Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് വീണ്ടും വീട്ടമ്മയുടെ ക്വട്ടേഷൻ വിളയാട്ടം. പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണവും ഫോണും കവരുകയും ചെയ്തു. എല്ലാം കഴിഞ്ഞ് യുവാവിനെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുതള്ളിയ ശേഷം പൊലീസിന് നേരെ വെല്ലുവിളി. ഇത്രയൊക്കെ കൺമുന്നിൽ നടന്നിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല. ഇന്നലെ രാവിലെ 10 മണിയോടെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ താമസിക്കുന്ന ഫിജോ ജോസഫ് എന്ന യുവതിയാണ് ക്വട്ടേഷൻ ആക്രമണം നടത്തിയതായി കേസുണ്ടായിരിക്കുന്നത്. ഇരയായത് ഇടുക്കി പുറ്റടി സ്വദേശിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറിയുമായ അജോ കുറ്റിക്കനും.

ഫേസ്‌ബുക്കിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും അപകീർത്തികരമായ കാര്യങ്ങൾ പ്രചിരിപ്പിക്കുകയും ചെയ്യുന്ന യുവതി വിയോജിക്കുന്നവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി മുമ്പേ പരാതിയുണ്ട്. പരാതിക്കാരുടെ വീടുകൾ കയറി ഭീഷണി മുഴക്കുകയും കേസ് കൊടുത്ത് ശല്യം ചെയ്യുകയും ഈ സംഘത്തിന്റെ പതിവാണത്രെ. ഈ വീട്ടമ്മയിൽ നിന്നും ഭീഷണി നേരിടുന്നതായി കാണിച്ച് നിരവധി യുവാക്കൾ നിരവധിയിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ എത്തി പേടിപ്പിച്ച് ഇവർ കേസ് എടുപ്പിക്കുന്നു എന്നാണ് ആരോപണം. ഓരോ പൊലീസ് ഐജിയുടെ പേര് പറഞ്ഞാണ് ഇവർ കീഴ്ഉദ്യോഗസ്ഥന്മാരെ പേടിപ്പിക്കുന്നതെന്നാണ് ആരോപണം.

ഈ യുവതിയുടെ പീഡനമാണ് അജോ കുറ്റിക്കനും നേരിടേണ്ടി വന്നത്. അംജദ് അടൂർ, ഷൈജു സുകുമാരൻ നാടാർ എന്നിങ്ങനെ മറ്റു രണ്ടു പ്രതികൾക്ക് കൂടി കോടതി അജോയ്‌ക്കൊപ്പം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പേപ്പർ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്നതിനാണ് ഇന്നലെ അജോ ഏറ്റുമാനൂർ സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇതിന് പിന്നാലെ ഫിജോയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം അവിടെ എത്തിയെന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള അജോ കുറ്റിക്കൻ പൊലീസിന് മൊഴി നൽകി. വാഹനത്തിൽ നിന്നിറങ്ങിയ സംഘം അജോയെ വളയുകയും ക്രൂരമായ മർദനം അഴിച്ചു വിടുകയുമായിരുന്നു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവൻ സ്ത്രീ പീഡനകേസിൽ പ്രതിയാണെന്ന് പറഞ്ഞു. ഇതോടെ നാട്ടുകാർ പിന്മാറി.

ഇതിന് ശേഷം അജോയെ ഇവരുടെ വാഹനത്തിൽ പിടിച്ചു കയറ്റി. ഇതിനിടെ ഫിജോ, അജോയുടെ മൊബൈൽഫോണും പണവും പിടിച്ചെടുത്തു. വാഹനത്തിലിട്ടും യുവാവിനെ മർദിച്ചു. ക്വട്ടേഷൻ സംഘത്തിന്റെ വാഹനം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തുകയും അജോയെ എസ്‌ഐയുടെ മുന്നിലേക്കു വലിച്ചെറിയുകയുമായിരുന്നു. അതിന് ശേഷം ഇവനെ അറസ്റ്റ് ചെയ്യൂവെന്ന് എസ്‌ഐയോട് ഫിജോ ആക്രോശിച്ചുവത്രേ. എന്താണ് കാര്യമെന്ന് എസ്‌ഐ ചോദിച്ചപ്പോൾ ഒരു ക്രൈം നമ്പർ പറയുകയും ഈ കേസിലെ പ്രതിയാണിവൻ എന്ന് അറിയിക്കുകയുംചെയ്തു.

ആ കേസിൽ തനിക്ക് മുൻകൂർ ജാമ്യം ഉണ്ടെന്നും അതിനായി വന്ന തന്നെ ഇവർ പിടികൂടി ക്രൂരമായി മർദിച്ചുവെന്നും അജോ എസ്‌ഐയോടെ പറഞ്ഞു. ഇതോടെ ഫിജോ കൈയും ചുരുട്ടി, പൊലീസ് സാന്നിധ്യത്തിൽ തന്നെ മർദിക്കുവാൻ പാഞ്ഞടുത്തുവെന്ന് അജോ പറയുന്നു. നിങ്ങൾ പറയുന്നത് അനുസരിച്ച് ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് എസ്‌ഐ പറഞ്ഞതോടെ ആക്രോശിച്ചു കൊണ്ട് പുറത്തിറങ്ങിയ ഇവർ ഫേസ് ബുക്കിലൂടെ അവിടെ നടക്കുന്ന കാര്യങ്ങൾ ലൈവായി പ്രദർശിപ്പിച്ചു. അജോയുടെ മൊബൈൽ തന്റെ കൈവശം ഉണ്ടെന്നും ഇതിലെ കാര്യങ്ങൾ ഡിജിപിക്ക് കൈമാറുമെന്നും ഇവർ ലൈവ് ഷോയിലൂടെ അറിയിച്ചു. പിന്നെ, പൊലീസിനെ വെല്ലുവിളിച്ച് സ്ഥലം വിട്ടു. ഫോൺ തിരികെ നൽകാൻ പൊലീസ് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല.

പൊലീസ് സ്റ്റേഷനിൽ മുൻകൂർ ജാമ്യത്തിനുള്ള കടലാസുകൾ തയാറാക്കിയ ശേഷം അജോ ഏറ്റുമാനൂർ കോടതിയിൽ ഹാജരായി. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസ തേടി. തന്നെ മർദിച്ചതിനും കൊള്ളയടിച്ചതിനും അജോ നൽകിയ പരാതി അനുസരിച്ച് പൊലീസ് ഇയാളുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ഇതു രണ്ടാം തവണയാണ് ഫിജോയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ ആക്രമണം ഇവർക്കെതിരേ നടക്കുന്നത്. മറ്റാരോ കൊടുത്ത പരാതിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ പത്തനംതിട്ട റിങ് റോഡിൽ വച്ച് അജോ കുറ്റിക്കൻ, അംജദ് അടൂർ, ഷൈജു സുകുമാരൻ നാടാർ എന്നീ യുവാക്കളെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദിച്ച ശേഷം പൊലീസിന് കൈമാറിയിരുന്നു.

നരസിംഹം എംഎൻ റായി എന്ന പേരിൽ തനിക്കെതിരേ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത് ഷൈജുവാണെന്ന് ആരോപിച്ചായിരുന്നു അന്നത്തെ ക്വട്ടേഷൻ. അന്നും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അംജദ് അടൂർ, അജോ കുറ്റിക്കൻ എന്നിവരെ അന്ന് പൊലീസ് വിട്ടയയ്ക്കുകയും ഷൈജുവിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പൊലീസ് ഫ്രെയിം ചെയ്ത കേസിൽ കഴമ്പില്ലെന്ന് കണ്ട് കോടതി അപ്പോൾ തന്നെ ഷൈജുവിനെ ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഫിജോയുടെ നേതൃത്വത്തിൽ നിരവധി യുവാക്കളുടെ വീടു കയറി ഭീഷണി മുഴക്കുകയുണ്ടായി. . ഫിജോയ്ക്ക് എതിരേ നിരവധി പരാതികൾ മർദനത്തിന് ഇരയായ പ്രതികൾ നൽകിയെങ്കിലും ഒന്നിൽപ്പോലും നടപടി ഉണ്ടായില്ല. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി എന്നിവിടങ്ങളിൽ പരാതി നിലനിൽക്കുകയാണ്.

പത്തനംതിട്ട പൊലീസിനെതിരേ പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി പരാമർശം നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം അജോയുടെ ഫോണിലെ വിവരങ്ങൾ ഇവർ ചോർത്തി ഫിജോയുടെ ഫേസ് ബുക്ക് പേജിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ജിമെയിൽ, ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ പാസ്വേർഡും മാറ്റി. ഈ ഫോൺ ഇവരാണ് ഉപയോഗിക്കുന്നത്. ഇന്ന് ഈ ഫോൺ കോടതിയിൽ കൊടുത്തിട്ട് താൻ മജിസ്‌ട്രേറ്റിന് മൊഴി നൽകുമെന്ന് ഇവർ ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറ്റൊരാളെ കവർച്ച ചെയ്ത് ഫോൺ കൈക്കലാക്കുകയും, അതിലെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത ഫിജോയ്ക്ക് എതിരേ പൊലീസ് നടപടി എടുക്കാത്തത് എന്താണെന്ന ചോദ്യവുമായി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP