Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്; നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല; കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ നിശിതമായി വിമർശിച്ച് വിമൽ കൃഷ്ണന്റെ ബ്‌ളോഗ്

ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്; നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല; കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ നിശിതമായി വിമർശിച്ച് വിമൽ കൃഷ്ണന്റെ ബ്‌ളോഗ്

ഷ്യാനെറ്റ് എന്ന ഒരു ചാനൽ വഴി ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് രാജീവ് ചന്ദ്രശേഖർ എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ ശ്രമിക്കുന്നതെന്നും നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇതിനായി ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയുള്ള വിമൽ കൃഷ്ണന്റെ ബ്‌ളോഗ് ചർച്ചയാകുന്നു.

ഏഷ്യാനെറ്റ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വിപുലമായ ബന്ധങ്ങളും അജണ്ടകളും വ്യക്തമാകുന്ന തുറന്നെഴുത്താണ് വിമൽ ബ്‌ളോഗിലൂടെ നടത്തിയിട്ടുള്ളത് എന്നതിനാൽ ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയായിക്കഴിഞ്ഞു.

നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ. കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരർത്ഥമില്ല. നിങ്ങൾ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങൾ മലയാളികൾക്കറിയാം. -
തന്റെ ബ്‌ളോഗായ Conscience ൽ നൽകിയ കുറിപ്പിൽ വിമൽ പറയുന്നു.

വിമലിന്റെ ബ്‌ളോഗ് ലേഖനം പൂർണരൂപം:

ഡീകോഡിങ് രാജീവ് ചന്ദ്രശേഖർ

(ആരതി രാമചന്ദ്രൻ ക്ഷമിക്കുക. ഡീകോഡിങ് രാഹുൽ ഗാന്ധി ഞാൻ കടം എടുത്തു)

രാജീവ് ചന്ദ്രശേഖർ , എയർ കമോൻഡോർ ആയിരുന്ന ശ്രീ എം കെ ചന്ദ്രശേഖരന്റേയും ശ്രീമതി വള്ളിയുടേയും മകൻ. രാജീവിന്റെ ചരിത്രം വളരെ വിശദമായി തന്നെ അദ്ദേഹത്തിന്റെ കൂലി എഴുത്തുക്കാർ സ്വന്തം വെബ് സൈറ്റിലും വിക്കി പീഡിയയിലും മറ്റ് വെബ് ഇടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാന്മാരുടെ കാര്യം പറയുമ്പോൾ രേഖപ്പെടുത്തുക എന്നു തന്നെ വേണം പറയാൻ അല്ലാതെ ചുമ്മാ എഴുതി കളഞ്ഞു എന്ന് പറയരുത്. 1964 മെയ്‌ 31 നു മലയാളികളായ മാതാ പിതാക്കൾക്ക് ഗുജറാത്തിലെ അഹമ്മദാബാദിൽ രാജീവ് ജനിക്കുന്നു. രാജീവിന്റെ ചരിത്രം 1964 മുതൽ 1991 വരെ സ്വന്തം സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.

രാജീവിന്റെ എഴുതപ്പെടാത്ത ചരിത്രം ഇന്ത്യയിലെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയും തളർച്ചയും കണ്ട കാലമാണ്. 1963 -ൽ മലയാളിയായ ടി പി ഗോപാൽ നമ്പ്യാർ (TPG Nambiar) പാലക്കാട് തുടങ്ങി പിന്നെ ഇന്ത്യയിലെ ഓരോ വീടിലും സ്വന്തം സ്ഥാനം കരസ്ഥമാക്കി, പിന്നേട് ബാംഗ്‌ളൂരിലെ ചർച്ച സ്ട്രീറ്റ് ആസ്ഥാനമാക്കി ഭാരതത്തിനു അഭിമാനമായി മാറിയ ബി പി എൽ (BPL) എന്ന കംമ്പിനിയുടെ ചരിത്രം. അംബാനിയുടേയും അദാനിയുടേമൊക്കെ ബിസിനസ്സ് തന്ത്രങ്ങൾ പഠിക്കാനും പാലിക്കാനും കഴിയാതെ പോയ ടിപിജി യുടെ തകർച്ചയുടെ ചരിത്രം കൂടിയാണ് രാജീവ് ചന്ദ്ര ശേഖരന്റെ എഴുതാത്ത ചരിത്രം.

1991 ലാണ് രാജീവും ടി പി ജി നമ്പ്യാരുടെ മകൾ അഞ്ജുവുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടൊപ്പം തന്നെ രാജീവിനെ നമ്പ്യാർ ബി പി എൽ ന്റെ എക്‌സിക്യുട്ടീവ് ഡയറകടർ ആയി നിയമിക്കുന്നു. 90 കളീൽ ടി വി , ഫോൺ എന്നീ മേഖലകളിലെ ആധിപത്യം ബി പി എൽ കംമ്പിനിയെ ഇന്ത്യയിലെ ആദ്യ 10 മുൻ നിര കംമ്പിനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.

ആദ്യഘട്ടത്തിൽ കംമ്പിനിയുടെ 61 ശതമാനത്തിൽ കൂടുതൽ ഓഹരികളും ടി പി ജി നമ്പ്യാരുടെ കൈ വശമായിരുന്നു. മൊബൈൽ സേവന രംഗത്തു കൂടി ചുവട് വച്ചതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളിലൊന്നായി ബി പി എൽ മാറിക്കഴിഞ്ഞിരുന്നു. തുടർച്ചയായി കംമ്പിനിയുടെ ലാഭം ഉയർത്തിക്കൊണ്ട് മികച്ച മുന്നേറ്റം കാഴച്ചവെക്കുന്നതിനിടയിലാണ് 2005 ജൂലൈയിൽ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഓഹരികൾ മുഴുവനും മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്സാർ ഗ്രൂപ്പിനു (Essar Group/ Essar Global Fund Ltd.) കൈമാറുന്നത്. കംമ്പിനിയുടെ 64% ഓഹരികളാണ് രാജീവ് എസ്സാറിനു കൈമാറിയത്. രാജീവിന്റെ കുടില ബുദ്ധിയുടെ ഫലമായി ടി പി ജി നമ്പ്യാർ എന്ന ബി പി എൽ കംമ്പിനി ഉടമസ്ഥന്റെ ഷെയർ അപ്പോഴേക്കും വെറും 13 ശതമാനമായി താഴ്ന്നിരുന്നു. മകളുടെ ഭർത്താവായല്ല മറിച്ച് സ്വന്തം മകനെ പോലെയാണ് രാജീവിനെ നമ്പ്യാർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ സ്വന്തം മകനായ അജിത് നമ്പ്യാരെക്കാൾ മരുമകനെ ടി പി ജി വിശ്വസിച്ചിരുന്നു. രാജീവിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത വഞ്ചനാപരമായ നീക്കം തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു സ്വന്തം കംമ്പിനിയുടെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. മകളുടെ ഭർത്തവിന്റെ ചതിക്കെതിരെ നീണ്ട നിയമ യുദ്ധങ്ങൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷെ കോടതി മുറികളിൽ നിന്നും കോടതി മുറികളിലേക്ക് നീണ്ട നിയമ യുദ്ധങ്ങളൊന്നും നമ്പ്യാരേയും ബി പി എല്ലിനേയും രക്ഷിച്ചില്ല. ഇന്നു നമ്പ്യാരുടെ മകൻ അജിത് ജി നമ്പ്യാർ ബി പി എൽ നോക്കി നടത്തുന്നു.

ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമി. (Jupiter Capital Pvt. Ltd)

നമുക്ക് വീണ്ടും രാജീവിലേക്ക് വരാം. 2005 ജൂലൈയിൽ ബി പി എൽ ന്റെ ഓഹരി കൈമാറ്റത്തിനു ശേഷം 2005 ഓഗസ്റ്റ് മാസം 23 നു രാജീവ് ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനം തുടുങ്ങുന്നു. ഏഷ്യാനെറ്റ് അടക്കം അനേകം മാധ്യമ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടേയും ഓഹരികൾ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റർ ക്യാപിറ്റൽ. കംമ്പിനി അഫയേഴ്‌സ് സൈറ്റ് (MCA) നൽകുന്ന വിവര പ്രകാരം മൂന്ന് അംഗങ്ങളാണ് ജൂപിറ്റർ ക്യാപിറ്റലിന്റെ ഡയറകടർ ബോഡിൽ ഉള്ളത്. രാജീവ് ചന്ദ്രശേഖർ, മാങ്ങാട് കാരക്കാട് ചന്ദ്രശേഖർ പിന്നെ ഒരു മാധവൻപിള്ള ശിവറാം. ഇതിൽ രണ്ടാമത്തെയാൾ രാജീവിന്റെ പിതാവാണ്.

No.54 Richmond Road, Jupiter Innovation Centre,Bangalore., KA 560025 IN . എന്ന വിലാസത്തിലാണ് ജൂപിറ്റർ കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംമ്പിനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ വിലാസത്തിൽ പ്രവർത്തിക്കുന്ന മറ്റ് കംമ്പിനികൾ ഏതൊക്കെ എന്നു നോക്കാം

Source : https://www.zaubacorp.com/company/JUPITER-CAPITAL-PRIVATE-LIMITED/U67120KA2004PTC033653

രാജീവ് ചന്ദ്രശേഖർ രണ്ട് കംമ്പിനികളുടെ മാത്രം ഡയറകടർ എന്നാണ് കംമ്പിനി അഫയേഴ്‌സ് സൈറ്റ് നൽകുന്ന വിവരം. ജൂപിറ്റർ ക്യാപിറ്റൽ അല്ലാതെ മറ്റൊന്ന് അർണബ് ഗോസാമി തുടങ്ങിയ റിപ്പബ്‌ളിക് ചാനലിന്റെ മാതൃസ്ഥാപനമായ ARG Outlier Media Asianet News Private Limited ആണ്. അതേ സമയം ജൂപിറ്റർ ക്യാപിറ്റൽ പ്രവറ്റ് ലിമിറ്റഡിനു അനേകം കംമ്പിനികളിൽ ഓഹരിയുമുണ്ട്. മറ്റ് കംമ്പിനികളുടെ ഓഹരികൾ കൈയാളുന്നതിനായി ജൂപിറ്റർ ക്യാപിറ്റലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയതാവണം ഒരേ മേൽ വിലാസത്തിലെ വിവിധ കംമ്പിനികൾ. നിയമ പ്രകാരം ഇതിൽ തെറ്റൊന്നും പറയാനുമില്ല.

രാജീവ് ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവ്

2006 ൽ കർണ്ണാടകയിൽ നിന്നും രാജീവ് രാജ്യ സഭാംഗമായി പാർലമെന്റിൽ എത്തുന്നു. പട്ടാളക്കാരുടെ ക്ഷേമത്തിനായി തുടർച്ചയായി സംസാരിച്ച് രാജീവ് ചന്ദ്രശേഖർ എം പി എന്ന നിലയിൽ ശ്രദ്ധ നേടുന്നു. 2012 കർണ്ണാടക നിയമ സഭ ഏക കണ്ഠ്മായാണ് രണ്ടാമത് രാജീവിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണിയുടെ വൈസ് ചെയർമാനുമാണ്. എം പി എന്ന നിലയിൽ പാർലമെന്റിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിൽ രാജീവ് ചന്ദ്രശേഖർ അംഗമാണ്. അതിലൊന്ന് ഡിഫൻസ് ആണ്.

ജുപ്പിറ്റർ ക്യാപിറ്റലിനു പങ്കാളിത്തമുള്ള Axiscades Engineering Technology Limited എന്ന കംമ്പിനി ഇന്ത്യയുടെ പ്രതിരോധ വകുപ്പുമായി 2106 മാർച്ചിൽ കാരാറിൽ ഏർപ്പെട്ട വസ്തുത ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും. ഇന്ത്യൻ ആർമിക്കും എയർഫോഴ്‌സിനും എയർക്രാഫ്റ്റ് റെക്കഗ്‌നിഷൻ ട്രയിനിങ് സിസ്റ്റം വിതരണം ചെയ്യുന്നതിനുള്ള കരാർ ആണിത്. മേൽ പറഞ്ഞ കംമ്പിനിയുമായി രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റർ ക്യാപിറ്റലിനുള്ള ബന്ധം ഡയറകടർമാരുടെ ലിസ്റ്റ് എടുക്കുമ്പോൾ മനസിലാകും.

താഴെ കാണുന്ന ലിങ്കുകളിൽ ക്‌ളിക് ചെയ്യുക

AXISCADES ENGINEERING TECHNOLOGIES LIMITED

AXISCADES AEROSPACE INFRASTRUCTURE PRIVATE LIMITED

Sudhakar Gande

ബിജെപി നേതാവും എം പിയും പാർലമെന്റിൽ ഡിഫൻസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ രാജീവ് ചന്ദ്രശേഖരനു പങ്കാളിത്തമുള്ള കമ്പിനിയുമായി പ്രതിരോധ കരാറിൽ സർക്കാർ ഏർപ്പെടുന്നതിൽ അഴിമതി ഉണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഭാര്യാ പിതാവിനെ വഞ്ചിച്ചുണ്ടാക്കിയ സാമ്രാജ്യത്തിന്റെ ചക്രവർത്തിക്ക് ധാർമികത ഒട്ടും കാണില്ല എന്ന് ആരും ആർക്കും പറഞ്ഞ് തരേണ്ട ആവശ്യവുമില്ലല്ലോ.

AXISCADES ENGINEERING TECHNOLOGIES LIMITED പ്രധാന ഷെയർ ഹോൾഡേഴ്‌സിന്റെ വിശദ വിവരം ചുവടെ ചേർത്തിരിക്കുന്നു.

പ്രധാന സ്റ്റോക് മാർക്കറ്റ് സൈറ്റ് ആയ മണി കൺട്രോളിൽ വന്ന വിവരത്തിനു ഇവിടെ ക്ലിക് ചെയ്യുക

2009-10 ൽ ഏഷ്യാനെറ്റ് ബിജെപി-ക്ക് നൽകിയത് 10 കോടി രൂപയാണ്. കോൺഗ്രസ്സിനു 2.50 കോടിയും. ( കൂടുതൽ വായനക്ക് ക്ലിക് ചെയ്യുക) 2012 ൽ കർണാടക നിയമ സഭ ഏക കണ്ഠമായി രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭയിലേക്ക് അയച്ചത് ഇവിടെ ഓർക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വഴി കേരള മുഖ്യമന്ത്രി അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തി എന്നൊക്കെ പോസ്റ്റിട്ടു കണ്ട്. അവസാനമിട്ട ഒരു പോസ്റ്റ് ആദ്യം ഇംഗ്‌ളീഷിൽ ഇടുകയും പാവം മല്ലൂസിനും കൂടി മനസിലാകട്ടെ എന്ന് കരുതി രണ്ടാമത് വീണ്ടും മലയാളം വെർഷനും കൂടി ചേർത്തിട്ടു. തന്റെ സത്യസന്ധത തെളിയിക്കാൻ ഫേസ്‌ബുക്കിനു കാശ് കൊടുത്താണ് മുതലാളി പോസ്റ്റിടുന്നത്.

പറഞ്ഞ് വരുന്നത്, ഏഷ്യാനെറ്റ് എന്ന ഒരു ചാനൽ വഴി ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനും നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല രാജീവേ. കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക. വ്യാപാരത്തിനു വ്യഭിചാരം എന്ന് മറ്റൊരർത്ഥമില്ല. നിങ്ങൾ ആരാണെന്നും എന്താണെന്നും എന്ത് പറയുമെന്നും ഞങ്ങൾ മലയാളികൾക്കറിയാം.

(അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്. തന്റെ ബ്‌ളോഗായ Conscience ൽ നൽകിയ ലേഖനമാണ് ഇത്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP