്കാൾ വ്യത്യസ്ത കഴിവുകൾ സമ്മേളിച്ച അതുല്യനടനെയും ഞാൻ വേറെ കണ്ടിട്ടില്ല.

അമേരിക്കയിൽ റേഡിയോപ്രക്ഷേപണം തുടങ്ങിയ കാലത്ത്, ചില നടന്മാർ വയസായ സ്ത്രീയുടെയും ചെറുപ്പക്കാരിയുടെയും കൊച്ചുകുട്ടിയുടെയുമെല്ലാം ശബ്ദം അനുകരിച്ചുപറയാൻ കഴിയുന്നവരായി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇങ്ങനെ ശബ്ദം കൊണ്ട് കസർത്തുകാണിക്കുന്നവരല്ലെങ്കിലും, അങ്ങനെയൊരവസരം ഉണ്ടായിരുന്നെങ്കിൽ അതു ചെയ്യാൻ കഴിവുണ്ടായിരുന്ന ഒരാളായി ഞാൻ കണ്ട ഒരേയൊരാൾ വീരരാഘവൻ നായരാണ്. ഹരീന്ദ്രനാഥ് ചതോപധ്യായ, നാടകങ്ങളിൽ ഇതുപോലെ പല ശബ്ദം അനുകരിച്ചുപറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. അതിനൊന്നും പ്രത്യേകം നടീനടന്മാരെ വിളിച്ചുവരുത്തേണ്ടതില്ല, ഞാൻ ചെയ്തുകൊള്ളാം എന്ന് അദ്ദേഹം പറയുമായിരുന്നത്രെ. വീരരാഘവൻനായർക്കും വ്യത്യസ്ത ശബ്ദങ്ങൾ അനുകരിച്ചു പറയാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹം ഒരു പെൺകുട്ടി സംസാരിക്കുന്നതുപോലെ കൊഞ്ചിക്കൊഞ്ചി, കുണുങ്ങിക്കുണുങ്ങി സംസാരിക്കുന്നതു കേട്ടാൽ ഒരു സ്ത്രീയല്ല, അല്ലെങ്കിൽ ഒരു ചെറുപ്പക്കാരിയല്ല അത് എന്ന് ആരും പറയില്ല. അദ്ദേഹം റേഡിയോനാടകത്തിൽ അത്രയും വിദഗ്ധനായിരുന്നു. പൊലീസിൽ ഒരു സബ് ഇൻസ്‌പെക്ടറായിരുന്ന സത്യൻ റേഡിയോവിലൂടെയാണ് സിനിമയിലേക്കു കടന്നുവന്നത്. പിന്നെ, സെക്രട്ടറിയേറ്റിൽ ജോലിയുണ്ടായിരുന്ന ടി.ആർ. സുകുമാരൻനായർ, പെരിഞ്ചക്കോട് കുട്ടൻപിള്ള, ആറന്മുള പൊന്നമ്മ തുടങ്ങിയവരൊക്കെ തിരുവനന്തപുരത്തെ പ്രസിദ്ധരായ റേഡിയോ താരങ്ങളായിരുന്നു'.

റേഡിയോനാടകപ്രസ്ഥാനം
എഡി. ടി.ടി. പ്രഭാകരൻ
കേരള സംഗീതനാടക അക്കാദമി
2016, വില: 450 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP